ഇപ്പോഴത്തെ തർക്കത്തിനു കാരണം സ്ഥാനമോഹങ്ങളും അധികാരക്കൊതിയുമാണെന്നു വ്യക്തം.
രാജ്യത്തെ ഏറ്റവും പഴക്കമുള്ള ജനാധിപത്യപാർട്ടിയായ കോൺഗ്രസ് തൊഴുത്തിൽക്കുത്ത് നിർത്തി പ്രതിപക്ഷധർമം നിർവഹിക്കാൻ തയാറാകുന്നതും നോക്കിയിരിക്കുന്നവരെ നിരാശരാക്കുന്ന സംഭവങ്ങളാണ് ആ പാർട്ടിയിലുണ്ടാകുന്നത്. ജനകീയപ്രശ്നങ്ങൾ ഏറ്റെടുക്കുന്നതോ രാഷ്ട്രീയതന്ത്രങ്ങൾ മെനയുന്നതോ അല്ല പ്രധാനം, എതിർഗ്രൂപ്പ് നേതാക്കളെ ഒതുക്കുന്നതും നിസാര പാർട്ടിപദവികൾപോലും തങ്ങളുടെ എറാൻമൂളികൾക്കാണു കിട്ടുന്നതെന്ന് ഉറപ്പാക്കുന്നതുമാണു മുഖ്യമെന്നു മുതിർന്ന നേതാക്കൾപോലും കരുതുന്നു. കോൺഗ്രസിന് ഇന്നും കുറേയൊക്കെ വേരോട്ടമുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ നേതാക്കൾ ഗ്രൂപ്പുതിരിഞ്ഞു പൊരിഞ്ഞപോരാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് എന്തുകൊണ്ടു തോറ്റു എന്നതിൽ ആർക്കെങ്കിലും സംശയമുണ്ടായിരുന്നെങ്കിൽ അതെല്ലാം ഇപ്പോഴത്തെ കളികൾ കാണുന്പോൾ മാറിക്കിട്ടും. പാർട്ടിസ്നേഹമല്ല മുഴുത്ത അധികാരക്കൊതിയാണു തങ്ങളെ നയിക്കുന്നതെന്ന് ഓരോ നേതാവും തെളിയിച്ചുകൊണ്ടിരിക്കുന്നു.
കേരളത്തിലെ പുതിയ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്കാണു വഴിതുറന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പും ഒരുവശത്തും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ മറുവശത്തുമായുള്ള പരസ്യമായ ബലപരീക്ഷണമായി ചേരിതിരിവു മാറി. ചർച്ച നടത്തിയെന്നു ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ചു പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു എന്നാണ് ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും നിലപാട്. എന്നാൽ, മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയാണ് പട്ടിക ഹൈക്കമാൻഡിനു കൈമാറിയതെന്നു കെ. സുധാകരനും വി.ഡി. സതീശനും പറയുന്നു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാനാണെങ്കിൽപിന്നെ തങ്ങൾ എന്തിനാണെന്നു സതീശൻ വെട്ടിത്തുറന്നുതന്നെ ചോദിച്ചു. അതാണു കാര്യം. സുധാകരനും സതീശനും തങ്ങളുടെ താത്പര്യങ്ങൾക്കു യോജിക്കുന്ന ഒരു ലിസ്റ്റ് തയാറാക്കി. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അതംഗീകരിക്കുന്നില്ല.
കോൺഗ്രസിൽ എക്കാലവും ഗ്രൂപ്പുകളുണ്ടായിരുന്നു. ഗ്രൂപ്പുകൾ പാർട്ടിക്കു ഗുണവും ദോഷവും ചെയ്തിട്ടുണ്ട്. കോൺഗ്രസ് ഗ്രൂപ്പുകൾ ശക്തമായിരുന്നപ്പോൾതന്നെയാണ് യുഡിഎഫ് ഇവിടെ അഞ്ചുവർഷം കൂടുന്പോൾ അധികാരത്തിലേറിയിരുന്നത്. അതിരുവിട്ട ഗ്രൂപ്പുകളിയും മുന്നണിയിലെ ചില കക്ഷികളെ പുകച്ചുപുറത്തുചാടിക്കാൻ നടത്തിയ ശ്രമങ്ങളുമാണ് 2016ലും 2021ലും യുഡിഎഫിനു ഭരണം നഷ്ടപ്പെടുത്തിയത് എന്നതും വസ്തുത. കരുണാകരൻ-ആന്റണി കാലത്തിനുശേഷം ഇവിടെ കോൺഗ്രസിനെ നയിച്ചുവന്നത് ഉമ്മൻചാണ്ടി-ചെന്നിത്തല ദ്വയമായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്ന് അവരെ മാറ്റി ഹൈക്കമാൻഡ് പുതിയ നേതൃത്വത്തെ പരീക്ഷിക്കുന്നു. തങ്ങളുടെ പ്രാപ്തി തെളിയിക്കാൻ ഇവർക്ക് അവസരം ലഭിക്കണം. അതിനു പഴയവർ മാറിക്കൊടുക്കണം. സുധാകരനും സതീശനും അഭിമതരായവർ പുതിയ ഡിസിസി അധ്യക്ഷ ലിസ്റ്റിൽ വന്നതു തെറ്റാണെന്നു പറയാനാവുമോ? പഴയ ഗ്രൂപ്പുകളിൽനിന്നുള്ള ചേരിമാറ്റം ഇപ്പോൾ നടക്കുന്നുണ്ട്. അതേസമയം, ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയുംപോലുള്ള നേതാക്കളെ പാടേ അവഗണിച്ചുകൊണ്ടു കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കാനാവില്ല എന്നു തിരിച്ചറിയാൻ സാമാന്യബോധം മതി. പുതിയ ലിസ്റ്റിനെ എതിർത്ത ചില നേതാക്കളെ സസ്പെൻഡ് ചെയ്തു. അച്ചടക്കത്തെപ്പറ്റി ഇപ്പോൾ പറയുന്ന സുധാകരനും സതീശനുമൊക്കെ ഗ്രൂപ്പ് നേതാക്കളായിരുന്ന കാലത്ത് എങ്ങനെയാണു പെരുമാറിയിരുന്നതെന്ന് എല്ലാവർക്കുമറിയാം.
ഉൾപ്പാർട്ടി ജനാധിപത്യം പരമാവധി അനുവദിക്കുന്ന പാർട്ടിയാണു കോൺഗ്രസ്. ഇപ്പോഴത്തെ തർക്കത്തിനു കാരണം സ്ഥാനമോഹങ്ങളും അധികാരക്കൊതിയുമാണെന്നു വ്യക്തം. പാർലമെന്ററി സ്ഥാനങ്ങൾ പലവട്ടം വഹിച്ചിട്ടുള്ളവർപോലും പുതിയവർക്കായി മാറിക്കൊടുക്കാൻ തയാറല്ല. തുടർച്ചയായി രണ്ടു തവണയിൽക്കൂടുതൽ ആരെയും നിയമസഭയിലേക്കു മത്സരിപ്പിക്കില്ലെന്നു സിപിഎം എടുത്തതുപോലുള്ള ധീരമായ തീരുമാനങ്ങൾക്കു കോൺഗ്രസിനു കഴിയുമോ? കേരളത്തിൽ കോൺഗ്ര സിന്റെ മുഖ്യശത്രു ഇടതുമുന്നണിയാണെന്ന കാര്യം മറന്നുകൊണ്ടാണു ഡിസിസി ഭാരവാഹിത്വത്തിന്റെ പേരിലുള്ള ഗ്രൂപ്പ് പോര്. എന്തു മാനദണ്ഡം നോക്കിയാണെങ്കിലും ചില ജില്ലകളിൽ നിയമിക്കപ്പെട്ട ഡിസിസി പ്രസിഡന്റുമാരുടെ പശ്ചാത്തലം എൽഡിഎഫിനാണു ഗുണം ചെയ്യുക എന്നതും വസ്തുത. ഫാസിസത്തോടു യുദ്ധം ചെയ്യാൻ ഡൽഹിക്കുപോയ മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തിരിച്ചുവന്നു മത്സരിച്ചതും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ദൗർബല്യങ്ങളും തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തോൽവിക്കു കാരണമായെന്ന കോൺഗ്രസ് സമിതിയുടെ റിപ്പോർട്ടിൽ ഇരുപാർട്ടികളും സന്തുഷ്ടരല്ല. അടുത്ത യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആർഎസ്പി പ്രഖ്യാപിച്ചുകഴിഞ്ഞു. യുഡിഎഫിൽ കാര്യങ്ങൾ ഇങ്ങനെയായിരിക്കെ തമ്മിലടിക്കേണ്ട സമയമാണോ ഇതെന്നു തീരുമാനിക്കേണ്ടതു കോൺഗ്രസ് നേതാക്കൾതന്നെയാണ്.
ഡിസിസി അധ്യക്ഷ ലിസ്റ്റും തൊഴുത്തിൽക്കുത്തും
01:23 AM Aug 31, 2021 | Deepika.com