രാജ്യത്തെ കർഷകസമൂഹം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടൽ ഉണ്ടാകുമെന്നു കരുതാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കർഷക പ്രശ്നത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിഷേധാത്മക നിലപാട് തുടരുന്നതു രാജ്യത്തിനു നന്നല്ല.
രാജ്യത്തെ കർഷകർ ഉയർത്തുന്ന ഗൗരവ പ്രശ്നങ്ങളെ നിസാരമായി അവഗണിച്ചുതള്ളി മുന്നോട്ടുപോകാൻ ശ്രമിക്കുന്ന സർക്കാരുകൾക്കുള്ള കനത്ത താക്കീതാണ് ഹരിയാനയിൽ കർണാലിലെ കർഷക പ്രതിഷേധവും ഉത്തർപ്രദേശിലെ മുസാഫർനഗറിൽ സംയുക്ത കിസാൻ മോർച്ച നടത്തിയ മഹാപഞ്ചായത്തും. കുത്തക കോർപറേറ്റുകൾക്കു കർഷകരെ ഒറ്റുകൊടുക്കുന്ന വ്യവസ്ഥകളുള്ള വിവാദ കാർഷിക നിയമങ്ങൾക്കെതിരേ കർഷകർ കഴിഞ്ഞ ഒന്പതുമാസമായി ഡൽഹിയിൽ സമരത്തിലാണ്.
വിവാദ നിയമങ്ങൾ അപ്പാടെ പിൻവലിക്കണമെന്നു കർഷകർ ആവശ്യപ്പെടുന്പോൾ വേണമെങ്കിൽ ചില ഭേദഗതികളാകാമെന്നു പറഞ്ഞു പ്രശ്നത്തെ നിസാരവത്കരിക്കുന്ന നിലപാടിലാണു കേന്ദ്ര സർക്കാർ. കോവിഡ് പ്രതിരോധ നടപടികൾ തങ്ങളുടെ അജൻഡകൾ നടപ്പാക്കുന്നതിനുള്ള മറയായി അവരുപയോഗിക്കുന്നു. അതിനിടെയാണു കർഷകരെ അടിച്ചൊതുക്കി യജമാനഭക്തി പ്രകടിപ്പിക്കുന്ന ഹരിയാന സർക്കാരിന്റെ നടപടികൾ കർണാലിനെ പുതിയ പ്രതിഷേധകേന്ദ്രമാക്കിയത്.
കർഷകപ്രതിഷേധത്തിനുനേരേ കർണാലിൽ കഴിഞ്ഞമാസം നടന്ന പോലീസ് അതിക്രമത്തിനെതിരേ കർഷകസംഘടനകൾ അവിടെ തീർത്ത പ്രതിഷേധക്കടൽ സർക്കാരിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു. നേരത്തെയുണ്ടായ പോലീസ് അതിക്രമത്തിനു കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തില്ലെങ്കിൽ കർണാൽ മിനി സെക്രട്ടറിയേറ്റ് അനിശ്ചിതകാലത്തേക്കു വളയുമെന്നു കർഷകസംഘടനകൾ മുന്നറിയിപ്പു നൽകിയിരുന്നതാണ്. എന്നാൽ, പ്രതിഷേധിക്കുന്ന കർഷകരെ തടയാൻ ബാരിക്കേഡുകൾക്കു പുറമേ റോഡിൽ കണ്ടെയ്നറുകളും ടോറസ് ലോറികളും നിരത്തി പ്രതിരോധം തീർക്കാനാണു പോലീസ് ശ്രമിച്ചത്.
സമരം പൊളിക്കാൻ പ്രദേശത്തെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളും നിരോധിച്ചുവെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധയോഗത്തിനു ജില്ലാ അധികൃതർ അനുമതി നിഷേധിച്ചതോടെ പതിനായിരക്കണക്കിനു കർഷകർ മിനി സെക്രട്ടേറിയറ്റ് ലക്ഷ്യമാക്കി നീങ്ങി. ബാരിക്കേഡുകൾ ഭേദിച്ച് മിനി സെക്രട്ടറിയേറ്റിലേക്കു കടന്ന കർഷകർക്കുനേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതു കർഷകപ്രതിഷേധത്തിന്റെ വീര്യവും വ്യാപ്തിയും കൂട്ടിയതേയുള്ളു.
സമരം തുടരുന്ന കർഷകരുമായി കർണാലിൽ ജില്ലാ ഭരണകൂടം നടത്തിയ ചർച്ച പരാജയപ്പെടുകയാണുണ്ടായത്. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണു കർഷകരുടെ അറിയിപ്പ്. കർഷകസമരം പൊളിക്കാൻ നടത്തുന്ന പരിശ്രമങ്ങൾ തങ്ങൾക്കു രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കുമെന്നു ബിജെപി നേതൃത്വം തിരിച്ചറിയാത്തത് എന്തുകൊണ്ടാണ്? യുപി നിയമസഭാ ഇലക്ഷൻ പടിവാതിൽക്കൽ എത്തിനിൽക്കേ ഇതു നൽകുന്ന രാഷ്ട്രീയ മുന്നറിയിപ്പ് അവഗണിക്കാൻ ബിജെപിക്കു കഴിയുമോ?
ഉത്തരേന്ത്യയിൽ കർഷകർ ഒറ്റക്കെട്ടായിനിന്നാൽ അതിനു തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കാൻ കഴിയുമെന്നു മുമ്പു തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വിവാദ കാർഷിക നിയമങ്ങൾ സംബന്ധിച്ചു കർഷക സംഘടനകളും കേന്ദ്രസർക്കാരും തമ്മിൽ ഇതുവരെ പത്തുവട്ടം ചർച്ച നടന്നു. തങ്ങൾ കൊണ്ടുവന്ന നിയമങ്ങൾ പിൻവലിക്കില്ലെന്ന സർക്കാരിന്റെ പിടിവാശിയിലാണു ചർച്ചകളെല്ലാം അലസിയത്.
പുതിയ കാർഷിക നിയമങ്ങൾക്കെതിരേ രാജ്യവ്യാപകമായി വൻ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ അവ നടപ്പാക്കുന്നതു സുപ്രീം കോടതി തടഞ്ഞിരുന്നു. വിവാദ നിയമങ്ങളെക്കുറിച്ചു പഠിക്കുന്നതിന് ഒരു വിദഗ്ധസമിതിയെ നിയോഗിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. സമിതി കഴിഞ്ഞ മാർച്ചിൽ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ടു സമിതിയംഗം അനിൽ ഖൻവാദ് ചീഫ് ജസ്റ്റീസ് എൻ.പി. രമണയ്ക്കു കത്തു നൽകിയിട്ടുണ്ട്.
കർഷകസമൂഹത്തിൽനിന്നു സമിതിയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട അംഗമാണദ്ദേഹം. രാജ്യത്തെ കർഷകസമൂഹം നേരിടുന്ന ഈ വലിയ പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടൽ ഉണ്ടാകുമെന്നു കരുതാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. വിദഗ്ധസമിതി അംഗം ആവശ്യപ്പെട്ടതുപോലെ റിപ്പോർട്ട് സുപ്രീം കോടതി പ്രസിദ്ധീകരിക്കുകയാണെങ്കിൽ അതുസംബന്ധിച്ച് കൂടുതൽ ചർച്ചകൾ രാജ്യത്തുണ്ടാകും.
അതിലൂടെ പ്രശ്നപരിഹാരത്തിനു വഴിതെളിക്കാനുള്ള സാധ്യത ഉണ്ടായേക്കാം. കർഷക പ്രശ്നത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിഷേധാത്മക നിലപാട് തുടരുന്നതു രാജ്യത്തിനു നന്നല്ല.
കർഷകപ്രതിഷേധം എത്രനാൾ കണ്ടില്ലെന്നു നടിക്കും?
10:20 PM Sep 09, 2021 | Deepika.com