കർഷകരെയും കർഷകരെ കേസിൽ കുടുക്കാൻ വിസമ്മിതിക്കുന്നവരെയും സമ്മർദത്തിലാക്കുന്ന ഹീനതന്ത്രം വനംവകുപ്പ് അടിയന്തരമായി അവസാനിപ്പിക്കണം
കേരളത്തിലെ വനംവകുപ്പ് എല്ലാക്കാലത്തും കർഷകരെ ശത്രുക്കളായാണു കാണുന്നത്. കർഷകരെ മറയാക്കി വനംകൊള്ള നടത്തുന്നതിലും ഫണ്ട് തട്ടിയെടുക്കുന്നതിലും അവരുടെ ഭൂമിക്കുമേൽ അവകാശം ഉന്നയിക്കുന്നതിലും അവർക്കെതിരേ കള്ളക്കേസ് എടുക്കുന്നതിലുമെല്ലാം ഇതുപ്രകടമാണ്. വനംവകുപ്പ് ഭരിക്കുന്നവർക്കും ഉദ്യോഗസ്ഥർക്കും ഇതിനു പ്രത്യേക വിരുതുമുണ്ട്. എറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സംസ്ഥാനത്ത് പകൽക്കൊള്ളയായി മാറിയ ഇപ്പോഴത്തെ മരംമുറി വിവാദം.
കർഷകരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കിക്കൊണ്ട് വനംകൊള്ളയ്ക്കു കൂട്ടുനിൽക്കാൻ ഉത്തരവിറക്കിയവർ ഇപ്പോൾ അതിന്റെ പേരിൽ കർഷകരെ ബലിയാടാക്കുന്നു. മാത്രമല്ല, കർഷകദ്രോഹത്തിനു കൂട്ടുനിൽക്കാൻ മടിക്കുന്ന സ്വന്തം ഉദ്യോഗസ്ഥരെയും വിരട്ടുന്നു. കേരളത്തിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ നേരവകാശികളെന്ന് മേനിനടിക്കുന്ന സിപിഐ ഭരിക്കുന്ന രണ്ടു വകുപ്പുകളാണ് ഇപ്പോഴത്തെ മരംമുറി വിവാദത്തിൽ പ്രതിസ്ഥാനത്തു നിൽക്കുന്നത്. എന്നാൽ ഇവരിപ്പോൾ മലക്കംമറിഞ്ഞ് എല്ലാത്തിനും ഉത്തരവാദി കർഷകരാണെന്ന നിലപാടെടുക്കുന്നു. അവരെ കേസുകളിൽ കുടുക്കുന്നു. കർഷകരെ ദ്രോഹിക്കാൻ മടിക്കുന്ന ഉദ്യോഗസ്ഥർക്കു കാരണം കാണിക്കൽ നോട്ടീസ് നൽകുന്നു. എന്തൊരു വിരോധാഭാസമായ ക്ലൈമാക്സിലേക്കാണ് മരംമുറി വിവാദം ചെന്നെത്തുന്നത്.
കഴിഞ്ഞ ഒക്ടോബർ 24ന് റവന്യു സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ മറവിലാണ് വിവാദമായ മരംമുറി ഉണ്ടായത്. ഉത്തരവിന്റെ ഉത്തരവാദിത്വം അന്നത്തെ റവന്യു മന്ത്രി ഏറ്റെടുക്കുകയും ചെയ്തു. ഇത്തരമൊരു ഉത്തരവ് മരംകൊള്ള ലക്ഷ്യമിട്ടാണോ ഇറക്കിയതെന്നും ആരൊക്കെ അതിന്റെ പങ്കുപറ്റി എന്നും അന്വേഷിക്കുകയും കുറ്റക്കാർക്കെതിരേ നടപടിയെടുക്കുകയുമാണ് വേണ്ടത്. എന്നാൽ, ആ വഴിക്കൊന്നുമല്ല കാര്യങ്ങൾ നീങ്ങുന്നത്. നിയമാനുസൃതമായി മരം മുറിച്ച കർഷകർക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിഎഫ്ഒമാർ റേഞ്ച് ഓഫീസർമാർക്കു കത്തുനൽകി. എന്നാൽ, പല റേഞ്ച് ഓഫീസർമാരും ഇത്തരം നിയമവിരുദ്ധ പ്രവർത്തനത്തിനു കൂട്ടുനിൽക്കാൻ കഴിയില്ല എന്ന നിലപാടെടുത്തു. തുടർന്നു വീണ്ടും കർശന നിർദേശം ഉൾക്കൊള്ളുന്ന നോട്ടീസ് നൽകി. എന്നിട്ടും കർഷകർക്കെതിരേ കേസെടുക്കാതിരുന്ന റേഞ്ച് ഓഫീസർമാരോടാണ് രണ്ടു ദിവസത്തിനകം നിർദേശം അനുസരിക്കാത്തതിനുള്ള കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്തുകൊണ്ടാണ് കർഷകർക്കെതിരേ കേസെടുക്കാൻ ഉദ്യോ ഗസ്ഥർ മടിക്കുന്നത് എന്നതും പ്രസക്തമാണ്. 1961ലെ കേരള ഫോറസ്റ്റ് ആക്ടിന്റെ സെക്ഷൻ 65 പ്രകാരം ഏതെങ്കിലും ഉദ്യോഗസ്ഥൻ അന്യായമായി അറസ്റ്റ് നടത്തുകയോ വസ്തുവകകൾ പിടിച്ചെടുക്കുകയോ ചെയ്താൽ ആ ഉദ്യോഗസ്ഥനെതിരേ കേസെടുക്കേണ്ടിവരും. ആറു മാസം തടവും പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. മരംമുറിയുടെ പേരിൽ കർഷകർക്കെതിരേ എടുക്കുന്ന ഓരോ കേസിലും സെക്ഷൻ 65 പ്രകാരം ഉദ്യോഗസ്ഥരെ പ്രതിയാക്കി കേസെടുപ്പിക്കുമെന്ന് കേരള ഇന്ഡിപ്പെന്ഡന്റ് ഫാര്മേഴ്സ് അസോസിയേഷന് (കിഫ) മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തെ ചോദ്യംചെയ്യാനും അവർക്കുമേൽ സമ്മർദ്ദം ചെലുത്താനും നിയമം അനുവദിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഉന്നത ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ നിർദേശത്താൽ പുറപ്പെടുവിച്ച ഉത്തരവിന്റെ പേരിൽ കർഷകർക്കെതിരേ കേസെടുക്കുന്നതിന്റെ അടിസ്ഥാനമെന്തെന്നു പിടികിട്ടാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള നീക്കം വനംവകുപ്പിനു മാത്രമല്ല സംസ്ഥാന സർക്കാരിനുതന്നെ നാണക്കേടാണ്.
കർഷകരെ ബലിയാടാക്കിയാൽ അതിന്റെ മറവിൽ മരംകൊള്ളയ്ക്കു കൂട്ടുനിന്നവർക്കു രക്ഷപ്പെടാം എന്നതായിരിക്കും ഇത്തരമൊരു ബുദ്ധിക്കു പിന്നിലെ തന്ത്രം. മരംമുറി വിവാദമായതിനെത്തുടർന്ന് കേസെടുക്കേണ്ടി വന്നപ്പോൾ കർഷകരെ കൂട്ടുപ്രതികളാക്കിയില്ലെങ്കിൽ കേസിനു നിലനിൽപ്പില്ല എന്നതാണ് ഇവരുടെ വാദം. ഇപ്പോൾ കർഷകർക്കെതിരേ കേസെടുക്കാതെ തരമില്ലെന്നും കോടതിയിലെത്തിയാൽ കർഷകർക്ക് നിരപരാധിത്വം തെളിയിക്കാമെന്നുമാണ് ഇവരുടെ ഉപദേശം. ഏതു വകുപ്പുകൾ ലംഘിച്ചതിന്റെ പേരിലാണെന്നുപോലും വ്യക്തമാക്കാതെയാണ് കേസെടുക്കുന്നത്. ഭീകരർ കുട്ടികളെയും സ്ത്രീകളെയും മുന്നിൽനിർത്തി കവചമൊരുക്കുന്നതുപോലുള്ള ഹീനതന്ത്രമല്ലേ ഇത്. കൊള്ളക്കാർക്കു രക്ഷപ്പെടാൻ പാവപ്പെട്ട കർഷകർ കോടതി കയറിക്കൊള്ളണം പോലും. എന്തൊരു ക്രൂര വിനോദമാണിത്.
വനംവകുപ്പിനു കേസുകൾ നടത്താൻ ആവശ്യത്തിലധികം അഭിഭാഷകരും വേണ്ടതിലധികം പണവുമുണ്ടാകും. അല്ലെങ്കിൽത്തന്നെ കൊലക്കേസ് പ്രതികളെപ്പോലും രക്ഷിക്കുന്നതിന് സർക്കാർ ഖജനാവിൽനിന്ന് ലക്ഷങ്ങൾ ഒഴുക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ടല്ലോ. എന്നാൽ, പാവപ്പെട്ട കർഷകരുടെ അവസ്ഥ ഇതാണോ. കേസുകൾ നടത്താനുള്ള പണച്ചെലവ് അവർക്കു താങ്ങാനാകുമോ. അനന്തമായി നീണ്ടുപോകുന്ന കേസുകൾ അവർക്കെത്രമാത്രം കുരുക്കുകളാകും സൃഷ്ടിക്കുക. കർഷകർക്കെതിരേ കേസെടുക്കന്നുതിനെ എത്ര ലാഘവത്തോടെയാണ് ഉന്നത വനം ഉദ്യോഗസ്ഥർ കാണുന്നത് എന്നതും ഉത്കണ്ഠ ഉളവാക്കുന്ന വിഷയമാണ്. കർഷകരെയും കർഷകരെ കേസിൽ കുടുക്കാൻ വിസമ്മതിക്കുന്നവരെയും സമ്മർദത്തിലാക്കുന്ന ഹീനതന്ത്രം വനംവകുപ്പ് അടിയന്തരമായി അവസാനിപ്പിക്കണം. മരംമുറിയിൽ യഥാർഥ കുറ്റവാളികളെയാണ് കണ്ടെത്തേണ്ടത്. അല്ലാതെ കർഷകരെ മറയാക്കി അവരെ രക്ഷിക്കാൻ തത്രപ്പെടുകയല്ല വേണ്ടത്.
കർഷകരെ ദ്രോഹിക്കാത്തവർ വനംവകുപ്പിനു കുറ്റക്കാരോ?
11:25 PM Jul 15, 2021 | Deepika.com