രാജ്യത്ത് ഒരു യാത്രക്കാരനും റെയിൽവേ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ കാരുണ്യത്തിനുവേണ്ടി കാത്തുനിൽക്കേണ്ട ദുരവസ്ഥ ഉണ്ടാകരുതെന്നു കോടതി പറഞ്ഞതു ദൃഢമായ ഭാഷയിലാണ്.
ട്രെയിനുകൾ വൈകിയോടിയാൽ യാത്രക്കാർക്കു റെയിൽവേ നഷ്ടപരിഹാരം നല്കണമെന്ന സുപ്രീംകോടതിവിധി ഉപഭോക്തൃ അവകാശങ്ങളെ മാത്രമല്ല പൗരന്മാരുടെ അന്തസിനെയും ഉയർത്തിപ്പിടിക്കുന്നതാണ്. പണംമുടക്കി യാത്ര ചെയ്യുന്നവരോട് എന്തുമാകാമെന്ന ഉദ്യോഗസ്ഥ നിലപാടിനേറ്റ തിരിച്ചടികൂടിയായി ഈ വിധിയെ വ്യാഖ്യാനിക്കുന്നതിൽ തെറ്റുണ്ടാവില്ല. രാജ്യത്ത് ഒരു യാത്രക്കാരനും റെയിൽവേ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ കാരുണ്യത്തിനുവേണ്ടി കാത്തുനിൽക്കേണ്ട ദുരവസ്ഥ ഉണ്ടാകരുതെന്നു കോടതി പറഞ്ഞതു ദൃഢമായ ഭാഷയിലാണ്.
സ്വകാര്യ ഗതാഗതമേഖലയിൽ കൂടുതൽ മത്സരവും ഉത്തരവാദിത്വവുമുള്ള ഇക്കാലത്തു പൊതുഗതാഗതമേഖല കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കണമെന്നു കോടതി നിർദേശിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോ വർഷവും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കനത്ത നഷ്ടം കാര്യക്ഷമതയില്ലായ്മയുടെ ദൃഷ്ടാന്തമാണല്ലോ.
അജ്മീർ- ജമ്മു എക്സ്പ്രസ് നാലു മണിക്കൂർ വൈകിയതുമൂലം ശ്രീനഗറിലേക്കുള്ള വിമാനം കിട്ടാതെപോയ യാത്രക്കാരനു നഷ്ടപരിഹാരം നല്കണമെന്ന ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ് ശരിവച്ചുകൊണ്ടാണു സുപ്രീംകോടതി ശ്രദ്ധേയമായ നിരീക്ഷണങ്ങൾ നടത്തിയത്. സഞ്ജയ് ശുക്ല എന്ന യാത്രക്കാരനും കുടുംബവും മുൻകൂർ ബുക്ക്ചെയ്താണു ജമ്മുവിലേക്കുള്ള ട്രെയിനിൽ ടിക്കറ്റെടുത്തത്. സ
മയപ്രകാരം ട്രെയിൻ രാവിലെ 8.10നു ജമ്മുവിലെത്തണം. അതനുസരിച്ച് ജമ്മുവിൽനിന്ന് ഉച്ചയ്ക്ക് 12നു ശ്രീനഗറിലേക്കുള്ള വിമാനത്തിലും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, ട്രെയിൻ ജമ്മുവിൽ എത്തിയത് ഉച്ചയ്ക്ക്. അതുമൂലം ശ്രീനഗറിലേക്കുള്ള വിമാനയാത്രയും തുടർപരിപാടികളും മുടങ്ങി.
ഇതേത്തുടർന്ന് ശുക്ല നല്കിയ പരാതിയിൽ വിധിപറഞ്ഞ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര സമിതി യാത്ര വൈകിയതിന് 25,000 രൂപയും ഓരോരുത്തരും നേരിട്ട മാനസിക ക്ലേശത്തിന് 5000 രൂപ വീതവും റെയിൽവേ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. യാത്രക്കാരനോടു മാപ്പുപറഞ്ഞ് ഈ നഷ്ടപരിഹാരം നല്കുന്നതിനുപകരം കോടതിയിൽ പോയി അതിനു തടയിടാനാണു റെയിൽവേ ശ്രമിച്ചത്. ആ ഹർജി തള്ളിയ സുപ്രീംകോടതിവിധി പൊതുജനങ്ങളോടു ധാർഷ്ട്യത്തോടെ പെരുമാറുന്ന ഉദ്യോഗസ്ഥർക്കൊക്കെ പാഠമായാൽ നന്ന്.
ലോക്ഡൗണിനെത്തുടർന്നു നിർത്തിവച്ച ട്രെയിൻ സർവീസുകൾ പൂർണതോതിൽ പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ ട്രെയിനുകളുടെ സമയപാലനത്തെപ്പറ്റി ഇപ്പോൾ അഭിപ്രായം പറയുന്നതിൽ ചില പരിമിതികളുണ്ട്. ട്രെയിനുകൾ പൂർണതോതിൽ ഓടിയിരുന്ന കാലത്തെ കാര്യങ്ങൾ യാത്രക്കാർക്കു നന്നായറിയാം.
വിരലിലെണ്ണാവുന്ന ട്രെയിനുകൾ മാത്രമാണു കൃത്യസമയം പാലിച്ചിരുന്നത്. ഒരു ദിവസം ട്രെയിൻ കൃത്യസമയത്തു വന്നതുകണ്ട് അദ്ഭുതപ്പെട്ട യാത്രക്കാരനോട്, അതു തലേദിവസം വരേണ്ടിയിരുന്ന ട്രെയിനാണെന്നു പറയുന്ന തമാശപോലും പ്രചാരത്തിലുണ്ട്. വികസിത ജനാധിപത്യ രാജ്യങ്ങളിലൊന്നും ട്രെയിൻ സർവീസുകളിൽ ഇവിടത്തേതുപോലെ വൈകിയോടൽ സംഭവിക്കില്ല. ട്രെയിനും ബസും വിമാനവുമെല്ലാം അവിടെ കൃത്യസമയത്തുതന്നെ സർവീസ് നടത്തും.
അത്യപൂർവമായി ഏതെങ്കിലും ട്രെയിൻ ഓട്ടത്തിനിടയിൽ നിർത്തിയിടേണ്ടിവന്നാൽ അതിന്റെ കാരണവും യാത്ര പുനരാരംഭിക്കുന്ന സമയവും അപ്പോൾതന്നെ യാത്രക്കാരെ അറിയിക്കും. ഇവിടെയാണെങ്കിൽ ഏതെങ്കിലും സ്റ്റേഷനു പുറത്തു ട്രെയിൻ നിർത്തിയിട്ടാൽ എന്തിനാണ് അങ്ങനെ നിർത്തിയിടുതെന്നോ എപ്പോൾ യാത്ര പുനരാരംഭിക്കുമെന്നോ അറിയാനാകാതെ യാത്രക്കാർ തങ്ങളുടെ പരിപാടികൾ മുടങ്ങുമോ എന്ന ആശങ്കയിൽ ചിലപ്പോൾ മണിക്കൂറുകൾ തന്നെ കഴിയേണ്ടിവരും. യാത്രക്കാരന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും അന്തസ് മാനിക്കപ്പെടുകയും ചെയ്യുന്ന പുതിയൊരു സംസ്കാരത്തിനു തുടക്കമിടാൻ ഇപ്പോഴത്തെ സുപ്രീംകോടതിവിധി സഹായിക്കട്ടെ.
ട്രെയിനുകളുടെ മാത്രമല്ല, വിമാനങ്ങളുടെയും ബസുകളുടെയും സമയംതെറ്റലും വൈകിയോട്ടവും ഇവിടത്തെ യാത്രക്കാർക്കു വലിയ ദുരിതങ്ങളും സാന്പത്തിക നഷ്ടങ്ങളും ഉണ്ടാക്കുന്നുണ്ട്. വിമാന സർവീസുകൾ കൃത്യസമയം പാലിക്കുമെന്നായിരുന്നു പണ്ടൊക്കെയുള്ള ധാരണ. എന്നാൽ, ആഭ്യന്തര - അന്താരാഷ്ട്ര വിമാനസർവീസുകളുടെ സമയം തെറ്റുന്നത് ഇപ്പോഴൊരു വാർത്തയേയല്ല. കോവിഡിനെ തുടർന്നുള്ള കാലത്തെ കാര്യം പറയാനാവില്ല. ഇപ്പോൾ ഗൾഫിലേക്കും മറ്റുമുള്ള സർവീസുകൾക്കു വിമാനക്കന്പനികൾ അമിത ചാർജ് ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കുന്നുവെന്ന പരാതികൾ വ്യാപകമാണ്.
ദീർഘദൂര- മധ്യദൂര യാത്രകൾക്കു കേരളത്തിലെ സാധാരണ യാത്രക്കാർ ഭൂരിഭാഗവും ആശ്രയിച്ചിരുന്നത് കെഎസ്ആർടിസി ബസുകളെയായിരുന്നു. കൃത്യസമയത്ത് ഓടാത്തതും യാത്രക്കാരോടുള്ള മോശം പെരുമാറ്റവും കെഎസ്ആർടിസി നഷ്ടത്തിലാകാനുള്ള കാരണങ്ങളിൽ പെടും. ആളുകളുടെ യാത്രാരീതികൾ മാറുകയാണെന്ന കാര്യം റെയിൽവേ- എയർലൈൻസ്- കെഎസ്ആർടിസി അധികൃതരൊക്കെ മനസിലാക്കുന്നതു നല്ലതാണ്. യാത്രക്കാർക്കു നഷ്ടപരിഹാരം നൽകാനുള്ള സുപ്രീംകോടതിവിധി സർവീസ് നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിന് അവരെ പ്രേരിപ്പിക്കട്ടെ.
യാത്രക്കാർക്കുമുണ്ട് അവകാശങ്ങൾ
10:40 PM Sep 12, 2021 | Deepika.com