പോലീസിന്റെ കാര്യക്ഷമത വർധിപ്പിക്കാനും പ്രതിച്ഛായ മെച്ചപ്പെടുത്താനും ഉതകുന്ന നിരവധി നിർദേശങ്ങൾ പുതിയ പോലീസ് മേധാവി മുന്നോട്ടുവയ്ക്കുന്നു. ഇൗ നിർദേശങ്ങൾ
പ്രാവർത്തികമാക്കാൻ കഴിഞ്ഞാൽ വികസനത്തിന്റെ കേരള മോഡലിൽ മറ്റൊരു പൊൻതൂവലായി അതു മാറും.
‘മൃദുഭാവേ ദൃഢകൃത്യേ’ എന്നതാണു കേരള പോലീസിന്റെ ആപ്തവാക്യം. മര്യാദയോടെയുള്ള പെരുമാറ്റവും വിട്ടുവീഴ്ചയില്ലാത്ത കൃത്യനിർവഹണവുമാണ് അതുകൊണ്ട് അർഥമാക്കുന്നത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ പോലീസുമായി താരതമ്യം ചെയ്യുന്പോൾ പൊതുജനങ്ങളോട് ഏറ്റവും മര്യാദയോടെ പെരുമാറുന്നതും കാര്യക്ഷമമായ ക്രമസമാധാനപാലനം നടത്തുന്നതും അഴിമതി കുറഞ്ഞതുമായ പോലീസ് കേരളത്തിലേതാണെന്നു കാര്യവിവരമുള്ളവരൊക്കെ സമ്മതിക്കും.
മലയാളികളുടെ ഉയർന്ന പൗരാവകാശബോധവും സംസ്ഥാനം ഭരിച്ചുവന്ന സർക്കാരുകളുടെ ജനാഭിമുഖ്യസമീപനങ്ങളും ഇവിടത്തെ പോലീസ് സേനാംഗങ്ങളുടെ താരതമ്യേന ഉയർന്ന വിദ്യാഭ്യാസ നിലവാരവുമാണ് അതിനു പ്രധാന കാരണം. പോലീസ് ജനങ്ങളുടെ മിത്രമാണ് എന്ന കാഴ്ചപ്പാടിലൂന്നി ഇവിടത്തെ പോലീസ് സംവിധാനത്തെ പരിഷ്കരിക്കാൻ എം.കെ. ജോസഫ് മുതലുള്ള പോലീസ് മേധാവികൾ കൈക്കൊണ്ട നടപടികളും ഈ ദിശയിൽ വളരെയേറെ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചു പുതിയ പോലീസ് മേധാവി അനിൽ കാന്ത് പുറപ്പെടുവിച്ചിരിക്കുന്ന മാർഗരേഖ വികസിത ജനാധിപത്യരാജ്യങ്ങളിലെ പോലീസിന്റെ നിലവാരത്തിലേക്കു കേരള പോലീസിനെയും ഉയർത്താൻ സഹായിക്കുന്നതാണ്. ഇതിലെ നിർദേശങ്ങൾ പ്രാവർത്തികമാക്കാൻ കഴിഞ്ഞാൽ വികസനത്തിന്റെ കേരള മോഡലിൽ മറ്റൊരു പൊൻതൂവലായി അതു മാറും.
പോലീസിന്റെ കാര്യക്ഷമത വർധിപ്പിക്കാനും പ്രതിച്ഛായ മെച്ചപ്പെടുത്താനും ഉതകുന്ന നിരവധി നിർദേശങ്ങൾ പുതിയ പോലീസ് മേധാവി മുന്നോട്ടുവയ്ക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമ പരാതികൾ കീഴുദ്യോഗസ്ഥരെ ഏൽപിക്കാതെ സ്റ്റേഷൻ ഹൗസ് ഓഫീസർതന്നെ ഏറ്റെടുത്ത് അടിയന്തരമായി പരിഹരിക്കണമെന്നതാണ് ഇതിലൊരു നിർദേശം. സർക്കാരിനും പോലീസിനുമൊക്കെ ഇന്നു വലിയ തലവേദനയുണ്ടാക്കുന്ന ഒരിനമായി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ മാറാറുണ്ട്. സമൂഹം കൂടുതൽ പുരോഗതി പ്രാപിച്ചെങ്കിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടിവരുന്നു എന്നതാണു വൈരുധ്യം. ഇത്തരം കേസുകളിൽ ക്രിമിനലുകളാണു പ്രതിസ്ഥാനത്തു വരുന്നതെങ്കിൽ പോലീസിനു കൈകാര്യംചെയ്യാൻ എളുപ്പമാണ്. എന്നാൽ, കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ടു സ്ത്രീകൾക്കുനേരേയുണ്ടാകുന്ന അതിക്രമങ്ങളുടെ പരാതികൾ ചിലപ്പോൾ സങ്കീർണമാകാറുണ്ട്.
നിയമവും വകുപ്പുകളും ദുരുപയോഗപ്പെടുത്തിക്കൊണ്ടുള്ള പരാതികളും ധാരാളമായി ഉണ്ടാകുന്നു. അവ സത്യസന്ധമായും സുതാര്യമായും കൈകാര്യം ചെയ്തില്ലെങ്കിൽ ആർക്കെങ്കിലുമൊക്കെ നീതി നിഷേധിക്കപ്പെടും. ഇന്നു മിക്ക പോലീസ് സ്റ്റേഷനുകളിലും സർക്കിൾ ഇൻസ്പെക്ടർ റാങ്കിലുള്ളവരാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ. എസ്ഐയും എഎസ്ഐമാരും വേറെയുണ്ട്. അതുകൊണ്ടു സുപ്രധാന കേസുകൾ നേരിട്ടു കൈകാര്യംചെയ്യാൻ സ്റ്റേഷൻ ഹൗസ് ഓഫീസർക്കു സമയം കിട്ടാതെ വരില്ല.
സ്റ്റേഷനിലെത്തുന്ന പരാതിക്കാരെക്കൊണ്ടു സ്റ്റേഷനറി സാധനങ്ങൾ വാങ്ങിപ്പിക്കുന്നതുപോലുള്ള തരംതാണ പരിപാടികൾ അവസാനിപ്പിക്കണമെന്നും പോലീസ് മേധാവി നിർദേശിക്കുന്നു. പോലീസ് സ്റ്റേഷൻ നടത്തിക്കൊണ്ടുപോകാനുള്ള പണം നൽകേണ്ടതു സർക്കാരാണ്. സ്റ്റേഷനറി ചെലവുകൾക്ക് ആവശ്യമായ പണം നല്കുമെന്നു പോലീസ് മേധാവി വ്യക്തമാക്കിയിട്ടുമുണ്ട്.
എന്തെങ്കിലും നിവൃത്തികേടുകൊണ്ടു പോലീസ് സ്റ്റേഷനിൽ ചെല്ലേണ്ടിവരുന്ന സാധാരണക്കാർ പോലീസുകാർ പറയുന്നതെല്ലാം ചെയ്യും. അത്രയ്ക്കു ഭയം ഇന്നും സാധാരണക്കാർക്കു പോലീസിനോടുണ്ട്. അഴിമതി ഉള്ളിടത്ത് സത്യസന്ധമായ കൃത്യനിർവഹണവും നിഷ്പക്ഷമായ നീതിനിർവഹണവും നടക്കില്ല. ജനങ്ങൾക്കുമുന്പിൽ പോലീസിനു പുതിയ മുഖം ലഭിക്കണമെങ്കിൽ പഴയ മാമൂലുകളെല്ലാം അവസാനിപ്പിക്കേണ്ടതുണ്ട്. ജനമൈത്രി സ്റ്റേഷൻ എന്ന വിശേഷണം കേരളത്തിലെ പല പോലീസ് സ്റ്റേഷനുകൾക്കുമുണ്ടെങ്കിലും അവിടെയും ജനങ്ങളെ മിത്രമായി കണക്കിലെടുക്കുന്നുണ്ടോയെന്നു സംശയമാണ്. കസ്റ്റഡിമരണങ്ങൾതന്നെ നടന്ന ജനമൈത്രി പോലീസ് സ്റ്റേഷനുകളുണ്ട്. ആളുകളെ ചോദ്യം ചെയ്യുന്നതിനും കസ്റ്റഡിയിലെടുക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും ലോക്കപ്പിൽ സൂക്ഷിക്കുന്നതിനുമെല്ലാം വ്യക്തമായ ചട്ടങ്ങൾ നേരത്തേതന്നെയുള്ളതാണ്. അവയിൽ പലതും പാലിക്കപ്പെടാത്തതിനു കാരണം അതനുസരിക്കാൻ പോലീസുകാർ പലരും തയാറാകുന്നില്ല എന്നതാണ്. പോലീസ് സേനയ്ക്കുള്ളിലെ അഴിമതി ഇല്ലാതാക്കാനായി അഴിമതിക്കാരുടെ ലിസ്റ്റ് തയാറാക്കുന്നു എന്ന റിപ്പോർട്ട് ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. അഴിമതിയും കൈക്കൂലിയും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പോലീസുകാരുടെ വിവരം പ്രത്യേകമായി ശേഖരിക്കാനാണു നീക്കം. കളങ്കിതരെ മാറ്റിനിർത്തുന്നതു പ്രതിച്ഛായ മെച്ചപ്പെടുത്തും.
മനുഷ്യാവകാശങ്ങളുടെ സംരക്ഷകരാകേണ്ട പോലീസ് കുറ്റാരോപിതരെ നിയമവിരുദ്ധമായി തടഞ്ഞുവച്ചാൽ കർശനനടപടി എടുക്കുമെന്നു പുതിയ ഡിജിപി വ്യക്തമാക്കുന്നു. പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചാലുടൻ നടപടികൾ സ്വീകരിക്കുകയും അതിക്രമത്തിന് ഇരയായവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണമെന്നാണു നിർദേശം. പരാതികൾക്കു കൈപ്പറ്റ് രസീത് നൽകണം. സ്വാധീനശക്തിയുള്ളവർക്കു മാത്രമേ ഇത്തരത്തിലുള്ള ത്വരിത നടപടികൾ ഇപ്പോൾ ഉറപ്പാകുന്നുള്ളൂ. രാഷ്ട്രീയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പറയരുതെന്നാണു വേറൊരു പ്രധാന നിർദേശം. ഇതു കർശനമായിത്തന്നെ നടപ്പാക്കേണ്ടതുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തിക്കായി പല പോലീസ് ഉദ്യോഗസ്ഥരും ഔദ്യോഗിക സൗകര്യങ്ങൾ ദുരുപയോഗപ്പെടുത്തുന്നുണ്ട് എന്നതു വാസ്തവമാണ്. സമൂഹമാധ്യമങ്ങളിലെ കൈയടി പ്രതീക്ഷിച്ചു ചില കേസുകളിലെങ്കിലും പോലീസ് ഉദ്യോഗസ്ഥർ നീതിനിഷേധത്തിനു കൂട്ടുനിന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതൊക്കെ മനസിലാക്കി നടപടിയെടുക്കാൻ പുതിയ പോലീസ് മേധാവി തയാറാകുന്നു എന്നതു ശുഭോദർക്കമാണ്. ആരംഭശൂരത്വമായി ഇതിനെ ആരും വ്യാഖ്യാനിക്കേണ്ടതില്ല. കേരള പോലീസിനു കൂടുതൽ കാര്യക്ഷമതയും മനുഷ്യത്വമുഖവും കൈവരട്ടെ.
ജനങ്ങളുടെ മിത്രമായി പോലീസ് മാറണം
12:26 AM Jul 14, 2021 | Deepika.com