ഒരുവശത്തു ജനാധിപത്യ- ധാർമികമൂല്യങ്ങൾ വിസ്മരിച്ചുകൊണ്ടു പൗരന്റെ സ്വകാര്യതയിലേക്കു കടന്നുകയറുന്പോൾ മറുവശത്ത്, എതിർശബ്ദമുയർത്തുന്നവരെ കരിനിയമങ്ങളുടെ ചങ്ങലപ്പൂട്ടുകൾകൊണ്ടു വരിഞ്ഞുമുറുക്കി നിർവീര്യരാക്കാൻ ശ്രമിക്കുന്നു. ഇത്തരം സന്ദിഗ്ധ ഘട്ടങ്ങളിൽ ജുഡീഷറി, നീതിന്യായ നിർവഹണചുമതലക്കാരന്റെ യഥാർഥ റോളിലേക്കുയരുന്നുണ്ട് എന്നത് ആശ്വാസകരമാണ്.
ജനാധിപത്യ സങ്കല്പത്തിന്റെ അടിസ്ഥാനശിലകളിലൊന്നായ പൗരാവകാശങ്ങൾക്കു നേരേ ഇന്ത്യയിൽ പലതരത്തിലുള്ള ഭീഷണികൾ ഉയരുന്ന കാലമാണിത്. ജനങ്ങൾക്കുവേണ്ടി ഭരിക്കേണ്ട ഭരണകൂടം നിയമങ്ങൾ ദുർവ്യാഖ്യാനം ചെയ്തു പൗരന്മാരെ ഭയപ്പെടുത്തി കാര്യങ്ങൾ തങ്ങളുടെ കൈപ്പിടിയിൽ നിർത്താനാണു ശ്രമിക്കുന്നതെന്ന ആക്ഷേപമുണ്ട്. ഒരുവശത്തു ജനാധിപത്യ- ധാർമികമൂല്യങ്ങൾ വിസ്മരിച്ചുകൊണ്ടു പൗരന്റെ സ്വകാര്യതയിലേക്കു കടന്നുകയറുന്പോൾ മറുവശത്ത്, എതിർശബ്ദമുയർത്തുന്നവരെ കരിനിയമങ്ങളുടെ ചങ്ങലപ്പൂട്ടുകൾകൊണ്ടു വരിഞ്ഞുമുറുക്കി നിർവീര്യരാക്കാൻ ശ്രമിക്കുന്നു. ഇത്തരം സന്ദിഗ്ധ ഘട്ടങ്ങളിൽ ജുഡീഷറി, നീതിന്യായ നിർവഹണചുമതലക്കാരന്റെ യഥാർഥ റോളിലേക്കുയരുന്നുണ്ട് എന്നത് ആശ്വാസകരമാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124 എ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടു സുപ്രീംകോടതി കഴിഞ്ഞദിവസം നടത്തിയ അഭിപ്രായ പ്രകടനങ്ങൾ കൂരിരുട്ടിലെ രജതരേഖപോലെ പ്രതീക്ഷ ഉണർത്തുന്നു.
വിമർശനങ്ങളെ അടിച്ചമർത്താൻവേണ്ടി കൊളോണിയൽ കാലത്തുണ്ടാക്കിയ നിയമം തുടർച്ചയായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എൻ.വി. രമണ നിരീക്ഷിച്ചു. സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ 124 എ വകുപ്പ് കാലഹരണപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി നൽകപ്പെട്ട ഹർജിയിലാണു സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ രൂക്ഷവിമർശനം. ഇന്ത്യൻ ശിക്ഷാനിയമത്തിൽ രാജ്യദ്രോഹവകുപ്പ് ബ്രിട്ടീഷുകാർ ഉൾപ്പെടുത്തിയത് 1870-ലാണ്. സർക്കാരിനെ വിമർശിക്കുന്ന അഭിപ്രായപ്രകടനങ്ങൾ ബ്രിട്ടനിൽ പിന്നീടു കുറ്റമല്ലാതാക്കി. അതേസമയം, സ്വാതന്ത്ര്യം കിട്ടി 75 വർഷമായിട്ടും ഇന്ത്യയിൽ ഈ നിയമം തുടരുകയാണ്. മഹാത്മാഗാന്ധിയെയും ബാലഗംഗാധര തിലകനെയും പോലുള്ളവരെ നിശബ്ദരാക്കാൻ ഉപയോഗിച്ച ഈ നിയമം ഇന്ത്യയിൽ തുടരേണ്ടതുണ്ടോ എന്നാണു ചീഫ് ജസ്റ്റീസിന്റെ ചോദ്യം. കാലഹരണപ്പെട്ട പല നിയമങ്ങളും കേന്ദ്രസർക്കാർ പിൻവലിച്ചിട്ടും എന്തുകൊണ്ട് ഈ നിയമത്തിന്റെ കാര്യം പരിശോധിച്ചില്ല എന്നതു മനസിലാകുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അതിന്റെ കാരണം വ്യക്തമാണ്. എതിർശബ്ദങ്ങളെ അടിച്ചമർത്താൻ നല്ലൊരു ആയുധമാണ് ഈ നിയമമെന്ന് അധികാരത്തിലിരിക്കുന്നവരെല്ലാം കരുതുന്നു. വിമർശിക്കുന്നയാളെ രാജ്യദ്രോഹിയായി ചിത്രീകരിച്ചാൽ പിന്നെയാരും മിണ്ടില്ല.
വിവാദ കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്ത നൂറോളം പേർക്കെതിരേ കഴിഞ്ഞദിവസം കേസെടുത്തതു 124 എ വകുപ്പ് പ്രകാരമാണ്. കേന്ദ്രസർക്കാർ കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ച രീതിയെ വിമർശിച്ച മാധ്യമപ്രവർത്തകൻ വിനോദ് ദുവക്കെതിരേ പോലീസ് ചുമത്തിയതും രാജ്യദ്രോഹക്കുറ്റമായിരുന്നു. ഇങ്ങനെയാണു പലരും രാജ്യദ്രോഹികളാക്കപ്പെടുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന വകുപ്പ് വ്യാപകമായി ദുരുപയോഗിക്കപ്പെടുന്നതു വിശദീകരിക്കാൻ ചീഫ് ജസ്റ്റീസ് പറഞ്ഞ ഉപമയും ശ്രദ്ധേയം. ഉരുപ്പടി നിർമിക്കുന്നതിന് ഒരു മരം മുറിക്കാൻ നൽകിയ വാൾകൊണ്ട് മരപ്പണിക്കാരൻ ഒരു പ്രദേശത്തെ വനം മുഴുവൻ വെട്ടിത്തെളിക്കുന്നതു പോലെയാണ് 124എ വകുപ്പിന്റെ ദുരുപയോഗമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചീട്ടു കളിച്ചതിന്റെ പേരിൽ പിടിക്കപ്പെടുന്ന ഒരാളുടെമേലും ഈ വകുപ്പ് ചുമത്താൻ ഒരു പോലീസ് ഓഫീസർ വിചാരിച്ചാൽ കഴിയും. പോലീസിനും ഭരണാധികാരികൾക്കും ഈ വകുപ്പ് പ്രിയപ്പെട്ടതാകുന്നത് ഇതിന്റെ ദുരുപയോഗസാധ്യതകൊണ്ടാണ്. നിയമങ്ങളും വകുപ്പുകളും ദുരുപയോഗിച്ച് ഇന്ത്യയിൽ എത്രയോ നിരപരാധികളെ ഭരണകൂടം വേട്ടയാടുകയും പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫാ. സ്റ്റാൻസ്വാമി ഇങ്ങനെ ഇരയാക്കപ്പെട്ട ആളാണല്ലോ. ഇത്തരം വകുപ്പുകളിൽ അറസ്റ്റ് ചെയ്യപ്പെടുന്നവർക്കു പലപ്പോഴും കോടതികളിൽനിന്നുപോലും നീതി ലഭിക്കാറില്ല എന്നതാണു ക്രൂരമായ യാഥാർഥ്യം.
സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ തുറന്നുപറച്ചിൽ, കാലഹരണപ്പെട്ട നിയമങ്ങൾ തുടരണമോ എന്ന കാര്യത്തിൽ ചർച്ചയ്ക്കു വഴിതെളിച്ചിട്ടുണ്ട്. പക്ഷേ, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു സർക്കാരാണല്ലോ. പക്വതയെത്തിയ ഒരു ജനാധിപത്യവ്യവസ്ഥയ്ക്ക് ഇണങ്ങുംവിധം രാജ്യത്തെ നിയമസംവിധാനം പൊളിച്ചെഴുതുന്നതിനു ജുഡീഷറി എത്രമാത്രം സന്നദ്ധമാകും എന്നതും അറിയേണ്ടതുണ്ട്. കോടതിനടപടികളും കാലാനുസൃതമായി പരിഷ്കരിക്കേണ്ടതാണെന്നു പല നിയമജ്ഞരും അഭിപ്രായപ്പെടുന്നു. പഴയ കൊളോണിയൽ കാലഘട്ടത്തിന്റെ ശേഷിപ്പുകൾ കോടതി നടപടിക്രമങ്ങളിലുമുണ്ട്.
കോടതിയലക്ഷ്യ കുറ്റങ്ങളുടെ കാര്യത്തിൽ കുറേക്കൂടി ഉദാരസമീപനത്തിനു ചിന്തിക്കേണ്ട സമയമായി. അഭിപ്രായസ്വാതന്ത്ര്യവും വിയോജിക്കാനുള്ള അവകാശവും ജനാധിപത്യത്തിന്റെ കരുത്താണ്. യഥാർഥ രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തുന്നവരെ ശിക്ഷിക്കാൻ ഇന്ത്യൻ ശിക്ഷാനിയമത്തിൽ വകുപ്പുകൾ വേറെയുണ്ട്. രാജ്യദ്രോഹക്കുറ്റം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജികളിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്. പൗരാവകാശങ്ങൾക്കു വില കല്പിക്കുന്ന സമീപനം സർക്കാരിന്റെ മറുപടിയിൽ ഉണ്ടായാൽ രാജ്യത്തിന്റെ ജനാധിപത്യഭാവിയെപ്പറ്റി പ്രതീക്ഷ പുലർത്താം.
കാലഹരണപ്പെട്ട നിയമങ്ങൾ പൗരനെ വേട്ടയാടുന്പോൾ
12:32 AM Jul 21, 2021 | Deepika.com