നോട്ടുനിരോധനംപോലെ പെട്ടെന്നെടുത്തതാണു കാഷ്മീരിനെ വിഭജിക്കാനുള്ള തീരുമാനവും. സംഘപരിവാറിന്റെ അജൻഡ അതേപടി സർക്കാർ നടപ്പാക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം സംസ്ഥാന വിഭജനനീക്കത്തെ ശക്തമായി എതിർത്തെങ്കിലും കേന്ദ്രസർക്കാർ അതൊന്നും ചെവിക്കൊണ്ടില്ല. ഇപ്പോൾ ചില കാര്യങ്ങളിലെങ്കിലും വീണ്ടുവിചാരത്തിനു തയാറാവുകയാണെങ്കിൽ അതൊരു ശുഭലക്ഷണമാണ്.
ജമ്മു- കാഷ്മീരിനു സംസ്ഥാനപദവി തിരിച്ചുനൽകിയേക്കുമെന്നും അവിടെ ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പു നടത്തുമെന്നുമുള്ള സൂചനകൾ കാഷ്മീർ ജനതയെ ദേശീയ മുഖ്യധാരയിലേക്കു തിരിച്ചുകൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരിൽ പ്രതീക്ഷ ഉണർത്തിയിരിക്കുകയാണ്. ജമ്മു- കാഷ്മീരിനു പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിൽ താൻ പ്രതിജ്ഞാബദ്ധനാണെന്നു കാഷ്മീർ വിഷയങ്ങൾ ചർച്ചചെയ്ത വ്യാഴാഴ്ചത്തെ സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി. ഉചിതമായ സമയത്തു ജമ്മു- കാഷ്മീർ വീണ്ടും സംസ്ഥാനമാകുമെന്നു പറഞ്ഞതല്ലാതെ അതെന്നുണ്ടാകുമെന്നു പ്രധാനമന്ത്രിയോ സർക്കാരോ വിശദീകരിച്ചില്ല. മണ്ഡല പുനർനിർണയത്തിനും നിയമസഭാ തെരഞ്ഞെടുപ്പിനുമാണ് ആദ്യപരിഗണനയെന്നു സർക്കാർ വ്യക്തമാക്കുകയുംചെയ്തു. എന്നാൽ, കാഷ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിമാരായ നാഷണൽ കോണ്‍ഫറൻസ് നേതാവ് ഒമർ അബ്ദുള്ളയുടെയും പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെയും നിലപാട്. അവിശ്വാസത്തിന്റെ കാർമേഘങ്ങൾ നീങ്ങാതെ സമാധാനാന്തരീക്ഷം വരില്ല.
വേണ്ടത്ര കൂടിയാലോചനകളോ അഭിപ്രായ സമന്വയമോ ഇല്ലാതെയാണു കേന്ദ്രസർക്കാർ രണ്ടുവർഷം മുന്‍പ് കാഷ്മീരിന്റെ പ്രത്യേക ഭരണഘടനാപദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ വിഭജിച്ച് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതും. സംസ്ഥാനത്തെ വിഘടനവാദ നീക്കങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും തടയുന്നതിനാണ് അതെന്നായിരുന്നു വിശദീകരണം. പക്ഷേ, കാഷ്മീരിലെ ജനാധിപത്യസംവിധാനമാകെ തകിടം മറിക്കപ്പെടുന്ന സ്ഥിതിവിശേഷം അതുമൂലമുണ്ടായി. കാഷ്മീരികൾ ദേശീയ മുഖ്യധാരയിൽനിന്നു കൂടുതൽ അകലുന്നതായും പിന്നീടുണ്ടായ ഓരോരോ സംഭവങ്ങൾ തെളിയിച്ചു. നോട്ടുനിരോധനംപോലെ പെട്ടെന്നെടുത്തതാണു കാഷ്മീരിനെ വിഭജിക്കാനുള്ള തീരുമാനവും. സംഘപരിവാറിന്റെ അജൻഡ അതേപടി സർക്കാർ നടപ്പാക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം സംസ്ഥാന വിഭജനനീക്കത്തെ ശക്തമായി എതിർത്തെങ്കിലും കേന്ദ്രസർക്കാർ അതൊന്നും ചെവിക്കൊണ്ടില്ല. ഇപ്പോൾ ചില കാര്യങ്ങളിലെങ്കിലും വീണ്ടുവിചാരത്തിനു തയാറാവുകയാണെങ്കിൽ അതൊരു ശുഭലക്ഷണമാണ്.
ജമ്മു- കാഷ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം വകുപ്പും 35 എ ഉപവകുപ്പും റദ്ദാക്കപ്പെട്ടത് 2019 ഓഗസ്റ്റ് അഞ്ചിനായിരുന്നു. സംസ്ഥാനമായിരുന്ന ജമ്മു- കാഷ്മീർ 2019 ഒക്ടോബർ 19 മുതൽ ജമ്മു-കാഷ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി മാറി. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ചുള്ള കാര്യങ്ങളാണു പിന്നീട് ഈ രണ്ടു പ്രദേശങ്ങളിലും നടക്കുന്നത്. പ്രതിഷേധ സ്വരങ്ങളെയെല്ലാം അടിച്ചമർത്തുന്നതിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങിയ കാഷ്മീരി നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കി. കാഷ്മീർ താഴ്വരയിൽ ഇന്റർനെറ്റ് സൗകര്യവും ടെലിഫോണ്‍ അടക്കമുള്ള മറ്റ് വിവരവിനിമയ ബന്ധങ്ങളും വിച്ഛേദിച്ചു.
കർഫ്യൂവും ഇതര നിരോധനങ്ങളും നടപ്പാക്കി ജനജീവിതത്തിനു കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആഴ്ചകൾക്കുശേഷമാണു ഫോണ്‍ സൗകര്യം പുനഃസ്ഥാപിക്കപ്പെട്ടത്. ഇന്റർനെറ്റ് സേവനം വീണ്ടും ലഭിക്കാൻ അഞ്ചുമാസമെടുത്തു. ജനങ്ങളുടെ പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ടുവെന്നു മാത്രമല്ല വാണിജ്യ- വ്യവസായ പ്രവർത്തനങ്ങളെല്ലാം മുടങ്ങിയതിനാൽ സാമ്പത്തികനിലയും തകരാറിലായി. ഇതിന്റെയൊക്കെ പ്രതിഫലനം ഇനി നടക്കാൻപോകുന്ന തെരഞ്ഞെടുപ്പിലുമുണ്ടാകുക സ്വാഭാവികമാണ്.
ജമ്മു കാഷ്മീരിന്റെ ഭരണഘടനാ പദവിയിൽ മാറ്റംവന്ന ശേഷം ആദ്യമായാണ് അവിടത്തെ രാഷ്ട്രീയ നേതാക്കളും കേന്ദ്രസർക്കാരും തമ്മിൽ ഒരു കൂടിക്കാഴ്ച വ്യാഴാഴ്ച നടക്കുന്നത്. കാഷ്മീരിലെ സ്ഥിതിഗതികൾ ഇപ്പോൾ തങ്ങളുടെ നിയന്ത്രണത്തിലായിട്ടുണ്ടെന്നു കേന്ദ്ര സർക്കാർ കരുതുന്നുണ്ടാവാം. അതേസമയം ഇക്കാര്യത്തിൽ ഐക്യത്തോടെ നീങ്ങണമെന്ന ചിന്ത പ്രതിപക്ഷനിരയിൽ ശക്തമാണ്. കാഷ്മീരിനു പ്രത്യേക പദവി തിരിച്ചുകിട്ടുന്നതിനു പരിശ്രമിക്കുന്നതിനായി മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിൽ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻസ് എന്ന പേരിൽ പ്രാദേശിക പാർട്ടികളുടെ ഒരു സഖ്യം രൂപീകരിക്കുകയുണ്ടായി. കാഷ്മീരിലെ തീവ്രവാദി വിഭാഗങ്ങളും ഗുപ്കർ സഖ്യത്തെ പിന്തുണച്ചു. 2020 നവംബർ 17-നു കോണ്‍ഗ്രസ് ഗുപ്കർ സഖ്യത്തിൽനിന്നു പിന്മാറി. ഗുപ്കർ സഖ്യം തെരഞ്ഞെടുപ്പിൽ ബിജെപിക്കും കോണ്‍ഗ്രസിനും ഭീഷണിയാണ്. ബിജെപി തെരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ അവരുടെ രാഷ്ട്രീയ തന്ത്രങ്ങൾക്കു വലിയ തിരിച്ചടിയുണ്ടാകും. അതുകൊണ്ടു കാഷ്മീരിലെ ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങൾ അവിടെ സമാധാനം കൊണ്ടുവരുമോ എന്നതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യങ്ങളാണ്.
ജമ്മു- കാഷ്മീരിലെ അനുരഞ്ജന നീക്കങ്ങൾ
11:08 PM Jun 25, 2021 | Deepika.com