നിയമനിർമാണ സഭകളുടെ ഗൗരവം നഷ്ടപ്പെടുത്തുന്ന വിധത്തിൽ പാർലമെന്റ് നടപടികൾ മാറുന്പോൾ പരിക്കേൽക്കുന്നതു ജനാധിപത്യത്തിനുതന്നെയാണ്. പാർലമെന്റിനെ വെറും നോക്കുകുത്തിയാക്കി മാറ്റാൻ ആരു ശ്രമിച്ചാലും അതു പൗരാവകാശങ്ങൾക്കു വലിയ ഭീഷണിയായി മാറും.
ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നാണു പാർലമെന്റിനെയും മറ്റു നിയമനിർമാണ സഭകളെയും വിശേഷിപ്പിക്കുന്നത്. എന്നാൽ, കുറേക്കാലമായി നിയമനിർമാണ സഭകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കാണുന്പോൾ ഈ വിശേഷണത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടോയെന്നു സാധാരണ പൗരന്മാർക്കു സംശയം തോന്നിയേക്കാം. അത്തരം സംശയങ്ങളെ ബലപ്പെടുത്തുന്നതായിരുന്നു ഇത്തവണത്തെ പാർലമെന്റ് സമ്മേളനവും. വർഷകാല സമ്മേളനം രണ്ടു ദിവസം മുന്പേ അവസാനിപ്പിച്ച് ബുധനാഴ്ച സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. ഇസ്രേലി ചാര സോഫ്റ്റ്വേർ പെഗാസസ് ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കൾ അടക്കമുള്ളവരുടെ ഫോണുകൾ ചോർത്തിയെന്ന വെളിപ്പെടുത്തൽ പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ അനുവദിക്കാത്തതിലുള്ള പ്രതിപക്ഷ പ്രതിഷേധങ്ങളിൽ സഭാനടപടികൾ ഏതാണ്ടു പൂർണമായി സ്തംഭിച്ചിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തിനു പട്ടിക നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കു തിരികെ നൽകുന്ന 107 ാം ഭരണഘടന ഭേദഗതി ബില്ലിൽ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചതു മാത്രമാണ് ഈ സമ്മേളനകാലത്തെ വ്യത്യസ്തമായ നടപടിയെന്നു പറയണം. ചർച്ചയ്ക്കുശേഷം ലോക്സഭയും തുടർന്നു രാജ്യസഭയും ഏകകണ്ഠമായി ഈ ബിൽ പാസാക്കി.
നാടകീയതകൾ ഏറെ നിറഞ്ഞതായിരുന്നു പാർലമെന്റിന്റെ ഈ സമ്മേളനകാലം. പാർലമെന്റിന്റെ പ്രധാന ചുമതലയായ നിയമനിർമാണം എന്ന പ്രക്രിയയുടെ അന്തഃസത്ത ചോർത്തുന്ന വിധത്തിലാണു ചർച്ചയൊന്നും കൂടാതെ ചൂടപ്പംപോലെ ബില്ലുകൾ പാസാക്കിയെടുത്തത്. ബഹളങ്ങൾക്കിടയിൽ ലോക്സഭയിൽ 20 ബില്ലുകളാണു മിനിറ്റുകൾക്കുള്ളിൽ പാസാക്കിയത്. ഇൻഷ്വറൻസ് ബിൽ, ഹോമിയോപ്പതി കമ്മീഷൻ ഭേദഗതി നിയമം തുടങ്ങിയ നിരവധി ബില്ലുകൾ രാജ്യസഭയും ഇതേ രീതിയിൽ പാസാക്കി. ബില്ലുകൾ സഭയിൽ ചർച്ച ചെയ്യുന്പോഴാണ് അതിന്റെ വിശദാംശങ്ങൾ പലതും അംഗങ്ങൾക്കുപോലും വ്യക്തമാവുക. ബില്ലിൽ എന്തെങ്കിലും ജനദ്രോഹ കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെങ്കിൽ അവ തുറന്നുകാട്ടാനും ചർച്ചവഴി അവസരം കിട്ടുന്നു. ചർച്ച കൂടാതെ ബില്ലുകൾ പാസാക്കിയാൽ സർക്കാരിനു വളരെ എളുപ്പമാണ്. അതിലെ അജൻഡകളുമായി മുന്നോട്ടുപോകാം. ന്യായമായ കാര്യത്തിലായാലും അല്ലാതെയായാലും സഭാനടപടികൾ തടസപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ പ്രവൃത്തി പലപ്പോഴും ട്രെഷറി ബെഞ്ചിനു സഹായമായി മാറുകയാണ്. ജനപ്രതിനിധികൾ നിയമനിർമാണസഭകളിലെ തങ്ങളുടെ ധർമം യഥാവിധി നിർവഹിക്കുന്നതിൽ പരാജയപ്പെടുന്പോൾ ജനങ്ങളുടെ അവകാശങ്ങളാണു ലംഘിക്കപ്പെടുന്നത്. പാർലമെന്റ് സ്തംഭിക്കുമ്പോഴും നഷ്ടം ആത്യന്തികമായി സാധാരണ പൗരന്മാർക്കുതന്നെ.
ലോക്സഭയിൽ ബഹളങ്ങൾ സാധാരണ സംഭവമാണെന്നു പറയാമെങ്കിലും മുതിർന്നവരുടെ സഭ എന്ന പേരുള്ള രാജ്യസഭയിൽ കുറേക്കൂടി പക്വമായ പെരുമാറ്റങ്ങളാണ് ഉണ്ടാകാറുള്ളത്. എന്നാൽ, പതിവിനു വിപരീതമായി ഇത്തവണ രാജ്യസഭയിലും നിർഭാഗ്യ സംഭവങ്ങളുണ്ടായി. ബഹളംവച്ച പ്രതിപക്ഷ എംപിമാരെ ബലംപ്രയോഗിച്ചു പുറത്താക്കാൻ ശ്രമിക്കുകയും ചിലരെ കൈയേറ്റം ചെയ്യുകയും ചെയ്തു. രാജ്യസഭയിൽ ബഹളത്തിനിടെ വനിതാ എംപിമാരെ മാർഷൽമാർ കൈയേറ്റം ചെയ്തെന്ന ഗുരുതര ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നു. പാർലമെന്റിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ് ഇത്തരം സംഭവങ്ങൾ. പ്രതിപക്ഷ എംപിമാരെ രാജ്യസഭയിൽ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കൾ വ്യാഴാഴ്ച പാർലമെന്റിനുപുറത്തു സംയുക്ത റാലി നടത്തി. അതേസമയം, പ്രതിപക്ഷമാണ് സഭാനടപടികൾ തടസപ്പെടുത്തിയതെന്നു ഭരണപക്ഷം കുറ്റപ്പെടുത്തുന്നു. തിങ്കളാഴ്ച രാജ്യസഭയിൽ പ്രതിപക്ഷ അംഗങ്ങളിൽ ചിലർ ഉദ്യോഗസ്ഥരുടെ മേശപ്പുറത്തു കയറി കരിങ്കൊടി വീശിയിരുന്നു. ചിലർ മേശപ്പുറത്തു കയറിയിരുന്നു. ഈ എംപിമാർക്കെതിരേ ശക്തമായി നടപടിയെടുക്കാനാണു സർക്കാരിന്റെ നീക്കം. പ്രതിപക്ഷത്തിന്റെ പ്രതിഷേധ ബഹളങ്ങളിൽ വേദന പ്രകടിപ്പിച്ച് രാജ്യസഭാ ചെയർമാനായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ബുധനാഴ്ച സഭയിൽ വിങ്ങിപ്പൊട്ടിക്കൊണ്ടു പരാമർശങ്ങൾ നടത്തിയതും അപൂർവതയായി.
ഉത്തരം പറയാൻ സർക്കാർ വിഷമിക്കുന്ന ഒട്ടേറെ വിഷയങ്ങൾ ഇത്തവണത്തെ പാർലമെന്റ് സമ്മേളനത്തിൽ ചർച്ചയ്ക്കു വരേണ്ടതായിരുന്നു. വിവാദ കാർഷിക നിയമങ്ങൾക്കെതിരേ രാജ്യതലസ്ഥാനത്തു മാസങ്ങളായി തുടരുന്ന കർഷകസമരം, ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടായ തിരിച്ചടി, കോവിഡ് പ്രതിരോധ നടപടികളിൽ കേന്ദ്ര സർക്കാരിനുണ്ടായ പാളിച്ചകൾ, സാന്പത്തിക രംഗത്തെ തളർച്ച, കുതിച്ചുയരുന്ന ഇന്ധനവില, റഫാൽ യുദ്ധവിമാന ഇടപാടിലെ പുതിയ വെളിപ്പെടുത്തലുകൾ തുടങ്ങിയ വിഷയങ്ങളൊക്കെ പാർലമെന്റിൽ ചർച്ചയ്ക്കു കൊണ്ടുവരാൻ പ്രതിപക്ഷം ഉദ്ദേശിച്ചിരുന്നതാണ്. ഇതിൽ പലതിനും മറുപടി പറയാൻ സർക്കാർ വിഷമിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, പെഗാസസ് വിഷയത്തിൽ പ്രതിപക്ഷം ശ്രദ്ധ കേന്ദ്രീകരിച്ചതോടെ, അതിൽ ചർച്ചയില്ലെന്ന നിഷേധാത്മക നിലപാട് സ്വീകരിച്ച് സർക്കാർ കാര്യങ്ങൾ തങ്ങൾക്കെളുപ്പമാക്കി. സർക്കാരിന്റെ ഈ ഗൂഢതന്ത്രത്തിൽ പ്രതിപക്ഷം പെട്ടുപോയെന്നു പറയണം. അതെന്തായാലും നിയമനിർമാണ സഭകളുടെ ഗൗരവം നഷ്ടപ്പെടുത്തുന്ന വിധത്തിൽ പാർലമെന്റ് നടപടികൾ മാറുന്പോൾ പരിക്കേൽക്കുന്നതു ജനാധിപത്യത്തിനുതന്നെയാണ്. പാർലമെന്റിനെ വെറും നോക്കുകുത്തിയാക്കി മാറ്റാൻ ആരു ശ്രമിച്ചാലും അതു പൗരാവകാശങ്ങൾക്കു വലിയ ഭീഷണിയായി മാറും.
പാർലമെന്റ് നടപടികൾ വഴിപാടായി മാറരുത്
12:15 AM Aug 14, 2021 | Deepika.com