രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയെന്ന ഉത്തരവാദിത്വം പൂർണമായി നിർവഹിക്കാൻ പ്രാപ്തമാകുന്ന വിധത്തിൽ കോൺഗ്രസ് നേതൃത്വം കാര്യക്ഷമമാകണം.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടു രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ ഏകോപിപ്പിക്കാനുള്ള നീക്കങ്ങൾക്കു വീണ്ടും ജീവൻവച്ചിരിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കഴിഞ്ഞദിവസം വിളിച്ചുകൂട്ടിയ പ്രതിപക്ഷ നേതാക്കളുടെ വീഡിയോ കോൺഫറൻസ് ശ്രദ്ധേയമായി. എല്ലാ സമ്മർദങ്ങളെയും അതിജീവിച്ചു പ്രതിപക്ഷം ഉയർന്നുവരേണ്ട സമയമായെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി നേരിടണമെന്നും അവർ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിന്റെ മൂല്യവും ഭരണഘടനയുടെ തത്വങ്ങളും ഉയർത്തിപ്പിടിക്കുന്ന ഒരു സർക്കാർ രാജ്യത്തു രൂപവത്കരിക്കാൻ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നിലയുറപ്പിക്കുക എന്നതല്ലാതെ മറ്റൊരു വഴിയുമില്ലെന്നു സോണിയാഗാന്ധി ചൂണ്ടിക്കാട്ടി. മറ്റു പ്രതിപക്ഷ കക്ഷികളും അംഗീകരിക്കുന്ന വസ്തുതയാണ് ഇതെങ്കിലും പ്രതിപക്ഷ ഐക്യത്തിനുവേണ്ടി വിട്ടുവീഴ്ചകൾ ചെയ്യാൻ പാർട്ടികളും നേതാക്കളും എത്രമാത്രം തയാറാകും എന്നതാണു കാതലായ പ്രശ്നം.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻവിജയത്തിൽ തകർന്നടിഞ്ഞുപോയ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും സർക്കാരിനെതിരേ ഫലപ്രദമായൊരു ഐക്യനിര രൂപവത്കരിച്ചതും ഒരുമയോടെ നിലകൊണ്ടതും ഇക്കഴിഞ്ഞ ലോക്സഭാ സമ്മേളനത്തിലാണ്.
എങ്കിലും അവിശ്വാസങ്ങളും സംശയങ്ങളും നീങ്ങിയിട്ടില്ല. അതിന്റെ പ്രധാന കാരണം കോൺഗ്രസിന്റെ ഇന്നത്തെ സ്ഥിതിയാണ്. നേതൃസംബന്ധമായി കോൺഗ്രസിൽ വലിയ ആശയക്കുഴപ്പമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തകർച്ചയെത്തുടർന്നു രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവച്ചശേഷം പാർട്ടിക്കു സ്ഥിരം പ്രസിഡന്റില്ല. താത്കാലിക അധ്യക്ഷയായി തുടരുന്ന സോണിയാഗാന്ധിക്കു പിൻഗാമിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. രാഹുൽ ഗാന്ധി ചുമതല ഏറ്റെടുക്കാൻ വിസമ്മതിക്കുകയും പാർട്ടിയുടെ തീരുമാനങ്ങളിലെല്ലാം ഇടപെടുകയും സ്വന്തം ഇഷ്ടങ്ങൾ നടപ്പാക്കാൻ നോക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയിൽ മുതിർന്ന നേതാക്കൾ പലർക്കും അതൃപ്തിയുണ്ട് എന്നതു രഹസ്യമല്ല. അതിന്റെ പ്രതിഫലനമായിട്ടാണു പാർട്ടിയിൽ കപിൽ സിബൽ, ഗുലാംനബി ആസാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജി-23 ഗ്രൂപ്പ് രൂപംകൊണ്ടത്.
സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ നേതൃയോഗത്തിൽ പ്രധാനമായും പങ്കെടുത്തതു യുപിഎ കക്ഷികളും ഇടതുമുന്നണി കക്ഷികളുമാണ്. തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മമത കോൺഗ്രസിനൊപ്പമുണ്ടാകുമെന്ന് ഇതുകൊണ്ട് ഉറപ്പിക്കാനാവില്ല. വ്യക്തമായ രാഷ്ട്രീയ കണക്കുകൂട്ടലുകളുള്ള നേതാവാണു മമത ബാനർജി. അതനുസരിച്ചു കരുക്കൾ നീക്കാനും അവർക്കറിയാം.
രണ്ടാഴ്ച മുന്പ് ജി-23 നേതാവ് കപിൽ സിബൽ സംഘടിപ്പിച്ച വിരുന്നിൽ പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെയെല്ലാം നേതാക്കളെത്തി എന്നതും ശ്രദ്ധിക്കപ്പെട്ടു. യുപിഎയിലും ഇടതുമുന്നണിയിലും പെടാത്ത തെലുങ്കാന രാഷ്ട്രസമിതി, തെലുങ്കുദേശം, വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ, ശിരോമണി അകാലിദൾ തുടങ്ങിയ പാർട്ടികളും കപിൽ സിബലിന്റെ വിരുന്നിനെത്തി. കോൺഗ്രസിലെ കുടുംബവാഴ്ചയെ അനുകൂലിക്കാത്ത പാർട്ടികൾക്കും നേതാക്കൾക്കും ജി-23 ഗ്രൂപ്പിനോടാണു കൂടുതൽ ആഭിമുഖ്യം എന്നു വ്യക്തമാക്കുന്നു കൂടിക്കാഴ്ചയായിരുന്നു ഇത്. അതായത് പ്രതിപക്ഷ ഐക്യത്തിന് ആദ്യം വേണ്ടതു കോൺഗ്രസിലെ കാര്യങ്ങൾ നേരേയാക്കുകയാണ്.
കോൺഗ്രസ് ദുർബലമായതാണു പ്രതിപക്ഷത്തിന്റെ വീഴ്ചയ്ക്കു കാരണമെന്നു കപിൽ സിബലിന്റെ വിരുന്നിനെത്തിയ നേതാക്കൾ തുറന്നുപറഞ്ഞു. കോൺഗ്രസ് ശക്തമായ പ്രതിപക്ഷ പാർട്ടിയായി ഉയർന്നുവരണമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടതും ശ്രദ്ധേയമായി. ബിജെപിയുടെ മുൻ അധ്യക്ഷൻകൂടിയായ ഗഡ്കരിയുടെ പ്രസ്താവനയ്ക്കു പിന്നിൽ അന്തർധാര എന്തെങ്കിലുമുണ്ടോയെന്നു വ്യക്തമല്ല. പക്ഷേ ആരോഗ്യപരമായ ജനാധിപത്യ സംവിധാനത്തിൽ ശക്തമായ പ്രതിപക്ഷം ആവശ്യമാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം വളരെ ശരിയാണ്.
രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയെന്ന ഉത്തരവാദിത്വം പൂർണമായി നിർവഹിക്കാൻ പ്രാപ്തമാകുന്ന വിധത്തിൽ കോൺഗ്രസ് നേതൃത്വം കാര്യക്ഷമമാകണം. 2024 ലോക്സഭാ തെരഞ്ഞെടുപ്പാണ് പ്രതിപക്ഷ ഐക്യശ്രമങ്ങളുടെ ലക്ഷ്യമെങ്കിലും അടുത്തവർഷം നടക്കാൻപോകുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അതിലേക്കുള്ള ആദ്യത്തെ ലിറ്റ്മസ് പരീക്ഷണമാകും. യുപിയിൽ സമാജ്വാദി പാർട്ടിക്കും ബിഎസ്പിക്കും കോൺഗ്രസിനുമൊക്കെ ചേർന്നുനിന്നു ബിജെപിയെ നേരിടാൻ കഴിയുന്ന സാഹചര്യമുണ്ടായാൽ മാത്രമേ പ്രതിപക്ഷ ഐക്യത്തെപ്പറ്റി വലിയ സ്വപ്നങ്ങൾ കാണുന്നതിൽ അർഥമുള്ളൂ.
പ്രതിപക്ഷ ഐക്യനീക്കം ഫലം കാണുമോ?
12:55 AM Aug 23, 2021 | Deepika.com