ഒരുവർഷത്തിനകം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തുടർച്ച ഉറപ്പാക്കുക എന്നതാണു ബിജെപിയുടെ ലക്ഷ്യം. സൗമ്യനും മൃദുഭാഷിയുമായ ഭൂപേന്ദ്ര പട്ടേൽ മുന്നിൽനിർത്താൻ പറ്റിയ നേതാവാണെന്നു പാർട്ടി കണക്കുകൂട്ടുന്നു.
അപ്രതീക്ഷിതം എന്നു പറയാവുന്ന ഒരു നേതൃമാറ്റത്തിലൂടെ ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിപദത്തിലെത്തിയിരിക്കുകയാണ്. 2017-ൽ ആദ്യമായി നിയമസഭാംഗമായ അദ്ദേഹം വിജയ് രൂപാണിയുടെ പിൻഗാമിയായി മുഖ്യമന്ത്രിയായതു രാഷ്ട്രീയ നിരീക്ഷകരെ അന്പരപ്പിച്ചുഎന്നതു യാഥാർഥ്യം. ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന പട്ടേൽ സമുദായത്തെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. പട്ടേലിലെ ഉപവിഭാഗമായ കഡ്വ സമുദായക്കാരനാണ് അദ്ദേഹം.
സംവരണം ആവശ്യപ്പെട്ടു പട്ടേൽ വിഭാഗം നടത്തിയ പ്രക്ഷോഭം ഗുജറാത്ത് സർക്കാർ അടിച്ചമർത്തിയതു മുതൽ ആ വിഭാഗം ബിജെപിയുമായി നീരസത്തിലായിരുന്നു. ഒരുവർഷത്തിനകം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തുടർച്ച ഉറപ്പാക്കുക എന്നതാണു ബിജെപിയുടെ ലക്ഷ്യം. സൗമ്യനും മൃദുഭാഷിയുമായ ഭൂപേന്ദ്ര പട്ടേൽ മുന്നിൽ നിർത്താൻ പറ്റിയ നേതാവാണെന്നു പാർട്ടി കണക്കുകൂട്ടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും അഭിമാനപ്രശ്നമാണ് അവരുടെ സ്വന്തം തട്ടകമായ ഗുജറാത്തിൽ ബിജെപിയുടെ വിജയം. മോദി തുടർച്ചയായി 12 വർഷം ഭരിച്ച ഗുജറാത്തിൽ അദ്ദേഹത്തിന്റെ പിൻഗാമികളായി വന്ന ആനന്ദി ബെൻ പട്ടേലിനോ വിജയ് രൂപാണിക്കോ ആ തലത്തിലേക്ക് ഉയരാൻ കഴിഞ്ഞില്ല. എന്നാൽ, അധികാരക്കസേരയിൽ അഞ്ചുവർഷം പൂർത്തിയാക്കാൻ രൂപാണിക്കു സാധിച്ചു. പക്ഷേ ഭരണത്തിനെതിരേ പല വിമർശനങ്ങളുണ്ടായി. പാർട്ടിയണികളുടെ വിശ്വാസമാർജിക്കാൻ കഴിഞ്ഞില്ല എന്നതും രൂപാണിയുടെ കസേരനഷ്ടത്തിനു കാരണമായിട്ടുണ്ടാവാം. ഗുജറാത്തിലെ ബിജെപി രാഷ്ട്രീയം ഇപ്പോഴും നിയന്ത്രിക്കുന്നതു മോദിയും അമിത് ഷായുമാണ്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയുടെ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത് ഇവർ തന്നെയാവും. ഒരു പുതുമുഖം മുഖ്യമന്ത്രിക്കസേരയിൽ എത്തിയ സ്ഥിതിക്കു പ്രതിപക്ഷ വിമർശനത്തിനു മൂർച്ച കുറയും. നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയായി മുഖ്യമന്ത്രിക്കസേരയിൽ എത്തിയ ആനന്ദി ബെൻ പട്ടേലിനെ മാറ്റി വിജയ് രൂപാണിയെ മുഖ്യമന്ത്രിയാക്കിയത് 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുവർഷം മുന്പാണ്. ന്യൂനപക്ഷ ജൈനമതക്കാരനായ രൂപാണി മുഖ്യമന്ത്രിയായപ്പോൾ പലരും അന്പരന്നു. അവിടെ ഏഴുവർഷത്തിനിടയിൽ മൂന്നാമത്തെ മുഖ്യമന്ത്രി എത്തിയിരിക്കുന്നു.
ഭരണവിരുദ്ധ വികാരം ഇപ്പോൾ ഗുജറാത്തിലെ ബിജെപിയെയും നേരിടുന്നുണ്ട്. കോവിഡ് മഹാമാരിയെ നേരിട്ടതിലുണ്ടായ സർക്കാർ വീഴ്ചകളുടെ പേരിൽ സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി വിജയ് രൂപാണി ഏറെ വിമർശനങ്ങൾ കേട്ടിരുന്നു. ആശുപത്രികളിൽ രോഗികൾക്ക് ഓക്സിജൻ കിട്ടാതെ വന്ന സംഭവങ്ങളുണ്ടായി. കോവിഡ് രോഗികളുടെ എണ്ണവും മരണവും റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ വീഴ്ചകളുണ്ടായി എന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യങ്ങൾ മുതലെടുക്കാൻ മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനു സംഘടനാ സംവിധാനം തീർത്തും ദുർബലമാണ് ഇന്നവിടെ. പ്രധാന പ്രതിപക്ഷ പാർട്ടിയുടെ റോൾ ഏറ്റെടുക്കാൻ ആം ആദ്മി പാർട്ടി ശ്രമിക്കുന്നുണ്ട്. ഈ വർഷമാദ്യം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻതവണത്തേക്കാൾ 16 സീറ്റ് കുറവായിരുന്നു ബിജെപിക്ക്. ഇത്തവണ എങ്ങനെയും ഭൂരിപക്ഷം ഉറപ്പാക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണു നേതൃമാറ്റം.
ഗുജറാത്തിൽ ബിജെപിയുടെ നട്ടെല്ലായാണു പട്ടേൽ വിഭാഗം മുമ്പ് അറിയപ്പെട്ടിരുന്നത്. എന്നാൽ 2001 ൽ നരേന്ദ്ര മോദി മുഖ്യമന്ത്രി ആയതോടെ ഇതിനു മാറ്റമുണ്ടായി. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ ഗുജറാത്തിൽ ബിജെപി സർക്കാരിനെതിരേ പട്ടേൽവിഭാഗക്കാരുടെ പല പ്രക്ഷോഭങ്ങളുണ്ടായത് ഈ അകൽച്ചകൊണ്ടുകൂടിയാണ്. നരേന്ദ്ര മോദിയെ തുടർന്ന് മുഖ്യമന്ത്രിയായ ആനന്ദി ബെൻ പട്ടേൽ അധികകാലം പദവിയിൽ തുടർന്നില്ല.
ഭൂപേന്ദ്ര പട്ടേലിനെ ഇപ്പോൾ മുഖ്യമന്ത്രിയാക്കിയതോടെ എല്ലാ സമുദായങ്ങളെയും തൃപ്തിപ്പെടുത്തി കൂടെ നിർത്തുക എന്ന ബിജെപി തന്ത്രമാണ് തെളിയുന്നത്. കർണാടകയിൽ വൈ.എസ്. യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കിയപ്പോഴും ലക്ഷ്യം ആ സംസ്ഥാനത്തെ പ്രമുഖ സമുദായമായ ലിംഗായത്തിന്റെ പിന്തുണ ഉറപ്പിക്കുകയായിരുന്നു. എന്നാൽ, ഇത്തരം തന്ത്രങ്ങളുടെ വിജയസാധ്യത ഭരണത്തിൽ എത്രമാത്രം തിളങ്ങാൻ പുതിയ മുഖ്യമന്ത്രിക്കു കഴിയുന്നു എന്നതിനെക്കൂടി ആശ്രയിച്ചിരിക്കുന്നു.
ഗുജറാത്തിലെ നേതൃമാറ്റം
11:53 PM Sep 13, 2021 | Deepika.com