ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങൾ രോഗവ്യാപനത്തിന് ഇടയാക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ എല്ലാവരും സഹകരിക്കണം. കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റിൽതന്നെ തുടങ്ങാനിടയുണ്ടെന്ന നിഗമനങ്ങൾ ജാഗ്രത ഒട്ടും കുറയ്ക്കരുതെന്ന മുന്നറിയിപ്പും നൽകുന്നു
ലോക്ഡൗൺ നിയന്ത്രണ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പൊതുവേ സ്വാഗതം ചെയ്യപ്പെടും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ പല കാറ്റഗറികളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിവന്നതിലെ അശാസ്ത്രീയത പൊതുജനങ്ങളും ആരോഗ്യവിദഗ്ധരും ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാണിച്ചിരുന്നതാണ്. അതുപോലെ തിരക്കും ആൾക്കൂട്ടവും വർധിപ്പിക്കുന്ന വിധത്തിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിലെ യുക്തിഹീനതയും ബന്ധപ്പെട്ടവർ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താവണം കൂടുതൽ പ്രായോഗികവും യുക്തിസഹവുമായ വിധത്തിൽ നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചത്. ടിപിആറിനു പകരം തദ്ദേശ സ്ഥാപനപരിധിയിലെ രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ മേഖല തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണു തീരുമാനം. ഇങ്ങനെ ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ ഒരു ജില്ലയിൽ ഏഴോ എട്ടോ സ്ഥലങ്ങൾ മാത്രമാകും അടച്ചിടേണ്ടിവരികയെന്നാണു നിഗമനം.
ശനിയാഴ്ചത്തെ ലോക്ഡൗൺ പൂർണമായും ഒഴിവാക്കിയതാണു ശ്രദ്ധേയമായ ഒരു മാറ്റം. ഇനി ഞായറാഴ്ചകളിൽ മാത്രമേ പൂർണമായ അടച്ചിടൽ ഉണ്ടാകൂ. കടകളും വ്യാപാര സ്ഥാപനങ്ങളും ആഴ്ചയിൽ ആറു ദിവസവും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. രാവിലെ ഏഴുമുതൽ രാത്രി ഒന്പതുവരെ കടകൾ തുറക്കാൻ തീരുമാനിച്ചതു തിരക്കു വളരെ കുറയ്ക്കാൻ സഹായിക്കും. ആളകലം പാലിക്കൽ കോവിഡ് വ്യാപനം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായിട്ടാണല്ലോ ആരോഗ്യവിദഗ്ധർ കരുതുന്നത്. കടകളിലെ ജോലിക്കാർക്കും സാധനം വാങ്ങാനെത്തുന്നവർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവരായിരിക്കണം അല്ലെങ്കിൽ സമീപകാലത്തെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരായിരിക്കണം എന്നാണു നിബന്ധന.
വാക്സിൻ എടുത്തവർക്കു മാത്രമേ കടയിൽ പോകാനാവൂ എന്നത് എത്രമാത്രം പ്രായോഗികമാണ്? ഇനിയും വാക്സിൻ എടുക്കാത്ത എത്രയോപേരുണ്ട്. അവർക്കൊന്നും കടയിൽ പോകാൻ പറ്റില്ലെങ്കിൽ അവരുടെ വീടുകളിലേക്കു വേണ്ട സാധനങ്ങൾ ആരെത്തിക്കും? ഇതിന്റെ പേരിൽ സാധാരണ ജനങ്ങളെ ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്ന അനുഭവം ഉണ്ടാകാൻ പാടില്ല. ദോഷൈകദൃക്കുകളായ ചില ഉദ്യോഗസ്ഥർക്ക് സർക്കാരിന്റെ ഏതു തീരുമാനവും തെറ്റായി വ്യാഖ്യാനിച്ചു ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ നല്ല മിടുക്കാണ്.
കോവിഡിനെതിരേയുള്ള പോരാട്ടം വിജയിപ്പിക്കുന്നതിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം സ്തുത്യർഹമായ പങ്കു വഹിച്ചിട്ടുള്ളവരാണ് ഇവിടത്തെ പോലീസ് സേന. ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ചുമതല പോലീസിനായിരുന്നല്ലോ. ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാൽ ജനങ്ങളോടു മാന്യമായി പെരുമാറുന്ന സമീപനമാണു കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർ പൊതുവേ സ്വീകരിച്ചത്. അതേസമയം ചില ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം നിറഞ്ഞ നടപടികൾ പോലീസ് സേനയ്ക്കു മൊത്തം നാണക്കേടുമായി. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് സ്വദേശിയായ ഒരു മത്സ്യവിൽപനക്കാരിയുടെ മത്സ്യങ്ങൾ പോലീസ് വലിച്ചെറിഞ്ഞ സംഭവം അതിലൊന്നാണ്. അന്നന്നത്തെ ആഹാരത്തിനുവേണ്ടി മത്സ്യം വിൽക്കാനിറങ്ങുന്ന ഇവരെപ്പോലുള്ള പാവങ്ങളെ ബുദ്ധിമുട്ടിച്ചാണോ പോലീസ് ശൗര്യം കാണിക്കേണ്ടത്? മത്സ്യവില്പനക്കാരിയുടെ മീൻ പോലീസ് തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നാണു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.
സാങ്കേതികത്വത്തിൽ മുറുകെപ്പിടിക്കാതെ, സംഭവത്തെപ്പറ്റി അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടിയെടുക്കണം. അങ്ങനെ സർക്കാർ ജനങ്ങളോടൊപ്പമുണ്ടെന്നു തെളിയിക്കണം. പ്രാഥമിക കൃത്യങ്ങൾ നടത്താൻ വീട്ടിൽ സൗകര്യമില്ലാത്തതിനാൽ വെളിയിലിറങ്ങിയ ആളിൽനിന്ന് 2000 രൂപ പിഴ ഈടാക്കിയ ഉദ്യോഗസ്ഥനും കേരളത്തിലെ പോലീസിനു യോജിച്ച ആളല്ല.
ഗുരുതരമായ ലോക്ഡൗൺ ലംഘനങ്ങൾ നടത്തിയിട്ടുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരേ ചെറുവിരലനക്കാൻ തയാറാകാത്ത ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളതെന്നും നമുക്കറിയാം. നിരുപദ്രവികളായ പാവങ്ങളോട് എന്തുമാകാമെന്ന ധാർഷ്ട്യം ഉദ്യോഗസ്ഥർ അവസാനിപ്പിക്കേണ്ട കാലമായി. അതേസമയം, ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങൾ രോഗവ്യാപനത്തിന് ഇടയാക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ എല്ലാവരും സഹകരിക്കുകയും വേണം. കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റിൽതന്നെ തുടങ്ങാനിടയുണ്ടെന്ന നിഗമനങ്ങൾ ജാഗ്രത ഒട്ടും കുറയ്ക്കരുതെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളും ഏറ്റവും ഉയർന്ന ടിപിആർ നിരക്കും ഇപ്പോൾ കേരളത്തിലാണെങ്കിലും ഇവിടത്തെ കോവിഡ് പ്രതിരോധം മികച്ചതുതന്നെയാണെന്ന് ഐസിഎംആറിന്റെ പുതിയ റിപ്പോർട്ടുകളും പറയുന്നു. സമൂഹത്തിൽ എത്ര പേർക്കു കോവിഡ് പ്രതിരോധം ലഭിച്ചിട്ടുണ്ട് എന്നതിന്റെ ഒരു കണക്കായ സെറോപ്രവലൻസ് കണക്കുകളിൽ കേരളത്തിന്റെ നില വളരെ മെച്ചമാണ്. സെറോപ്രവലൻസ് കൂടുംതോറും കൂടുതൽ പേർക്കു രോഗബാധ വന്നുവെന്നാണു സൂചന. ദേശീയ ശരാശരിയെക്കാൾ വളരെ കുറവാണ് കേരളത്തിന്റെ സെറോപ്രവലൻസ്. കോവിഡ് പ്രതിരോധത്തിലെ മികച്ച മാതൃക തുടർന്നുകൊണ്ടുപോകാൻ നമുക്കു കഴിയണം.
കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്പോൾ
12:12 AM Aug 05, 2021 | Deepika.com