ഒരു വർഷത്തിലേറെയായി കായികമത്സരങ്ങൾ നടക്കാത്തതു മൂലം സ്കൂളുകളിലും കോളജുകളിലുമൊന്നും കായികപരിശീലനം നടക്കുന്നില്ല. ഈ ആലസ്യം ലോക കായികരംഗത്തു വളരെ പിന്നിലായ ഇന്ത്യയെ കൂടുതൽ പിന്നാക്കം പോകാൻ ഇടയാക്കരുത്.
ദീർഘകാലം ഇന്ത്യൻ കായികരംഗത്തിന്റെ അഭിമാന പ്രതീകമായി നിലകൊണ്ട ഇതിഹാസതാരം മിൽഖാ സിംഗ് വിടവാങ്ങിയിരിക്കുകയാണ്. പറക്കും സിംഗ് എന്ന അപരനാമത്തിൽ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ആളാണ് അദ്ദേഹം. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും 400 മീറ്റർ ഓട്ടത്തിൽ സ്വർണമെഡൽ ജേതാവാകുകയും 1960-ലെ റോം ഒളിന്പിക്സിൽ 400 മീറ്റർ ഓട്ടത്തിൽ ഫോട്ടോഫിനിഷിൽ നാലാംസ്ഥാനത്തേക്കു തള്ളപ്പെട്ടുപോകുകയും ചെയ്ത മിൽഖാസിംഗ് ലോക കായികവേദിയിൽ എന്നും പിന്തള്ളപ്പെട്ടവരുടെ നിരയിൽ മാത്രം സ്ഥാനമുണ്ടായിരുന്ന ഇന്ത്യക്കു പ്രതീക്ഷയുടെ വാതായനങ്ങൾ തുറന്നുകൊടുത്ത സ്പോർട്സ് മാന്ത്രികനാണ്.
ഇന്ത്യ-പാക്കിസ്ഥാൻ വിഭജനകാലത്തെ സംഘർഷങ്ങൾ നേരിട്ടു കാണുകയും അതിന്റെ ദുരന്തങ്ങൾ നേരിട്ടനുഭവിക്കുകയും ചെയ്ത മിൽഖാ സിംഗ് തളരാത്ത പോരാട്ടവീര്യത്തിന്റെ പ്രതീകംകൂടിയായിരുന്നു. ചുറ്റുമുള്ള പ്രതികൂല സാഹചര്യങ്ങളോടെല്ലാം പൊരുതിയാണ് അദ്ദേഹം കളിക്കളത്തിൽ കൂടുതൽ വേഗങ്ങൾ ആർജിച്ചതും നേട്ടങ്ങൾ വെട്ടിപ്പിടിച്ചതും. അതുകൊണ്ടുതന്നെ സമാനതകളില്ലാത്തതാണ് മിൽഖാസിംഗ് ഇന്ത്യൻ കായികവേദിക്കു നൽകിയിട്ടുള്ള സംഭാവനകൾ.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്ലറ്റ് എന്നു മിൽഖാ സിംഗിനെ വിശേഷിപ്പിക്കുന്പോൾ ആരെങ്കിലും നെറ്റിചുളിക്കുമോ? അന്താരാഷ്ട്ര വേദികളിൽ അദ്ദേഹത്തെക്കാൾ മികച്ച നേട്ടങ്ങൾ കൈവരിച്ച മലയാളികൾ ഉൾപ്പെടെയുള്ള അത്ലറ്റുകൾ പിന്നീട് ഉണ്ടായിട്ടുണ്ട്. ലോകമെങ്ങും ആരാധകരുള്ള പ്രശസ്തരായ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ നിരവധിയുണ്ടായി. പക്ഷേ, നേടിയ മെഡലുകളുടെ എണ്ണമോ പ്രശസ്തിയോ മാത്രം വച്ചല്ലല്ലോ ഒരു കായികതാരത്തിന്റെ മാറ്റുരയ്ക്കേണ്ടത്. പിന്നീടു വന്ന തലമുറയ്ക്കു ലഭിച്ച പരിശീലനങ്ങളോ മറ്റു സൗകര്യങ്ങളോ ഒന്നുമില്ലാതെയാണ് മിൽഖാസിംഗ് വിജയങ്ങൾ നേടി ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിലേക്ക് ഓടിക്കയറിയത്. കനൽവഴികൾ ഒട്ടേറെ പിന്നിട്ടാണ് അദ്ദേഹം വിജയസോപാനത്തിലെത്തിയതും. അതിന് ഒട്ടേറെ വിയർപ്പൊഴുക്കേണ്ടിവന്നു. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നു. കുടുംബാംഗങ്ങളെപ്പോലും നഷ്ടപ്പെട്ട വിഭജനകാല കലാപങ്ങളിലെ ചോരച്ചാലിൽനിന്നാണ് മഹാനായ ഒരു അത്ലറ്റ് ലോക കായികവേദിയിലെത്തി പീഠമുറ പ്പിക്കുന്നത്. കുടുംബാംഗങ്ങൾ നഷ്ടമായ ആ കൗമാരക്കാരൻ ജീവൻ രക്ഷിക്കാനും വിശക്കുന്ന വയറുനിറയ്ക്കാനുമായി ഓട്ടം തുടങ്ങി. നിശ്ചയദാർഢ്യവും ആത്മധൈര്യവും അയാളെ മുന്നോട്ടു നയിച്ചു. ശരിക്കും ഇതിഹാസ സമാനമായ ജീവിതം.
മിൽഖാസിംഗിന്റെ കാലത്തുനിന്ന് ഇന്ത്യൻ കായികരംഗം ഏറെ വളർന്നു. കായികതാരങ്ങൾക്കു ഭേദപ്പെട്ട പരിശീലന സൗകര്യങ്ങളും പ്രോത്സാഹനങ്ങളും ലഭിക്കാൻ തുടങ്ങി. അത്ലറ്റിക്സിലും ചില ഗെയിംസ് ഇനങ്ങളിലും മലയാളിതാരങ്ങളുടെ വലിയ മുന്നേറ്റം രാജ്യം കണ്ടു. ദേശീയതലത്തിൽ തിളങ്ങുന്ന കായികതാരങ്ങൾക്കു സർക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിച്ചു. കായികരംഗത്തു തിളങ്ങിയാലും ജീവിതഭദ്രത ലഭിക്കും എന്ന നില വന്നു.
പക്ഷേ, കുറേ നാളുകളായി രാജ്യത്തെയും കേരളത്തിലെയും അത്ലറ്റ്സ് രംഗം തളർച്ചയിലാണ്. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ ഈ തളർച്ചയുടെ തോതു കൂട്ടി. ഒരു വർഷത്തിലേറെയായി കായികമത്സരങ്ങൾ നടക്കാത്തതു മൂലം സ്കൂളുകളിലും കോളജുകളിലുമൊന്നും കായികപരിശീലനം നടക്കുന്നില്ല. ഈ ആലസ്യം ലോക കായികരംഗത്തു വളരെ പിന്നിലായ ഇന്ത്യയെ കൂടുതൽ പിന്നാക്കം പോകാൻ ഇടയാക്കരുത്. പല പാശ്ചാത്യരാജ്യങ്ങളിലും സ്കൂളുകളിൽ നിർബന്ധിത പാഠ്യവിഷയമാണു സ്പോർട്സ്. കുട്ടികളെ മാനസികമായും ശാരീരികമായും കരുത്തരാക്കുകയാണ് സ്പോർട്സ് പരിശീലനത്തിലൂടെ ഉദ്ദേശിക്കുന്നത്. എന്നാൽ, കേരളത്തിലെ സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ പലതിലും സ്പോർട്സ് അധ്യാപകൻ വേണ്ട എന്ന നിലയിലാണ് ഇപ്പോൾ ഭരണകർത്താക്കളുടെ ചിന്ത പോകുന്നത്. ബൗദ്ധികമായും കായികമായും കരുത്തരായ ഒരു തലമുറയെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾക്ക് ഇതു തിരിച്ചടിയുണ്ടാക്കും.
ഒരു കായിക കുടുംബമായിരുന്നു മിൽഖയുടേത്. ഇന്ത്യൻ വനിതാ വോളിബോൾ ക്യാപ്റ്റനായിരുന്ന നിർമൽ കൗറിനെ പ്രണയിച്ചു വിവാഹം കഴിച്ചു.
അർജുന അവാർഡ് ലഭിച്ച ഗോൾഫ് താരമാണു മകൻ ജീവ് മിൽഖാ സിംഗ്. തൊണ്ണൂറ്റൊന്നുകാരനായ മിൽഖാസിംഗ് ജീവിതത്തിന്റെ ട്രാക്കിലെ ഓട്ടം നിർത്തുന്നതിന് ആറു ദിവസം മുന്പാണു ഭാര്യ നിർമൽ സിംഗ് വിടവാങ്ങുന്നത്. ദുരന്തങ്ങൾ മിൽഖാസിംഗിനെ വിടാതെ പിന്തുടർന്നു എന്നു ചിലപ്പോൾ തോന്നാം. 1960-ലെ റോം ഒളിന്പിക്സിൽ 400 മീറ്റർ ഓട്ടത്തിൽ സെക്കൻഡിൽ പത്തിലൊരംശത്തിന്റെ വ്യത്യാസത്തിന് മിൽഖാസിംഗ് നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടപ്പോൾ ഇന്ത്യക്കു നഷ്ടമായത് വളരെ മോഹിച്ച ഒരു ഒളിന്പിക് മെഡലാണ്. പക്ഷേ ഇത്തരം തോൽവികളൊന്നും അദ്ദേഹത്തെ തളർത്തിയില്ല. മിൽഖയോടുള്ള പ്രിയം ഇന്ത്യക്കാർക്കു കുറഞ്ഞുമില്ല. മിൽഖാസിംഗ് കുറിച്ച ഏഷ്യൻ റിക്കാർഡ് 26 വർഷവും ഇന്ത്യൻ റിക്കാർഡ് 38 വർഷവും ഇളക്കമില്ലാതെ നിന്നു. ഇന്ത്യൻ കായികപ്രേമികളുടെ മനസിൽ മിൽഖാസിംഗ് അനശ്വരനായിത്തന്നെ നിൽക്കും. മഹാനായ ഈ ഇന്ത്യൻ കായികതാരത്തിന് ആദരാഞ്ജലികൾ.
മിൽഖാസിംഗിന്റെ സ്വപ്നം മരിക്കാതിരിക്കണമെങ്കിൽ
01:15 AM Jun 21, 2021 | Deepika.com