അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അംഗീകരിക്കാൻ മടിയുള്ള ഭരണകർത്താക്കളാണ് ചെറിയ വിമർശനങ്ങളോടുപോലും വലിയ അസഹിഷ്ണുത പുലർത്തുന്നത്. അഭിപ്രായങ്ങളുടെ വായ മൂടിക്കെട്ടി സംരക്ഷണക്കോട്ട ഒരുക്കാൻ ശ്രമിക്കുന്നവർ, ജനാധിപത്യ ആശയസംഹിതകളുമായി ഒട്ടും പൊരുത്തപ്പെടുന്നവരല്ല. വിമർശനങ്ങളെ രാജ്യദ്രോഹക്കുറ്റം ചുമത്തി നേരിടാൻ നോക്കുന്നത് പക്വതയുള്ള ഒരു ഭരണകൂടത്തിനു യോജിച്ചതുമല്ല.
ഭരണഘടനാവാഴ്ചയുള്ള ഒരു ജനാധിപത്യരാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം എന്ന മൗലികാവകാശം സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ഭരണകൂടത്തെ വീണ്ടും ഓർമിപ്പിക്കുകയാണു നീതിപീഠങ്ങൾ. പ്രതിഷേധം എന്നതു തീവ്രവാദമല്ലെന്നും ഒരുവിഭാഗം കോളജ് വിദ്യാർഥികൾ പ്രതിഷേധിച്ചാൽ ഇളകുന്നതല്ല രാജ്യത്തിന്റെ അടിത്തറയെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരേ ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിലെ ഒരു പ്രതിക്കു ജാമ്യമനുവദിച്ചാണു കോടതിയുടെ നിരീക്ഷണം. സമാധാനപരമായി പ്രതിഷേധിക്കുന്നതു നിയമവിരുദ്ധമോ ഭീകരപ്രവർത്തനമോ അല്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രസംഗിക്കുന്നതും വഴിതടയുന്നതുമൊന്നും യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളല്ലെന്നും കോടതി നിരീക്ഷിച്ചു. എതിർശബ്ദങ്ങളെ ഭരണകൂടം അടിച്ചമർത്തുന്പോൾ പ്രതിഷേധിക്കാനുള്ള അവകാശവും ഭീകരപ്രവർത്തനവും തമ്മിൽ വേർതിരിക്കുന്ന വരയ്ക്കു മങ്ങലേൽക്കുകയാണെന്നും കോടതി പറഞ്ഞു. സമീപകാലത്തു ഭരണകൂടങ്ങളിൽനിന്നുണ്ടാകുന്ന പൗരാവകാശനിഷേധ പ്രവണതകൾക്കെതിരേയുള്ള ശക്തമായ താക്കീതാണിത്.
സർക്കാരിനെയോ പ്രധാനമന്ത്രിയെയോ വിമർശിക്കുന്നതിന്റെപേരിൽ ആർക്കെതിരേയും രാജ്യദ്രോഹക്കുറ്റം ചുമത്താനാവില്ലെന്നു രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി വിധിച്ചതു രണ്ടാഴ്ച മുന്പാണ്. ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നതോ സംഘർഷങ്ങൾ സൃഷ്ടിക്കുന്നതോ ആയ രീതിയിൽ വിനാശകരമായ പ്രവണതയോടെ പദപ്രയോഗങ്ങൾ നടത്തിയാൽ മാത്രമേ രാജ്യദ്രോഹക്കുറ്റം ചുമത്താവൂ എന്നു കോടതി ചൂണ്ടിക്കാട്ടി. ഡൽഹി കലാപവുമായി ബന്ധപ്പെട്ട നടപടികൾക്കെതിരേ പ്രധാനമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്ക്കെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. വോട്ട് നേടുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മരണങ്ങളും ഭീകരാക്രമണങ്ങളും ഉപയോഗിക്കുന്നുണ്ടെന്നു വിനോദ് ഭവ യൂട്യൂബ് ചാനൽ ഷോയിൽ വിമർശിച്ചിരുന്നു. ഇതിനെതിരേ ഒരു ബിജെപി പ്രവർത്തകൻ നൽകിയ പരാതിയിൽ ഹിമാചൽ പ്രദേശ് പോലീസ് അദ്ദേഹത്തിനെതിരേ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തു. അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അംഗീകരിക്കാൻ മടിയുള്ള ഭരണകർത്താക്കളാണ് ചെറിയ വിമർശനങ്ങളോടുപോലും വലിയ അസഹിഷ്ണുത പുലർത്തുന്നത്. അഭിപ്രായങ്ങളുടെ വായ മൂടിക്കെട്ടി സംരക്ഷണക്കോട്ട ഒരുക്കാൻ ശ്രമിക്കുന്നവർ, ജനാധിപത്യ ആശയസംഹിതകളുമായി ഒട്ടും പൊരുത്തപ്പെടുന്നവരല്ല. വിമർശനങ്ങളെ രാജ്യദ്രോഹക്കുറ്റം ചുമത്തി നേരിടാൻ നോക്കുന്നത് പക്വതയുള്ള ഒരു ഭരണകൂടത്തിനു യോജിച്ചതുമല്ല. പൗരസ്വാതന്ത്ര്യം നിരന്തരം ഹനിക്കപ്പെടുന്നതും കോടതിക്കു പതിവായി അതിൽ ഇടപെടേണ്ടിവരുന്നതും കഷ്ടമാണ്.
പ്രതിഷേധിക്കാൻ ഭരണഘടനാപരമായി ലഭിക്കുന്ന അവകാശങ്ങളെയും ഭീകരപ്രവർത്തനങ്ങളെയും വേർതിരിച്ചു കാണാൻ ഭരണാധികാരികൾക്കു കഴിയണം. അവരുടെ മനോനില, വിമതശബ്ദങ്ങൾ അടിച്ചമർത്താനുള്ള ത്വരയിൽ മങ്ങിപ്പോയിരിക്കുന്നതായി കോടതി വിമർശിച്ചു. സർക്കാരിന്റെ, അല്ലെങ്കിൽ പാർലമെന്റിന്റെ നടപടികളിൽ എതിർപ്പുണ്ടാകുന്പോൾ അതിനെതിരേ പ്രസംഗിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്നത് അസാധാരണമല്ലെന്നും ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭരണഘടന പ്രകാരം അനുവദനീയമായ പ്രതിഷേധം അതിന്റെ പരിധി ലംഘിച്ചെന്നു തോന്നിയാൽപോലും അതു യുഎപിഎയ്ക്കു കീഴിൽ ഭീകരപ്രവർത്തനമായി കണക്കാക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശം ഭരണഘടനയുടെ 19(1)(എ) അനുച്ഛേദപ്രകാരം ഉറപ്പുനൽകുന്നതാണ്. അതിനെ യുഎപിഎയുടെ നിർവചനങ്ങളിൽ ഉൾപ്പെടുത്തി ഭീകരപ്രവർത്തനമായി വിശേഷിപ്പിക്കാനാവില്ല. നീതിപീഠത്തിന്റെ ഇത്തരം ഗൗരവമുള്ള നിരീക്ഷണങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കാൻ ഭരണകൂടവും ശ്രദ്ധിക്കുന്പോഴാണ് ജനാധിപത്യ ഭരണസംവിധാനം അർഥവത്താകുക. നിയമങ്ങളുടെ ദുരുപയോഗം സ്വേച്ഛാധിപത്യത്തിലേക്കു നയിക്കുമെന്നതിന് ഇന്ത്യയിൽത്തന്നെ വേണ്ടത്ര ഉദാഹരണങ്ങളുണ്ട്. എന്നിട്ടും ഇത്തരം ദുരുപയോഗങ്ങൾ അപകടകരമായ വിധത്തിൽ കൂടിവരുന്നു എന്നത് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഒരു ഗുരുതര ഭീഷണിതന്നെയാണ്.
സർക്കാർ നടപടികളിലെ പോരായ്മകൾ പുറത്തുകൊണ്ടുവരുന്നതും അവയ്ക്കു പരിഹാരനടപടികൾ ലക്ഷ്യമിട്ടു വിമർശനം ഉന്നയിക്കുന്നതും അനുവദനീയമായ കാര്യമാണെന്നു വിനോദ് ദുവ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ചില സംഭവങ്ങൾ വോട്ട് നേടാൻ ഉപയോഗിക്കുന്നുവെന്ന് ആരെങ്കിലും പരാമർശിച്ചാൽ അതു രാജ്യദ്രോഹപരമല്ലെന്നും കോടതി വിലയിരുത്തി. രാജ്യദ്രോഹക്കുറ്റ വകുപ്പുകളുടെ പരിധിയിൽ എന്തൊക്കെ വരുമെന്നും വരില്ലെന്നും 1962-ലെ കേദാർനാഥ് സിംഗ് കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഭരണം നടത്തുന്ന വ്യക്തികളെയും സർക്കാരിനെയും വേർതിരിച്ചു കാണണമെന്ന കോടതിയുടെ നിരീക്ഷണം ഇന്നു കൂടുതൽ പ്രസക്തമാണ്. രാഷ്ട്രത്തിന്റെ പ്രത്യക്ഷ ചിഹ്നമാണു സർക്കാർ. അതിനോട് അപ്രീതിയോ വിദ്വേഷമോ അനിഷ്ടമോ ഉണ്ടാക്കുന്ന നടപടികൾ കുറ്റമാണ്. എന്നാൽ, അക്രമത്തിനു പ്രേരകമല്ലാത്ത രീതിയിൽ സർക്കാരിനെ എത്ര കടുത്ത ഭാഷയിൽ വിമർശിക്കുന്നതും കുറ്റമല്ലെന്നും കോടതി വ്യക്തമാക്കുന്നു. പണ്ട് ഫ്രഞ്ച് ചക്രവർത്തി ലൂയി പതിന്നാലാമൻ പറഞ്ഞതുപോലെ "ഞാനാണു രാഷ്ട്രം' എന്ന നിലപാട് ഏതെങ്കിലും ഭരണാധികാരിയോ ഭരണകക്ഷിയോ സ്വീകരിക്കരുത് എന്നതാണു കോടതികൾ നടത്തിയ പരാമർശങ്ങളുടെ സാരം.
തീവ്രവാദവും രാജ്യദ്രോഹവും അഭിപ്രായസ്വാതന്ത്ര്യവും
11:15 PM Jun 16, 2021 | Deepika.com