കേസുകൾ വൈകുന്നതു ധനനഷ്ടവും മാനഹാനിയും മനക്ലേശവുമെല്ലാം വർധിപ്പിക്കുന്നു. നീതി വൈകുന്നതു പലപ്പോഴും നീതി നിഷേധിക്കുന്നതിനു തുല്യമാണെന്ന സത്യം കോടതികൾ പോലും മറക്കുകയാണ്.
എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട കേസുകൾക്കു മുൻഗണനകളോ പ്രത്യേക പരിഗണനകളോ വേണ്ടെന്ന സുപ്രീംകോടതിയുടെ നിർദേശം നിയമത്തിനു മുന്പിൽ എല്ലാവരും സമന്മാരാണെന്ന തത്ത്വം ഉയർത്തിപ്പിടിക്കുന്നതാണ്. ജനപ്രതിനിധികൾക്കെതിരായ കേസുകളിൽ വിചാരണ വേഗം പൂർത്തിയാക്കണമെന്ന മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയാണു പുതിയ നിർദേശം. നേതാക്കൾക്കെതിരായ കേസുകൾ രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന പേരിൽ പിൻവലിക്കുന്ന രീതിയോടും സുപ്രീംകോടതി വിയോജിപ്പു പ്രകടിപ്പിച്ചു. ജനങ്ങളേക്കാൾ വളരെ മുകളിലാണു തങ്ങളെന്നു കരുതുന്ന ജനപ്രതിനിധികൾ സുപ്രീംകോടതി പറഞ്ഞതു മുഴുവൻ കേട്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു!
അതേസമയം, ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകളിൽ അന്വേഷണ ഏജൻസികൾ നടപടിക്രമങ്ങൾ വൈകിക്കുന്നതിനെ സുപ്രീംകോടതി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പ്രതിയോഗികളെ ക്രിമിനൽ കേസുകളിൽ കുടുക്കി പീഡിപ്പിക്കുന്ന പ്രവണത കൂടിവരികയാണ്. അന്വേഷണ ഏജൻസികളെ, ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകങ്ങളാക്കി മാറ്റുന്നു. പല കേസുകളിലും അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത് അതിലുൾപ്പെട്ടവരെ അപമാനിച്ചു ദ്രോഹിക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ്. നിയമത്തിന്റെ ദുരുപയോഗമാണ് ഇവിടെയും കാണാനാവുക. ഇതിനെതിരേയുള്ള സുപ്രീംകോടതിയുടെ നിർദേശം പാലിക്കാൻ സർക്കാരും അന്വേഷണ ഏജൻസികളും തയാറായെങ്കിൽ മാത്രമേ സ്വതന്ത്രമായ നീതിനിർവഹണവും നിയമവാഴ്ചയും ഇവിടെ നിലനിൽക്കുമെന്ന് ഉറപ്പിക്കാൻ കഴിയൂ.
ഒരു കേസിൽ പെട്ടുപോയാൽ അതോടെ ഭാവി അനിശ്ചിതത്വത്തിലാകുന്ന സ്ഥിതി ഇന്നു രാജ്യത്തുണ്ട്. അന്വേഷണം അനന്തമായി നീണ്ടുപോകാം. കേസ് കോടതിയിലെത്തിയാലും എന്നു തീരുമെന്ന് ഒരു നിശ്ചയവുമില്ല. പത്തും പതിനഞ്ചും വർഷമായി കെട്ടിക്കിടക്കുന്ന കേസുകളുണ്ട്. കുറ്റാരോപിതരായി മരിക്കേണ്ടിവരുന്ന എത്രയോ നിരപരാധികൾ! നാഷണൽ ജുഡീഷൽ ഡേറ്റ ഗ്രിഡ് കണക്ക് പ്രകാരം ഇന്ത്യയിൽ ഏകദേശം നാലരക്കോടി കേസുകളാണു കെട്ടിക്കിടക്കുന്നത്. ജില്ലാക്കോടതികളിലും കീഴ്ക്കോടതികളിലുമായി 3.9 കോടി കേസുകളും ഹൈക്കോടതികളിൽ 58.5 ലക്ഷം കേസുകളും സുപ്രീംകോടതിയിൽ 69,000 കേസുകളും തീർപ്പാകാതെയുണ്ട്. ക്രിമിനൽ കേസുകളിൽ ആറു മാസത്തിനകവും സിവിൽ കേസുകളിൽ മൂന്നു വർഷത്തിനകവും വിധി പറയണമെന്നാണു ധാരണ. പക്ഷേ അതുണ്ടാകുന്നില്ല.
കേസുകൾ വൈകുന്നതു ധനനഷ്ടവും മാനഹാനിയും മനക്ലേശവുമെല്ലാം വർധിപ്പിക്കുന്നു. നീതി വൈകുന്നതു പലപ്പോഴും നീതി നിഷേധിക്കുന്നതിനു തുല്യമാണെന്ന സത്യം കോടതികൾ പോലും മറക്കുകയാണ്.
ജഡ്ജിമാരുടെ കുറവാണു വിചാരണകൾ വൈകുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തു ഹൈക്കോടതികളിൽ എല്ലാംകൂടി 21 ശതമാനവും ജില്ലാ കോടതികളിൽ 19 ശതമാനവും ജഡ്ജിമാരുടെ കുറവുണ്ട്. എന്നാൽ, അതു മാത്രമല്ല നീതിനിർവഹണം വൈകാൻ കാരണം. ഓരോരോ കാരണങ്ങൾ പറഞ്ഞു വിചാരണനടപടികൾ നീട്ടിക്കൊണ്ടുപോകുന്ന പ്രവണത കൂടിവരികയാണ്. ഇന്ത്യയിലെക്കാൾ വളരെ കുറഞ്ഞ കാലംകൊണ്ട് അമേരിക്കയിലെ കോടതികളിൽ കേസുകൾ തീരുന്നുണ്ടെന്ന് ഒരു പഠനത്തിൽ പറയുന്നു.
അമേരിക്കയിൽ നാലുകോടി ജനങ്ങളുള്ള കലിഫോർണിയ സംസ്ഥാനത്ത് 2019 ൽ 59,33,262 കേസുകൾ ഫയൽ ചെയ്തു. ആകെയുള്ള 1754 ജഡ്ജിമാർ ആ വർഷം അവിടെ വിധിപറഞ്ഞത് 41,85,359 കേസുകളിൽ. അതേസമയം ഇന്ത്യയിൽ 12.48 കോടി ജനങ്ങളുള്ള ബിഹാർ സംസ്ഥാനത്ത് 2019 ൽ രജിസ്റ്റർ ചെയ്യപ്പെട്ടത് 6,88,069 കേസുകൾ. 1925 ജഡ്ജിമാർ അക്കൊല്ലം വിധിപറഞ്ഞത് 5,12,379 കേസുകളിൽ. കേസ് അന്വേഷണവും വിചാരണയും വൈകുന്നതു മൂലമുള്ള നീതിനിഷേധം അവസാനിപ്പിക്കാൻ ഇനിയും വൈകരുത്.
വൈകുന്ന വിചാരണയിൽ നിഷേധിക്കപ്പെടുന്ന നീതി
01:41 AM Aug 27, 2021 | Deepika.com