മരംമുറി കേസിലെ അന്വേഷണം ശരിയായ വഴിക്കു നീങ്ങണം. കുറ്റക്കാർ മുഴുവൻ
ശിക്ഷിക്കപ്പെടണം.
വയനാട്ടിലും മറ്റു ചില ജില്ലകളിലും നടന്ന അനധികൃത മരംമുറിയെക്കുറിച്ചു പുറത്തുവന്നിട്ടുള്ള വിവരങ്ങൾ വിരൽ ചൂണ്ടുന്നതു വനംകൊള്ളക്കാരും റവന്യു- വനം ഉദ്യോഗസ്ഥ ലോബിയും ചില രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലേക്കാണ്. വയനാട് ജില്ലയിലെ മുട്ടിൽ സൗത്ത് വില്ലേജിൽനിന്നു മുറിച്ചുകടത്താൻ ശ്രമിച്ച 15 കോടിയോളം രൂപ വിലവരുന്ന ഈട്ടിത്തടി പിടിച്ചെടുത്തതോടെയാണ് ആസൂത്രിത കൊള്ളയുടെ വിവരങ്ങൾ പുറത്തറിയുന്നത്. തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും വ്യാപകമായ മരംമുറി നടന്നതായി പറയുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇതൊന്നും നടക്കില്ലെന്നു വ്യക്തം. പട്ടയഭൂമിയിലെ തടി വെട്ടിയിട്ടുള്ളതിനാൽ പാവം കർഷകരെയും ഈ വിവാദത്തിലേക്കു വലിച്ചിഴച്ചുകൊണ്ടുവന്നു തെറ്റിദ്ധാരണ പരത്താൻ ചില നിക്ഷിപ്ത താത്പര്യക്കാർ ശ്രമിക്കുന്നുണ്ട്. നാട്ടിൽ എന്ത് അതിക്രമം നടന്നാലും അതിനു കാരണക്കാർ കർഷകരാണെന്നു സ്ഥാപിച്ചാലേ ചില പരിസ്ഥിതി മൗലികവാദികൾക്ക് ഉറക്കംവരൂ! അതിനിടെ, മരംമുറി കേസ് വലിയ രാഷ്ട്രീയ വിവാദമാക്കി മറ്റു വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനും മുതലെടുപ്പു നടത്താനും കണക്കുതീർക്കാനുമൊക്കെ വിവിധ രാഷ്ട്രീയപാർട്ടികളും ശ്രമിക്കുന്നു.
പട്ടയഭൂമിയിലെ റിസർവ് മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട് 2020 ഒക്ടോബർ 24-ന് റവനന്യു വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലാണു വ്യാപകമായ മരംമുറി നടന്നത്. മൂന്നുമാസത്തിനുശേഷം ഈ ഉത്തരവ് പിൻവലിച്ചു. നൂറുകോടിയിലേറെ രൂപയ്ക്കുള്ള മരങ്ങൾ മുറിച്ചുകടത്തിയെന്നാണ് ആരോപണം. മരംമുറി നടന്ന കാലത്തു റവന്യു വകുപ്പും വനംവകുപ്പും കൈകാര്യം ചെയ്തിരുന്നതു സിപിഐയാണ്. പുതിയ മന്ത്രിസഭയിൽ എൻസിപിക്കാണു വനംവകുപ്പ്. അനധികൃത മരംമുറിയുടെ ഉത്തരവാദിത്വം മറ്റേ വകുപ്പിൽ ആരോപിച്ചു കൈകഴുകുകയാണു മന്ത്രിമാർ. പട്ടയഭൂമിയിലെ മരംമുറിക്കൽ സംബന്ധിച്ച ഉത്തരവിറക്കിയതു സദുദ്ദേശ്യത്തോടെയായിരുന്നെന്നും ചില കർഷക സംഘടനകളുടെ ആവശ്യപ്രകാരമായിരുന്നു അതെന്നും വിശദീകരണം വന്നിട്ടുണ്ട്. കർഷകർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളോടുപോലും പുറംതിരിഞ്ഞു നിൽക്കുന്നവരാണു റവന്യു, വനം ഉദ്യോഗസ്ഥർ. തന്റെ കൃഷിഭൂമിയിലെ ഒരു മരം മുറിക്കുന്നതിന് അനുമതി തേടി പതിനഞ്ചുവർഷമായി വനംവകുപ്പ് ഓഫീസുകൾ കയറിയിറങ്ങുന്ന ഒരു കർഷകന്റെ ദുരനുഭവം ഈയിടെ വാർത്തയായിരുന്നു. പൊതുജനങ്ങൾക്ക് അപകടഭീഷണി ഉയർത്തി വഴിവക്കുകളിൽ നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിന് അനുമതി നൽകാൻപോലും വനംവകുപ്പ് ഉദ്യോഗസ്ഥർക്കു മടിയാണ്. എന്നാൽ, വൻതോതിൽ മരംമുറി നടത്താൻ സാധിക്കുംവിധം ഉത്തരവിറങ്ങിയതിന്റെയും അതു നടപ്പാക്കാൻ ഉദ്യോഗസ്ഥസഹായം വേണ്ടവിധം ലഭിച്ചതിന്റെയും പൊരുൾ ഈ നാട്ടിലെ ജനങ്ങൾക്കു മനസിലാകാതെപോവില്ല.
1964-ലെ ചട്ടങ്ങൾ പ്രകാരം ഭൂമി പതിച്ചുകിട്ടുന്ന സമയത്ത് വൃക്ഷവില അടച്ച് റിസർവ് ചെയ്ത ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം കർഷകർക്കാണെന്നും അവ കർഷകർക്കു മുറിക്കാമെന്നും 2020 മാർച്ച് 11-ന് ഉത്തരവിറങ്ങി. ഇതിന് ആരുടെയും അനുവാദം വാങ്ങേണ്ടതില്ലെന്നും ഉത്തരവിലുണ്ടായിരുന്നു. കർഷകർക്ക് ഏറെ ആശ്വാസമായിരുന്ന ഈ ഉത്തരവിന്റെ മറപിടിച്ചാണു മരംകൊള്ള നടന്നത്. മുട്ടിൽ മരംമുറിക്കലിൽ റവന്യു- വനം വകുപ്പുകൾക്കു ഗുരുതര വീഴ്ചയുണ്ടായതായി വനം മേധാവി വകുപ്പുമന്ത്രിക്കു പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതേത്തുടർന്ന് മരംമുറിക്കലിനെപ്പറ്റി അന്വേഷിക്കാൻ വനംവകുപ്പ് വിജിലൻസ് വിഭാഗം ചീഫ് കൺസർവേറ്ററോടു വനം മന്ത്രി നിർദേശിച്ചു. കർഷകരെ തെറ്റിദ്ധരിപ്പിച്ചാണു മരംമാഫിയ പട്ടയഭൂമിയിൽനിന്നു മരം മുറിച്ചതെന്നാണു സൂചന. സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനംചെയ്താണ് മുട്ടിൽ മരംമുറി നടന്നതെന്നും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇതുവരെ പുറത്തുവന്നതെന്നും ഈ കേസിൽ സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. വില്ലേജ് ഓഫീസർമാർ മുതൽ ഉന്നത ഉദ്യോഗസ്ഥർവരെയുള്ളവർക്ക് ഇതിൽ പങ്കുള്ളതായി സംശയിക്കുന്നതായും സർക്കാർ കോടതിയെ അറിയിച്ചു. മുട്ടിൽ മരംമുറി കേസിൽ പ്രതിയാക്കപ്പെട്ട വ്യക്തി, മരംമുറിക്ക് അനുമതി കിട്ടാൻവേണ്ടി താൻ ഉന്നത വനം ഉദ്യോഗസ്ഥർക്കു ലക്ഷങ്ങൾ കൈക്കൂലി കൊടുത്തതായി വെളിപ്പെടുത്തിയിട്ടുണ്ട്. അതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും പറയുന്നു. എന്നാൽ ഇതുവരെയുള്ള അനുഭവങ്ങൾ വച്ചാണെങ്കിൽ, ഈ ഉദ്യോഗസ്ഥരാരും കേസിൽ പ്രതിചേർക്കപ്പെടാൻ പോകുന്നില്ല. ഏതെങ്കിലും ബലിയാടിന്റെ തലയിൽ കുറ്റമെല്ലാം കെട്ടിവയ്ക്കാനാണു സാധ്യത.
‘കാട്ടിലെ തടി, തേവരുടെ ആന’ എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുംവിധമാണ് വനം മാഫിയയും ഉദ്യോഗസ്ഥ ലോബിയും ചില രാഷ്ട്രീയക്കാരും ചേർന്നു നാടിന്റെ വനംസന്പത്ത് കൊള്ളയടിക്കുന്നത്. നിയമങ്ങൾ ദുർവ്യാഖ്യാനം ചെയ്തും ഉത്തരവുകൾ വളച്ചൊടിച്ചും നടത്തുന്ന ഇത്തരം കൊള്ളയിൽ തങ്ങൾ പിടിക്കപ്പെടാൻ പോകുന്നില്ലെന്ന് അവർക്കു നന്നായറിയാം. കുറ്റമെല്ലാം മറ്റുള്ളവരുടെ തലയിൽ കെട്ടിവച്ചു രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ അവർക്കുണ്ട്.
തന്റെ പറന്പിൽ കയറി കൃഷി നശിപ്പിച്ച ഒരു കാട്ടുപന്നിയെ ഏതെങ്കിലും കർഷകൻ വെടിവച്ചുകൊന്നാൽ എന്തായിരിക്കും വനം ഉദ്യോഗസ്ഥരുടെ ശൗര്യം! അതേസമയം, വനംകൊള്ളക്കാരുടെ തോളിൽ പലരും കൈയിട്ടു നടക്കുകയും ചെയ്യുന്നു. റാന്നിയിൽ വനം ഉദ്യോഗസ്ഥർ മർദിച്ചു കൊലപ്പെടുത്തിയതായി ആരോപണമുള്ള മത്തായി എന്ന കർഷകന്റെ മരണത്തിലെ സിബിഐ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മരംമുറി കേസിലെ അന്വേഷണം ശരിയായ വഴിക്കു നീങ്ങണം. കുറ്റക്കാർ മുഴുവൻ ശിക്ഷിക്കപ്പെടണം. അതേസമയം, വനംമാഫിയ നടത്തിയ കൊള്ളയുടെ പേരിൽ കർഷകർക്കു തങ്ങളുടെ ഭൂമിയിലെ മരം മുറിക്കാനുള്ള അവകാശം നിഷേധിക്കുന്നതുപോലുള്ള പ്രതികാരനടപടികൾ ഉണ്ടാകാനും പാടില്ല.
മരംകൊള്ളക്കാർ രക്ഷപ്പെടരുത്
11:12 PM Jun 11, 2021 | Deepika.com