സമത്വവും സമഭാവനയും സാഹോദര്യവും കളിയാടിയിരുന്ന നാട്ടിൽ വിദ്വേഷചിന്തകൾക്ക് ആക്കം കൂടുന്നു. വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾ മേൽക്കൈ നേടുന്നു. അഴിമതിയും അനീതിയും നാട്ടുനടപ്പാവുന്നു. ചൂഷണത്തിന്റെ പുത്തൻ മാതൃകകൾ സൃഷ്ടിക്കപ്പെടുന്നു. നാട്ടിൽ ഓണസമൃദ്ധി നിലനിൽക്കണമെങ്കിൽ ഇത്തരം പാതകൾ പിന്തുടരുന്നവർ പാതാളങ്ങളിലേക്കു ചവിട്ടിത്താഴ്ത്തപ്പെടണം.
ഇന്നു തിരുവോണം. മലയാളികളുടെ ദേശീയോത്സവം. ഗൃഹാതുരത്വത്തിന്റെ മധുരിക്കുന്ന സ്മരണകളുമായെത്തുന്ന പൊന്നോണം ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയർ ജാതിമത ഭേദമന്യേ ആഘോഷിക്കുന്നു. ഓണത്തെപ്പറ്റി പല ഐതിഹ്യങ്ങളുമുണ്ടെങ്കിലും വർഷത്തിലൊരിക്കൽ പ്രജകളെ കാണാനെത്തുന്ന മഹാബലിയുടെ കഥയ്ക്കാണു പ്രാമാണ്യം. ഏതൊരു ജനതയുടെയും സാംസ്കാരിക സവിശേഷതകളാണ് അവരുടെ ഉത്സവാഘോഷങ്ങളിൽ തെളിയുക. മലയാളത്തനിമയുടെ വിവിധ രൂപഭാവങ്ങൾ ഓണാഘോഷങ്ങളിൽനിന്നു വായിച്ചെടുക്കാം. ഓണപ്പൂക്കളവും ഓണസദ്യയും ഓണക്കോടിയും ഓണക്കളികളും മലയാളി സ്വത്വത്തിന്റെ ബാഹ്യപ്രതിരൂപങ്ങൾതന്നെയാണ്.
ചിങ്ങമാസത്തിൽ വന്നണയുന്ന ഓണത്തെ ഒരു വിളവെടുപ്പുത്സവമായി വിലയിരുത്തുന്നവരുണ്ട്. കർക്കടകം പെയ്തു തോർന്നു മാനം തെളിയുകയും കൊയ്ത്തു കഴിഞ്ഞു പത്തായപ്പുരകൾ നിറയുകയും ചെയ്യുന്നതോടെ കർഷകരുടെ മനവും തെളിയും. അതുവരെയുണ്ടായിരുന്ന കഷ്ടപ്പാടുകളുടെ നാളുകളെ മറന്ന് ആമോദിക്കാനും വയറുനിറച്ച് ഉണ്ണാനുമുള്ള ദിനങ്ങളെത്തുന്നു. അതിനെ ഓണമെന്നു വിളിക്കുന്നത് എത്ര മനോഹരമായ സങ്കല്പം! ഉണ്ടറിയണം ഓണം എന്നാണു വയ്പ്. ആണ്ടിലൊരിക്കൽ വിഭവസമൃദ്ധമായി സദ്യ ഉണ്ണാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം. ആ ദുരിതനാളുകൾ പഴങ്കഥയാക്കി ഉണ്ണാനും ഉടുക്കാനുമുള്ള വകകൾ എന്നും ലഭ്യമാകുന്ന നിലയിലേക്കു ഭൂരിപക്ഷം മലയാളികളുടെയും ജീവിതാവസ്ഥ മാറിയതോടെ ഓണാഘോഷത്തിന്റെ മാധുര്യത്തിനു കുറവു വന്നിട്ടുണ്ടെങ്കിൽ അതു സ്വാഭാവികം മാത്രം.
മഹാബലി എന്ന പ്രജാക്ഷേമ തത്പരനായ ചക്രവർത്തിയുടെ സദ്ഭരണത്തിൽ അസൂയ പൂണ്ടവർ വാമനനെ അയച്ച് അദ്ദേഹത്തെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തി എന്നാണല്ലോ ഐതിഹ്യം. കള്ളവും ചതിയും പൊളിവചനവുമില്ലാത്ത, ഐശ്വര്യസമൃദ്ധിയുടെ നാളുകളായിരുന്നു മാവേലിക്കാലം. നന്മയുടെ പ്രതീകങ്ങളെ ചവിട്ടിത്താഴ്ത്തുന്ന വാമനന്മാരുടെ ആധിക്യമാണ് ഇന്നു സമൂഹത്തിൽ. സമത്വവും സമഭാവനയും സാഹോദര്യവും കളിയാടിയിരുന്ന നാട്ടിൽ വിദ്വേഷചിന്തകൾക്ക് ആക്കംകൂടുന്നു. വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾ മേൽക്കൈ നേടുന്നു. അഴിമതിയും അനീതിയും നാട്ടുനടപ്പാവുന്നു. ചൂഷണത്തിന്റെ പുത്തൻ മാതൃകകൾ സൃഷ്ടിക്കപ്പെടുന്നു. നാട്ടിൽ ഓണസമൃദ്ധി നിലനിൽക്കണമെങ്കിൽ ഇത്തരം പാതകൾ പിന്തുടരുന്നവർ പാതാളങ്ങളിലേക്കു ചവിട്ടിത്താഴ്ത്തപ്പെടണം.
കാണം വിറ്റും ഓണം ഉണ്ണണം എന്നാണു ചൊല്ല്. ഓണം ഉണ്ണണമെങ്കിൽ കടം വാങ്ങേണ്ട ഗതികേടിലാണ് ഇന്നു പലരും. മഹാമാരിയുടെ കെടുതികൾ സാധാരണക്കാരന്റെ ജീവിതത്തിലെ ആഹ്ലാദങ്ങൾ കെടുത്തിയിരിക്കുന്നു. തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർക്ക് ഓണക്കോടിയും ഓണസദ്യയുമൊക്കെ സ്വപ്നങ്ങളായി മാറുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർക്ക് എന്താഘോഷം! സർക്കാർ നൽകുന്ന ഓണക്കിറ്റുകൾ ആശ്വാസമാണെങ്കിലും അതുകൊണ്ട് എല്ലാമായില്ലല്ലോ. നാടിനായി ഭക്ഷണം ഉത്പാദിപ്പിക്കുന്ന കർഷകർ കൃഷിച്ചെലവിനനുസരിച്ചു വരുമാനം കിട്ടാതെ ഇരുളടഞ്ഞ ഭാവിയോർത്തു നെടുവീർപ്പെടുന്നു. സ്കൂളിൽ പോകാനാവാതെ വീട്ടിൽ അടച്ചിടപ്പെടുന്ന കുട്ടികൾക്ക് ഓണക്കാലത്തും ഏകാന്തതയാണു കൂട്ട്. ഉന്നതപഠനത്തിനും ഉദ്യോഗത്തിനുമുള്ള വാതിലുകൾ പലതുമടഞ്ഞ യുവജനങ്ങളും നിരാശരാണ്. എങ്കിലും പ്രത്യാശയ്ക്കു വകയുണ്ടെന്നാണു പാതാളത്തിൽനിന്ന് ഒരു ദിവസത്തേക്കെങ്കിലും നാട്ടിലേക്കെത്തുന്ന മാവേലിത്തന്പുരാന്റെ കഥ നൽകുന്ന പാഠം. ഐശ്വര്യസമൃദ്ധിയുടെ ഓണനാളുകൾ നമുക്കു വീണ്ടും സ്വപ്നം കാണാം. എല്ലാവർക്കും ഓണാശംസകൾ.
എന്നുമുണ്ടാകട്ടെ നന്മയുടെ ആ മാവേലിക്കാലം
01:03 AM Aug 21, 2021 | Deepika.com