ഇന്ത്യപോലൊരു രാജ്യത്ത് കർഷകരെ മറന്നുള്ള നടപടികൾ സമൂഹവ്യവസ്ഥയുടെ തകർച്ചയിലേക്കായിരിക്കും നയിക്കുകയെന്ന് ആരും മറക്കാതിരുന്നാൽ നന്ന്. കർഷകർക്ക് ഇനി
നഷ്ടപ്പെടാൻ ഏറെയൊന്നുമില്ല.
മലയാളത്തിന്റെ പുതുവർഷമായ ചിങ്ങം ഒന്ന് കുറേക്കാലമായി കർഷകദിനമായിട്ടാണ് ആചരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തേതുപോലെ ഇക്കൊല്ലവും വലിയ ആഘോഷത്തിമിർപ്പുകളൊന്നും ഉണ്ടായില്ല. ഔപചാരിക ചടങ്ങുകളിൽ സർക്കാരിന്റെ പ്രചാരണ പരിപാടികളാണു മുഴച്ചുനിൽക്കുകയെങ്കിലും നാടിനു കർഷകരെക്കുറിച്ച് ഓർക്കാൻ ഒരു ദിവസമെങ്കിലുമുള്ളതു നല്ലതാണ്. കർഷകരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതു കേൾക്കുന്ന അധികാരികൾ ആർക്കെങ്കിലുംഅനുകൂല മനോഭാവം തോന്നിയാൽ അതും ഗുണകരംതന്നെ. എല്ലു മുറിയെ പണിയെടുത്ത് മണ്ണിൽ കനകം വിളയിക്കുന്ന കർഷകരുടെ അധ്വാനത്തിന്റെ ക്ലേശമോ വലിപ്പമോ പൊതുസമൂഹം മനസിലാക്കുന്നില്ല എന്നിടത്തു തുടങ്ങുന്നു അവരുടെ പ്രശ്നങ്ങൾ. കൃഷിയിൽനിന്നു കിട്ടുന്ന മിച്ചം കടമാണ് എന്നതാണു ചെറുകിട - പരിമിത കർഷകർ ഭൂരിഭാഗത്തിന്റെയും അവസ്ഥ. ഇതിനു മാറ്റമുണ്ടാക്കാനുള്ള നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.
പാളത്തൊപ്പി ധരിച്ച് അർധനഗ്നരായി പാടത്തും പറമ്പിലും പണിയെടുത്തിരുന്ന പണ്ടത്തെ കർഷകരിൽനിന്ന് ഏറെ മാറിയിട്ടുണ്ട് അവരുടെ പിൻഗാമികൾ. ശാസ്ത്രീയമായ അറിവുകളും കൃഷിരീതികളും പ്രായോഗികമാക്കാനും പുതിയ പരീക്ഷണങ്ങൾ നടത്താനും അവരിൽ പലരും ശ്രമിക്കുന്നു. അങ്ങനെ കൃഷി കൂടുതൽ ആദായകരമാക്കാൻ നോക്കുന്നു. ഏട്ടിലെ പശു പുല്ലു തിന്നാറില്ല എന്നാണു പ്രമാണമെങ്കിലും കൃഷിഭവനുകളും മാധ്യമങ്ങളുംവഴി ലഭിക്കുന്ന അധികവിജ്ഞാനം പ്രയോജനപ്പെടുത്തുന്ന കർഷകർ നിരവധിയാണ്. ഇതൊക്കെയാണെങ്കിലും ഭൂരിപക്ഷം കർഷകരുടെയും മടിശീല നിറയാറില്ല എന്നതാണു യാഥാർഥ്യം. കാലാവസ്ഥയുടെ പ്രാതികൂല്യങ്ങളും പ്രകൃതിക്ഷോഭങ്ങളും മൂലം സാധാരണ സംഭവിക്കാറുള്ള കൃഷിപ്പിഴയ്ക്കുശേഷം കണക്കെടുക്കുന്പോൾ നഷ്ടമാണു മിക്കപ്പോഴും. കടമെടുത്തു കൃഷിയിറക്കുന്നവർ ഓരോ കൃഷിയും കഴിയുന്പോൾ കൂടുതൽ കടക്കാരാകുന്നു. കുത്തക കോർപറേറ്റുകളുടെ കടങ്ങൾ സഹസ്രകോടികളുണ്ടെങ്കിലും എഴുതിത്തള്ളാൻ മടിക്കാത്ത സർക്കാരും അതിനെ ശരിവയ്ക്കുന്ന സാമ്പത്തിക വിദഗ്ധരും കർഷകരുടെ കടം എഴുതിത്തള്ളുന്നതു വലിയ തെറ്റാണെന്നു കരുതുന്നു. കൃഷിയിറക്കാനുള്ള വിത്തും വളവും സൗജന്യമായി നൽകുകയും മതിയായ ജലസേചന സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്താൽ ഇവിടെയും കൃഷി അഭിവൃദ്ധിപ്പെടും. വ്യവസായ സംരംഭകരോടു കാട്ടുന്ന ഉദാര സമീപനം കർഷകരോടും വേണം.
പക്ഷേ നിഷേധാത്മക സമീപനമാണു കർഷകരുടെ മിക്ക ആവശ്യങ്ങളോടും സർക്കാരുകൾ പുലർത്തുന്നതെന്നു ഖേദത്തോടെ പറയേണ്ടിവരും. പുരോഗമന നാട്യക്കാരുടെ കൈയടിക്കുവേണ്ടി ഭരണാധികാരികൾ കൈക്കൊള്ളുന്ന നിലപാടുകൾക്കു കർഷകർ ബലിയാടുകളാകേണ്ടിവരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഇന്ന് എല്ലാവരും വാദിക്കുന്നുണ്ട്. ആഗോളതാപനത്തിന്റെ കെടുതികൾ കൂടുതലായി അനുഭവിച്ചുവരുന്ന ഇന്നത്തെ കാലത്ത് പരിസ്ഥിതി സംരക്ഷണം ആവശ്യവുമാണ്. എന്നാൽ, വനസംരക്ഷണത്തിന്റെ പേരിൽ കർഷകരെ തങ്ങളുടെ കൃഷിഭൂമിയിൽ നിന്ന് ഇറക്കിവിട്ടാലും കുഴപ്പമില്ല എന്നതരത്തിലുള്ള ശാഠ്യങ്ങളെ എങ്ങനെ അനുവദിച്ചുകൊടുക്കാനാവും? കർഷകർ കാട് വെട്ടിത്തെളിച്ചു കൃഷിയിറക്കിയ സംഭവങ്ങളൊക്കെ ഇന്നു പഴങ്കഥയാണ്. വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങിവരികയാണിന്ന്.
കാട്ടുപന്നിയും ആനയും കുരങ്ങും എന്നുവേണ്ട മയിലുകൾവരെ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നു. മനുഷ്യന്റെ ജീവനുവരെ ആപത്തായി മാറുന്നു. ക്ഷുദ്രജീവിയായ കാട്ടുപന്നിയെപ്പോലും തൊടാൻ മനുഷ്യന് അനുവാദമില്ല. മനുഷ്യർക്കു നാട്ടിലും വന്യമൃഗങ്ങൾക്കു കാട്ടിലും സ്വൈരമായി ജീവിക്കാൻ കഴിയുന്ന സ്ഥിതിയുണ്ടാകണം. ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കാതെ ഒളിച്ചുകളി നടത്തിയിട്ട് കൃഷിയുടെ മഹത്വത്തെപ്പറ്റി പ്രസംഗിച്ചിട്ട് എന്തു കാര്യമാണുള്ളത്?
തങ്ങളുടെ നിലനില്പിനു ഭീഷണിയായ വിവാദ കാർഷിക നിയമങ്ങൾക്കെതിരേ കർഷകർ ഡൽഹിയിൽ സമരം ചെയ്യാൻ തുടങ്ങിയിട്ട് ഒന്പതു മാസമായി. കർഷകസംഘടനകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യമായ കാർഷികനിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന പിടിവാശിയിലാണു കേന്ദ്ര സർക്കാർ. സമരം മെല്ലെ കെട്ടടങ്ങുമെന്ന് അധികാരികൾ കരുതുന്നു.
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ കർഷകർ നടത്തിയ പടുകൂറ്റൻ റാലി പോലും സർക്കാരിന്റെ കണ്ണ് തുറപ്പിച്ചിട്ടില്ല. ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളന ദിവസങ്ങളിൽ കർഷകർ രാജ്യതലസ്ഥാനത്തു സംഘടിപ്പിച്ച കർഷക പാർലമെന്റും സർക്കാർ അവഗണിക്കുകയാണു ചെയ്തത്. ഇടനിലക്കാരിൽനിന്നു കർഷകരെ രക്ഷിക്കുകയാണു പുതിയ കാർഷികനിയമങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നതെന്നു സർക്കാർ പറയുന്നു. അതേസമയം, ഇപ്പോഴത്തെ ഇടനിലക്കാരെക്കാൾ കൂടുതൽ ശക്തരായ കോർപറേറ്റുകളുടെ ചൂഷണമാണു വരാൻപോകുന്നതെന്നാണു കർഷകരുടെ ഭയം. ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താക്കൾക്കു കർഷകരെ രക്ഷിക്കുന്നതിനെക്കാൾ ലാഭം കോർപറേറ്റുകളെ സഹായിക്കലാവാം. പക്ഷേ ഇന്ത്യപോലൊരു രാജ്യത്ത് കർഷകരെ മറന്നുള്ള നടപടികൾ സമൂഹവ്യവസ്ഥയുടെ തകർച്ചയിലേക്കായിരിക്കും നയിക്കുകയെന്ന് ആരും മറക്കാതിരുന്നാൽ നന്ന്. കർഷകർക്ക് ഇനി നഷ്ടപ്പെടാൻ ഏറെയൊന്നുമില്ല.
കർഷകർക്കു വേണ്ടതു വാഗ്ദാനങ്ങളല്ല
11:53 PM Aug 17, 2021 | Deepika.com