തിരിച്ചടികളുടെയും അവഗണനയുടെയും പരകോടിയിൽ നിന്നുള്ള തിരിച്ചുവരവിനു ടോക്കിയോയിലെ വെങ്കലമെഡൽ ഇന്ത്യൻ ഹോക്കിക്ക് ഊർജമാകുമെന്നു തീർച്ച
ലോക കായിക മാമാങ്കമായ ഒളിമ്പിക്സിന്റെ ചരിത്രത്തിൽ അത്ര മഹത്തായ നേട്ടമൊന്നും അവകാശപ്പെടാനില്ലാത്ത ഇന്ത്യക്ക് ആഹ്ലാദം പകരുന്ന ചില വിജയങ്ങൾ ടോക്കിയോയിൽ നമ്മുടെ അഭിമാനതാരങ്ങൾ കൈവരിച്ചിരിക്കുന്നു. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ വെള്ളി നേടിയ മീരാബായ് ചാനുവിന്റെയും പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെള്ളി നേടിയ രവികുമാറിന്റെയും വിജയങ്ങൾക്ക് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുവർണതിളക്കമാണുള്ളത്. അതുപോലെതന്നെ ഏറെ സന്തോഷകരമാണു വനിതകളുടെ ബാഡ്മിന്റണിൽ തുടർച്ചയായി രണ്ടാം തവണയും ഒളിമ്പിക് മെഡൽ നേടിയ പി.വി.സിന്ധുവിന്റെ ഉജ്വലപ്രകടനവും. ഒരുപക്ഷേ, ഇവയേക്കാളും അഭിമാനവും ആവേശവും പകരുന്നതാണ് പുരുഷന്മാരുടെ ഹോക്കിയിൽ ഇന്ത്യൻ ടീം നേടിയ വെങ്കലമെഡൽ. 41 വർഷത്തിനു ശേഷമാണ് ഹോക്കിയിൽ ഇന്ത്യക്ക് ഒരു ഒളിമ്പിക് മെഡൽ ലഭിക്കുന്നത്. മലയാളിയായ ഗോൾ കീപ്പർ പി.ആർ. ശ്രീജേഷാണ് ഈ വിജയത്തിൽ മുഖ്യപങ്ക് വഹിച്ചതെന്നതു കേരളീയരുടെ സന്തോഷം വർധിപ്പിക്കുന്നു. 1972 മ്യൂണിക് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കിടീമിൽ അംഗമായിരുന്ന മാനുവൽ ഫ്രെഡറിക്കിനു ശേഷം ഒരു മലയാളിക്ക് ഒളിമ്പിക് മെഡൽ കിട്ടുന്നതു ശ്രീജേഷിലൂടെയാണ് എന്ന പ്രത്യേകതയുമുണ്ട്.
ലോക ഹോക്കിയിൽ ഒരുകാലത്തു മുടിചൂടാമന്നന്മാരായിരുന്നു ഇന്ത്യ. പൊതുവിജ്ഞാന പുസ്തകങ്ങളിലൊക്കെ ഇന്ത്യയുടെ ദേശീയ കായികവിനോദം ഏത് എന്ന ചോദ്യത്തിനു നൽകിയിരുന്ന ഉത്തരം ഹോക്കി എന്നാണ്. ഒളിമ്പിക്സിൽ ഇന്ത്യ നേടിയ സ്വർണമെഡലുകളാണു ഹോക്കിക്ക് അത്തരമൊരു താരപരിവേഷം നൽകിയത്. 1928-ലെ ആംസ്റ്റർഡാം ഒളിമ്പിക്സിൽ നേടിയ ആദ്യ സ്വർണമെഡൽ ഉൾപ്പെടെ ഇതുവരെ ഇന്ത്യ എട്ട് ഒളിമ്പിക് സ്വർണം നേടിയിട്ടുണ്ട്.
കൂടെ ഒരു വെള്ളിയും മൂന്നു വെങ്കലവും. ഒളിമ്പിക് ഹോക്കിയിൽ ആകെ 12 മെഡൽ എന്ന ഇന്ത്യയുടെ ഈ നേട്ടത്തിനു പിന്നിലാണു മറ്റു രാജ്യങ്ങൾ. എന്നാൽ, 1980-ലെ മോസ്കോ ഒളിമ്പിക്സിലെ സ്വർണത്തിനു ശേഷം ഇന്ത്യക്ക് ഒരു ഒളിമ്പിക് സ്വർണം കിട്ടാക്കനിയായി നിൽക്കുകയായിരുന്നു. ഹോക്കിയുടെ സ്ഥാനം മെല്ലെ ക്രിക്കറ്റ് കൈയടക്കി. പഴയ ബ്രിട്ടീഷ് കോമൺവെൽത്തിൽ പെട്ട രാജ്യങ്ങളിലേ ക്രിക്കറ്റ് കളിക്കുന്നുള്ളൂവെങ്കിലും ലോക ക്രിക്കറ്റിൽ ഇന്ത്യൻ ടീം നേടിയ വിജയങ്ങളും സുനിൽ ഗാവസ്കർ, കപിൽദേവ്, സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയ താരങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങളും ക്രിക്കറ്റിനു രാജ്യം മുഴുവൻ ആരാധകരെ ഉണ്ടാക്കി. സഹസ്രകോടികളുടെ ബിസിനസ് എന്ന നിലയിലും ക്രിക്കറ്റ് ഹോക്കിയെ ബഹുദൂരം പിന്തള്ളി.
തിരിച്ചടികളുടെയും അവഗണനയുടെയും പരകോടിയിൽനിന്നുള്ള തിരിച്ചുവരവിനു ടോക്കിയോയിലെ വെങ്കലമെഡൽ ഇന്ത്യൻ ഹോക്കിക്ക് ഊർജമാകുമെന്നു തീർച്ച. കഴിഞ്ഞ മൂന്ന് ഒളിമ്പിക്സുകളും ഹോക്കി ടീമിനു നാണക്കേടാണു സമ്മാനിച്ചത്. 2008 ബെയ്ജിംഗ് ഒളിമ്പിക്സിനു യോഗ്യത നേടാൻപോലും കഴിഞ്ഞില്ല. 2012-ലെ ലണ്ടൻ ഒളിമ്പിക്സിൽ അവസാനസ്ഥാനക്കാരായി ഇന്ത്യ. 2016 റിയോ ഡി ഷാനേറോയിൽ എട്ടാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. അതിനുശേഷമുള്ള അഞ്ചുവർഷത്തിൽ അഭിമാനകരമായ തിരിച്ചുവരവ് നടത്താൻ ഇന്ത്യൻ ഹോക്കി ടീമിനു കഴിഞ്ഞു. ലോക റാങ്കിംഗിൽ മൂന്നാംസ്ഥാനംവരെ എത്തി. ഓസ്ട്രേലിയൻ പരിശീലകൻ ഗ്രഹാം റീഡ് രണ്ടുവർഷം മുന്പ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നത് നല്ല ഫലമുണ്ടാക്കിയെന്നു ടീമിന്റെ തുടർന്നുള്ള പ്രകടനങ്ങൾ തെളിയിച്ചു. ജൂണിയർ ടീമിൽ മികവ് തെളിയിച്ച പലരും എത്തിയതോടെ സീനിയർ ടീമിനും നവോന്മേഷമായി. പരീക്ഷണങ്ങളും പരിശീലനങ്ങളും വിജയംകൊണ്ടുവരുമെന്ന് ഇന്ത്യൻ ഹോക്കി ടീം ഒരിക്കൽകൂടി തെളിയിച്ചു.
ഗോൾകീപ്പർ എന്ന നിലയിൽ പി.ആർ. ശ്രീജേഷിന്റെ മികച്ച പ്രകടനം ടോക്കിയോയിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ജൈത്രയാത്രയിൽ പലവട്ടം നിർണായകമായി. ഹോക്കിക്ക് അധികം പ്രചാരമില്ലാത്ത കേരളത്തിൽനിന്ന് മാനുവൽ ഫ്രെഡറിക്, പി.ആർ. ശ്രീജേഷ് എന്നീ രണ്ടു മികച്ച ഗോൾകീപ്പർമാർ ഉണ്ടായി എന്നത് കളിയിൽ ഇരുവരുടെയും നിശ്ചയദാർഢ്യത്തിന്റെയും അർപ്പണബോധത്തിന്റെയുംകൂടി ദൃഷ്ടാന്തമാണ്. ലോംഗ്ജംപ് താരമായി തുടങ്ങി വോളിബോളിലൂടെ ഹോക്കിയിലെത്തിയ ശ്രീജേഷിനെ തിരുവനന്തപുരം ജി.വി. രാജാ സ്കൂളിലെ പരിശീലനമാണ് കായികരംഗത്ത് ഉയരങ്ങളിലെത്തിച്ചത്. 2004-ൽ ഇന്ത്യയുടെ ജൂണിയർ ടീമിലും 2006-ൽ സീനിയർ ടീമിലുമെത്തിയ ശ്രീജേഷ് കഴിഞ്ഞ 15 വർഷമായി ഇന്ത്യയുടെ ഗോൾമുഖം കാക്കുന്നു. ഇപ്പോഴിതാ ഒളിമ്പിക് ചരിത്രത്തിൽ സ്വന്തം പേരിനൊപ്പം കേരളത്തിന്റെ പേരും എഴുതിച്ചേർക്കാൻ ഈ കായികപ്രതിഭയ്ക്കു കഴിഞ്ഞിരിക്കുന്നു. മെഡൽനേട്ടം കൈവിട്ടുപോയെങ്കിലും നാലാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ മികച്ച പ്രകടനവും എടുത്തുപറയേണ്ടതുണ്ട്. കായികഭാരതത്തിന്റെ അഭിമാനമുയർത്തിയ താരങ്ങൾക്ക് അഭിനന്ദനങ്ങൾ.
ടോക്കിയോയിൽ തലയുയർത്തി ഇന്ത്യൻഹോക്കിയും താരങ്ങളും
11:50 PM Aug 06, 2021 | Deepika.com