കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പുകൾ കുറേക്കാലമായി കേൾക്കുന്നതാണെങ്കിലും കാനഡയിൽ ഉണ്ടായതുപോലുള്ള ഉഷ്ണതരംഗവും വലിയ ജീവനഷ്ടവും ആരും പ്രതീക്ഷിച്ചതല്ല. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിലും പരിസ്ഥിതി സംരക്ഷണത്തിലും കൂടുതൽ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് നമുക്ക് അവഗണിക്കാതിരിക്കാം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പുതിയ ദുരന്ത ദൃഷ്ടാന്തങ്ങൾ കണ്ട് പരിഭ്രമിക്കുകയാണു ലോകം. ശീതരാജ്യമായി കരുതപ്പെടുന്ന കാനഡയിലുണ്ടായ ഉഷ്ണതരംഗം ഏറെ ചർച്ചയായിക്കഴിഞ്ഞു. തീരമേഖലകളിൽ 40 ഡിഗ്രി സെൽഷസിനു മുകളിലും മറ്റു മേഖലകളിൽ 45 ഡിഗ്രി സെൽഷസിനു മുകളിലും താപനില ഉയരുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. കാനഡയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിൽ കടുത്ത ചൂടുകാരണം ഒരാഴ്ചയ്ക്കിടെ എഴുനൂറിലധികം പേരാണുമരിച്ചത്. ആയിരം വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില കഴിഞ്ഞ ചൊവ്വാഴ്ച കാനഡയിലെ ലിട്ടൻ നഗരത്തിൽ അനുഭവപ്പെട്ടു- 49.6 ഡിഗ്രി സെൽഷസ്. തണുപ്പുകാലത്തു പൂജ്യം ഡിഗ്രി സെൽഷസിൽ കുറഞ്ഞ താപനില മിക്ക പ്രദേശങ്ങളിലും അനുഭവപ്പെടുന്ന രാജ്യത്താണിതു സംഭവിച്ചത്. അത്യുഷ്ണം മാത്രമല്ല വ്യാപകമായുണ്ടായ ഇടിമിന്നലും കാട്ടുതീയും ഇക്കഴിഞ്ഞ ദിവസങ്ങളിൽ കാനഡയിലെ ജനജീവിതത്തെ ഉലച്ചു. പന്തീരായിരത്തിലധികം ഇടിമിന്നലുകളും നൂറ്റന്പതോളം സ്ഥലങ്ങളിൽ കാട്ടുതീയും ഉണ്ടായെന്നാണു കണക്ക്. കാനഡയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് ഉഷ്ണതരംഗം വ്യാപിക്കുകയാണെന്നു റിപ്പോർട്ടുകൾ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പുകൾ കുറേക്കാലമായി കേൾക്കുന്നതാണെങ്കിലും കാനഡയിൽ ഉണ്ടായതുപോലുള്ള ഒരു പ്രതിഭാസവും വലിയ ജീവനഷ്ടവും ആരും പ്രതീക്ഷിച്ചതല്ല.
കാനഡയുടെ അയൽരാജ്യമായ അമേരിക്കയിലെ കലിഫോർണിയയും കടുത്ത ചൂടിന്റെ പിടിയിലാണ്. അവിടെ ഒരാഴ്ചയായി തുടരുന്ന കാട്ടുതീയെത്തുടർന്ന് നിരവധി ആളുകളെ ഒഴിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജൈവവൈവിധ്യ മേഖലയായി കണക്കാക്കുന്ന തെക്കെ അമേരിക്കയിലെ ആമസോൺ കാടുകളിൽ കഴിഞ്ഞ മാസം 2,308 കാട്ടുതീ ബാധയുണ്ടായി. കഴിഞ്ഞവർഷം ബ്രസീലിലെ ആമസോൺ പ്രദേശങ്ങളിൽ മാത്രം 1,03,000 കാട്ടുതീ സംഭവങ്ങളുണ്ടായെന്നാണു കണക്ക്. കാലാവസ്ഥാ വ്യതിയാനമാണ് ഇവിടെയും വില്ലനാകുന്നതെന്നു വിദഗ്ധർ പറയുന്നു. ജപ്പാനിലെ അട്ടാമി നഗരത്തിൽ കഴിഞ്ഞ ദിവസം കനത്ത മഴയെത്തുടർന്നു മണ്ണിടിച്ചിലും കനത്ത നാശനഷ്ടങ്ങളുമുണ്ടായി. നൂറുപേരെയെങ്കിലും കാണാതായിട്ടുണ്ട്. സെൻട്രൽ ഷിസുക്ക പ്രവിശ്യയിൽനിന്ന് 35,000 ആളുകളെ മാറ്റിപ്പാർപ്പിച്ചു. തികച്ചും അപ്രതീക്ഷിതമായാണു ജപ്പാനിലും ഈ പ്രകൃതിദുരന്തമുണ്ടായത്. ആഫ്രിക്കൻ രാജ്യമായ മഡഗാസ്കർ കടുത്ത വരൾച്ചയുടെ പിടിയിലാണെന്ന വാർത്തയും ഇതോടു ചേർത്തുവായിക്കണം. ഒാസ്ട്രേലിയയിൽനിന്നും വരൾച്ച, കാട്ടുതീ, ജലപ്രളയം എന്നിവയുടെ വാർത്തകളും ഇക്കഴിഞ്ഞ വർഷങ്ങളിലുണ്ടായി.
മഡഗാസ്കർപോലുള്ള അവികസിത രാജ്യങ്ങളെ അപേക്ഷിച്ച് കാലാവസ്ഥാ വ്യതിയാന സാധ്യതകളും അതിന്റെ ദുരന്തഫലങ്ങളും സംബന്ധിച്ചു തികഞ്ഞ അവബോധമുള്ള രാജ്യങ്ങളാണു കാനഡയും അമേരിക്കയും ഒാസ്ട്രേലിയയും ജപ്പാനുമെല്ലാം. പ്രകൃതി ദുരന്തങ്ങളുണ്ടാകുന്പോൾ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനുവേണ്ട സാങ്കേതികജ്ഞാനവും വിഭവശേഷിയും ആ രാജ്യങ്ങൾക്കുണ്ട്. എന്നിട്ടുപോലും അപ്രതീക്ഷിത ദുരന്തങ്ങൾ അവിടങ്ങളിലും നിരവധിപേരുടെ ജീവനെടുത്തു. എന്നാൽ, ഈ പ്രകൃതിദുരന്തങ്ങളുടെ ഉത്തരവാദിത്വം അവിടങ്ങളിലെ സർക്കാരോ പരിസ്ഥിതിവാദികളോ പ്രദേശവാസികളുടെ തലയിൽ കെട്ടിവയ്ക്കുന്നില്ല എന്നതു ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിൽ വരൾച്ചയുണ്ടായാലും പ്രളയമുണ്ടായാലും അതിനു കാരണം മലയോര കർഷകർ മണ്ണു കിളച്ചു കൃഷി ചെയ്തതുകൊണ്ടാണെന്നു വിളിച്ചുകൂവി പ്രചാരണം നടത്തുന്ന കുറേ ആളുകൾ ഇവിടെയുണ്ട്. അതു വിശ്വസിക്കാനും കുറേപ്പേരെ കിട്ടും. ഏതു ഗാഡ്ഗിൽ റിപ്പോർട്ട്, അല്ലെങ്കിൽ കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കാത്തതുകൊണ്ടാണു കാനഡയിലും അമേരിക്കയിലുമൊക്കെ ഉഷ്ണതരംഗമുണ്ടായതെന്ന് ആരെങ്കിലും വിശദീകരിക്കുമോ ആവോ?
ഹരിതാലയ പ്രഭാവംമൂലം അന്തരീക്ഷത്തിലെ ഓസോൺ പാളിയിലുണ്ടായ വിള്ളൽ ഭൂമിയിലെ താപനില ഉയരാൻ കാരണമാകുന്നുണ്ട് എന്ന വാദം കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ സജീവമായിരുന്നു. അതേത്തുടർന്ന്, അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കൂട്ടുന്ന ഹരിതാലയ വാതകങ്ങളുടെ ബഹിർഗമനത്തോതു കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വ്യവസായവത്കൃത രാഷ്ട്രങ്ങൾ തമ്മിൽ ധാരണയായി. ഇത്തരം നിയന്ത്രണങ്ങൾ എല്ലാ രാജ്യങ്ങളും കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണു കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റങ്ങൾ വിരൽചൂണ്ടുന്നത്. ഉത്തരധ്രുവ സമീപസ്ഥമായ കാനഡയിൽ മാത്രമല്ല ദക്ഷിണ ധ്രുവപ്രദേശത്തും താപനില വർധിക്കുകയാണെന്ന പുതിയ പഠനറിപ്പോർട്ടുകൾ ആശങ്ക ഉയർത്തുന്നുണ്ട്. അന്റാർട്ടിക്കയിലെ താപനില 2020 ഫെബ്രുവരി ആറിന് 18.3 ഡിഗ്രി സെൽഷസ് എന്ന റിക്കാർഡിലേക്ക് ഉയർന്നതായ കണക്ക് ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. 2015 മാർച്ച് 24-ലെ 17.5 ഡിഗ്രി സെൽഷസായിരുന്നു ഇതിനുമുന്പു രേഖപ്പെടുത്തപ്പെട്ട കൂടിയ താപനില. ഭൂമിയുടെയും അതിലെ ജീവജാലങ്ങളുടെയും നിലനില്പിൽ ആശങ്ക ഉളവാക്കുന്ന വിവരങ്ങളാണിതെല്ലാം. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിലും പരിസ്ഥിതി സംരക്ഷണത്തിലും കൂടുതൽ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് നമുക്ക് അവഗണിക്കാതിരിക്കാം.
ഉഷ്ണതരംഗം ഭീഷണി ഉയർത്തുന്പോൾ
01:06 AM Jul 07, 2021 | Deepika.com