കോവിഡ് മഹാമാരിയെത്തുടർന്നുള്ള പ്രശ്നങ്ങൾ നമ്മുടെ വിദ്യാഭ്യാസ രീതികളിലും ബോധന സന്പ്രദായത്തിലും കാതലായ ചില പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ ബോധനവും ജ്ഞാനനിർമിതിയും എങ്ങനെ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനാകും എന്നതിനു പഠനങ്ങൾ നടത്തി മാർഗങ്ങൾ ആവിഷ്കരിക്കണം. പാവപ്പെട്ട കുട്ടികൾക്കും പഠനം മുടങ്ങാതെ അറിവ് നേടാനും കോഴ്സ് പൂർത്തിയാക്കാനും സഹായകരമായ സമഗ്രപദ്ധതികളാണു വേണ്ടത്.
കോവിഡ് മഹാമാരി മൂലം ഭാവി അനിശ്ചിതത്വത്തിലാകുമോ എന്ന ആശങ്കയിൽ കഴിയുന്ന ഒരു വിഭാഗമാണ് സർവകലാശാലാ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളും ഉന്നതപഠനത്തിനു തയാറെടുക്കുന്നവരും. കഴിഞ്ഞ ഒരു വർഷമായി പഠനം വേണ്ട രീതിയിൽ നടന്നിട്ടില്ല. പരീക്ഷകളുടെ കാര്യത്തിലും തികഞ്ഞ അനിശ്ചിതത്വമാണ്. ചില പരീക്ഷകൾ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തു. നടന്ന ചില പരീക്ഷകളുടെ ഫലം വന്നിട്ടില്ല. അത് എന്നു വരുമെന്നോ എങ്ങനെ വരുമെന്നോ ഒരു ധാരണയുമില്ല. നടക്കാനുള്ള പരീക്ഷകൾ എന്നു നടക്കുമെന്നോ എങ്ങനെ നടക്കുമെന്നോ എന്നതിലും അനിശ്ചിതത്വം.
പ്ലസ്ടു കോഴ്സ് പൂർത്തിയായി പ്രഫഷണൽ കോഴ്സുകളിലും മറ്റും പ്രവേശനം സ്വപ്നം കാണുന്നവരുടെ കാര്യമാണ് ഏറെ കഷ്ടം. ഭാവി എന്താകുമെന്ന ആശങ്കയിൽ തീ തിന്നുകയാണു സമർഥരായ ആയിരക്കണക്കിനു വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും. സർക്കാരിനും ബന്ധപ്പെട്ട അധികൃതർക്കുമാർക്കുമാകട്ടെ ഇക്കാര്യങ്ങളിലൊന്നും ഒരു തീരുമാനം പറയാൻ കഴിയുന്നുമില്ല.
നിലവിലുള്ള വിദ്യാഭ്യാസനയപ്രകാരം സ്കൂൾ പഠനം അവസാനിക്കുന്നതു പന്ത്രണ്ടാം ക്ലാസ് കഴിയുന്നതോടെയാണ്. ദേശീയതലത്തിൽ പിന്തുടരുന്ന സിബിഎസ്ഇ സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് ഇക്കൊല്ലം പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തേണ്ടതില്ലെന്നു തീരുമാനിച്ചിട്ടുണ്ട്. പത്ത്, പതിനൊന്ന് ക്ലാസുകളിലെ പരീക്ഷകളിൽ ലഭിച്ച മാർക്കും പന്ത്രണ്ടാംക്ലാസിലെ ഇന്റേണൽ പരീക്ഷയുടെ മാർക്കും കണക്കിലെടുത്തു നിശ്ചിത അനുപാതത്തിൽ വെയ്റ്റേജ് നൽകി പന്ത്രണ്ടാംക്ലാസ് പരീക്ഷയുടെ ഫലം നിശ്ചയിക്കാനാണു തീരുമാനം. ഇങ്ങനെയുള്ള ഗ്രേഡ് നിർണയം അതിസമർഥരായ വിദ്യാർഥികൾ പലരുടെയും യഥാർഥ മികവ് പ്രതിഫലിപ്പിക്കുന്നതാകുമോ എന്ന സംശയം ന്യായമുള്ളതാണ്.
അനർഹരായ പലർക്കും കൂടുതൽ മെച്ചപ്പെട്ട ഗ്രേഡ് ലഭിക്കുന്നതിനും കാരണമായേക്കാം. ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഓരോ സ്കൂൾ അധികൃതരും വിദ്യാർഥികൾക്കു നൽകുന്ന ഇന്റേണൽ മാർക്ക് അവരുടെ യഥാർഥ നിലവാരം അളന്നു നൂറുശതമാനം സത്യസന്ധതയോടെയായിരിക്കും എന്നു കരുതാനാവില്ല. പരീക്ഷയില്ലാതെ നടത്തുന്ന ഫലപ്രഖ്യാപനം പൊതുവായ നിലവാരത്തകർച്ചയ്ക്കിടയാക്കുമോ എന്ന സംശയം വേറെ. കഴിഞ്ഞ ആറു വർഷത്തെ മാർക്കു പരിഗണിച്ച് പ്ലസ്ടു ഫലം തീരുമാനിക്കുമെന്നാണ് ഐസിഎസ്ഇ സിലബസ് അധികൃതർ പറയുന്നത്. പ്ലസ്ടു പരീക്ഷ കഴിഞ്ഞ കേരളത്തിലാകട്ടെ 28 മുതൽ പ്രാക്ടിക്കൽ പരീക്ഷ കൂടി നടത്തിയശേഷമാണു ഫലം പ്രഖ്യാപിക്കുക. ഏതായാലും, പ്രഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനം പ്ലസ്ടു മാർക്ക് കണക്കിലെടുക്കാതെ എൻട്രൻസ് പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിലാകുന്ന രീതി നടപ്പാവുകയാണ് എന്നു കരുതണം. പഠനത്തിലും പ്രവേശന രീതികളിലും ഇതു ദൂരവ്യാപക ഫലങ്ങളുണ്ടാക്കാം.
കേരളത്തിൽ അവസാന വർഷ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ കാര്യവും വലിയ അനിശ്ചിതത്വത്തിലാണ്. ഇവരുടെ ഫൈനൽ പരീക്ഷകൾ എന്നു നടക്കും, എന്നു ഫലം വരും എന്നതിനൊന്നും ഒരു നിശ്ചയവുമില്ല. ഉന്നത പഠനത്തിനു തയാറെടുക്കുന്നവരും ജോലിക്കായി ശ്രമം തുടങ്ങേണ്ടവരും ഇവരിലുണ്ട്. കേരളത്തിലെ മിക്ക സർവകലാശാലകളിലും ഒരു വർഷം മുന്പു നടന്ന സെമസ്റ്റർ പരീക്ഷകളുടെ ഫലം പോലും വന്നിട്ടില്ല. കോവിഡിന്റെ കാരണം പറഞ്ഞാണ് മൂല്യനിർണയവും ഫലവും വൈകുന്നത്.
സർവകലാശാലാ അധികൃതർ മനസുവച്ചിരുന്നെങ്കിൽ അധ്യാപകരെക്കൊണ്ടു വർക്ക് ഫ്രം ഹോം രീതിയിൽ പരീക്ഷകളുടെ മൂല്യനിർണയം നടത്തിക്കാമായിരുന്നില്ലേ? കേരളത്തിനു പുറത്തുള്ള പല സർവകലാശാലകളും അങ്ങനെ ചെയ്തിട്ടുണ്ട്. ഇവിടെ കോളജുകളിലെ ഓൺലൈൻ പഠനം പോലും ശരിയായ രീതിയിൽ നടന്നിട്ടില്ല. പഠിക്കാതെ എന്തു പരീക്ഷയെഴുതും എന്ന വിദ്യാർഥികളുടെ ചോദ്യം ന്യായമുള്ളതാണ്. ഇനി ഫൈനൽ പരീക്ഷകൾ നടത്തി പേപ്പറുകളെല്ലാം നോക്കി എന്നു ഫലം പ്രഖ്യാപിക്കാനാണ്? വിദ്യാർഥികൾക്ക് ഒന്നും രണ്ടും വർഷം നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. അവരുടെ ആയുസിലെ ആ വർഷങ്ങൾ ഇങ്ങനെ വെറുതേ പോവുകയാണ്. കോവിഡ് മാത്രമല്ല ഇതിന് ഉത്തരവാദി.
കോവിഡ് മഹാമാരിയെത്തുടർന്നുള്ള പ്രശ്നങ്ങൾ നമ്മുടെ വിദ്യാഭ്യാസ രീതികളിലും ബോധന സന്പ്രദായത്തിലും കാതലായ ചില പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ ബോധനവും ജ്ഞാനനിർമിതിയും എങ്ങനെ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനാകും എന്നതിനു പഠനങ്ങൾ നടത്തി മാർഗങ്ങൾ ആവിഷ്കരിക്കണം. പാവപ്പെട്ട കുട്ടികൾക്കും പഠനം മുടങ്ങാതെ അറിവ് നേടാനും കോഴ്സ് പൂർത്തിയാക്കാനും സഹായകരമായ സമഗ്രപദ്ധതികളാണു വേണ്ടത്. സ്കൂളുകളിലും കോളജുകളിലും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടണം. കേരളത്തിലെ പൊതു വിദ്യാലയങ്ങൾ മിക്കതും സ്മാർട്ട് ക്ലാസ് റൂമുകളുള്ള ഹൈടെക് സ്ഥാപനങ്ങളായി മാറിക്കഴിഞ്ഞു. അതേസമയം കോളജ് കാന്പസുകളിൽ പലതിലും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്.
വിദ്യാലയങ്ങളും കലാലയങ്ങളും പകർച്ചവ്യാധികൾ പടരാത്ത സുരക്ഷിത ഇടങ്ങളാക്കി മാറ്റുന്നതിനുവേണ്ട സാന്പത്തിക സഹായം നൽകേണ്ടതു സർക്കാരാണ്. വീട്ടിലിരുന്നുള്ള ഓൺലൈൻ പഠനത്തിന്റെ ന്യൂനതകൾ പലതും ഇതിനകം തന്നെ സമൂഹം മനസിലാക്കിക്കഴിഞ്ഞു. കോഴ്സുകൾ യഥാകാലം പൂർത്തിയാക്കി തങ്ങളുടെ ഭാവി സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതിനു വിദ്യാർഥികളെ സഹായിക്കുന്ന സജീവ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകരുത്
12:58 AM Jun 18, 2021 | Deepika.com