ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സന്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറിയിട്ടുണ്ടെങ്കിലും ജനങ്ങൾ തമ്മിലുള്ള സാമ്പത്തിക ഉച്ചനീചത്വം കൂടുതലുള്ള രാജ്യങ്ങളിലൊന്നുമായി അതു തുടരുന്നു.
സോഷ്യലിസം അടിസ്ഥാനപ്രമാണങ്ങളിലൊന്നായി സ്വീകരിച്ചിട്ടുള്ള രാഷ്ട്രമായ ഇന്ത്യയുടെ ലക്ഷ്യം എല്ലാ പൗരന്മാരുടെയും ക്ഷേമമാണ്. എന്നാൽ, രാജ്യത്തെ സന്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം ഭയാനകമായി വർധിച്ചുവരികയാണെന്നു പുതിയ കണക്കുകൾ പറയുന്നു. രാജ്യത്തെ ആസ്തിയുടെ 50 ശതമാനവും അതിസന്പന്നരായ 10 ശതമാനം ആളുകളുടെ കൈയിലാണെന്നാണു നാഷണൽ സാന്പിൾ സർവേ നടത്തിയ പഠനത്തിലെ കണ്ടെത്തൽ.
വികസനത്തിലെ ഇത്തരം അസന്തുലിതാവസ്ഥകൾ സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങൾ താഴേത്തട്ടിലുള്ളവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുന്നു. മുതലാളിത്തത്തെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന നവ ലിബറൽ നയങ്ങൾ തത്വദീക്ഷയില്ലാതെ നടപ്പാക്കിയാൽ പാവങ്ങൾ കുത്തുപാളയെടുക്കുന്ന സ്ഥിതിയുണ്ടാകുമെന്നു സാമൂഹ്യശാസ്ത്രജ്ഞർ പലപ്പോഴും മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്. പക്ഷേ ജിഡിപി വളർച്ചാനിരക്കു കണക്കുകളിൽ കൂടുതൽ താത്പര്യമെടുക്കുന്ന ഭരണാധികാരികൾ അതിനൊന്നും ചെവികൊടുക്കാറില്ല. ജിഡിപി കണക്കുകൾ പാവപ്പെട്ടവരുടെ ജീവിതനിലവാരത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോയെന്നു ചർച്ചയാകാറുമില്ല.
രാജ്യത്തു നഗരമേഖലയിൽ സന്പത്തിന്റെ 55 ശതമാനവും 10 പത്തുശതമാനം ധനികരുടെ കൈകളിലാണെന്നു കണക്കുകൾ പറയുന്നു. ഗ്രാമീണ മേഖലയിലെ സന്പത്തിന്റെ 50.8 ശതമാനവും കൈയടക്കിവച്ചിരിക്കുന്നതു ധനികർതന്നെ. നഗരങ്ങളിൽ താഴേത്തട്ടിലുള്ള 50 % ആളുകളുടെ നില തീർത്തും പരിതാപകരമാണ്. ഗ്രാമങ്ങളിൽ താഴേത്തട്ടിലുള്ളവരുടെ പക്കലുള്ളത് 10.2 % ആസ്തി മാത്രം. നഗരങ്ങളിൽ അത് 6.2 ശതമാനമായി കുറയുന്നു. ഡൽഹിയിലെ ആസ്തിയുടെ 80.8 ശതമാനവും പത്തു ശതമാനത്തോളം വരുന്ന അതിസന്പന്നരുടെ കൈകളിലാണ്.
ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ ജമ്മു- കാഷ്മീരിലാണു സന്പന്നരും പാവങ്ങളും തമ്മിലുള്ള അന്തരം ഏറ്റവും കുറവ് എന്നതും ശ്രദ്ധേയം. ഭൂപരിഷ്കരണ നിയമംപോലുള്ള പുരോഗമന നിയമനിർമാണങ്ങൾ നടത്തിയിട്ടുള്ള കേരളത്തിലും വിവിധ സാമൂഹിക വിഭാഗങ്ങൾ തമ്മിലുള്ള സാന്പത്തിക ഉച്ചനീചത്വം മറ്റു പല സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്നതും എടുത്തുപറയേണ്ടതുണ്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് കൂടുന്നതിനും കുറയുന്നതിനും സർക്കാരിന്റെ നയപരിപാടികൾക്കും വലിയ പങ്കുണ്ടെന്ന് ഇതു വ്യക്തമാക്കുന്നു.
ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സന്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറിയിട്ടുണ്ടെങ്കിലും ജനങ്ങൾ തമ്മിലുള്ള സാമ്പത്തിക ഉച്ചനീചത്വം കൂടുതലുള്ള രാജ്യങ്ങളിലൊന്നുമായി അതു തുടരുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിലാണ് ഈ അസമത്വം വർധിച്ചത്. ഓക്സ്ഫാം ഇന്റർനാഷണലിന്റെ പഠനമനുസരിച്ച് രാജ്യത്തെ സന്പത്തിന്റെ 77 ശതമാനവും ജനസംഖ്യയിലെ 10 ശതമാനത്തിന്റെ പക്കലാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഏറ്റവും മുകളിലുള്ള സന്പന്നരായ വെറും ഒരു ശതമാനത്തിന്റെ പക്കലാണ് സന്പത്തിന്റെ 73 ശതമാനവും.
അസമത്വത്തിന്റെ വലിപ്പം സൂചിപ്പിക്കുന്ന മറ്റു ചില കണക്കുകളുമുണ്ട്. 136 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ഇപ്പോൾ 119 ശതകോടീശ്വരന്മാരാണുള്ളത്. 2000-ൽ ഇന്ത്യയിൽ ഒന്പതു ശതകോടീശ്വരന്മാരേ ഉണ്ടായിരുന്നുള്ളു. 2018-നും 2022-നുമിടയ്ക്കുള്ള കാലയളവിൽ ഇന്ത്യയിൽ ഓരോ ദിവസവും 70 പുതിയ ലക്ഷാധിപതികൾ ഉണ്ടാകുന്നു എന്നാണു മറ്റൊരു കണക്ക്. നല്ല കാര്യം. പക്ഷേ ദരിദ്രരുടെ അവസ്ഥയും മെച്ചപ്പെടണം. രാജ്യത്തെ ഏറ്റവും പാവപ്പെട്ടവരായ 6.7 കോടി പേർക്ക് 2017ലുള്ള വരുമാനവർധന വെറും ഒരു ശതമാനമായിരുന്നു. അതേസമയം, ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ആസ്തി പത്തുവർഷംകൊണ്ടു പത്തു മടങ്ങായാണു വർധിച്ചത്.
കോവിഡ് മഹാമാരി പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും വരുമാനത്തിനു കനത്ത പ്രഹരമാണ് ഏല്പിച്ചത്. മഹാമാരിയുടെ ആദ്യത്തെ അഞ്ചുമാസംകൊണ്ട്, ശന്പളവരുമാനക്കാരായ 2.1 കോടി പേരുടെ ജോലി നഷ്ടപ്പെട്ടു. അതേസമയം ലോകത്തിലെ ആറാമത്തെ അതിസന്പന്നനായ മുകേഷ് അംബാനി ഈ വർഷം തന്റെ സന്പത്തിനോടു കൂട്ടിച്ചേർത്തത് 30,500 കോടി ഡോളർ. ഇന്ത്യയിലെ ഒരു പ്രമുഖ വസ്ത്ര നിർമാണ കന്പനിയിലെ ഒരു എക്സിക്യൂട്ടീവിന് ഒരു വർഷം കിട്ടുന്ന തുക ഗ്രാമീണ മേഖലയിൽ മിനിമംകൂലി ലഭിക്കുന്ന ഒരാൾക്കു കിട്ടുന്ന തുകയുടെ 941 മടങ്ങ് വരുമെന്നു വേറൊരു കണക്കിൽ കാണുന്നു.
അസമത്വത്തിന്റെ ഭീമാകാരത്വം ഇതിൽനിന്നെല്ലാം വ്യക്തമാണ്. രാജ്യത്ത് ഓരോവർഷവും 6.3 കോടി ആളുകൾ ദാരിദ്ര്യരേഖയ്ക്കു താഴേയ്ക്കു തള്ളപ്പെടുന്നു. 2020-ൽ രണ്ടു ലക്ഷം കോടി ഡോളറിന്റെ സന്പദ് വ്യവസ്ഥയായി വളർന്ന ഇന്ത്യയുടെ കുതിപ്പ് അസമത്വങ്ങളെയും നല്ലതോതിൽ വളർത്തിയെന്ന യഥാർഥ്യം ഭരണാധികാരികൾ വിസ്മരിക്കരുത്. ഈ സ്ഥിതി തുടർന്നാൽ 40 കോടി ഇന്ത്യക്കാർ ദരിദ്രരായി മാറുമെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ മുന്നറിയിപ്പു നൽകുന്നു. പാവങ്ങളെ മറന്നുകൊണ്ടുള്ള വികസന സമീപനം തിരുത്താൻ സമയമായി.
സമ്പന്നരുടെ ഇന്ത്യയോ പാവങ്ങളുടെ രാജ്യമോ?
12:10 AM Sep 17, 2021 | Deepika.com