ഇസ്രേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ചു പ്രതിപക്ഷ നേതാക്കളുടെയും ഫോൺ ചോർത്തി എന്ന വെളിപ്പെടുത്തൽ പ്രതിപക്ഷത്തു പുതിയൊരു ഐക്യചിന്തയ്ക്കു വഴിതെളിച്ചിരിക്കുന്നു.
കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ ഏറ്റവും വലിയ ശക്തി ദുർബലമായ പ്രതിപക്ഷമാണ്. 2014-ൽ അധികാരത്തിലേറിയതു മുതൽ പ്രതിപക്ഷത്തെ കൂടുതൽ ദുർബലമാക്കാനുള്ള തന്ത്രങ്ങളാണു മോദിയും ബിജെപിയും പയറ്റുന്നത്. അതിനൊക്കെ ഫലമുണ്ടായെന്ന് 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പും വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളും തെളിയിക്കുകയും ചെയ്തു. ബിജെപിക്കു സ്വാഭാവിക ബദലായ കോൺഗ്രസ് ശോഷിച്ചു നാഥനില്ലാക്കളരിയുടെ അവസ്ഥയിലാണ്. മറ്റുപ്രതിപക്ഷ കക്ഷികൾക്കാകട്ടെ യോജിപ്പിനെക്കാൾ വിയോജിപ്പിന്റെ മേഖലകളാണു കൂടുതലും.
പ്രത്യയശാസ്ത്ര ഭിന്നതകൾ പുറമേ. കേന്ദ്രത്തിൽ ബദൽ സർക്കാരുണ്ടാക്കി അധികാരം പങ്കുവയ്ക്കുക എന്ന വലിയ നേട്ടത്തിനായിപ്പോലും അല്പം വിട്ടുവീഴ്ച ചെയ്യാൻ പലരും തയാറുമല്ല. ബിജെപിക്കു ഭരണം തുടരാൻ ഇതിൽപ്പരം എന്തു സാഹചര്യമാണു വേണ്ടത്? എന്നാൽ, ഇസ്രേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ചു പ്രതിപക്ഷ നേതാക്കളുടെയും ഫോൺ ചോർത്തി എന്ന വെളിപ്പെടുത്തൽ പ്രതിപക്ഷത്തു പുതിയൊരു ഐക്യചിന്തയ്ക്കു വഴിതെളിച്ചിരിക്കുന്നു.
പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയാണു പ്രതിപക്ഷത്തെ പുതിയ ഐക്യനീക്കങ്ങൾക്കു ചുക്കാൻപിടിക്കുന്നത്. നരേന്ദ്ര മോദിയോടു നേർക്കുനേർനിന്നു പോരാടാൻ കെല്പും ആത്മവിശ്വാസവുമുള്ള നേതാവാണു മമത. ഇക്കഴിഞ്ഞ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പഠിച്ച പണികളെല്ലാം പയറ്റിയിട്ടും മോദിക്കും കൂട്ടർക്കും മമതയെ തോല്പിക്കാനായില്ല. കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ മമത ബാനർജി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാളുമായും മറ്റും നടത്തിയ കൂടിക്കാഴ്ച പ്രതിപക്ഷ ക്യാമ്പിൽ പുതിയ ഉണർവുണ്ടാക്കിയിട്ടുണ്ട്. സോണിയയുമായുള്ള കൂടിക്കാഴ്ച വളരെ ക്രിയാത്മകമായിരുന്നെന്നു പറഞ്ഞ മമത ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാവരും ഒത്തൊരുമിച്ചു നിൽക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെടുകയുണ്ടായി. പെഗാസസ് വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾ യോഗംചേർന്നു കൂടുതൽ തീരുമാനങ്ങളെടുക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തിലൊരു കൂട്ടായ്മ ചിന്ത നിലനിർത്താൻ പ്രതിപക്ഷ പാർട്ടികൾക്കു കഴിഞ്ഞാൽ 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ അതു ബിജെപിക്കെതിരേ ശക്തമായ ബദൽനീക്കമായി പരിണമിക്കും. പ്രാദേശിക പാർട്ടികൾക്ക് ഇതിൽ വലിയ പങ്കു വഹിക്കാനുണ്ട്. ഇടതുകക്ഷികളുടെ നിലപാടും നിർണായകമാകും.
പെഗാസസ് ഫോൺ ചോർത്തലിൽ ജുഡീഷൽ അന്വേഷണം നടത്താനുള്ള പശ്ചിമബംഗാൾ സർക്കാരിന്റെ തീരുമാനം മോദിക്കെതിരേയുള്ള മമതയുടെ മറ്റൊരു നീക്കമാണ്. ഇസ്രേലി ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചു ദേശീയതലത്തിൽ നടത്തിയ ഫോൺ ചോർത്തലിനെപ്പറ്റി ഒരു സംസ്ഥാന സർക്കാർ നടത്തുന്ന ജുഡീഷൽ അന്വേഷണം എത്രമാത്രം ഫലപ്രാപ്തിയുണ്ടാക്കുമെന്നു സംശയം ഉണ്ടാകാം. എങ്കിലും വിഷയം സജീവ ചർച്ചയാക്കി നിർത്താനും കേന്ദ്രസർക്കാരിനു ചില തലവേദനകളുണ്ടാക്കാനും ഇതിനുസാധിക്കും. കേന്ദ്രസർക്കാരിന്റെ അന്വേഷണമില്ലാത്ത നിലയ്ക്ക് ബംഗാൾ സർക്കാരിന്റെ ജുഡീഷൽ അന്വേഷണത്തിന് ദേശീയതലത്തിലും സ്വീകാര്യത ലഭിച്ചുകൂടെന്നുമില്ല. ജനാധിപത്യ അവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും ചൂണ്ടിക്കാട്ടി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള മമതയുടെ നീക്കം അവർക്കു കൂടുതൽ രാഷ്ട്രീയ സ്വീകാര്യത ഉണ്ടാക്കിക്കൊടുക്കുമെന്നു തീർച്ചയാണ്. പെഗാസസ് ഫോൺ ചോർത്തലിൽ പാർലമെന്റിൽ പ്രത്യേക ചർച്ചയ്ക്കു കേന്ദ്രസർക്കാർ തയാറാകുംവരെ സഭയിൽ യോജിച്ചു പ്രതിഷേധം തുടരാൻ കോൺഗ്രസ് ഉൾപ്പെടെ 15 പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചിട്ടുണ്ട്. വിഷയത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽനിന്നു പിന്നോട്ടില്ലെന്നും യോഗം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെയും അറിവില്ലാതെ ഫോൺ ചോർത്തൽ നടക്കില്ലെന്നു പ്രതിപക്ഷം കരുതുന്നു.
ഫോൺ ചോർത്തലിൽ സ്വകാര്യതാലംഘനം മാത്രമല്ല നടന്നിരിക്കുന്നത്. സുപ്രീംകോടതി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടു എന്നതു ഗൗരവമായിത്തന്നെ കാണണം. ഇക്കാര്യത്തിൽ ചർച്ച ആവശ്യമില്ലെന്ന സർക്കാരിന്റെ നിലപാടിനു പിന്നിൽ ദുർബലമായ പ്രതിപക്ഷത്തിനു തങ്ങൾക്കെതിരേ ഒന്നും ചെയ്യാനാവില്ല എന്ന കണക്കുകൂട്ടലുണ്ട്. ഭരണത്തിലെ വീഴ്ചകളും ഗൗനിക്കാതെ അവർ മുന്നോട്ടുപോകുന്നതു തെരഞ്ഞെടുപ്പിൽ അത്തരം ഘടകങ്ങളെല്ലാം അതിജീവിക്കാനുള്ള സംഘടനായന്ത്രവും തന്ത്രങ്ങളും തങ്ങൾക്കുണ്ടെന്ന ആത്മവിശ്വാസത്തിലാണ്. 2024-ൽ ലോക്സഭയിലെ അംഗസംഖ്യ ആയിരമാക്കി ഉയർത്താൻ മോദിസർക്കാർ നീക്കം നടത്തുന്നതായി കോൺഗ്രസ് ആരോപിച്ചിരുന്നു. പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത് ആയിരം സീറ്റുകളോടെയാണ്. ഇതിലപ്പുറം തെളിവോ സ്ഥിരീകരണമോ കോൺഗ്രസിന്റെ ഈ ആരോപണത്തിനു പിന്നിലില്ലെങ്കിലും ഭരണം നിലനിർത്താൻ ബിജെപി എന്തുതന്ത്രവും പയറ്റുമെന്ന് എല്ലാവർക്കുമറിയാം. അതിനെ യോജിച്ചു നേരിടാൻ പ്രതിപക്ഷത്തിനാവുമോ എന്നു കണ്ടുതന്നെ അറിയണം.
പ്രതിപക്ഷ ഐക്യത്തിനു മമതയുടെ നീക്കങ്ങൾ
11:54 PM Jul 30, 2021 | Deepika.com