കരുവന്നൂർ സഹകരണബാങ്ക് ഭരണസമിതി സർക്കാർ പിരിച്ചുവിട്ടിട്ടുണ്ട്. അതുകൊണ്ടു മാത്രമായില്ല. തട്ടിപ്പു നടത്തിയവരെല്ലാം ശിക്ഷിക്കപ്പെടുകയും തട്ടിപ്പിന് ഇരയായവർ ബാധ്യതകളിൽനിന്ന് ഒഴിവാക്കപ്പെടുകയും വേണം.
കേരളത്തിലെ ഗ്രാമീണ സന്പദ് വ്യവസ്ഥയിൽ സുപ്രധാന പങ്ക് വഹിക്കുന്ന സഹകരണമേഖലയ്ക്കു ഗുണകരവും ദോഷകരവുമായ രണ്ടു സംഭവങ്ങൾ ഈയിടെയുണ്ടായി. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള സഹകരണസംഘങ്ങൾ പിടിച്ചെടുക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾക്കു തടയിടുന്ന സുപ്രീം കോടതി വിധിയാണ് അതിലൊന്ന്. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണബാങ്കിൽ നടന്ന കോടിക്കണക്കിനു രൂപയുടെ വായ്പാ- നിക്ഷേപ തട്ടിപ്പാണു രണ്ടാമത്തെ സംഭവം. സുപ്രീം കോടതിവിധി കേരളത്തിലെ സഹകരണമേഖലയ്ക്ക് ആശ്വാസകരമാണെങ്കിൽ കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് സഹകരണമേഖലയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കുന്നതാണ്. പരസ്പര സഹകരണത്തിലൂടെ ജനങ്ങളുടെ കൂട്ടായ ക്ഷേമം ഉറപ്പുവരുത്തുകയാണു സഹകരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. അതേസമയം, സഹകരണമേഖലയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാൻ ശ്രമിക്കുന്നവർ ഈ ലക്ഷ്യം മറന്ന് കാര്യങ്ങളെല്ലാം തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ നോക്കുന്നു. ചിലർ ഒരു പരിധികൂടി കടന്ന് അതിനെ പണം തട്ടിപ്പിനുള്ള ഇടമാക്കി മാറ്റുന്നു. സഹകരണമേഖലയുടെ തകർച്ചയ്ക്കു വഴിതെളിക്കുന്നതാണ് ഇത്തരം നടപടികൾ എന്നതിൽ ആർക്കും സംശയമുണ്ടാവില്ല.
സംസ്ഥാന സഹകരണസംഘങ്ങളുടെ പ്രവർത്തനത്തിനു കർശന വ്യവസ്ഥകൾ ബാധകമാക്കിയ 97-ാം ഭരണഘടനാ ഭേദഗതിയിലെ പാർട്ട് ഒന്പത് ബിയിലെ വിവിധ അനുച്ഛേദങ്ങളാണു സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയത്. രാജ്യവ്യാപകമായി സഹകരണസംഘങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഏകീകൃത രൂപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ 97-ാം ഭരണഘടനാ ഭേദഗതി നടപ്പാക്കിയത് 2012-ലായിരുന്നു. സഹകരണ സംഘങ്ങൾ സംസ്ഥാന വിഷയമാണെന്നിരിക്കെ ഇതിൽ ഭരണഘടനാ ഭേദഗതിക്കു പകുതിയിലേറെ സംസ്ഥാന നിയമസഭകളുടെ അംഗീകാരം വേണം. ഈ വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയാണു സുപ്രീംകോടതി ഈ ഭരണഘടനാ ഭേദഗതി റദ്ദാക്കിയത്. ഭേദഗതിയുടെ അടിസ്ഥാനത്തിൽ കേരളമടക്കം 17 സംസ്ഥാനങ്ങൾ നിയമം പാസാക്കിയിരുന്നു. അതേസമയം ഒന്നിലധികം സംസ്ഥാനങ്ങളിൽ ഒരേപോലെ പ്രവർത്തിക്കുന്ന സഹകരണസംഘങ്ങളിൽ കേന്ദ്രത്തിന് ഇടപെടാമെന്ന നിയമം നിലനിൽക്കുമോ എന്നതിൽ സുപ്രീംകോടതി ബെഞ്ച് ഭിന്നാഭിപ്രായം രേഖപ്പെടുത്തി. കേരളത്തെ സംബന്ധിച്ചിടത്തോളം ഇതത്ര പ്രസക്തമായ വിഷയമല്ല.
കേന്ദ്രത്തിൽ പുതിയ സഹകരണ മന്ത്രാലയം രൂപവത്കരിച്ചു സഹകരണമേഖലയിൽ നേരിട്ട് ഇടപെടാനുള്ള മോദി സർക്കാരിന്റെ നീക്കങ്ങൾക്കു വലിയ തിരിച്ചടിയാണ് ഈ സുപ്രീംകോടതി വിധി. സംസ്ഥാന വിഷയമായ സഹകരണത്തിൽ നിയമനിർമാണം നടത്താൻ കേന്ദ്രസർക്കാരിന് അധികാരമില്ലാത്തതിനാൽ സഹകരണ മന്ത്രാലയ രൂപീകരണത്തിൽ പല വിദഗ്ധരും എതിർപ്പു പ്രകടിപ്പിച്ചിരുന്നതാണ്. സഹകരണമേഖലയെ ശക്തിപ്പെടുത്താനാണു മന്ത്രാലയ രൂപവത്കരണം എന്നു കേന്ദ്രസർക്കാർ പറഞ്ഞിരുന്നെങ്കിലും അതിൽ മറഞ്ഞിരിക്കുന്ന രാഷ്ട്രീയലക്ഷ്യം പ്രകടമായിരുന്നു. ഗ്രാമീണ മേഖലയിൽ നിർണായക സ്വാധീനമുള്ള സഹകരണസംഘങ്ങൾ രാഷ്ട്രീയ പാർട്ടികൾക്കു ജനകീയാടിത്തറ ശക്തിപ്പെടുത്താൻ പറ്റിയ നല്ല വേദികൾകൂടിയാണ്. സഹകരണവകുപ്പിലൂടെ സംസ്ഥാനങ്ങളിൽ ഇടപെടൽ നടത്താനാണു മോദി സർക്കാർ ലക്ഷ്യമിടുന്നതെന്ന പ്രതിപക്ഷ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണു സുപ്രീം കോടതിവിധി വരുന്നത്. ഇതു കേന്ദ്രസർക്കാരിനെ പുനർവിചിന്തനത്തിനു പ്രേരിപ്പിക്കുമോ അതോ വിധിയെ മറികടക്കാൻ മറ്റു വഴികൾ തേടുമോ എന്നതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യങ്ങളാണ്.
അതേസമയം, സഹകരണബാങ്കുകളുടെ പ്രവർത്തനങ്ങളിൽ കുറേക്കൂടി കർശനമായ നിയന്ത്രണങ്ങൾ ആവശ്യമുണ്ട് എന്നു കരുവന്നൂർ സഹകരണബാങ്കിലെ തട്ടിപ്പ് വ്യക്തമാക്കുന്നു. ബാങ്കിൽനിന്നു ചെറിയ തുകകൾ വായ്പയെടുത്ത പലരും ഈടായി സമർപ്പിച്ച രേഖകൾ കൈവശപ്പെടുത്തിയാണ് വൻ തട്ടിപ്പു നടന്നത്. ബാങ്ക് ഭരണസമിതിയും ജീവനക്കാരും അറിയാതെ ഇങ്ങനെയൊരു തട്ടിപ്പ് സാധിക്കില്ല. ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ബാങ്കാണിത്. സഹകരണവകുപ്പിൽനിന്നുള്ള പരിശോധനകളിൽ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. മറ്റു പല തട്ടിപ്പുകളിലുമെന്നതുപോലെ ഈ തട്ടിപ്പിലും ബലിയാടുകളാകുന്നതു നിരപരാധികളായ സാധാരണക്കാരാണ്. കരുവന്നൂർ ബാങ്കിൽനിന്നു വായ്പയെടുത്ത ഒരു മുൻ പഞ്ചായത്തംഗം കഴിഞ്ഞ ദിവസം ജീവനൊടുക്കി. 20 ലക്ഷം രൂപ മാത്രം വായ്പയെടുത്ത അദ്ദേഹത്തോട് 80 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാർ പറയുന്നു. ഇതുപോലെ എത്രയോ നിരപരാധികൾ വെട്ടിലായിട്ടുണ്ടാവും? എത്രയോ പേർക്കു കഷ്ടപ്പെട്ടു സന്പാദിച്ച പണം നഷ്ടമായി! കരുവന്നൂർ സഹകരണബാങ്ക് ഭരണസമിതി സർക്കാർ പിരിച്ചുവിട്ടിട്ടുണ്ട്. അതുകൊണ്ടു മാത്രമായില്ല. തട്ടിപ്പു നടത്തിയവരെല്ലാം ശിക്ഷിക്കപ്പെടുകയും തട്ടിപ്പിന് ഇരയായവർ ബാധ്യതകളിൽനിന്ന് ഒഴിവാക്കപ്പെടുകയും വേണം. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം സഹകരണബാങ്കുകളുടെയും സൽപ്പേരിൽ കളങ്കം വീഴ്ത്താൻ ഇത്തരം ക്രമക്കേടുകൾക്കു കഴിയും. സഹകരണമേഖലയുടെ വിശ്വാസ്യത നിലനിർത്താൻ കർക്കശ നടപടികൾ സ്വീകരിച്ചേ മതിയാവൂ.
സഹകരണമേഖലയുടെ വിശ്വാസ്യത കളയരുത്
11:54 PM Jul 23, 2021 | Deepika.com