ഭൂതകാലത്തെ പിഴവുകളും തെറ്റുകളും ചൂണ്ടിക്കാട്ടി കൂടുതൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയല്ല ശരിയായ വഴി, ഭാവിയിൽ കുറ്റബോധം ഉണ്ടാകാതിരിക്കാൻ വർത്തമാനകാലത്തു ശരിയായ തീരുമാനങ്ങളെടുത്തു നടപ്പാക്കുകയാണ്.
സ്വതന്ത്ര ഇന്ത്യ മുക്കാൽ നൂറ്റാണ്ടിന്റെ പക്വതയിലേക്കു കടന്നിരിക്കുന്നു. ഇന്ത്യൻ പൗരന്മാർക്കെല്ലാം അഭിമാനമുയരുന്ന സന്ദർഭം. 1947-ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം അവശേഷിപ്പിച്ചുപോയ ദരിദ്ര രാജ്യമല്ല ഇന്നത്തെ ഇന്ത്യ. ലോക രാഷ്ട്രങ്ങൾക്കു മുന്പിൽ തലയുയർത്തി നിൽക്കുന്ന സാന്പത്തിക- സൈനിക ശക്തിയായി ഇന്ത്യ വളർച്ച നേടിയിരിക്കുന്നു.
സമാന സാഹചര്യങ്ങളിൽ സ്വാതന്ത്ര്യം നേടിയ പല വികസ്വര രാജ്യങ്ങളും വീണ്ടും ഏകാധിപത്യ നുകത്തിനു കീഴിലേക്കു പോവുകയോ ഛിന്നഭിന്നമായിത്തീരുകയോ ചെയ്തിട്ടുണ്ട്. എന്നാൽ, ജനാധിപത്യവും ഐക്യവും ഇത്രനാളും നിലനിർത്താൻ കഴിഞ്ഞു എന്നതു ഇന്ത്യക്കാർക്കെല്ലാം ചാരിതാർഥ്യം പകരുന്നു. ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച പാക്കിസ്ഥാന്റെ അവസ്ഥയുമായി താരതമ്യം ചെയ്യുന്പോൾതന്നെ ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ നേടിയ വളർച്ചയുടെ മേന്മകൾ എല്ലാവർക്കും ബോധ്യമാകും. അതുകൊണ്ടു കാര്യങ്ങളെല്ലാം തികച്ചും ഭദ്രമാണ് എന്നു മേനി നടിക്കുന്നതും യാഥാർഥ്യത്തിനു നിരക്കുന്നതാവില്ല.
സ്വാതന്ത്ര്യത്തിന്റെ സന്തോഷത്തോടൊപ്പം വിഭജനത്തിന്റെ വേദനയും പേറേണ്ടിവന്ന രാജ്യമാണ് ഇന്ത്യ. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 വിഭജനഭീതി അനുസ്മരണ ദിനമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതു വിവാദമായിരിക്കുകയാണ്. സാമൂഹ്യവിഭജനങ്ങൾ, മതസ്പർധ എന്നിവയുടെ വിഷം നീക്കുന്നതിനും ഐക്യത്തിന്റെ സന്ദേശം, സമൂഹ സൗഹാർദം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണു വിഭജനഭീതി അനുസ്മരണദിനം ആചരിക്കുന്നതെന്നാണു മോദി പറഞ്ഞത്. അതേസമയം, വിദ്വേഷത്തിന്റെയും ഭീതിയുടെയും സന്ദേശം നൽകുന്നതാണു പ്രധാനമന്ത്രിയുടെ സന്ദേശമെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
വിഭജനത്തിന്റെ മുറിവുകൾ അളിക്കത്തിച്ചു വർഗീയവും രാഷ്ട്രീയവുമായ മുതലെടുപ്പിനാണു മോദിയുടെ ശ്രമമെന്നു കോൺഗ്രസ് ആരോപിച്ചു. യുപി നിയമസഭ മുന്നിൽക്കണ്ടു ദേശീയശ്രദ്ധ തിരിച്ചുവിടാനാണ് അനുചിത വ്യാഖ്യാനങ്ങൾ മോദി നടത്തുന്നതെന്ന് ഇതര പ്രതിപക്ഷ പാർട്ടികളും കുറ്റപ്പെടുത്തി. മനഃസാക്ഷിയില്ലാത്ത വിദ്വേഷവും അക്രമവും മൂലം നമ്മുടെ സഹോദരർ കുടിയൊഴിപ്പിക്കപ്പെടുകയും ഒട്ടേറെപേർക്കു ജീവൻ നഷ്ടമാവുകയും ചെയ്തെന്നു മോദി പ്രസ്താവിച്ചിരുന്നു. വിഭജനം കഴിഞ്ഞു മുക്കാൽ നൂറ്റാണ്ടിനു ശേഷമുള്ള ഈ ഓർമപ്പെടുത്തലിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്നു സംഘപരിവാർ രീതികൾ അറിയുന്നവർ സംശയിച്ചുപോകുന്നതു ന്യായം.
ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ ഒരുമിപ്പിക്കപ്പെട്ട ഇന്ത്യയെ രണ്ടു രാജ്യങ്ങളായി വെട്ടിമുറിക്കുന്നതു തടയാൻ അന്നത്തെ ദേശീയ നേതാക്കളായ മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും വല്ലഭ്ഭായ് പട്ടേലും ആവുംവിധം ശ്രമിച്ചുവെന്നതു ചരിത്രയാഥാർഥ്യമാണ്. മുസ്ലിംലീഗ് നേതാവായ മുഹമ്മദലി ജിന്നയുടെ കടുംപിടുത്തമാണു വിഭജനത്തിനും പാക്കിസ്ഥാന്റെ രൂപവത്കരണത്തിനും വഴിതെളിച്ചത്. കോൺഗ്രസിനു മേധാവിത്വമുള്ള സ്വതന്ത്ര ഇന്ത്യയിൽ തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടാതെ പോകുമോ എന്നായിരുന്നു ജിന്നയുടെ ഭീതി. ജിന്നയുടെ ആഗ്രഹം സാധിച്ചെങ്കിലും വിഭജനത്തിനു നൽകേണ്ടിവന്ന വില വലുതാണ്. വിഭജനത്തെത്തുടർന്നുണ്ടായ കലാപത്തിൽ പത്തുലക്ഷത്തോളം പേർ മരിക്കുകയും ഒരു കോടിക്കും രണ്ടു കോടിക്കുമിടയ്ക്ക് ആളുകൾക്ക് സ്വന്തം വീടുംനാടുംവിട്ടു പലായനം ചെയ്യേണ്ടിവരികയും ചെയ്തു. അന്നത്തെ മുറിവുകൾ ഉണങ്ങി പതിറ്റാണ്ടുകൾക്കുശേഷം ഇപ്പോൾ അതേപ്പറ്റി വീണ്ടും ഓർമപ്പെടുത്തുന്നതു സമൂഹത്തിന് എന്തു ഗുണമാണു ചെയ്യുക? ഭൂതകാലത്തെ പിഴവുകളും തെറ്റുകളും ചൂണ്ടിക്കാട്ടി കൂടുതൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയല്ല ശരിയായ വഴി, ഭാവിയിൽ കുറ്റബോധം ഉണ്ടാകാതിരിക്കാൻ വർത്തമാനകാലത്തു ശരിയായ തീരുമാനങ്ങളെടുത്തു നടപ്പാക്കുകയാണ്.
ചരിത്രത്തിലെ വസ്തുതകൾ തങ്ങൾക്കു നേട്ടമുണ്ടാകുന്ന രീതിയിലാണ് ഓരോരുത്തരും വ്യാഖ്യാനിക്കുക. 1757-ലെ പ്ലാസിയുദ്ധം മുതൽ 1947 വരെ 190 വർഷമാണു ബ്രിട്ടീഷ് ഭരണം ഇന്ത്യയിലുണ്ടായിരുന്നത്. അതിനുമുന്പ് ആറു നൂറ്റാണ്ടോളം കാലം മറ്റു വിദേശ ശക്തികളുടെ നിയന്ത്രണത്തിലായിരുന്നു ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഗണ്യമായൊരു ഭാഗവും. മുഹമ്മദ് ഗോറി 1175-ൽ സിന്ധു നദീതട പ്രദേശങ്ങൾ ആക്രമിച്ചു കീഴടക്കിയതോടെയാണ് ഇവിടെ വിപുലമായ വിദേശാധിപത്യത്തിനു തുടക്കം കുറിക്കുന്നത്. പിന്നീട് വിദേശികളോ അവരുടെ പിന്മുറക്കാരോ ആയ അടിമ വംശം, ഖിൽജിവംശം, തുഗ്ലക്ക് വംശം, സയ്യിദ് വംശം, ലോദി വംശം, മുഗൾവംശം എന്നിവരൊക്കെ ഡൽഹിയോ സമീപപ്രദേശങ്ങളോ ആസ്ഥാനമാക്കി ഭരണം നടത്തി. ബ്രിട്ടീഷ് ഭരണത്തിനെതിരേ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ സ്വാതന്ത്ര്യസമരമാണ് ഇന്ത്യയിൽ ദേശീയൈക്യം സൃഷ്ടിച്ചതും ഇന്ത്യക്കാരെ ഒരൊറ്റ ജനതയാക്കി മാറ്റിയതും. ഐക്യത്തിന്റെ ദീപശിഖയുമായി മുന്നോട്ടുപോകാൻ സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ ഭരണകൂടങ്ങൾക്കു കഴിഞ്ഞതു നാടിനും നാട്ടുകാർക്കും ഗുണമായി. ആ മഹിത പാരന്പര്യം തുടർന്നുകൊണ്ടുപോകാൻ കഴിയട്ടെ.
സ്വാതന്ത്ര്യത്തിന്റെ സന്തോഷവും വിഭജനത്തിന്റെ വേദനയും
12:56 AM Aug 16, 2021 | Deepika.com