കൊച്ചി കാക്കനാട്ടെ ഫ്ളാറ്റിൽ നിന്നു കോടികളുടെ വിലയുള്ള എംഡിഎംഎ എന്ന മാരക മയക്കുമരുന്ന് പിടികൂടിയ കേസ് അട്ടിമറിക്കാൻ നടന്ന നീക്കങ്ങൾ ഇവിടെ മയക്കുമരുന്നു ശൃംഖല തഴച്ചുവളരുന്നതിനു പിന്നിൽ ഉദ്യോഗസ്ഥലോബിയുടെ ഒത്താശയുമുണ്ടെന്നു വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ 19നാണു കാക്കനാട്ടെ ഫ്ലാറ്റിൽനിന്നു മയക്കുമരുന്നുമായി ഏഴുപേരെ കസ്റ്റഡിയിലെടുക്കുത്. രണ്ടു യുവതികൾ ഉൾപ്പെടെ ഏഴുപേരെ പിടികൂടിയെന്നു പത്രക്കുറിപ്പ് ഇറക്കിയ എക്സൈസ് അധികൃതർ ഇവരുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. എന്നാൽ, കേസ് കോടതിയിൽ എത്തിയപ്പോൾ ഒരു യുവതിയും മറ്റൊരാളും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടു. 1.84 കിലോഗ്രാം എംഡിഎംഎ പിടികൂടിയെന്നു പറഞ്ഞത് എഫ്ഐആറിൽ 84 ഗ്രാമായി ചുരുങ്ങുകയും ചെയ്തു. പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട യുവതി ലഹരിമരുന്ന് ഒളിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെയാണു കേസ് അട്ടിമറിക്കാൻ നീക്കമുണ്ടായെന്ന ആരോപണം ഉയർന്നത്.
സംഭവം വിവാദമായതോടെ എക്സൈസ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുക്കുകയും നേരത്തെ വിട്ടയയ്ക്കപ്പെട്ട യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണിത്. കള്ളക്കടത്തും മയക്കുമരുന്നു കടത്തും അടക്കമുള്ള വിധ്വംസക പ്രവർത്തനങ്ങൾ കേരളത്തിൽ വർധിച്ചുവരുന്നതിന്റെ ഒരു കാരണം അവ തടയാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ സഹായം കടത്തുകാർക്കു ലഭിക്കുന്നതാണെന്നു വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന സംഗതിയാണിത്. കള്ളക്കടത്തുകാർ നാടിന്റെ സമ്പദ്വ്യവസ്ഥയെയാണു തകർക്കുന്നതെങ്കിൽ മയക്കുമരുന്നു മാഫിയ ഒരു തലമുറയെയാണു നശിപ്പിക്കുന്നത്. ഇത്തരം വിധ്വംസക ശക്തികൾക്കു ചൂട്ടുകറ്റ തെളിക്കുന്നവർക്കു സർക്കാർ സർവീസിൽ സ്ഥാനമുണ്ടാകാൻ പാടില്ല. ഈ കളകളെ എത്രയും വേഗം കണ്ടെത്തി പിഴതുമാറ്റണം. അല്ലെങ്കിൽ ആത്മാർഥതയോടെ ചുമതലകൾ നിർവഹിക്കുന്ന ഉദ്യോഗസ്ഥർക്കുകൂടി അവർ ആപത്തായി മാറും.
കാക്കനാട്ടെ ഫ്ലാറ്റിൽ റെയ്ഡിനു മുമ്പുതന്നെ അതിന്റെ വിവരം ചോർന്നതായും വാർത്ത വന്നിട്ടുണ്ട്. കസ്റ്റംസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. അവർ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിനെ വിവരം അറിയിച്ചു. തുടർന്ന്, ഇരുവിഭാഗങ്ങളും സംയുക്തമായി റെയ്ഡിനെത്തി. എന്നാൽ, സംഘം റെയ്ഡിന് എത്തുന്നതിനു തൊട്ടുമുന്പ് 1.115 കിലോഗ്രാം എംഡിഎംഎ അടങ്ങിയ പ്ലാസ്റ്റിക് ബാഗ് ഒരു യുവാവും രണ്ടു യുവതികളും ചേർന്ന് ഒളിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ കാമറ ദൃശ്യങ്ങളാണു പുറത്തുവന്നത്. ഇവരിൽ രണ്ടുപേരെയാണു പ്രതിപ്പട്ടികയിൽ ചേർക്കാതെ ആദ്യം വിട്ടയച്ചത്. മയക്കുമരുന്നു കടത്തുകാരെ സഹായിക്കുന്ന കള്ളൻ കപ്പലിൽ തന്നെയുണ്ടെന്നു വ്യക്തം. കേസ് അട്ടിമറിച്ചെന്ന ആരോപണത്തെത്തുടർന്ന് ഒരു എക്സൈസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യുകയും നാലുപേരെ സ്ഥലംമാറ്റുകയും ചെയ്തു. ഇവർക്കു മാത്രമാണു മയക്കുമരുന്നു ലോബിമായി ബന്ധമുള്ളതെന്ന് ആരും കരുതുന്നില്ല.
കാക്കനാട്ട് അറസ്റ്റിലായവർക്കു സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ലഹരിവിതരണ ശൃംഖലകളുമായി ബന്ധമുണ്ടെന്ന സൂചന അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. മുംബൈ, ബംഗളൂരു തുടങ്ങിയ വൻ നഗരങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റാക്കറ്റുകളാണു കേരളത്തിൽ മയക്കുമരുന്ന് എത്തിക്കുന്നതെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കുറുക്കുവഴിയിലൂടെ വൻതുക സന്പാദിക്കാമെന്ന മോഹത്തിലും വാഗ്ദാനങ്ങളിലും കുടുങ്ങുന്ന യുവാക്കൾ മയക്കുമരുന്ന് കാരിയർമാരായി മാറുന്നു. ഇത്തരം റാക്കറ്റുകളുടെ കെണിയിൽപെട്ടാൽ പിന്നെ തിരിച്ചുപോക്ക് അസാധ്യം. അവർ തങ്ങളുടെ ജീവിതം മാത്രമല്ല മയക്കുമരുന്ന് വാങ്ങുന്ന ആയിരക്കണക്കിനു യുവാക്കളുടെയും ജീവിതവും തുലയ്ക്കുന്നു. മദ്യത്തെക്കാൾ മാരകമാണു മയക്കുമരുന്നിന് അടിമയായവരുടെ രോഗാവസ്ഥ. മയക്കുമരുന്നിനെതിരേ നടപടിയെടുക്കേണ്ടവരിൽനിന്നുതന്നെ മയക്കുമരുന്നു കടത്തുകാർക്കു സഹായം കിട്ടുന്നുണ്ടോ? എങ്കിൽ ഇവിടെ മയക്കുമരുന്നു വില്പന വ്യാപിക്കുന്നതിന്റെ കാരണം തേടി മറ്റെങ്ങും പോകേണ്ടതില്ല.
മയക്കുമരുന്നു റാക്കറ്റിന്റെ സ്വാധീനം ഇത്ര വലുതോ?
10:55 PM Aug 29, 2021 | Deepika.com