കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവർക്കു കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ ബാധ്യതയുണ്ട്. കർഷകസമരം ഒത്തുതീർപ്പാക്കാനുള്ള ആത്മാർഥമായ ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം.
ജ്യത്തെ കർഷകരെ കോർപറേറ്റ് നുകത്തിനു കീഴിൽ കെട്ടിയിടാൻ വഴിയൊരുക്കുന്ന വിവാദ കാർഷിക നിയമങ്ങൾക്കെതിരേ കർഷകസംഘടനകൾ തലസ്ഥാന നഗരമായ ഡൽഹിയിൽ നടത്തുന്ന സമരം എട്ടാം മാസത്തിലേക്കു കടക്കുകയാണ്. വിവാദ നിയമങ്ങൾ പിൻവലിക്കാൻ തയാറല്ലെന്ന സർക്കാരിന്റെ കടുംപിടിത്തം മൂലം സമരം നീണ്ടുപോകുന്നു. കാർഷിക നിയമങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്താമെന്നു കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തെങ്കിലും കർഷകർക്കു ദോഷകരമായ വ്യവസ്ഥകൾ മാറ്റാതെയുള്ള ഭേദഗതികൾകൊണ്ടു കാര്യമില്ലെന്ന നിലപാടിലാണു കർഷകസംഘടനകൾ. ചർച്ചകൾ നീട്ടിക്കൊണ്ടുപോയി പ്രതിഷേധക്കാരുടെ സമരവീര്യം കുറയ്ക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു തുടക്കംമുതൽ സർക്കാർ എന്നു കരുതണം.
സമരം ഇത്ര നീളുമെന്നു സമരക്കാരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എങ്കിലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണു ഡൽഹിയിലെ പ്രതികൂല കാലാവസ്ഥയുടെ കാഠിന്യത്തിലും തളരാതെ പിടിച്ചുനിൽക്കുന്ന കർഷകസംഘടനകൾ. ശനിയാഴ്ച വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവനുകളിലേക്കു നടത്തിയ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ അവരുടെ നിശ്ചയദാർഢ്യത്തിന്റെ ദൃഷ്ടാന്തമാണ്.
തീയിൽ കുരുത്തതു വെയിലത്തു വാടില്ല. വെയിലോ മഴയോ കൊടുംവേനലോ അതിശൈത്യമോ വകവയ്ക്കാതെ മണ്ണിൽ പണിയെടുക്കുന്നവർക്കു മുന്നിൽ ഭരണകൂടത്തിന്റെ സമ്മർദതന്ത്രങ്ങൾ മതിയാവില്ലെന്നു സർക്കാരിന് ഇനിയും മനസിലാകാത്തതാണു കഷ്ടം. കർഷകർ സമരം അവസാനിപ്പിക്കണമെന്നു കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടു. കാർഷിക നിയമങ്ങളിലെ വ്യവസ്ഥകളെക്കുറിച്ചു ചർച്ചയാകാമെന്നും അദ്ദേഹം പറയുന്നു. എന്നാൽ, നിയമം പിൻവലിക്കാതെ സമരം അവസാനിപ്പിക്കുന്ന പ്രശ്നമില്ലെന്നും വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ശരിയായ തീരുമാനമെടുക്കാൻ അറിയാമെന്നുമായിരുന്നു ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തിന്റെ പ്രതികരണം.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കിസാൻ ഏകത മോർച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനു കത്തെഴുതിയിട്ടുണ്ട്. കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ രാഷ്ട്രപതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമോ? കർഷകസംഘടനകളുടെ ആവശ്യങ്ങളോട് അനുഭാവപൂർണമായ സമീപനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല എന്നതു ശ്രദ്ധേയമാണ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവർക്കു കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ ബാധ്യതയുണ്ട്.
പാർലെന്റിൽപോലും വിശദമായി ചർച്ചചെയ്യാതെ തിടുക്കത്തിൽ പാസാക്കിയ കാർഷികോത്പന്ന വ്യാപാര-വാണിജ്യ നിയമം, കർഷക (ശക്തീകരണ, സംരക്ഷണ) നിയമം, അവശ്യസാധന നിയമഭേദഗതി എന്നീ നിയമങ്ങളാണു രാജ്യത്തെ കർഷകരുടെ നെഞ്ചിൽ തീ കോരിയിടുന്നത്.
ഇടനിലക്കാരിൽനിന്നു കർഷകരെ രക്ഷിക്കുകയാണ് ഈ നിയമങ്ങളുടെ ലക്ഷ്യമെന്നു കേന്ദ്രസർക്കാർ പറയുന്നു. അതേസമയം, കാർഷികവിപണിയിൽ ഇപ്പോഴുള്ള ഇടനിലക്കാരേക്കാൾ കൂടുതൽ ശക്തരായ കോർപറേറ്റുകളുടെ ചൂഷണമാണ് ഈ നിയമങ്ങൾ നടപ്പായാൽ ഉണ്ടാകാൻ പോകുന്നതെന്നാണു കർഷകർ കരുതുന്നത്. മോദി സർക്കാരിന്റെ കോർപറേറ്റ് അനുകൂല നയങ്ങളുടെ ദോഷഫലങ്ങൾ അനുഭവിക്കുന്നവർക്കു മറിച്ചൊരു ചിന്ത ഉണ്ടാകാൻ ന്യായമില്ലല്ലോ. വൻകിട കച്ചവടസമൂഹത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന സമീപനം ബിജെപി സർക്കാരിന്റെ എല്ലാ നയങ്ങളിലുമുണ്ടെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നതുമാണ്. നോട്ട് നിരോധനവും തിടുക്കത്തിലുള്ള ജിഎസ്ടി നടപ്പാക്കലും ആലോചനയില്ലാത്ത ലോക്ഡൗൺ നിയന്ത്രണങ്ങളും സാധാരണക്കാർക്കും ചെറുകിട മേഖലയിലുള്ളവർക്കും കനത്ത നഷ്ടമുണ്ടാക്കിയപ്പോൾ വൻകിട കുത്തകകൾ ഈ പ്രതിസന്ധിഘട്ടങ്ങളിലും വൻതോതിൽ വളരുകയാണു ചെയ്തത്. അതിനുവേണ്ട അനുകൂല നയസമീപനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി.
കൃഷി ലാഭകരമായ ഉപജീവനമാർഗമാണെന്നു തെളിയിച്ച പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരാണു ഡൽഹിയിൽ ആദ്യം സമരത്തിനെത്തിയത്. പുതിയ കാർഷികനിയമങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ അവർക്കു പെട്ടെന്നു പിടികിട്ടി. കർഷകസമരം കുറേ സിക്ക് കർഷകരുടെ സമരമാണെന്നു വരുത്തിത്തീർക്കാൻ ആദ്യമൊക്കെ ശ്രമങ്ങളുണ്ടായെങ്കിലും പിന്നീട് ഉത്തർപ്രദേശിൽനിന്നും രാജസ്ഥാനിൽനിന്നുമൊക്കെ കർഷകർ കൂട്ടത്തോടെ ഡൽഹിയിൽ സമരത്തിനെത്തിയതോടെ ആ നീക്കം പൊളിഞ്ഞു. കർഷകസഖ്യം തുടങ്ങിയതിനു ശേഷം രണ്ടു സഖ്യകക്ഷികൾ ബിജെപിയോടു വിടപറഞ്ഞതു കാണാതിരുന്നുകൂടാ - ആദ്യം പഞ്ചാബിലെ പ്രമുഖ കക്ഷിയായ ശിരോമണി അകാലിദളും പിന്നീട് രാജസ്ഥാനിലെ ലോക് താന്ത്രിക് പാർട്ടിയും.
സമരംചെയ്യുന്ന കർഷകർ ഉന്നയിക്കുന്ന പ്രശ്നങ്ങളിൽ ന്യായമുണ്ട് എന്നുതന്നെയാണ് ഇവരുടെ രാഷ്ട്രീയ നിലപാടുമാറ്റം സൂചിപ്പിക്കുന്നത്. സമരക്കാരെ പ്രതിപക്ഷാനുകൂലികളും രാജ്യദ്രോഹികളുമൊക്കെയായി ചിത്രീകരിക്കുന്നതു വിലകുറഞ്ഞ രാഷ്ട്രീയമാണ്. അത് അപകടകരമാണ്. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ നിഴൽസംഘങ്ങൾ ഡൽഹിയിലെ കർഷകസമരം അട്ടിമറിച്ചേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടു കാര്യങ്ങൾ കൈവിട്ടുപോകാതെ കർഷകസമരം ഒത്തുതീർപ്പാക്കാനുള്ള ആത്മാർഥമായ ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം.
തീയിൽ കുരുത്ത കർഷകർ വെയിലത്തു വാടില്ല
12:30 AM Jun 28, 2021 | Deepika.com