പെണ്‍കുട്ടികളെ ആത്മവിശ്വാസമുള്ളവരായി വളർത്തുകയും അവർക്കു സാന്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയും മാത്രമല്ല, പ്രതിസന്ധിഘട്ടത്തിൽ തളർന്നുപോകാതിരിക്കാൻ അവർക്ക് ആത്മധൈര്യം പകരുകയും ചെയ്യേണ്ടതു മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്.
സാമൂഹിക വികസനസൂചികകളിലും സാക്ഷരതയിലും ലോകനിലവാരത്തിനൊപ്പമാണ് എന്ന് അഭിമാനിക്കുന്ന കേരളത്തിലെ ആളുകളുടെ യഥാർഥ സാംസ്കാരിക നിലവാരം ഇന്ന് എവിടെയാണ്? ഓരോ ദിവസവും കേൾക്കേണ്ടിവരുന്ന വാർത്തകൾ ഒരു സൂചനയാണെങ്കിൽ പരമദയനീയമാണ് ഇവിടത്തെ അവസ്ഥയെന്നു പറയേണ്ടിവരും. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന പല കാര്യങ്ങളും ചെകുത്താനെ സന്തോഷിപ്പിക്കുന്നതാണ്. സ്ത്രീധന-ഗാർഹിക പീഡനങ്ങളും അതുമായി ബന്ധപ്പെട്ട മരണങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളുമൊക്കെ പെരുകുന്നു. അവിശ്വസനീയമായ പല വാർത്തകളും കേൾക്കുന്പോൾ ഈ കേരളത്തിൽതന്നെയാണോ ഇതെല്ലാം നടക്കുന്നതെന്നു ചോദിച്ചുപോകും. അത്രയ്ക്കു ലജ്ജാകരവും അപമാനകരവും അപലപനീയവുമാണ് മാന്യതയുടെ പുറംമോടിക്കുള്ളിൽ ഇവിടെ നടക്കുന്ന പല ക്രൂരകൃത്യങ്ങളും.
ശാസ്താംകോട്ടയ്ക്കു സമീപം വിസ്മയ എന്ന ഇരുപത്തിനാലുകാരി തിങ്കളാഴ്ച പുലർച്ചെ ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവം കേരളത്തെയാകെ നടുക്കി. ഇതൊരു കൊലപാതകമാണെന്നു പെണ്‍കുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് എസ്. കിരണ്‍ കുമാർ അറസ്റ്റിലായിട്ടുണ്ട്. ഒരു വർഷം മുന്‍പായിരുന്നു വിവാഹം. പിന്നീടു സ്ത്രീധനവുമായി ബന്ധപ്പെട്ടു തർക്കങ്ങളുണ്ടായി. വിവാഹസമയത്ത് വിസ്മയയ്ക്ക് ഒന്നേകാൽ ഏക്കർ സ്ഥലവും 100 പവൻ സ്വർണവും പത്തുലക്ഷത്തിലേറെ രൂപ വിലയുള്ള കാറും സ്ത്രീധനമായി നൽകിയിരുന്നതായി പെണ്‍കുട്ടിയുടെ വീട്ടുകാർ പറയുന്നു. ഭേദപ്പെട്ട സാന്പത്തികശേഷിയുള്ള കുടുംബങ്ങളാണ് ഇരുവരുടെയും. വിദ്യാഭ്യാസ യോഗ്യതകളിലും കുറവില്ല. ഭർത്താവ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ഭാര്യ ബിഎഎംഎസ് അവസാനവർഷ വിദ്യാർഥിനിയും. എന്നിട്ടും സ്ത്രീധനത്തിന്റെ പേരിൽ തർക്കമുണ്ടാവുകയും അതു പെണ്‍കുട്ടിയുടെ മരണത്തിൽ കലാശിക്കുകയുമാണു ചെയ്തതെങ്കിൽ അത് കേരളസമൂഹം എത്തിനിൽക്കുന്ന വലിയ മൂല്യത്തകർച്ചയുടെ ദുരന്തചിത്രമാണു വരച്ചുകാട്ടുന്നത്.
വിസ്മയയുടെ മരണത്തെപ്പറ്റി കേരളം ചർച്ചചെയ്തുകൊണ്ടിരിക്കെ ഇന്നലെ സംസ്ഥാനത്തു മറ്റു രണ്ടു പെണ്‍കുട്ടികളുടെ അപമൃത്യു കൂടി റിപ്പോർട്ടുചെയ്യപ്പെട്ടു. വിഴിഞ്ഞത്ത് അർച്ചനയും ആലപ്പുഴ വള്ളികുന്നത്ത് സുചിത്രയുമാണ് ഭർത്തൃഗൃഹത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഈ മരണങ്ങളുടെ കാരണങ്ങൾ പോലീസ് അന്വേഷണം പൂർത്തിയായതിനുശേഷമേ വ്യക്തമാകൂ. എങ്കിലും കേരളത്തിൽ ഇത്തരം മരണങ്ങൾ കൂടിവരുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് 66 സ്ത്രീധന പീഡന മരണങ്ങളുണ്ടായി എന്നാണു കണക്ക്. ഇക്കാലയളവിൽ പതിനയ്യായിരത്തിലധികം സ്ത്രീധനപീഡനക്കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടു. പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്താത്ത ഇത്തരം കേസുകൾ ഇതിന്റെ എത്രയോ മടങ്ങുണ്ടാവും? നിശ്ശബ്ദമായി പീഡനം അനുഭവിച്ചും വേദന തിന്നും കഴിയുന്ന പെണ്‍കുട്ടികൾ നിരവധിപേരുണ്ടാവില്ലേ? സ്ത്രീധനം ഇവിടെ നിയമംമൂലം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും മറ്റു പല പേരുകളിലായി ആ സന്പ്രദായം നിലനിൽക്കുന്നു. ചില സമുദായങ്ങളിൽ പെണ്‍കുട്ടിക്കു കുടുംബ സ്വത്തിലുള്ള ഓഹരി വിവാഹസമയത്താണു കൊടുക്കുന്നത്. ആ ഓഹരി പെണ്‍കുട്ടിയുടെ അവകാശമാണ്. സ്ത്രീ തന്നെയാണു സ്വത്ത് എന്ന മനോഭാവം വളർത്തുന്നതിനു പകരം പണത്തിന് അമിതപ്രാധാന്യം നൽകുന്പോഴാണു പ്രശ്നമാകുന്നത്. പണത്തോടുള്ള അത്യാർത്തി ഇന്നത്തെ സമൂഹത്തിൽ കൂടിവരുന്നു. ആർത്തി മൂക്കുന്പോൾ മനുഷ്യബന്ധങ്ങൾക്കു വിലയില്ലാതാകുന്നു.
സ്ത്രീധന പീഡനങ്ങൾക്ക് അറുതി വരണമെങ്കിൽ സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റംവരണം. ആണ്‍കുട്ടികളോടൊപ്പം തുല്യവ്യക്തിത്വവും അന്തസും അഭിപ്രായ സ്വാതന്ത്ര്യവുമുള്ള വ്യക്തിയാണു പെണ്‍കുട്ടി എന്ന വസ്തുത അംഗീകരിക്കുന്ന വിധത്തിൽ സമൂഹത്തിന്റെ കാഴ്ചപ്പാടു മാറണം. പങ്കാളിയോട് സ്നേഹവും ആദരവും ഉണ്ടാകേണ്ടതിനു പകരം വ്യക്തികളിൽ സ്വാർഥതയും സ്വന്തം സുഖചിന്തയും നിറയുന്പോൾ പ്രണയത്തിന്റെയും ദാന്പത്യത്തിന്റെയുമൊക്കെ ദൃഢത നഷ്ടപ്പെടുന്നു. ആളുകൾക്കു വിട്ടുവീഴ്ചാമനോഭാവം കുറഞ്ഞുവരുന്നതിന്റെ പ്രശ്നങ്ങളുമുണ്ട്. പ്രണയാഭ്യർഥന നിരസിക്കുന്ന പെണ്‍കുട്ടിയെ നിഷ്കരുണം കൊല്ലുന്ന സംഭവങ്ങളും ഇപ്പോൾ ഉണ്ടാകുന്നതു മനസിന്റെ ആർദ്രഭാവങ്ങളെല്ലാം സ്വാർഥമോഹങ്ങളുടെ വേലിയേറ്റത്തിൽ ഇല്ലാതാകുന്നതുകൊണ്ടാണ്. സ്ത്രീധന പീഡനക്കേസുകളിലെ കുറ്റവാളികൾക്കു കടുത്ത ശിക്ഷ ഉറപ്പാക്കുന്നവിധത്തിൽ നിയമനടപടികളുണ്ടാകണം. എന്നാൽ, അതുകൊണ്ടു മാത്രം ഈ ദുഷ്പ്രവണത അവസാനിക്കുമെന്നു കരുതാനാവില്ല. സംസ്ഥാനത്തെ 28 കുടുംബകോടതികളിലായി ഒരു ലക്ഷത്തിലധികം കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. മുന്‍പു കുടുംബങ്ങളിലെ തർക്കങ്ങൾ ബന്ധുക്കളും അടുപ്പക്കാരുമൊക്കെ ചേർന്നു പരിഹരിച്ചിരുന്നു. ഇന്ന് അതല്ല സ്ഥിതി. നിസാരപ്രശ്നങ്ങൾപോലും ഉൗതിവീർപ്പിക്കാനാണു ബന്ധുക്കൾ ശ്രമിക്കുക. ഇങ്ങനെ പല കുടുംബങ്ങളും തകരുന്പോൾ മാറിനിന്നു കുറ്റം പറയുന്നവരാണു കൂടുതൽ. പെണ്‍കുട്ടികളെ ആത്മവിശ്വാസമുള്ളവരായി വളർത്തുകയും അവർക്കു സാന്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയും മാത്രമല്ല, പ്രതിസന്ധിഘട്ടത്തിൽ തളർന്നുപോകാതിരിക്കാൻ അവർക്ക് ആത്മധൈര്യം പകരുകയും ചെയ്യേണ്ടതു മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്.
മറക്കരുത്, അവൾ നമ്മുടെ മകളാണ്
12:51 AM Jun 23, 2021 | Deepika.com