പുതിയ കാലത്തിനിണങ്ങുന്ന പഠനരീതിയാണ് ഓൺലൈൻ ക്ലാസുകളെന്നു തുടക്കത്തിൽ അഭിപ്രായങ്ങളുണ്ടായെങ്കിലും അതിന്റെ ന്യൂനതകൾ പലതും ഇപ്പോൾ കൂടുതലായി ചർച്ചചെയ്യപ്പെട്ടുവരികയാണ്. അറിവുനേടൽ എന്ന കേവലധർമം നിർവഹിക്കുന്നതിലും വ്യക്തിത്വവികസനം എന്ന വിശാല ലക്ഷ്യം കൈവരിക്കുന്നതിലും ഓൺലൈൻ പഠനത്തിനു പല പരിമിതികളുമുണ്ടെന്നു തെളിഞ്ഞു.
സംസ്ഥാനത്തെ സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കാൻ ആലോചിക്കുമെന്ന വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയുടെ പ്രഖ്യാപനം കോവിഡ്കാല നിയന്ത്രണങ്ങളിൽ വീർപ്പുമുട്ടിയും ഓൺലൈൻ പഠനരീതികളിൽ ആശയക്കുഴപ്പത്തിലായും കഴിയുന്ന വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്നു തീർച്ചയാണ്. കേന്ദ്രസർക്കാരിന്റെയും കോവിഡ് നിയന്ത്രണ ഏജൻസികളുടെയും അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് സ്കൂളുകൾ തുറക്കുന്നതു പരിഗണിക്കുമെന്നാണു മന്ത്രി പറഞ്ഞത്. അനുമതി കിട്ടിയാലുടൻ കുട്ടികൾക്കു വാക്സിൻ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് വ്യാപനഭീതി അകന്നിട്ടില്ലെങ്കിലും സംസ്ഥാനത്തു ലോക്ഡൗൺ നിയന്ത്രണങ്ങൾ സാവധാനം ലഘൂകരിച്ചുവരികയാണ്. ശനിയാഴ്ചകളിലെ ലോക്ഡൗൺ പിൻവലിക്കുകയും കടകളുടെ പ്രവർത്തനം രാവിലെ ഏഴു മുതൽ രാത്രി ഒന്പതുവരെയാക്കുകയും ചെയ്തു. വിനോദസഞ്ചാരകേന്ദ്രങ്ങൾ തിങ്കളാഴ്ച മുതൽ തുറന്നുകൊടുത്തു. ഇനി വിദ്യാലയങ്ങൾ എന്നുതുറക്കുമെന്ന ആകാംക്ഷയാണ് എല്ലാവർക്കുമുള്ളത്.
കോവിഡ് മുൻകരുതലിന്റെയും ലോക്ഡൗണിന്റെയും ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾ അടച്ചത് 2020 മാർച്ചിലായിരുന്നു. 2021 ഓഗസ്റ്റ് പകുതിയായിട്ടും സ്കൂൾ തുറന്നിട്ടില്ല. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളെഴുതാൻ ആ ക്ലാസുകളിലെ കുട്ടികൾ മാത്രം ഇടയ്ക്കു സ്കൂളിലെത്തി. വീടിനകത്ത് അടച്ചിരുപ്പും ഓൺലൈൻ ക്ലാസുകളും വിദ്യാർഥികൾക്കു മാത്രമല്ല അധ്യാപകർക്കും രക്ഷിതാക്കൾക്കും വേറിട്ടൊരു അനുഭവമായിരുന്നു. പുതിയ കാലത്തിനിണങ്ങുന്ന പഠനരീതിയാണ് ഓൺലൈൻ ക്ലാസുകളെന്നു തുടക്കത്തിൽ അഭിപ്രായങ്ങളുണ്ടായെങ്കിലും അതിന്റെ ന്യൂനതകൾ പലതും ഇപ്പോൾ കൂടുതലായി ചർച്ചചെയ്യപ്പെട്ടുവരികയാണ്. കുട്ടികൾക്കു മടുത്തുതുടങ്ങി എന്നതാണു പ്രധാനകാര്യം. ഗുരുമുഖത്തുനിന്ന് വിദ്യ അഭ്യസിക്കുന്ന പരന്പരാഗത രീതിയുടെ ഗുണഫലങ്ങൾ പലതും ഓൺലൈൻ പഠനത്തിൽനിന്നു കിട്ടുന്നില്ലെന്നത് ഏറെക്കുറെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. അറിവുനേടൽ എന്ന കേവലധർമം നിർവഹിക്കുന്നതിലും വ്യക്തിത്വവികസനം എന്ന വിശാല ലക്ഷ്യം കൈവരിക്കുന്നതിലും ഓൺലൈൻ പഠനത്തിനു പല പരിമിതികളുമുണ്ടെന്നു തെളിഞ്ഞു.
ഓൺലൈൻ പഠനം കുട്ടികൾക്കു മാനസികപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നു മനഃശാസ്ത്ര വിദഗ്ധരും ശാരീരിക ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധരും സമ്മതിക്കുന്നു. കുട്ടികളുടെ ജീവിതശൈലിയും മാനസികാവസ്ഥയുമൊക്കെ കോവിഡ്കാലത്ത് ഏറെ മാറിക്കഴിഞ്ഞു. ഒറ്റപ്പെടലിന്റെ അന്തരീക്ഷം അവരുടെ പഠനത്തെ മാത്രമല്ല വളർച്ചയെയും ബാധിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഓൺലൈൻ പഠനത്തിൽ ഏർപ്പെടുന്ന വിദ്യാർഥികളിൽ 36 ശതമാനം പേർക്ക് തലവേദനയും കഴുത്തുവേദനയും റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നു വിദ്യാഭ്യാസമന്ത്രി നിയമസഭയിൽ പറയുകയുണ്ടായി. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളിൽ എൻസിഇആർടി നടത്തിയ പഠനത്തിൽ 28 ശതമാനം പേർക്കു കണ്ണിനു ക്ഷീണവും 15 ശതമാനം പേർക്ക് കാഴ്ചമങ്ങലും അനുഭവപ്പെടുന്നുണ്ടെന്നു കണ്ടെത്തി. ഒരുവർഷത്തോളം ഓൺലൈൻ പഠനം നടത്തിയപ്പോഴാണ് ഈ പ്രശ്നങ്ങൾ. ഓൺലൈൻ പഠനരീതി നീണ്ടുപോയാൽ കുട്ടികളുടെ ബുദ്ധിമുട്ടുകൾ വർധിച്ചേക്കാം. ഇതിനുപുറമേയാണു ഡിജിറ്റൽ ലോകത്തെ ചതിക്കുഴികൾ. കുട്ടികൾ വിദ്യാലയങ്ങളിൽ മൊബൈൽഫോൺ കൊണ്ടുവരുന്നതു രണ്ടുവർഷം മുന്പുവരെ കർശനമായി വിലക്കിയിരുന്ന നാടാണിത്. ഇപ്പോൾ ഓൺലൈൻ ക്ലാസിനായി മൊബൈലോ കംപ്യൂട്ടറോ തുറന്നുവച്ചശേഷം കുട്ടി മറ്റെന്തെങ്കിലുമാണോ ശ്രദ്ധിക്കുന്നതെന്നു നിരീക്ഷിക്കാൻ അധ്യാപകർക്കു കഴിയുന്നില്ല. മാതാപിതാക്കളുടെ കണ്ണുതെറ്റിയാൽ കുട്ടികളുടെ ശ്രദ്ധ മറ്റു പലതിലേക്കും തിരിയാം. കുട്ടികൾ ഡിജിറ്റൽ ചതിക്കുഴികളിൽ വീഴാതിരിക്കാൻ രക്ഷിതാക്കൾക്കു ബോധവത്കരണം നടത്തുമെന്നു മന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും അതൊക്കെ എത്രമാത്രം ഫലപ്രദമാകുമെന്നു കണ്ടറിയണം.
ഡിജിറ്റൽ പഠനം ആരംഭിച്ചശേഷം സംസ്ഥാനത്തെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളിൽ 23.44 ശതമാനം പേർക്കു വിഷാദരോഗമുണ്ടെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ഇന്റർനെറ്റിന്റെയും മൊബൈൽഫോണിന്റെയും തുടർച്ചയായ ഉപയോഗം കുട്ടികളിൽ വിഷാദരോഗത്തിനു പുറമേ ഉത്കണ്ഠ, വൈകാരിക വിക്ഷോഭങ്ങൾ തുടങ്ങിയ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ജീവനൊടുക്കുന്ന കുട്ടികളുടെ എണ്ണവും കൂടുന്നു. പ്രൈമറി സ്കൂൾ വിദ്യാർഥികളിൽ 68 ശതമാനത്തോളം പേർക്കു ഡിജിറ്റൽ പഠനത്തിനു താത്പര്യമില്ലെന്ന കണ്ടെത്തലും പുറത്തുവന്നിട്ടുണ്ട്. ഡിജിറ്റൽ പഠനത്തിനു വേണ്ട അധികച്ചെലവാണ് മറ്റൊരു പ്രശ്നം. കോവിഡ് കാലത്ത് 25 ശതമാനം രക്ഷിതാക്കൾക്കും വരുമാനം കുറഞ്ഞു. 36 ശതമാനം പേർക്കു ജോലിതന്നെ നഷ്ടമായി. കുട്ടികൾക്കു മൊബൈൽഫോൺപോലുള്ള പഠനോപകരണങ്ങൾ വാങ്ങാനായി വൻതോതിൽ അധികച്ചെലവ് ഇവർക്കുണ്ടാവുകയും ചെയ്യുന്നു.
സംസ്ഥാനത്ത് 4,71,596 കുട്ടികൾക്കു ഡിജിറ്റൽ പഠനോപകരണങ്ങളില്ലെന്നാണു വിദ്യാഭ്യാസമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഈ കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് എത്രയോ വലുതാണ്? സ്കൂൾ തുറന്ന് ക്ലാസുകൾ ആരംഭിച്ചാൽ ഇതുപോലുള്ള പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. കുട്ടികളുടെ വളർച്ചയുടെ ഇടങ്ങളാണു സ്കൂളുകൾ. പുസ്തകങ്ങളിൽ നിന്നുള്ളതിനെക്കാൾ കൂടുതൽ അറിവ് കുട്ടികൾ അധ്യാപകരുമായും സഹപാഠികളുമായുമുള്ള ഇടപെടലുകളിൽനിന്നു നേടുന്നുണ്ട്. അതുകൊണ്ടു കോവിഡ് ജാഗ്രതയിലും മുൻകരുതലുകളിലും ഒരു കുറവും വരാതെ സ്കൂളുകൾ തുറക്കുന്നതുതന്നെയാണ് അഭികാമ്യം.
തിരിച്ചുവരട്ടെ, ആ സ്കൂൾകാലം
12:16 AM Aug 11, 2021 | Deepika.com