കേരളം ഐഎസ് തീവ്രവാദികളുടെ റിക്രൂട്ടിംഗ് കേന്ദ്രമാണെന്നു വിരമിക്കുന്ന ഡിജിപി ലോക്നാഥ് ബെഹ്റ വെളിപ്പെടുത്തിയിരിക്കുന്നു. തീവ്രവാദത്തിനെതിരേ കേരളം ഇനിയെങ്കിലും കർക്കശ നിലപാട് സ്വീകരിച്ചില്ലെങ്കിൽ പിന്നെ ദുഃഖിക്കാൻപോലും അവസരം ലഭിച്ചെന്നു വരില്ല.
കേരളം കണ്ടില്ലെന്നു നടിക്കുന്ന ചില കാര്യങ്ങളെപ്പറ്റി വിരമിക്കുന്ന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തുറന്നുപറഞ്ഞിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ റിക്രൂട്ടിംഗ് കേന്ദ്രമാണു കേരളം എന്ന വെളിപ്പെടുത്തലാണ് അതിൽ പ്രധാനം. വെളിപ്പെടുത്തൽ എന്നതിനെക്കാൾ സ്ഥിരീകരണം എന്നു പറയുന്നതാവും കൂടുതൽ ശരി. കാരണം കേരളത്തിൽ നടക്കുന്ന പലതും സാമാന്യബുദ്ധികൊണ്ടു വിശകലനം ചെയ്യുന്നവർക്കുപോലും കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്നു പിടികിട്ടിയിരുന്നു. എന്നാൽ, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പരിഗണനകളാലാവാം ഉത്തരവാദപ്പെട്ട അധികൃതർ അതെല്ലാം നിഷേധിച്ചുവന്നു. കേരളം ഭീകരപ്രസ്ഥാനങ്ങളുടെ റിക്രൂട്ടിംഗ് കേന്ദ്രമാണെന്നു ഡിജിപി തന്നെ തുറന്നുപറഞ്ഞ സ്ഥിതിക്ക് ഇനി അതേപ്പറ്റി സംശയം വേണ്ട. സംസ്ഥാന പോലീസ് മേധാവി ഇക്കാര്യം എന്തുകൊണ്ട് ഇത്രനാളും മൂടിവച്ചു എന്ന ചോദ്യമുണ്ട്. അതിന്റെ മറുപടി എന്തായാലും ഇപ്പോഴെങ്കിലും അദ്ദേഹം കാര്യം തുറന്നുപറഞ്ഞത് തീവ്രവാദ വിപത്തിനെതിരേ കൂടുതൽ ജാഗ്രത പാലിക്കാൻ കേരളസമൂഹത്തെ പ്രേരിപ്പിക്കുമെങ്കിൽ നല്ലത്.
കേരളത്തിൽ തീവ്രവാദി സംഘങ്ങളുടെ സ്ലീപ്പിംഗ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണു വിരമിക്കുന്ന ഡിജിപി പറഞ്ഞത്. നിശബ്ദമായാണ് അവയുടെ പ്രവർത്തനം. അതുകൊണ്ട് ആരും സംശയിക്കില്ല. തീവ്രവാദികൾ എന്തുകൊണ്ടു കേരളത്തെ ലക്ഷ്യംവയ്ക്കണം എന്ന ചോദ്യം പ്രസക്തമാണ്. വിദ്യാഭ്യാസമുള്ളവർ കൂടുതലായതിനാലാണു തീവ്രവാദി സംഘങ്ങൾ ഇവിടെ പിടിമുറുക്കുന്നതെന്നു ഡിജിപി അഭിപ്രായപ്പെടുന്നു. ഡോക്ടർമാർ, എൻജിനിയർമാർ തുടങ്ങിയ പ്രഫഷണലുകളെ വലയിലാക്കാനാണു തീവ്രവാദികൾ ലക്ഷ്യമിടുന്നത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്നും ഉന്നത വിദ്യാഭ്യാസമുള്ളവരും പ്രഫഷണലുകളും ഇങ്ങനെ പോകുന്നതു ഗൗരവമായി കാണണമെന്നും ബെഹ്റ ചൂണ്ടിക്കാട്ടുന്നു. തലവെട്ടി കൊല്ലുന്നതും വെടിവച്ചു കൊല്ലുന്നതും ബോംബെറിഞ്ഞു കൊല്ലുന്നതും മാത്രമാണു ഭീകരപ്രവർത്തനം എന്നു കരുതുന്നവർക്കു കേരളത്തിൽ തീവ്രവാദമില്ലെന്നു തോന്നും. ഇറാക്കിലെയോ സിറിയയിലെയോ അഫ്ഗാനിസ്ഥാനിലെയോപോലെ പ്രാകൃതവേഷത്തിൽ കൈയിൽ തോക്കുമായി നടക്കുന്നവരെ ഇവിടെ കണ്ടെന്നുവരില്ല. മാറുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് "മോഡസ് ഓപ്പറാൻഡി' മാറ്റുന്നവരാണു പുതിയ കാലത്തെ തീവ്രവാദികൾ. പ്രണയം മുതൽ സാന്പത്തിക ഇടപാടുവരെ തീവ്രവാദ ലക്ഷ്യങ്ങൾ നേടാനുള്ള ഉപാധികളാക്കി അവർ മാറ്റുന്നു.
കേരളത്തിൽ തീവ്രവാദ റിക്രൂട്ടിംഗ് നടക്കുന്നതായി അറിഞ്ഞിട്ടും അതു തടയാൻ ഡിജിപി എന്തുകൊണ്ടു നടപടിയെടുത്തില്ല എന്ന ചോദ്യം ന്യായമായും ഉയരും. ആരെങ്കിലും അദ്ദേഹത്തെ വിലക്കിയോ? തീവ്രവാദ വിഷയങ്ങൾ കൈകാര്യംചെയ്യാൻ ചുമതലപ്പെട്ട പോലീസിന്റെ ആഭ്യന്തര സുരക്ഷ, ഇന്റലിജൻസ് വിഭാഗങ്ങളിലെ പ്രധാന തസ്തികകൾ പലതും നിയമനം നടത്താതെ ഒഴിച്ചിട്ടു എന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നിർദേശാനുസരണം കൊണ്ടുവന്ന സൈബർഡോം അടക്കമുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയില്ല. തീവ്രവാദികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സൈബർ പട്രോളിംഗ് നടത്തുന്നതിൽ സൈബർഡോം വിഭാഗത്തിനു വീഴ്ചകളുണ്ടായെന്നും വിലയിരുത്തലുണ്ട്. കൊല്ലം പത്തനാപുരത്തു തീവ്രവാദികളുടെ താവളത്തിൽ തമിഴ്നാട് ക്യൂ ബ്രാഞ്ച് പരിശോധന നടത്തിയപ്പോഴാണത്രെ കേരള പോലീസ് വിവരമറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു പോലീസ് ഉദ്യോഗസ്ഥനെതിരേ ഗുരുതര ആരോപണം ഉയർന്നിട്ടും അദ്ദേഹത്തിനെതിരേ ഒരു നടപടിയുമെടുത്തില്ല എന്നും ആക്ഷേപമുണ്ട്. തീവ്രവാദികളുടെ പിണിയാളുകൾ ഉന്നത തലങ്ങളിലുമുണ്ട് എന്നു സംശയിക്കാനിടയാക്കുന്നതാണ് ഇതെല്ലാം.
പശ്ചിമേഷ്യയിലെ സന്പന്ന രാഷ്ട്രങ്ങളിൽനിന്നുള്ളവരാണു പല ഭീകര സംഘടനകളുടെയും സാമ്പത്തിക സ്രോതസ് എന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. കേരളത്തിൽനിന്നു ലക്ഷക്കണക്കിനാളുകൾ ഗൾഫ് മേഖലയിൽ ജോലിചെയ്യുന്നുണ്ട്. എന്നാൽ, ഗൾഫിൽനിന്നുള്ള കള്ളക്കടത്ത് കേരളത്തിൽ ഇന്നു വലിയൊരു സമാന്തര ബിസിനസ് പോലെ വളർന്നിരിക്കുന്നു. ഈ കള്ളക്കടത്തിൽ നിന്നുള്ള ലാഭം ഏതു വഴിക്കൊക്കെയാണു പോകുന്നത് എന്നു പോലീസ് അന്വേഷിച്ചിട്ടുണ്ടോ? 1995-ൽ മലപ്പുറത്തു കണ്ടെത്തിയ പൈപ്പ് ബോംബുകൾ, അവിടെ ചില സിനിമ തിയറ്ററുകളിലുണ്ടായ സ്ഫോടനങ്ങൾ, പാനായിക്കുളം-വാഗമൺ സിമി ക്യാന്പുകൾ, കളമശേരി ബസ് കത്തിക്കൽ, തൊടുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ സംഭവം, എറണാകുളം കളക്ടറേറ്റിലെ ബോംബ് സ്ഫോടനം, ലൗ ജിഹാദ് സംഭവങ്ങൾ എന്നിവ തുടങ്ങി അഫ്ഗാനിസ്ഥാനിലേക്കുള്ള ഐഎസ് റിക്രൂട്ട്മെന്റ് വരെ നിരവധി കേസുകൾ കേരളത്തിലെ തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ട്. പക്ഷേ കണ്ണടച്ച് ഇരുട്ടാക്കാനാണു ഭരണാധികാരികൾ പലരുടെയും ശ്രമം. ആരെയാണ് ഇവർ പേടിക്കുന്നത്? ഡിജിപിയുടെ വെളിപ്പെടുത്തൽ തെറ്റു തിരുത്താനുള്ള വലിയൊരു അവസരമാണു കേരളത്തിനു നൽകിയിരിക്കുന്നത്. തീവ്രവാദത്തിനെതിരേ ഇനിയെങ്കിലും കർക്കശ നിലപാട് സ്വീകരിച്ചില്ലെങ്കിൽ പിന്നെ ദുഃഖിക്കാൻപോലും അവസരം ലഭിച്ചെന്നു വരില്ല.
കേരളം തീവ്രവാദികളുടെ കളിക്കളമായി മാറരുത്
12:21 AM Jun 30, 2021 | Deepika.com