റോഡ് വികസനത്തിനുവേണ്ടി കുരിശടികളോ കപ്പേളകളോ ചെറിയ ആരാധനാലയങ്ങളോ മാറ്റി സ്ഥാപിക്കേണ്ടിവന്നാൽ എല്ലാ ക്രൈസ്തവസഭാവിഭാഗങ്ങളും അതിനു തയാറാകണമെന്ന കെസിബിസി പ്രസിഡന്റും സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിർദേശം പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു.
കേരളത്തിന്റെ നവോത്ഥാനത്തിനും സാമൂഹിക പുരോഗതിക്കും ഇവിടത്തെ ക്രൈസ്തവസമൂഹം നല്കിയിട്ടുള്ള സംഭാവനകൾ അതുല്യമാണ്. നാടിന്റെ വികസനയത്നങ്ങളിൽ ഭരണകൂടത്തോടു പൂർണമായി സഹകരിക്കുന്ന സമീപനമാണു ക്രൈസ്തവസഭകൾ എക്കാലവും സ്വീകരിച്ചിട്ടുള്ളത്. പൊതുനന്മയ്ക്കുവേണ്ടി നഷ്ടങ്ങൾ സഹിക്കാനും ത്യാഗങ്ങൾ അനുഭവിക്കാനും സഭ എന്നും സന്നദ്ധത കാട്ടി. അതിന്റെ തുടർച്ചയാണു നാടിന്റെ സമകാലിക ആവശ്യങ്ങളിലും ക്രൈസ്തവസമൂഹം ഉദാരതയോടെ സഹകരിക്കണമെന്ന കെസിബിസി പ്രസിഡന്റും സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആഹ്വാനം.
ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയോടു പ്രതികരിച്ചുകൊണ്ടാണു കർദിനാൾ മാർ ആലഞ്ചേരി സഭയുടെ ക്രിയാത്മക സമീപനം വ്യക്തമാക്കിയത്.
ദേശീയപാതയുടെ വികസനത്തിനും വർധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങൾക്കുംവേണ്ടി കുരിശടികളോ കപ്പേളകളോ ചെറിയ ആരാധനാലയങ്ങളോ മാറ്റി സ്ഥാപിക്കേണ്ടിവന്നാൽ എല്ലാ ക്രൈസ്തവസഭാവിഭാഗങ്ങളും അതിനു തയാറാകണമെന്നാണു മാർ ആലഞ്ചേരി നിർദേശിച്ചിരിക്കുന്നത്. കേരളം പോലെ വളരെ ജനസാന്ദ്രതയുള്ളതും നഗരസമാനവുമായ ഒരു സംസ്ഥാനത്തു റോഡ്- റെയിൽവേ വികസനത്തിന് ഏറ്റവും തടസമായി നിൽക്കുന്നതു ഭൂമി ഏറ്റെടുക്കാനുള്ള പ്രശ്നങ്ങളാണ്. വളരെ ചെറിയ വിസ്തൃതിയിൽ ഭൂമി ഏറ്റെടുക്കുമ്പോൾപോലും നിരവധി വീടുകളും പൊതുസ്ഥാപനങ്ങളും ആരാധനാലയങ്ങളുമൊക്കെ പൊളിച്ചുമാറ്റേണ്ടിവരും. സ്വന്തം കിടപ്പാടം വിട്ടൊഴിയുക എല്ലാവർക്കും വേദനയുണ്ടാക്കുന്ന കാര്യമാണ്. ആരാധനാലയങ്ങളാണു പൊളിച്ചുമാറ്റേണ്ടിവരുന്നതെങ്കിൽ അതൊരു വൈകാരിക പ്രശ്നംകൂടിയായി മാറുന്നു.
എന്നാൽ, നാടിന്റെ വികസനത്തിനായി ആരാധനാലയങ്ങളുടെ കാര്യത്തിൽപോലും ഉദാരതയോടെയുള്ള സമീപനം കൈക്കൊള്ളാൻ വിശ്വാസികൾ തയാറാകണമെന്ന മാതൃകാപരമായ നിർദേശമാണു കർദിനാൾ മാർ ആലഞ്ചേരി മുന്നോട്ടുവച്ചിരിക്കുന്നത്. അതേസമയം, ചരിത്രപ്രാധാന്യമുള്ളവയും കൂടുതൽ വിശ്വാസികൾ പ്രയോജനപ്പെടുത്തുന്നതുമായ ആരാധനാലയങ്ങളുടെ നിലനില്പിനെ ബാധിക്കാത്തരീതിയിൽ വിവേകത്തോടെ വികസനപദ്ധതികൾ ആസൂത്രണം ചെയ്യാൻ സർക്കാർ ശ്രദ്ധിക്കണമെന്നും അദേഹം ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തിൽ പ്രായോഗികസമീപനം സ്വീകരിക്കാൻ സർക്കാർ അധികൃതരും തയാറാകേണ്ടതുണ്ട്.
രാജ്യത്തിന്റെ സമഗ്രവികസനത്തിനു വിവിധ സേവനമേഖലകളിൽ ക്രൈസ്തവസമൂഹം നൽകിയിട്ടുള്ളതും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നതുമായ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണെന്നു മാർ ആലഞ്ചേരി ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്തു തുന്പയിലെ ബഹിരാകാശ ഗവേഷണകേന്ദ്രവും റോക്കറ്റ് വിക്ഷേപണകേന്ദ്രവും സ്ഥാപിക്കാൻ അവിടത്തെ കത്തോലിക്കാ ദേവാലയംതന്നെ വിട്ടുകൊടുത്തത് ഇതിനു മികച്ച ദൃഷ്ടാന്തമായി അദ്ദേഹം എടുത്തുകാട്ടുന്നു.
ബഹിരാകാശ ശാസ്ത്രജ്ഞനായ വിക്രം സാരാഭായിയെ സാക്ഷിനിർത്തി അന്നത്തെ തിരുവനന്തപുരം ലത്തീൻ രൂപതാധ്യക്ഷൻ ഡോ. പീറ്റർ ബർണാർഡ് പെരേര നടത്തിയ ആഹ്വാനപ്രകാരം ദേവാലയം വിട്ടുകൊടുത്ത പള്ളിത്തുറ ഇടവകസമൂഹം ക്രൈസ്തവ ഉദാരതയുടെ നേർസാക്ഷ്യമാണ്. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം ഇക്കാര്യം തന്റെ പ്രസംഗങ്ങളിൽ ആവർത്തിച്ചുപറഞ്ഞിട്ടുണ്ട്. പിന്നീട് കൊച്ചി കപ്പൽശാല നിർമിച്ചപ്പോഴും ക്രൈസ്തവദേവാലയത്തിന്റെ സ്ഥലം വിട്ടുകൊടുക്കുകയുണ്ടായി. ഇതുപോലുള്ള ഉദാഹരണങ്ങൾ എത്രവേണമെങ്കിലുമുണ്ട്. റോഡ് നിർമാണത്തിനായി ഏറ്റവും കൂടുതൽ സ്ഥലം വിട്ടുകൊടുത്തിട്ടുള്ളത് ഒരുപക്ഷേ ക്രൈസ്തവസ്ഥാപനങ്ങളായിരിക്കും. നാടിന്റെ വികസന കാര്യങ്ങളിൽ സർവാത്മനാ സഹകരിച്ചുവന്ന ഈ പാരന്പര്യം തുടരണമെന്ന കെസിബിസി പ്രസിഡന്റിന്റെ ആഹ്വാനം ഇവിടുത്തെ ക്രൈസ്തവസമൂഹം അതേ ചൈതന്യത്തോടെ സ്വീകരിക്കുമെന്നു തീർച്ചയാണ്.
സമൂഹനന്മയ്ക്കു സമുദായതാത്പര്യത്തോടൊപ്പമോ അതിലുപരിയോ പ്രാധാന്യം നല്കിയ മഹത്തുക്കളും ക്രാന്തദർശികളുമായ സഭാനേതാക്കളുടെ പാരന്പര്യത്തിൽ അഭിമാനിക്കുന്നവരാണ് ഇവിടത്തെ ക്രൈസ്തവസമൂഹം. പള്ളിയോടൊപ്പം പള്ളിക്കൂടവും പണിയാനുള്ള വിവേകം പ്രകടിപ്പിച്ചവരാണ് ആ ആത്മീയനേതാക്കൾ. പള്ളിയിലെ സ്വർണക്കുരിശ് വിറ്റും വിദ്യാലയങ്ങളും കലാലയങ്ങളും തുടങ്ങി. അങ്ങനെയുണ്ടായ വിദ്യാപീഠങ്ങൾ സമുദായാംഗങ്ങൾക്കു മാത്രമല്ല സമൂഹത്തിനാകെ വെളിച്ചം പകർന്നു. സഭയുടെ മേൽനോട്ടത്തിലുള്ള ആതുരാലയങ്ങളും ഇതേ കാഴ്ചപ്പാടിലുള്ള സേവനധർമമാണു നിർവഹിക്കുന്നത്. ഇത്തരം ജനോപകാര പ്രവർത്തനങ്ങളുടെ തുടർച്ചയാണ് റോഡുവികസനത്തിനായി ആരാധനാലയങ്ങൾ പോലും പൊളിച്ചുനീക്കാൻ സമ്മതിക്കുന്നത്.
ദേശീയപാതവികസനത്തിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം വിട്ടുനല്കിയ കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രഭാരവാഹികളുടെ നല്ല മാതൃകയും നമുക്കു മുന്നിലുണ്ട്. ഇങ്ങനെ നാടിന്റെ നന്മയ്ക്കായി സഹകരിക്കാൻ എല്ലാവിഭാഗങ്ങളും മുന്നോട്ടുവരുന്പോൾ അതു പുതിയൊരു വികസന സമീപനത്തിനു വഴിതെളിക്കും. ഈ സന്മനോഭാവത്തെ ആരും ചൂഷണം ചെയ്യരുത്. തീരെ നിവൃത്തിയില്ലെങ്കിൽ മാത്രമേ ആരാധനാലയങ്ങൾ പൊളിച്ചുമാറ്റുന്ന സ്ഥിതിയുണ്ടാകൂവെന്നു സർക്കാർ ഉറപ്പുവരുത്തണം. നാടിന്റെ വികസനത്തിൽ സഹകരിക്കുന്ന ഉദാരസമീപനത്തെ കലവറയില്ലാതെ പിന്തുണയ്ക്കാൻ എല്ലാവരും മുന്നോട്ടുവരട്ടെ.
നാടിന്റെ വികസനത്തിനു മാതൃകാപരമായ സമീപനം
11:24 PM Jul 27, 2021 | Deepika.com