കോവിഡ് വ്യാപനത്തോതു കുറയാത്ത കേരളത്തിൽ ജനജീവിതം സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്നു തീർച്ചയാണ്. പക്ഷേ, അതുവരെ പിടിച്ചുനിൽക്കാൻ കഴിവില്ലാത്ത നിരവധിപേരുണ്ട്. അവർക്കു കൈത്താങ്ങാകാൻ സർക്കാരിനു കഴിയണം.
ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പ്രത്യാഘാതങ്ങൾ സാധാരണക്കാരന്റെ ജീവിതത്തിൽ ദുരന്തങ്ങൾ സൃഷ്ടിക്കുന്നതിന്റെ പുതിയ കഥകൾ ഓരോ ദിവസവും പുറത്തുവരുകയാണ്. ലോക്ഡൗൺമൂലം കഴിഞ്ഞ ഒന്നര വർഷത്തോളമായി സാന്പത്തിക- ബിസിനസ്- വ്യാപാര പ്രവർത്തനങ്ങൾ ഭൂരിഭാഗവും മുടങ്ങിക്കിടക്കുന്നതും ചിലതിനു ഭാഗികമായി മാത്രം പ്രവർത്തിക്കാൻ സാധിക്കുന്നതും രാജ്യത്തു ലക്ഷക്കണക്കിനാളുകളുടെ ജീവിതം വഴിമുട്ടിച്ചു. കേരളത്തിൽതന്നെ ആയിരക്കണക്കിനു സംരംഭങ്ങൾ അടച്ചുപൂട്ടി. അതിലേറെപ്പേർക്കു തൊഴിൽ നഷ്ടപ്പെട്ടു. കടക്കെണിയിൽപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന പതിനായിരക്കണക്കിനുപേർ. സമാനതകളില്ലാത്ത കടുത്ത പ്രതിസന്ധിയാണു സാധാരണക്കാർ അഭിമുഖീകരിക്കുന്നത്. പുനരുജ്ജീവന പാക്കേജുകളെപ്പറ്റി സർക്കാർ വാഗ്ദാനങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിൽ മിക്കതും പ്രായോഗിക പഥത്തിലെത്തിയില്ല. ജീവിതവുമായി മുന്നോട്ടുപോകാൻ കഴിയാതെ നിരാശയുടെ പടുകുഴിയിൽ വീണുപോകുന്ന പലരും ആത്മഹത്യയിൽ അഭയം കണ്ടെത്തുന്നു.
തിരുവനന്തപുരത്തിനു സമീപം മലയിൻകീഴിൽ കടബാധ്യതമൂലം വ്യാപാരി തൂങ്ങിമരിച്ച സംഭവമാണ് ഇതിൽ ഏറ്റവും പുതിയത്. ലോക്ഡൗൺ മൂലം കട തുറക്കാൻ കഴിയാത്തതിനാൽ കടബാധ്യത പെരുകി. ഇതിനിടെ വായ്പത്തുക തിരിച്ചുപിടിക്കാനുള്ള ജപ്തിനടപടികളും ആരംഭിച്ചു. ഈ വ്യാപാരി ജീവനൊടുക്കേണ്ടിവന്നതിന്റെ ഉത്തരവാദിത്വം കോവിഡിന്റെ തലയിൽ കെട്ടിവച്ചു മറ്റു പലരും രക്ഷപ്പെടുന്നതു നീതിയാണോ? ഇത്തരം പ്രതിസന്ധിഘട്ടത്തിൽ ആവശ്യമായ ഉത്തരവാദിത്വബോധം ബന്ധപ്പെട്ട അധികൃതർ പുലർത്തുകയും അവർ കരുണയോടെയും സഹാനുഭൂതിയോടെയും കാര്യങ്ങളെ സമീപിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ വ്യാപാരിയുടെയും ഇതുപോലുള്ള മറ്റനേകം പേരുടെയും ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ? ഭരണസംവിധാനങ്ങൾ മനുഷ്യത്വം നഷ്ടപ്പെട്ടു യാന്ത്രികമാകുന്പോൾ ഗതികേടിലാകുന്നതു സാധാരണ മനുഷ്യരാണ്. കോവിഡ് നിയന്ത്രണങ്ങൾ കർക്കശമായി നടപ്പാക്കുന്നുണ്ട് എന്നവകാശപ്പെടുന്നവർ, ഈ നാട്ടിലെ സാധാരണക്കാരുടെ ജീവിതം സംരക്ഷിക്കാൻവേണ്ടിക്കൂടിയാണ് ഇത്തരം നടപടികളെന്ന കാര്യം മറന്നുപോകുന്നു. ലോക്ഡൗൺ കാര്യങ്ങളിൽ സർക്കാരിനെ ഉപദേശിക്കുന്ന വിദഗ്ധർ ദന്തഗോപുരങ്ങളിൽനിന്നിറങ്ങിവന്ന് സാധാരണക്കാരുടെ ജീവിതം ഇപ്പോൾ എങ്ങനെയാണ് എന്നുകൂടി അറിയാൻ ശ്രമിക്കണം.
ഈ കോവിഡ് കാലത്ത് വ്യാപാരികളടക്കമുള്ള ചെറുകിട സംരംഭകർ നേരിടുന്ന ബുദ്ധിമുട്ടുകൾ സംസ്ഥാനത്തെ ഏതെങ്കിലും പ്രദേശത്തുമാത്രം ഒതുങ്ങിനിൽക്കുന്നതല്ല. ലോക്ഡൗൺ നിയന്ത്രണങ്ങൾമൂലം സംരംഭങ്ങൾ നടത്തിക്കൊണ്ടുപോകുന്നത് അസാധ്യമായി എന്നതാണ് അടിസ്ഥാനപ്രശ്നം. ഇതു പരിഹരിക്കണമെങ്കിൽ ഇപ്പോഴത്തെ അശാസ്ത്രീയമായ നിയന്ത്രണരീതികളിൽ മാറ്റംവരുത്താതെ പറ്റില്ല. ഇടുക്കി ജില്ലയിലെ അടിമാലിക്കു സമീപം ബേക്കറി ഉടമ സാന്പത്തിക ബാധ്യതയെത്തുടർന്ന് കടയ്ക്കുള്ളിൽ ജീവനൊടുക്കിയതു കഴിഞ്ഞ ദിവസമാണ്. ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും ഇദ്ദേഹം വായ്പ എടുത്തിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ വ്യാപാരം ഇല്ലാതായി. ഇതിനിടെ കോവിഡും പിടിപെട്ടു.
വായ്പകൾ തിരിച്ചടയ്ക്കാൻ പറ്റാതായപ്പോൾ കണ്ടെത്തിയ പോംവഴി ജീവനൊടുക്കലാണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് എല്ലാവർക്കുമറിയാം. പക്ഷേ, മറ്റു മാർഗങ്ങൾ ഒരിടത്തും തുറന്നുകിട്ടുന്നില്ല. ഇത്തരം സാഹചര്യങ്ങളിലാണു സർക്കാരിന്റെയും അതിന്റെ പലവിധ ഏജൻസികളുടെയും സേവനം ജനങ്ങൾക്ക് അത്യാവശ്യമായി വേണ്ടത്. ഭാവനാപൂർണമായ തീരുമാനങ്ങളും നടപടികളും ഭരണനേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകണം. കോവിഡ് കാലത്തു വരുമാനമാർഗങ്ങൾ അടഞ്ഞ പൗരന്മാർക്കു സാന്പത്തിക സഹായംനൽകി അവരെ കരുതലോടെ സംരക്ഷിച്ചുനിർത്തിയ പല പാശ്ചാത്യ രാജ്യങ്ങളും ഇക്കാര്യത്തിൽ മാതൃകയാണ്.
വയനാട്ടിലെ അന്പലവയലിൽ സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് ബസുടമ ആത്മഹത്യ ചെയ്ത വാർത്തയും ഇക്കഴിഞ്ഞ ദിവസങ്ങളിലാണു വന്നത്. ലോക്ഡൗണിൽ ഇളവുവരുന്പോൾ ബസ് സർവീസ് പുനരാരംഭിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാൽ, ബസ് വീണ്ടും നിരത്തിലിറക്കുന്നതിനുവേണ്ട പണം കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ ജീവനൊടുക്കി. കോവിഡ് നിയന്ത്രണങ്ങൾ ഇന്നുതീരും, നാളെത്തീരും എന്ന പ്രതീക്ഷയോടെ ഇത്രനാളും കാത്തിരുന്ന സംരംഭകർക്കു വാരാന്ത കർഫ്യൂ അടക്കമുള്ള കാര്യങ്ങൾ തുടരാനുള്ള സർക്കാരിന്റെ തീരുമാനം കടുത്ത നിരാശയാണു സൃഷ്ടിക്കുന്നത്. പന്തീരായിരത്തോളം സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചശേഷം ഇതിൽ 15 ശതമാനം പോലും നിരത്തിലിറങ്ങിയിട്ടില്ല.
കൊച്ചി പോലുള്ള നഗരങ്ങളിൽ കോവിഡിനെത്തുടർന്ന് 10-15 ശതമാനം കടകൾ സ്ഥിരമായി അടഞ്ഞുപോയി. ഓരോ കടയും നാലഞ്ചുപേർക്കെങ്കിലും ജീവനോപാധിയായിരുന്നു. ഇവരുടെയൊക്കെ രോദനങ്ങൾ കേൾക്കാൻ ആരുണ്ട്? കോഴിക്കോട് മിഠായിത്തെരുവിൽ നിയന്ത്രണങ്ങൾക്കെതിരേ വ്യാപാരികൾ പ്രതിഷേധം ഉയർത്തിയിരുന്നു. കഴിഞ്ഞ രണ്ടു മാസത്തെ ലോക്ഡൗൺ നിയന്ത്രണങ്ങൾകൊണ്ടു മാത്രം സംസ്ഥാനത്തെ വ്യാപാരി സമൂഹത്തിന് 25,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണു കണക്ക്. ഖജനാവിനുണ്ടായ നികുതിവരുമാനഷ്ടം വേറെ. കോവിഡ് വ്യാപനത്തോതു കുറയാത്ത കേരളത്തിൽ ജനജീവിതം സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്നു തീർച്ചയാണ്. പക്ഷേ, അതുവരെ പിടിച്ചുനിൽക്കാൻ കഴിവില്ലാത്ത നിരവധിപേരുണ്ട്. അവർക്കു കൈത്താങ്ങാകാൻ സർക്കാരിനു കഴിയണം.
കോവിഡ് നിയന്ത്രണങ്ങൾ ജീവൻ കവരുമ്പോൾ
11:26 PM Jul 22, 2021 | Deepika.com