വ്യക്തികളുടെ ചിന്താമണ്ഡലത്തെ സ്വാധീനിക്കുകയും കുടുംബബന്ധങ്ങളിലും സാമൂഹിക കാഴ്ചപ്പാടുകളിലും മാറ്റങ്ങളുണ്ടാക്കുകയും ചെയ്യുന്ന ചാനൽ പരിപാടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചു ഭരണാധികാരികൾക്ക് ഇപ്പോഴെങ്കിലും ആലോചനയുണ്ടാകുന്നതു നല്ലതാണ്.
സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചുകൊണ്ടു സാംസ്കാരികമന്ത്രി സജി ചെറിയാൻ പറഞ്ഞ ചില കാര്യങ്ങളും അതിനാധാരമായി ജൂറി നടത്തിയ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. വിനോദ ചാനലുകളിലെ അവിഭാജ്യ ഘടകമായ സീരിയലുകൾക്ക് ഇത്തവണ പുരസ്കാരമില്ല. നിലവാരത്തകർച്ച കാരണമാണു സീരിയലുകളെ അവാർഡിനു പരിഗണിക്കാത്തതെന്നു മന്ത്രി പറഞ്ഞു. കുടുംബങ്ങൾ ഒരുമിച്ചിരുന്നു കാണുന്ന സീരിയലുകളുടെ കാര്യത്തിൽ ചാനലുകൾ കൂടുതൽ ഉത്തരവാദിത്വബോധം കാണിക്കണമെന്നും മന്ത്രി അഭിപ്രായപ്പെടുകയുണ്ടായി. മസാല ചേർത്ത പരിപാടികളാണു സീരിയലുകൾ എന്ന പേരിൽ വീടുകളുടെ അകത്തളങ്ങളിലെത്തിക്കുന്നത്, അവയുടെ നിലവാരം ഉറപ്പുവരുത്തുക പല കാരണങ്ങളാലും പ്രാവർത്തികമല്ല, അതുകൊണ്ടു ചാനൽ മേധാവികളെ വിളിച്ചുചേർത്ത് ഇക്കാര്യം ചർച്ചചെയ്യും, അതു വിജയിച്ചില്ലെങ്കിൽ മാത്രം സെൻസറിംഗിനെക്കുറിച്ച് ആലോചിക്കും എന്നെല്ലാമാണ് അദ്ദേഹം വ്യക്തമാക്കിയത്. വ്യക്തികളുടെ ചിന്താമണ്ഡലത്തെ സ്വാധീനിക്കുകയും കുടുംബബന്ധങ്ങളിലും സാമൂഹിക കാഴ്ചപ്പാടുകളിലും മാറ്റങ്ങളുണ്ടാക്കുകയും ചെയ്യുന്ന ചാനൽ പരിപാടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചു ഭരണാധികാരികൾക്ക് ഇപ്പോഴെങ്കിലും ആലോചനയുണ്ടാകുന്നതു നല്ലതാണ്.
കല കലയ്ക്കുവേണ്ടിയോ ജീവിതത്തിനു വേണ്ടിയോ എന്ന ചർച്ച അരനൂറ്റാണ്ടു മുന്പ് കേരളത്തിലെ സാഹിത്യമണ്ഡലത്തിൽ സജീവമായിരുന്നു. ജീവിതദർശനങ്ങളെ പാകപ്പെടുത്തുന്നതായിരിക്കണം കല എന്നാണു പുരോഗമനചിന്താഗതിക്കാർ വാദിച്ചിരുന്നത്. മനുഷ്യനന്മ ഉയർത്തിപ്പിടിക്കുന്നതും ഉത്കർഷേച്ഛ ജനിപ്പിക്കുന്നതുമായിരിക്കണം സാഹിത്യസൃഷ്ടികൾ എന്ന കാര്യത്തിൽ പൊതുവേ അഭിപ്രായയൈക്യം ഉണ്ടായിരുന്നു. അനുവാചകരുടെ ഹൃദയവിമലീകരണമാണ് ഏതൊരു സാഹിത്യസൃഷ്ടിയുടെയും ആത്യന്തിക ധർമമെന്നു നന്മയുടെ പക്ഷത്തുനിന്നവരെല്ലാം വിശ്വസിച്ചു. കേരളത്തിൽ വായനയെ വളർത്തുന്നതിലും സാക്ഷരത വ്യാപിപ്പിക്കുന്നതിലും പൈങ്കിളിക്കഥകൾ എന്നു പരോഗമനനാട്യക്കാർ ആക്ഷേപിച്ച ജനകീയ സാഹിത്യത്തിനു വലിയ പങ്കുണ്ടായിരുന്നു. അതിൽ കണ്ണീർക്കഥകളും ഉണ്ടായിരുന്നെങ്കിലും ശുഭപര്യവസായിയായിരുന്നു ഭൂരിഭാഗവും. പ്രത്യാശ നിറഞ്ഞ ഭാവി സ്വപ്നം കാണാൻ അവ സാധാരണക്കാരെ പ്രേരിപ്പിച്ചു. ടെലിവിഷൻ ചാനലുകൾ രംഗം കൈയടക്കിയതോടെ പൈങ്കിളിക്കഥകളുടെ സ്ഥാനം സീരിയലുകൾ ഏറ്റെടുത്തു. അതോടെ കഥ മാറി.
സ്ത്രീകളുടെ, പ്രത്യേകിച്ച് വീട്ടമ്മമാരുടെ, ഹൃദയം കീഴടക്കാൻ ടെലിവിഷൻ സീരിയലുകൾക്ക് എളുപ്പം കഴിഞ്ഞു. അവരുടെ സൗഹൃദവട്ടങ്ങളിലെ ചർച്ചകൾപോലും സീരിയൽ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാകുന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ വന്നു. പ്രേക്ഷകരെ പിടിച്ചുനിർത്താൻ ചാനലുകൾ തമ്മിൽ മത്സരമായതോടെ സീരിയലുകൾ മെഗാസീരിയലുകളായി മാറുകയും കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകൾക്കു സമൂല മാറ്റങ്ങൾ വരികയും ചെയ്തു. ദുഷ്ടകഥാപാത്രങ്ങൾ കളം നിറഞ്ഞു. അവിഹിതബന്ധങ്ങളും സ്ത്രീധനപീഡനവും വിവാഹമോചനങ്ങളും കൊലപാതകങ്ങളുമൊക്കെയായി കുടുംബകഥകളുടെ ഇതിവൃത്തം. മരുമകളെ ദ്രോഹിക്കുന്ന അമ്മായിയമ്മയും അമ്മായിയമ്മയെ ഇല്ലാതാക്കാൻ നോക്കുന്ന മരുമകളും അതിനെല്ലാം സഹായം ചെയ്തുകൊടുക്കുന്ന മറ്റു ദുഷ്ടകഥാപാത്രങ്ങളുമായി സീരിയലുകൾ മാറിയതോടെ കേരളത്തിലെ കുടുംബങ്ങളിൽ നടക്കുന്നത് ഇതു മാത്രമാണെന്ന ചിന്ത ചിലരിലെങ്കിലും ഉണ്ടാകുന്നതു സ്വാഭാവികം. കേരളത്തിൽ സ്ത്രീപീഡനങ്ങളും കുടുംബങ്ങൾ കേന്ദ്രീകരിച്ചുള്ള കൊലപാതകങ്ങളും കുടുംബത്തകർച്ചയും കുടുംബാംഗങ്ങൾ തമ്മിൽ പരസ്പര വിശ്വാസമില്ലായ്മയും കൂടിയിട്ടുണ്ടെങ്കിൽ അതിന് ഇത്തരം നിഷേധാത്മക സീരിയലുകളുടെ പങ്ക് ഒട്ടും കുറച്ചുകാണാനാവില്ല.
കോവിഡ് കാലം എല്ലാവരെയും വീട്ടകങ്ങളിൽ അടച്ചിരിക്കാൻ നിർബന്ധിതരാക്കുകയും സീരിയലുകൾ ഉൾപ്പെടെയുള്ള ടെലിവിഷൻ പരിപാടികൾ കാണാൻ നിർബന്ധിതരാക്കുകയും ചെയ്തു. സീരിയലുകൾ മാത്രമല്ല, കോമഡികൾ എന്ന പേരിലും എത്ര നിലവാരമില്ലാത്ത പരിപാടികളാണു പല ചാനലുകളിലും വരുന്നതെന്ന വിമർശനം പലർക്കുമുണ്ട്. ജനകീയത കൂട്ടുന്നുവെന്ന നാട്യത്തിൽ നിലവാരം കുറഞ്ഞ പരിപാടികൾ അവതരിപ്പിക്കുന്നതിലാണു ചാനലുകൾ തമ്മിൽ മത്സരം. ഈ കിടമത്സരം കേരളത്തിലെ കുടുംബബന്ധങ്ങളുടെ തകർച്ചയ്ക്കു മാത്രമല്ല, സാംസ്കാരികത്തകർച്ചയ്ക്കും വഴിതെളിച്ചിട്ടുണ്ട്. സീരിയൽ കഥാപാത്രങ്ങളെ അനുകരിച്ച് വിവാഹമോചനം നടത്തുന്നവരുടെയും ഗർഭഛിദ്രം നടത്തുന്നവരുടെയും കൊലപാതകം നടത്തുന്നവരുടെയും എണ്ണം കൂടി. ഈ ജീർണതയ്ക്ക് ഇപ്പോഴെങ്കിലും തടയിട്ടില്ലെങ്കിൽ നാം അഭിമാനപൂർവം ഉയർത്തിപ്പിടിക്കുന്ന ഭാരതീയ സംസ്കാരത്തിന്റെ ആണിക്കല്ലായ കുടുംബങ്ങളുടെ ഭദ്രത തകർന്നുതരിപ്പണമാകും. ഈ വഴിക്കുള്ള ചിന്ത സാംസ്കാരികമന്ത്രിക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അതൊരു ശുഭലക്ഷണമാണ്.
കുടുംബങ്ങൾ തകർക്കുന്ന സീരിയലുകൾ വേണോ?
11:30 PM Sep 02, 2021 | Deepika.com