ഇന്ധനവില അടിക്കടി വർധിപ്പിച്ചും അതിന്റെ നികുതി കൂട്ടിയും പൊതുജനത്തെ കുത്തിപ്പിഴിയുക എന്നതു മാത്രമാണു ജിഡിപി താഴേക്കുപോകാതിരിക്കാനായി സർക്കാർ ചെയ്തുവന്നത്. അടുത്ത എളുപ്പവഴിയാണു സ്വത്ത് വിറ്റഴിക്കൽ.
വിത്തെടുത്തു കുത്തരുത് എന്നാണു പ്രമാണം. അതിൽ വിശ്വാസമില്ലാത്തതുകൊണ്ടാവാം മോദി സർക്കാർ അടുത്ത നാലുവർഷത്തിനുള്ളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആസ്തികൾ നൽകി ആറുലക്ഷം കോടി രൂപ സമാഹരിക്കാനുള്ള പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നു. സർക്കാർ സ്വത്തുക്കൾ വിൽക്കുകയല്ല, അവ മെച്ചപ്പെട്ട രീതിയിൽ വിനിയോഗിക്കുകയാണു ചെയ്യുന്നതെന്നാണു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വിശദീകരണം. പാട്ടത്തിനായാൽപോലും സർക്കാർ സ്വത്ത് സ്വകാര്യവ്യക്തികളുടെ കൈയിൽ വന്നാൽ എന്താണു സംഭവിക്കുകയെന്നതിന് ഉദാഹരണങ്ങൾ എത്രവേണമെങ്കിലും നമ്മുടെ മുന്നിലുണ്ട്. ഫലത്തിൽ അവ നഷ്ടപ്പെടുകതന്നെയാണ്. ആധാരം നമ്മുടെ പക്കലാണ് എന്നു വേണമെങ്കിൽ സർക്കാരിനുപറയാമെന്നുമാത്രം. പുതിയ പാക്കേജിലൂടെ സർക്കാർ രാജ്യത്തെ വില്പനയ്ക്കു വച്ചിരിക്കുകയാണെന്നു വിമർശകർ കുറ്റപ്പെടുത്തുന്നു.
ദേശീയ ധനസന്പാദന പദ്ധതി എന്നാണു പുതിയ പാക്കേജിന്റെ പേര്. ഉപയോഗശൂന്യമായ ആസ്തികൾ മാത്രമേ പണമാക്കുന്നുള്ളൂവെന്നും ഇവയിൽ സ്വകാര്യപങ്കാളിത്തം കൊണ്ടുവരും എന്നുമാണു പ്രഖ്യാപനം. ഉപയോഗശൂന്യമായ എന്തെങ്കിലും ആസ്തി ഉണ്ടോ? എല്ലാ ആസ്തികൾക്കും മൂല്യമുണ്ട്. അവ ഉപയോഗശൂന്യമാണെന്നു കരുതുന്നതു കൈകാര്യം ചെയ്യുന്നവരുടെ ഭാവനാശൂന്യതകൊണ്ടാണ്. കോവിഡിനെത്തുടർന്നു പ്രതിസന്ധിയിലായ സന്പദ്വ്യവസ്ഥയെ ചലനാത്മകമാക്കുന്ന പ്രായോഗിക നടപടികളൊന്നും ഇതുവരെ വന്നിട്ടില്ലെന്നാണു സാന്പത്തിക വിദഗ്ധർ പറയുന്നത്. ലക്ഷം കോടികളുടെ ചില ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുക വൻകിട കോർപറേറ്റുകൾക്കും കുത്തകകൾക്കുമാണ്. ഇന്ധനവില അടിക്കടി വർധിപ്പിച്ചും അതിന്റെ നികുതി കൂട്ടിയും പൊതുജനത്തെ കുത്തിപ്പിഴിയുക എന്നതു മാത്രമാണു ജിഡിപി താഴേക്കുപോകാതിരിക്കാനായി സർക്കാർ ചെയ്തുവന്നത്. അടുത്ത എളുപ്പവഴിയാണു സ്വത്ത് വിറ്റഴിക്കൽ.
റോഡ്, റെയിൽവേ, ഊർജം, എണ്ണ-വാതക പൈപ്പുലൈൻ, ടെലികോം തുടങ്ങി 13 അടിസ്ഥാനസൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്തികളിൽ സ്വകാര്യപങ്കാളിത്തം കൊണ്ടുവരാനാണു സർക്കാരിന്റെ പദ്ധതി. കോഴിക്കോട് ഉൾപ്പെടെയുള്ള 25 വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണത്തിലൂടെ പണം സമാഹരിക്കാനും ലക്ഷ്യമിടുന്നു. 26,700 കിലോമീറ്റർ റോഡും ഈ പാക്കേജിൽ ഉൾപ്പെടും. കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച 43 ലക്ഷം കോടി രൂപയുടെ ആസ്തിവില്പനയിൽ 14 ശതമാനമാണ് പുതിയ പാക്കേജിലുള്ളത്. റോഡും റെയിൽവേയും വിമാനത്താവളങ്ങളും അടക്കമുള്ള അടിസ്ഥാനമേഖലകൾ സ്വകാര്യമേഖലയ്ക്കു കൈമാറുന്പോൾ പൊതുജനങ്ങൾക്കു ലഭിക്കുന്ന സേവനങ്ങൾ മെച്ചപ്പെടുമെന്നാണു സർക്കാരിന്റെ വാദം. മെച്ചപ്പെട്ട സേവനം ലഭിക്കാൻ അതനുസരിച്ച് ഉയർന്ന നിരക്കിലുള്ള ചാർജുകളും ടോളും യൂസർ ഫീയുമെല്ലാം ജനങ്ങൾ നൽകേണ്ടിവരും. സന്പന്നർക്ക് ഇതു നല്ലതായി തോന്നുമായിരിക്കാം. പക്ഷേ സാധാരണക്കാരുടെ കീശ കൂടുതൽ ചോർത്തുന്ന സ്ഥിതിയാണ് ഉണ്ടാവുക. സർക്കാരിന്റെ കാര്യപ്രാപ്തിയില്ലായ്മയ്ക്കും പിഴവുകൾക്കും ജനങ്ങൾ പിഴയടയ്ക്കേണ്ടിവരുന്നു.
സർക്കാർ സ്വത്ത് പൊതുജനത്തിന്റെ സ്വത്താണ്. ബ്രിട്ടീഷുകാർ അവശേഷിപ്പിച്ചുപോയ ദരിദ്രരാജ്യത്തെയാണു സ്വതന്ത്ര ഇന്ത്യയുടെ ഭരണാധികാരികൾ ഭാവനാപൂർണമായ നടപടികളിലൂടെ ഇന്നത്തെ ഇന്ത്യയാക്കി മാറ്റിയെടുത്തത്. പൊതുമേഖലാ സ്ഥാപനങ്ങൾ പടുത്തുയർത്തിയും മറ്റും അവർ സർക്കാർ സ്വത്തുക്കൾ സ്വരുക്കൂട്ടി. വികസന സംരംഭങ്ങൾക്കായി പൊതുജനങ്ങളിൽനിന്നു സംഭാവനയായും നിസാര തുകയ്ക്കുമൊക്കെ വാങ്ങിയെടുത്ത ഭൂമിയും അതിലുണ്ട്. ഇന്നതിന്റെ മൂല്യം എത്രയോ മടങ്ങ് വർധിച്ചു. അതൊക്കെ സ്വകാര്യ മുതലാളിമാർക്കു തീറെഴുതിക്കൊടുക്കാൻ എന്തെളുപ്പം! പൊതുമേഖലാ സ്ഥാപനങ്ങൾ പലതും നഷ്ടത്തിലായെങ്കിൽ അതിനു കാരണം ഭരണാധികാരികളുടെയും നടത്തിപ്പുകാരുടെയും പിടിപ്പുകേടും അഴിമതിയുമാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഏതു സംരംഭവും കാര്യക്ഷമമായും ലാഭകരമായും നടത്തിക്കൊണ്ടുപോകാൻ കഴിയുമെന്നതിനു കൊച്ചി വിമാനത്താവളംപോലെ എത്രയോ ഉദാഹരണങ്ങൾ രാജ്യത്തുണ്ട്. ആ വഴിക്കു ശ്രമിക്കാതെ സർക്കാരിന്റെ സ്വത്തുക്കൾ സ്വകാര്യമേഖലയ്ക്കു കൈമാറുന്ന എളുപ്പവഴികൊണ്ടുള്ള നേട്ടം ആർക്കാണെന്ന് എല്ലാവർക്കുമറിയാം.
ധനസമാഹരണമോ വിറ്റുതുലയ്ക്കലോ?
12:04 AM Aug 25, 2021 | Deepika.com