വിശ്വപൗരനായിരുന്ന നെഹ്റുവിനെ തമസ്കരിക്കാൻ നോക്കുന്നവർ ഇന്ത്യയെ ലോകത്തിനു മുന്പിൽ പരിഹാസ പാത്രമാക്കുകയാണ്. 1947 ഓഗസ്റ്റ് 14 അർധരാത്രിയിൽ നെഹ്റു നടത്തിയ പ്രസംഗം ഇപ്പോഴത്തെ ഭരണകൂടം മറന്നാലും ലോകം മറക്കില്ല.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ പോസ്റ്ററിൽനിന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയതു നിന്ദ്യമായ നടപടിയായി. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരിലുള്ള സ്വാതന്ത്ര്യദിനാഘോഷ ഡിജിറ്റൽ പോസ്റ്ററിൽനിന്നാണു ദേശീയ സ്വാതന്ത്ര്യസമര നായകരിൽ പ്രധാനികളിലൊരാളായ നെഹ്റു ഒഴിവാക്കപ്പെട്ടത്. മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത്സിംഗ്, ഡോ. ബി.ആർ. അംബേദ്കർ, സർദാർ വല്ലഭഭായ് പട്ടേൽ, രാജേന്ദ്രപ്രസാദ്, മദൻമോഹൻ മാളവ്യ എന്നിവരുടെയും ഹിന്ദു മഹാസഭാ നേതാവ് വി.ഡി. സവർക്കറുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്ററിൽ നെഹ്റു ഇല്ല. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലാണു പോസ്റ്റർ തയാറാക്കിയതെങ്കിലും കേന്ദ്രസർക്കാരിനെ നയിക്കുന്നവരുടെ നെഹ്റുവിരോധവും അസഹിഷ്ണുതയുമാണ് ഒഴിവാക്കലിനു പിന്നിലെന്നു വ്യക്തം. രാഷ്ട്രശില്പിയായ നെഹ്റു രാഷ്ട്രപിതാവ് മഹാത്മാഗാന്ധി കഴിഞ്ഞാൽ സ്വതന്ത്ര ഇന്ത്യയുടെ ഭാഗധേയം നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ്. മതതീവ്രവാദിയായിരുന്ന സവർക്കറെ വെള്ളപൂശാൻ ശ്രമിക്കുന്നവർ തികഞ്ഞ മതേതര- ജനാധിപത്യവാദിയായിരുന്ന നെഹ്റുവിനെ തമസ്കരിക്കുന്നതിൽ അദ്ഭുതമില്ല.
പാഴ്മുറംകൊണ്ടു മറയ്ക്കാൻ ശ്രമിച്ചാൽ ഇല്ലാതാകുന്നതല്ല സൂര്യന്റെ ശോഭ. അത്യുജ്വലപ്രഭയോടെ അതു വിളങ്ങിത്തന്നെ നിൽക്കും. പോസ്റ്ററിൽനിന്നു ഫോട്ടോ ഒഴിവാക്കിയാൽ മായുന്നതല്ല നെഹ്റുവിന്റെ സംഭാവനകളെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ അഭിപ്രായം അർഥവത്താണ്. സ്വാതന്ത്ര്യസമരത്തിൽ നെഹ്റുവിനു കാര്യമായ പങ്കില്ലെന്നു വരുത്തിത്തീർക്കാനുള്ള അപഹാസ്യമായ ശ്രമമാണു മോദി സർക്കാർ അധികാരത്തിൽ വന്നനാൾ മുതൽ തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യൻ ജനതയുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നേതാവാണു നെഹ്റു. ചരിത്രം തിരുത്തി നെഹ്റുസ്മരണകൾ തമസ്കരിക്കാമെന്നതു വ്യാമോഹം മാത്രമാണ്. പക്ഷേ കുറേപ്പേരിലെങ്കിലും തെറ്റിദ്ധാരണ പരത്താൻ ഇത്തരം നീക്കങ്ങൾക്കു കഴിയും. ഒരു കള്ളം നൂറുതവണ ആവർത്തിച്ചാൽ ചിലരെങ്കിലും അതു വിശ്വസിക്കുമെന്നാണല്ലോ ഗീബൽസിന്റെ സിദ്ധാന്തം. നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയതിനു ചരിത്ര ഗവേഷണ കൗൺസിൽ നൽകുന്ന വിശദീകരണമാണു കൂടുതൽ അപഹാസ്യം. അടുത്ത പോസ്റ്ററിൽ നെഹ്റുവിന്റെ ചിത്രവും ഉൾപ്പെടുത്തുമത്രേ. രണ്ടാംനിര നേതാക്കൾക്കൊപ്പം നെഹ്റുവിന്റെയും ചിത്രം ചേർത്ത് അദ്ദേഹത്തെ കൂടുതൽ അപമാനിക്കാനാവും ഉദ്ദേശ്യം. മഹാന്മാരെ താഴ്ത്തിക്കെട്ടിയല്ല, സ്വയം മഹത്വത്തിലേക്കുയർന്നാണ് ഓരോ നേതാവും ചരിത്രത്തിൽ ഇടംതേടേണ്ടത്.
ചരിത്രമെന്നതു കാലത്തിന്റെ സാക്ഷ്യപത്രമാണെങ്കിലും ചരിത്രരേഖകൾ കേവലസത്യങ്ങളാണെന്ന് ഇന്നാരും കരുതുന്നില്ല. രേഖപ്പെടുത്തുന്നയാളുടെ കാഴ്ചപ്പാടുകൾ അതിൽ പ്രതിഫലിക്കും. കോൺഗ്രസ് മുക്ത ഭാരതത്തിനായി ലക്ഷ്യമിടുന്ന ബിജെപിക്ക് അതിനാദ്യം വേണ്ടതു നെഹ്റു എന്ന സുവർണവിഗ്രഹം ഉടയ്ക്കുകയാണെന്നു നന്നായറിയാം. ഗാന്ധിജിക്കുശേഷം കോൺഗ്രസിനെ നയിച്ചതും ഇന്ത്യയെ ഒരുമിപ്പിച്ചുനിർത്തിയതും നെഹ്റുവും പിൻമുറക്കാരുമാണ്.
താൻ പിന്മാറുന്പോൾ സ്വാതന്ത്ര്യസമര നേതൃത്വം നെഹ്റുവിനെ ഏല്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നു ഗാന്ധിജി പലവട്ടം സൂചിപ്പിച്ചിരുന്നു. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പ്രധാനമന്ത്രിസ്ഥാനം നെഹ്റുവിലേക്കു സ്വാഭാവികമായി വന്നുചേർന്നതാണ്. എന്നാൽ, വല്ലഭഭായ് പട്ടേലിനെ ഉയർത്തിക്കാട്ടി നെഹ്റുവിനെ ചെറുതാക്കുന്ന തന്ത്രമാണു ബിജെപി പയറ്റുന്നത്. ഗുജറാത്തിൽ പട്ടേലിന്റെ കൂറ്റൻ പ്രതിമ സ്ഥാപിച്ചു. ഇപ്പോൾ പോസ്റ്ററിൽ നെഹ്റുവിനെ ഒഴിവാക്കി അവിടെ പട്ടേലിനു സ്ഥാനം നൽകി.
വിശ്വപൗരനായിരുന്ന നെഹ്റുവിനെ തമസ്കരിക്കാൻ നോക്കുന്നവർ ഇന്ത്യയെ ലോകത്തിനു മുന്പിൽ പരിഹാസപാത്രമാക്കുകയാണ്. 1947 ഓഗസ്റ്റ് 14 അർധരാത്രിയിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പാതിരാമണി മുഴങ്ങിയപ്പോൾ പുതിയ രാജ്യത്തിന്റെ സ്വാതന്ത്ര്യം ഉദ്ഘോഷിച്ചുകൊണ്ടു നെഹ്റു നടത്തിയ പ്രസംഗം ഇപ്പോഴത്തെ ഭരണകൂടം മറന്നാലും ലോകം മറക്കില്ല. ദീർഘകാലംമുന്പേ ഇന്ത്യ വിധിയുമായി സമാഗമം കുറിച്ചിരുന്ന കാര്യം അതിലദ്ദേഹം ഓർമിപ്പിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ കുലീനസൗധം ഭാരതജനത പടുത്തുയർത്തിയത് നെഹ്റുവിന്റെ നേതൃത്വത്തിലാണ്. അദ്ദേഹത്തെ മറക്കാൻ ഇന്ത്യക്കൊരിക്കലും കഴിയില്ല. പോസ്റ്ററിൽ പടമില്ലാതെയും നെഹ്റുസ്മരണ ഇവിടെ നിലനിൽക്കും.
പോസ്റ്ററിൽ പടമില്ലെങ്കിലും മായില്ല നെഹ്റുസ്മരണ
11:55 PM Aug 31, 2021 | Deepika.com