ന്യൂനപക്ഷ സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാനുള്ള തീരുമാനം അട്ടിമറിക്കപ്പെടുകയോ അതിൽ വെള്ളം ചേർക്കപ്പെടുകയോ ചെയ്യുന്നില്ലെന്നു സർക്കാർ ഉറപ്പുവരുത്തണം. ബന്ധപ്പെട്ടവരുടെയെല്ലാം ജാഗ്രത ഇക്കാര്യത്തിൽ തുടർന്നും ആവശ്യമാണ്.
ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പ് വിതരണ അനുപാതം ജനസംഖ്യാടിസ്ഥാനത്തിൽ പുനഃക്രമീകരിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം സ്വാഗതാർഹമാണ്. സംസ്ഥാനത്തു ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ 80:20 എന്ന നീതിരഹിത അനുപാതത്തിൽ വിതരണം ചെയ്തുവന്നത് ഇക്കഴിഞ്ഞ മേയ് 28-നു കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതനുസരിച്ച് 2011-ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യാടിസ്ഥാനത്തിൽ ഒരു ന്യൂനപക്ഷ സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളർഷിപ്പ് നൽകാനാണു സർക്കാരിന്റെ തീരുമാനം. സ്കോളർഷിപ്പ് ഇപ്പോൾ ലഭിക്കുന്ന സമുദായങ്ങളിൽപ്പെട്ടവരുടെ എണ്ണത്തിലോ തുകയിലോ കുറവു വരാതെയാണു പുതിയ ക്രമീകരണമെന്നു സർക്കാർ വിശദീകരിച്ചിട്ടുണ്ട്. ഹൈക്കോടതി റദ്ദാക്കുംവരെ മുസ്ലിം സമുദായത്തിന് 80 ശതമാനം, മറ്റെല്ലാ സമുദായങ്ങൾക്കുംകൂടി 20 ശതമാനം എന്നതായിരുന്നു സ്കോളർഷിപ്പ് വിതരണ അനുപാതം. കേരളത്തിലെ ജനസംഖ്യയിൽ വിവിധ ന്യൂനപക്ഷ സമുദായങ്ങളുടെ പങ്ക് മുസ്ലിം- 26.56%, ക്രിസ്ത്യൻ- 18.28%, ബുദ്ധ- 0.010%, ജൈന- 0.01%, സിക്ക് 0.01% എന്നിങ്ങനെയാണ്. അതിനാൽ യുക്തിസഹവും തുല്യനീതി ഉറപ്പാക്കുന്നതുമാണു സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം.
ക്രിസ്ത്യൻ ന്യൂനപക്ഷ സമുദായങ്ങൾക്കു ജനസംഖ്യാനുപാതികമായുള്ള അർഹത കണക്കിലെടുക്കാതെ മുസ്ലിം വിഭാഗത്തിനു മാത്രം 80 ശതമാനം സ്കോളർഷിപ്പ് അനുവദിച്ചതു ഭരണഘടനാവിരുദ്ധമാണെന്നും ഭരണപരമായ ഉത്തരവുകളിലൂടെ ഭരണഘടനാ തത്ത്വങ്ങൾ മറികടക്കാൻ സംസ്ഥാന സർക്കാരിനു കഴിയില്ലെന്നും വിധിയിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ന്യൂനപക്ഷ സമുദായങ്ങളെ പിന്നാക്കാവസ്ഥയുടെ പേരിൽ തരംതിരിച്ച് ഏതെങ്കിലുമൊരു സമുദായത്തിന്റെ താത്പര്യങ്ങൾ മാത്രം സംരക്ഷിക്കാൻ ന്യൂനപക്ഷ കമ്മീഷനു കഴിയില്ല എന്നതായിരുന്നു കോടതിയുടെ മറ്റൊരു സുപ്രധാന നിരീക്ഷണം. പിന്നാക്കാവസ്ഥയുള്ള വിഭാഗങ്ങൾക്കു പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള സംവരണം അടക്കമുള്ള പദ്ധതികൾ നേരത്തേതന്നെയുള്ളതാണ്. എന്നാൽ, ഇത്തരം പ്രത്യേക ആനുകൂല്യങ്ങൾ ന്യൂനപക്ഷക്ഷേമ പദ്ധതി എന്ന നിലയിലാകുന്പോഴാണ് അതു ലഭിക്കാത്ത മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾ അതിനെ ചോദ്യംചെയ്യുക. ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾക്ക് ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട എല്ലാവർക്കും തുല്യമായി അർഹതയുണ്ടെന്നാണു ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്. കോടതിവിധി നടപ്പാക്കാൻ തീരുമാനിച്ചതിലൂടെ സംസ്ഥാന സർക്കാരും അത് അംഗീകരിച്ചിരിക്കുന്നു.
ദേശീയതലത്തിൽ മുസ്ലിം പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട സച്ചാർ കമ്മിറ്റി ചില ക്ഷേമപദ്ധതികൾ ശിപാർശ ചെയ്തതിന്റെ ചുവടുപിടിച്ചു കേരളത്തിൽ നടപ്പാക്കേണ്ട കാര്യങ്ങൾ നിർദേശിക്കാൻ പാലോളി മുഹമ്മദ് കുട്ടി അധ്യ ക്ഷനായ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയുടെ ശിപാർശകൾ വന്നതിനു ശേഷമാണു സംസ്ഥാനത്തു വിവാദ അനുപാതത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് ഏർപ്പെടുത്തിയത്. സച്ചാർ കമ്മിറ്റി മുസ്ലിം പിന്നാക്കാവസ്ഥയെക്കുറിച്ചു മാത്രമാണു പഠിച്ചതെങ്കിലും ദേശീയതലത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇതേത്തുടർന്നു നടപ്പാക്കിയ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ രാജ്യത്തെ ആറു വിജ്ഞാപിത ന്യൂനപക്ഷങ്ങൾക്കും തുല്യമായി ലഭിക്കുന്നുണ്ട്. ന്യൂനപക്ഷ-പിന്നാക്ക പദവികൾ തമ്മിൽ കൂട്ടിക്കുഴച്ചപ്പോഴാണു കേരളത്തിൽ ന്യൂനപക്ഷ തത്ത്വങ്ങൾ അട്ടിമറിക്കപ്പെട്ടതും ആനുകൂല്യ വിതരണ അനുപാതത്തിൽ പ്രകടമായ അനീതിയുണ്ടായതും. കേരളത്തിലെ മുസ്ലിംകളിൽ പല വിഭാഗങ്ങളുണ്ടെങ്കിലും എല്ലാവരെയും ഒബിസി പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തന്മൂലം ഇവർക്കെല്ലാവർക്കും ന്യൂനപക്ഷ ആനുകൂല്യങ്ങളും പിന്നാക്ക സംവരണ പരിഗണനകളും ലഭിക്കുന്നു. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ പോകണമെന്നു പല മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടെങ്കിലും സർവകക്ഷിയോഗം വിളിച്ചു തുടർനടപടികൾ സ്വീകരിക്കാനാണു സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഈ വിധിക്കെതിരെ അപ്പീൽ പോയാൽ നിലനിൽക്കില്ലെന്നു രാജ്യത്തെ പ്രമുഖ നിയമജ്ഞരും അഭിപ്രായപ്പെട്ടിരുന്നു. സർവകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശിപാർശകൾകൂടി പരിഗണിച്ചാണ് ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ജനസംഖ്യാ അനുപാതത്തിലാക്കാനുള്ള സർക്കാർ തീരുമാനം.
എൽഡിഎഫ് സർക്കാരിന്റെ ഈ തീരുമാനത്തിനെതിരേ ചില രാഷ്ട്രീയ പാർട്ടികളും സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. യഥാർഥ വസ്തുതകൾ തമസ്കരിച്ച്, തെറ്റിദ്ധാരണകൾ പരത്തി, കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണു പലരുടെയും ലക്ഷ്യം. വൈകാരികമായ ഇത്തരം വിഷയങ്ങളിലെ അഭിപ്രായ പ്രകടനങ്ങൾ സമുദായസൗഹാർദത്തിനു ഹാനിയുണ്ടാക്കുന്നില്ല എന്നുറപ്പുവരുത്താൻ എല്ലാവർക്കും ബാധ്യതയുണ്ട്. ഭരണഘടനാ നിർദേങ്ങൾ പാലിക്കാൻ കടപ്പെട്ടതാണു ഭരണകൂടം. ആ തത്ത്വം ഉയർത്തിപ്പിടിക്കുന്ന തീരുമാനം സംസ്ഥാന സർക്കാരിൽനിന്നുണ്ടായെങ്കിലും ഇതു സംബന്ധിച്ച തുടർനടപടികൾ ഉണ്ടാകേണ്ടതു ന്യൂനപക്ഷ വകുപ്പിൽനിന്നാണ്. മുഖ്യമന്ത്രി ഏറ്റെടുക്കുന്നതുവരെ ഈ വകുപ്പിലെ പല പ്രവർത്തനങ്ങളും പക്ഷപാതപരമായിരുന്നു എന്ന് ആക്ഷേപമുണ്ടായിരുന്നു. ന്യൂനപക്ഷ സ്കോളർഷിപ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാനുള്ള തീരുമാനം അട്ടിമറിക്കപ്പെടുകയോ അതിൽ വെള്ളം ചേർക്കപ്പെടുകയോ ചെയ്യുന്നില്ലെന്നു സർക്കാർ ഉറപ്പുവരുത്തണം. ബന്ധപ്പെട്ടവരുടെയെല്ലാം ജാഗ്രത ഇക്കാര്യത്തിൽ തുടർന്നും ആവശ്യമാണ്. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും തുല്യനീതി ഉറപ്പാക്കുന്ന വിധത്തിൽ തീരുമാനമെടുത്ത സർക്കാർ അഭിനന്ദനം അർഹിക്കുന്നു.
ന്യൂനപക്ഷ സ്കോളർഷിപ്പ്: തുല്യനീതി ഉറപ്പാക്കുന്നു
12:24 AM Jul 17, 2021 | Deepika.com