നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ക്രിമിനൽ സംഘങ്ങളെ സംരക്ഷിക്കുന്ന സമീപനം രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ചാൽ അതു സമൂഹത്തിന് ആപത്താണ്.
കോഴിക്കോടിനു സമീപം രാമനാട്ടുകരയിൽ രണ്ടാഴ്ച മുന്പ് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ചുള്ള അന്വേഷണം കേരളത്തിലെ കള്ളക്കടത്തു സംഘങ്ങളുടെ പ്രവർത്തനരീതികളെക്കുറിച്ചു മാത്രമല്ല, അത്തരം സംഘങ്ങൾക്കു രാഷ്ട്രീയ പാർട്ടികളുമായുള്ള ബന്ധങ്ങൾ സംബന്ധിച്ചും അന്പരപ്പിക്കുന്ന പല വിവരങ്ങളും പുറത്തു കൊണ്ടുവന്നു. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലുള്ളതുപോലെ ഉത്തരകേരളത്തിലെ ചില സ്ഥലങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ മറവിലോ സംരക്ഷണത്തിലോ ക്രിമിനൽ സംഘങ്ങൾ വിലസുന്നതിന്റെ സംഭ്രമജനകമായ കഥകളാണ് അനാവരണം ചെയ്യപ്പെട്ടത്. രാമനാട്ടുകര കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ചോദ്യംചെയ്തപ്പോൾ കിട്ടിയതായി പറയുന്ന വിവരങ്ങളിൽ ഭാവനാസൃഷ്ടിയുടെ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. അതു കണക്കിലെടുത്താൽപ്പോലും പുറത്തുവന്നിട്ടുള്ള വിവരങ്ങൾ നാടിന്റെ പോക്കിനെപ്പറ്റി ആശങ്ക ഉളവാക്കുന്നതാണ്. കള്ളക്കടത്തു പൊട്ടിക്കൽ സംഘത്തിനു കിട്ടുന്ന പണത്തിന്റെ മൂന്നിലൊന്നു പാർട്ടിക്കാണു പോകുന്നതെന്ന ക്വട്ടേഷൻ സംഘാംഗത്തിന്റെ വെളിപ്പെടുത്തൽ ഇവിടത്തെ രാഷ്ട്രീയം ഏതു വഴിക്കാണു പോകുന്നതെന്നു വ്യക്തമാക്കുന്നുണ്ട്.
രാമനാട്ടുകര സംഭവത്തെത്തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട കള്ളക്കടത്തുസംഘനേതാവ് അർജുൻ ആയങ്കി സിപിഎമ്മിന്റെ യുവജനസംഘടനയായ ഡിവൈഎഫ്ഐയുടെ കണ്ണൂർ ജില്ലയിലെ പ്രാദേശിക നേതാവായിരുന്നു. ഡിവൈഎഫ്എെയുടെ മറ്റൊരു പ്രാദേശിക നേതാവായിരുന്ന സജേഷ് എന്നയാളെ ബിനാമിയാക്കി വാങ്ങിയ കാർ ഉപയോഗിച്ചാണ് അർജുൻ ആയങ്കി ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന കൊടി സുനി, ഷാഫി എന്നിവരും യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലചെയ്ത സംഘത്തിലുണ്ടായിരുന്ന ആകാശ് തില്ലങ്കേരി എന്നിവരുമായും ഈ കള്ളക്കടത്ത്-ക്വട്ടേഷൻ സംഘത്തിനു ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന പ്രതികൾക്കു പുറത്തുള്ള കള്ളക്കടത്ത്- ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കാൻ കഴിയുക! കേരളത്തിലാണിതു നടക്കുന്നത്. ജയിൽ അധികൃതരുടെ ഒത്താശയില്ലാതെ ഇതൊന്നും നടക്കില്ലെന്ന് ആർക്കുമറിയാം. ഉന്നത രാഷ്ട്രീയ ഇടപെടലുകളില്ലാതെ ജയിലധികൃതർ ഇത്തരം സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കില്ലെന്നു തീർച്ചയാണ്. എവിടെ എത്തിനിൽക്കുന്നു നമ്മുടെ രാഷ്ട്രീയ പ്രവർത്തനം! ക്രിമിനലുകളുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നു പറയാൻ ഇവിടെ എത്ര രാഷ്ട്രീയ പാർട്ടികൾക്കു കഴിയും? കൊടകര കുഴൽപ്പണക്കേസിലെ ബിജെപി ബന്ധങ്ങൾ പോലീസ് അന്വേഷിച്ചുവരുന്നു.
അർജുൻ ആയങ്കി അടക്കമുള്ളവർ നടത്തിയ ക്രിമിനൽ പ്രവർത്തനങ്ങൾക്കു പാർട്ടിയുമായി ബന്ധമില്ലെന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്. ക്വട്ടേഷൻ ഉൾപ്പെടെയുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളെ വച്ചുപൊറുപ്പിക്കില്ലെന്നും സിപിഎം അംഗങ്ങളാണെന്നു സ്വയം വിശേഷിപ്പിക്കുന്ന ചില ക്രിമിനലുകളുമായി സഹകരിക്കരുതെന്നു പാർട്ടിയംഗങ്ങൾക്കു നിർദേശം നൽകിയിട്ടുള്ളതാണെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെയൊരു നിഷേധ പ്രസ്താവനകൊണ്ട് എല്ലാം തീരുമോ? പാർട്ടി വളർത്താൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പലയിടത്തും ക്രിമിനൽ സംഘങ്ങളെ ഉപയോഗിക്കുന്നുവെന്ന ആരോപണം പണ്ടേയുള്ളതാണ്. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങൾ കുറഞ്ഞതുകൊണ്ടാണ് അക്രമിസംഘങ്ങൾ കള്ളക്കടത്ത്-ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കു തിരിഞ്ഞതെന്ന വ്യാഖ്യാനവും വന്നിട്ടുണ്ട്. പാർട്ടികളുടെ ലേബൽ ക്രിമിനൽ സംഘങ്ങൾക്ക് ഒരു തണലാണ്. മറ്റുള്ളവരെ ഭീഷണിപ്പെടുത്താനും പോലീസിനെയും മറ്റും അകറ്റിനിർത്താനും അതുപകരിക്കും. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ക്രിമിനൽ സംഘങ്ങളെ സംരക്ഷിക്കുന്ന സമീപനം രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ചാൽ അതു സമൂഹത്തിന് ആപത്താണ്. അതുകൊണ്ടു ക്രിമിനൽ സംഘങ്ങളെ തള്ളിപ്പറയാനും അവരെ നിയമത്തിനു മുന്നിലെത്തിക്കുന്നതിനു സഹായകരമായ നിലപാടു സ്വീകരിക്കാനും പാർട്ടികൾ തയാറാകണം.
ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഒരു സംരക്ഷണവും നൽകില്ലെന്നു വ്യക്തമാക്കുന്ന രീതിയിലുള്ള നടപടികൾ രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തുനിന്നുണ്ടാകണം. കള്ളക്കടത്ത്-ക്വട്ടേഷൻ സംഘങ്ങൾ സംസ്ഥാനത്തെ ക്രമസമാധാനത്തിനു മാത്രമല്ല ഭീഷണി ഉയർത്തുന്നത്. ഇവിടെയൊരു സമാന്തര സന്പദ് വ്യവസ്ഥ സൃഷ്ടിക്കാനാണ് അക്കൂട്ടരുടെ ശ്രമം. പാർട്ടി പ്രവർത്തകർക്കു റിയൽ എസ്റ്റേറ്റ് മാഫിയയുമായും കൊള്ളപ്പലിശക്കാരുമായുമൊന്നും ഒരു ബന്ധവും പാടില്ലെന്ന് 2013-ൽ പാലക്കാട്ടു നടന്ന പ്ലീനത്തിൽ സിപിഎം പ്രമേയം പാസാക്കിയിരുന്നു. അനധികൃത മാർഗങ്ങളിലൂടെ സ്വത്തു സന്പാദിക്കുന്നതു തെറ്റാണെന്നും പ്രവർത്തകർക്കു പാർട്ടി നൽകിയ നിർദേശങ്ങളിലുണ്ട്. പാർട്ടിയുമായി ബന്ധമുണ്ടായിരുന്ന കള്ളക്കടത്തു സംഘാംഗങ്ങൾ അറസ്റ്റിലാകുന്പോൾ ഇത്തരം നിലപാടുകൾകൂടിയാണു സംശയത്തിന്റെ നിഴലിലാകുന്നത്. പാലോറ മാതയുടെ പശുവിനെ വിറ്റുകിട്ടിയ പണം പോലുള്ള സംഭാവനകൾകൊണ്ടും പ്രവർത്തകർ നൽകുന്ന ലെവികൊണ്ടും വളർന്ന ഒരു പാർട്ടിക്കു മുന്നോട്ടു പോകാൻ കള്ളക്കടത്തുസംഘം നൽകുന്ന പൊട്ടിക്കൽ വിഹിതം ആവശ്യമില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കേണ്ടതു പാർട്ടി നേതൃത്വം തന്നെയാണ്.
ക്രിമിനൽ സംഘങ്ങളെ അകറ്റിനിർത്തുക
12:23 AM Jul 03, 2021 | Deepika.com