ഉള്ളതെല്ലാം ഇട്ടെറിഞ്ഞ്, ജീവൻ മാത്രം കൈയിൽപിടിച്ച് എങ്ങനെയും സ്വാതന്ത്ര്യത്തിലേക്കു രക്ഷപ്പെടാൻ തിരക്കുകൂട്ടുന്ന അഭയാർഥികളുടെ നേർക്കു കാബൂളിലുണ്ടായ ഭീകരാക്രമണം അഫ്ഗാനിസ്ഥാനിലെ അരാജകാവസ്ഥയുടെ നടുക്കുന്ന ചിത്രമാണു ലോകത്തിനു നൽകുന്നത്. കാബൂളിലെ ഇരട്ടസ്ഫോടനത്തിലും വെടിവയ്പിലും മരിച്ചവരുടെ എണ്ണം നൂറിലധികമാണ്. ആയിരക്കണക്കിന് അഭയാർഥികളാണ് വിമാനത്താവളത്തിനു പുറത്തു തടിച്ചുകൂടിയിരുന്നത് എന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാം. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ച താലിബാൻ ഭീകരരെ എതിർക്കുന്ന ഐഎസ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണു റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാനിലും പശ്ചിമേഷ്യൻ മേഖലയിലും ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണ് ഇരുകൂട്ടരും എന്നതിനാൽ ആക്രമണത്തിനു പിന്നിൽ ആരൊക്കെയുണ്ടെന്നു വ്യക്തമാക്കപ്പെടേണ്ടതുണ്ട്.
താലിബാൻ ഭരണത്തിൽ അഫ്ഗാനിസ്ഥാനിൽ ഉണ്ടാകാൻപോകുന്നതു നരകയാതനകളാണെന്ന് അവിടത്തെ ജനങ്ങൾക്കു നന്നായറിയാം. അതിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചവരെയാണു ഭീകരർ ആക്രമണത്തിനിരയാക്കിയത് എന്നത് അവരുടെ മനുഷ്യത്വമില്ലായ്മയുടെയും ക്രൂരതയുടെയും പകയുടെയും ആഴം എത്ര വലുതാണെന്നു വ്യക്തമാക്കുന്നുണ്ട്. ഭീകരാക്രമണ സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്കു വരരുതെന്ന് അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും തങ്ങളുടെ പൗരന്മാർക്കു മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകമായിരുന്നു ആക്രമണം. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിപ്പോകുമോയെന്ന ഭയം മുന്നറിയിപ്പിനെ അവഗണിച്ചും വിമാനത്താവളത്തിലേക്കു പോകാൻ പലരെയും പ്രേരിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലുകളിലൊന്നാണ് ഇപ്പോൾ കാബൂളിൽ നടക്കുന്നത്. ഏകദേശം 90,000 അഫ്ഗാൻ പൗരന്മാരെയും വിദേശികളെയും അമേരിക്ക ഒഴിപ്പിച്ചു. ആയിരക്കണക്കിനാളുകളെ ഇനിയും ഒഴിപ്പിക്കാനുണ്ട്. വ്യാഴാഴ്ചത്തെ ഭീകരാക്രമണം രക്ഷാദൗത്യത്തെ കാര്യമായി ബാധിക്കും. ഒഴിപ്പിക്കൽ പൂർത്തിയാക്കുമെന്നാണ് അമേരിക്കയും ബ്രിട്ടനും അറിയിച്ചിട്ടുള്ളത്.
അമേരിക്കയുടെ അഫ്ഗാൻനയം പാളി എന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണു കാബൂളിലെ ഭീകരാക്രമണം. കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം അമേരിക്കൻ സേനയ്ക്കാണ്. അമേരിക്കയുടെ 13 സൈനികരും ഒരു സിവിലിയനും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. സമീപകാലത്ത് അമേരിക്കയ്ക്കു നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. കാബൂളിൽ ആക്രമണം നടത്തിയവർക്കു കനത്ത തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും എളുപ്പമല്ല. കൊന്നുതള്ളലിൽ ആനന്ദം കണ്ടെത്തുന്ന ഭീകരപ്രസ്ഥാനങ്ങളെ നേരിടുക തികച്ചും ദുഷ്കരമാണ്. തിടുക്കത്തിൽ അഫ്ഗാനിസ്ഥാൻ വിടാൻ അമേരിക്ക കാണിച്ച തത്രപ്പാടാണ് കാര്യങ്ങൾ ഇത്ര വഷളാക്കിയതെന്നു മറ്റു രാജ്യങ്ങൾ കരുതുന്നു. വിയറ്റ്നാമിനും കൊറിയയ്ക്കും ഇറാക്കിനും പിന്നാലെ അഫ്ഗാനിസ്ഥാനിൽനിന്നും ലക്ഷ്യം പൂർത്തിയാക്കാതെയാണ് അമേരിക്ക മടങ്ങുന്നതെന്നു പറയേണ്ടിവരും.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇന്ത്യയെയും ധർമസങ്കടത്തിലാക്കിയിട്ടുണ്ട്. പാക്കിസ്ഥാനോടും ചൈനയോടും ആഭിമുഖ്യം പുലർത്തുന്ന താലിബാന്റെ നേതൃത്വത്തിൽ അവിടെയൊരു ഭരണകൂടമുണ്ടാകുന്നത് ഇന്ത്യയുടെ താത്പര്യങ്ങൾക്കു നല്ലതല്ല. അഫ്ഗാനിസ്ഥാനിൽനിന്നുള്ള യുഎസ് പിന്മാറ്റം സംബന്ധിച്ച ദോഹ ഉടന്പടി താലിബാൻ ലംഘിച്ചുവെന്നു കേന്ദ്രസർക്കാർ പറയുന്നു. താലിബാനെ സംബന്ധിച്ച ഇന്ത്യൻ നയം എന്തായാലും രക്ഷാപ്രവർത്തനത്തിൽ പാളിച്ചകളുണ്ടാകാൻ പാടില്ല. അഫ്ഗാനിസ്ഥാനിൽനിന്നു രക്ഷപ്പെടാൻ 15,000 പേരാണ് ഇന്ത്യൻ സഹായം തേടിയത്. കാബൂൾ വിമാനത്താവളത്തിലേക്കു വന്ന ഒരുസംഘം ഇന്ത്യക്കാരെ കഴിഞ്ഞദിവസം താലിബാൻകാർ തടഞ്ഞുവച്ചിരുന്നു. ഇന്ത്യയുടെ നയതന്ത്ര വൈദഗ്ധ്യവും കേന്ദ്രസർക്കാരിന്റെ കാര്യപ്രാപ്തിയുമൊക്കെ തെളിയിക്കപ്പെടേണ്ട അവസരമാണിത്. അഫ്ഗാനിസ്ഥാനിൽ ഭീകരവിളയാട്ടം നടത്തുന്ന സംഘങ്ങളെ പരിഷ്കൃത ലോകം മുഴുവൻ അപലപിക്കുന്നു. അതുമാത്രംപോരാ, ജീവനുവേണ്ടി കേഴുന്ന നിരപരാധികളുടെ രക്ഷയ്ക്കുവേണ്ടിയുള്ള വഴികളും ആലോചിക്കണം. അവരെ വിധിക്കു വിട്ടുകൊടുത്തു കൈകഴുകാൻ ലോകത്തിനാകുമോ?
കാബൂളിൽ ഭീകരതാണ്ഡവവും ജീവനുവേണ്ടി നിലവിളിയും
12:12 AM Aug 28, 2021 | Deepika.com