പൊതുമരാമത്തു വകുപ്പ് ഇപ്പോൾ പണിയുന്ന റോഡുകൾ മിക്കതും ബിഎംസി നിലവാരത്തിലുള്ളതാണ് എന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്. എന്നാൽ, പല ഗ്രാമീണ റോഡുകൾക്കും ഇത്തരം നിലവാരം കാണാറില്ല എന്നതാണു യാഥാർഥ്യം.
കേരളത്തിലെ ദേശീയപാതകളുടെയും മറ്റു പ്രധാന റോഡുകളുടെയും വികസനവും വിപുലീകരണവും ബൈപാസ് നിർമാണവും സംബന്ധിച്ചു ധാരാളം പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും വരുന്ന കാലമാണിത്.
കേന്ദ്രസർക്കാരിന്റെ ഭാരത് മാലാ പദ്ധതിയിൽപ്പെടുത്തി കേരളത്തിലെ ചില പ്രധാന പാതകൾ വികസിപ്പിക്കുമെന്നും ദേശീയപാതകളെ ബന്ധിപ്പിച്ച് പുതിയ ഇടനാഴികൾ നിർമിക്കുമെന്നും കേരളത്തിലെ ഏറ്റവും പ്രധാന റോഡുകളിലൊന്നായ എംസി റോഡിനു സമാന്തരപാത നിർമിക്കുമെന്നുമൊക്കെയുള്ള വാർത്തകളും ഈയടുത്ത ദിവസങ്ങളിലുണ്ടായി. ഇത്തരത്തിൽ റോഡ് നവീകരണം ഉണ്ടായാൽ അതു കേരളത്തിലെ ഗതാഗത പ്രശ്നങ്ങൾ വലിയൊരളവോളം പരിഹരിക്കുമെന്നു മാത്രമല്ല സംസ്ഥാനത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. എന്നാൽ, മഴ സജീവമായതോടെ സംസ്ഥാനത്തെ ഗ്രാമീണ റോഡുകൾ പലതുമിപ്പോൾ പൊട്ടിപ്പൊളിഞ്ഞു ഗതാഗതയോഗ്യമല്ലാത്ത വിധത്തിൽ കിടക്കുകയാണ് എന്നതുമൊരു യാഥാർഥ്യമാണ്. ഇതു പരിഹരിക്കാനുള്ള സത്വര നടപടികൾ കൈക്കൊള്ളണം.
ഏതൊരു നാട്ടിലും വികസനത്തിന്റെ വഴിത്താരകളാണു നല്ല റോഡുകൾ. റോഡുകളുടെ നിലവാരം നോക്കി ആ നാടിന്റെ പുരോഗതി വിലയിരുത്താവുന്ന സ്ഥിതി പല രാജ്യങ്ങളിലുമുണ്ട്. കേരളത്തിലും കുറേക്കാലമായി റോഡ് വികസനത്തിൽ സർക്കാരുകൾ ശ്രദ്ധ പുലർത്തുന്നുണ്ട് എന്നതു വാസ്തവം.
നഗരങ്ങളെ ബന്ധിപ്പിച്ചുള്ള പ്രധാന റോഡുകളുടെ കാര്യത്തിലാണ് ഈ ശ്രദ്ധയെന്ന പരാതി ഗ്രാമീണ മേഖലയിലുള്ളവർക്കുണ്ട്. പ്രാദേശിക വികസനത്തിൽ ഇപ്പോൾ എംഎൽഎമാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടുതൽ ശ്രദ്ധിക്കുന്നതുകൊണ്ടു നാട്ടിൻപുറങ്ങളിലും നല്ല റോഡുകളുണ്ടാകുന്നു. എന്നാൽ, ഇത്തരം റോഡുകൾ പലതും ഒന്നോ രണ്ടോ മഴക്കാലം കഴിയുന്നതോടെ തകരുന്ന കാഴ്ചയും പതിവാവുകയാണ്. നിർമാണത്തിലെ അശാസ്ത്രീയതകളും നിലവാരപാലനത്തിലെ കണ്ണടയ്ക്കലുകളുമാണ് ഇതിനു കാരണമെന്നു കണ്ടുപിടിക്കാൻ പാഴൂർപ്പടിവരെ പോകേണ്ട കാര്യമൊന്നുമില്ല.
പുതിയ റോഡുകളും പാലങ്ങളും നിർമിക്കുന്പോൾ ഒരു നിശ്ചിത കാലപരിധിക്കുള്ളിൽ തകരാറുണ്ടായാൽ കരാറുകാരൻ തന്നെ അതു പരിഹരിക്കണമെന്നു വ്യവസ്ഥയുള്ളതാണ്. അതൊന്നും പാലിക്കപ്പെടുന്നില്ലേ? കരാറുകാരും രാഷ്ട്രീയ നേതാക്കളും വകുപ്പ് അധികൃതരും തമ്മിൽ രഹസ്യധാരണകളിലെത്തുമ്പോൾ റോഡിൽ ചെലവഴിക്കുന്ന എസ്റ്റിമേറ്റ് തുകയുടെ അനുപാതം കുറയുന്നു. ഇത്തരം അവിശുദ്ധ കൂട്ടുകെട്ടിന്റെ ബാക്കിപത്രങ്ങളാണു തകർന്ന റോഡുകൾ മിക്കതും.
പൊതുമരാമത്തു വകുപ്പ് ഇപ്പോൾ പണിയുന്ന റോഡുകൾ മിക്കതും ബിഎംസി നിലവാരത്തിലുള്ളതാണ് എന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്. എന്നാൽ, പല ഗ്രാമീണ റോഡുകൾക്കും ഇത്തരം നിലവാരം കാണാറില്ല എന്നതാണു യാഥാർഥ്യം.
ആധുനിക യന്ത്രങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ചാണു നിർമാണവും ടാറിംഗുമൊക്കെ എന്നതിനാൽ റോഡ് ദീർഘനാൾ കേടുകൂടാതെ നിലനിൽക്കുമെന്ന് ആളുകൾ വിചാരിക്കും. എന്നാൽ, ഏതാനും മാസങ്ങൾകൊണ്ടുതന്നെ പലയിടത്തും റോഡിൽ കുഴികൾ പ്രത്യക്ഷപ്പെടുകയായി. കുഴികൾ വലുതായി റോഡ് തകരാൻ പിന്നെ അധികകാലമെടുക്കില്ല. ലഭ്യമായ ചെറിയ ഭൂമിയിൽ പരമാവധി വീതിയെടുത്തു പണിയുന്ന റോഡുകൾക്ക് ആവശ്യമായ ഓടകളോ മറ്റു ജലനിർഗമന മാർഗങ്ങളോ ഉണ്ടാക്കാറില്ല. ഒഴുകാൻ മാർഗമില്ലാതെ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ റോഡ് അധികം വൈകാതെ തകരുന്നു. ദേശീയ പാതകളിലും സംസ്ഥാന പാതകളിലും നഗരങ്ങളിലും പട്ടണങ്ങളിലുമെല്ലാം ഇത്തരം പ്രശ്നങ്ങളുണ്ട്. ഈവിധമുള്ള തകരാറുകൾ പരിഹരിക്കാൻ ശ്രമിക്കാതെ പുതിയ റോഡുകളെപ്പറ്റി പറയുന്നതിൽ എന്ത് അർഥമാണുള്ളത്?
വ്യവസായങ്ങളും കൃഷിയും കാര്യമായില്ലാത്ത കേരളം മുന്നോട്ടുള്ള പ്രയാണത്തിൽ വികസനസാധ്യതയുള്ളതായി കാണുന്ന ഒരു മേഖല ടൂറിസമാണ്. ഗ്രാമീണ ടൂറിസത്തിനാണ് ഇനി ഊന്നൽ നൽകുകയെന്നു ടൂറിസം മന്ത്രിയും മറ്റും പറയുന്നു. ആഭ്യന്തര ടൂറിസം വികസിക്കാൻ പ്രാഥമികമായി വേണ്ട ഒരു കാര്യം നല്ല റോഡുകളാണ്. കേരളത്തിലെത്തുന്ന വിദേശസഞ്ചാരികളും മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്നവരും കണ്ടാൽ മൂക്കത്തു വിരൽവച്ചുപോകുന്ന സ്ഥിതിയിലാണ് ഇവിടത്തെ റോഡുകൾ പലതും.
കൊച്ചി പോലുള്ള വൻ നഗരങ്ങളിൽപോലും കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകളുണ്ട്. മറ്റു നഗരങ്ങളിലെയും പട്ടണങ്ങളിലെയും സ്ഥിതിയും വ്യത്യസ്തമല്ല. പാലങ്ങളോടും ഓവർ ബ്രിഡ്ജുകളോടും ചേർന്ന സമീപപാതകൾ തകർന്നു ഗതാഗത തടസമുണ്ടാക്കുന്ന ഇടങ്ങളും ധാരാളം. തകർന്ന റോഡുകൾ അറ്റകുറ്റപ്പണി ചെയ്തു പരിപാലിക്കുന്നതു വലിയ ബുദ്ധിമുട്ടുള്ള ഏർപ്പാടൊന്നുമല്ല. അധികൃതർക്കു മനസ് വേണമെന്നു മാത്രം. കേരളത്തിലിപ്പോൾ പൊതുമരാമത്തു മന്ത്രിയും ടൂറിസം മന്ത്രിയും ഒരാളാണ് എന്നതിനാൽ ഇതു കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാൻ സാധിക്കും.
തകർന്ന റോഡുകൾ നമുക്കു നാണക്കേട്
01:37 AM Sep 15, 2021 | Deepika.com