കോൺഗ്രസിന്റെ ഇന്നത്തെ പ്രതിസന്ധി മറികടക്കാൻ കരുത്തുറ്റ നേതൃത്വവും പക്വമായ നയങ്ങളും ഫലപ്രദമായ പ്രവർത്തനപരിപാടികളും ആവശ്യമാണ്
ഇന്ത്യ ഒരു മതേതര ജനാധിപത്യരാജ്യമായി ശൈഥില്യമില്ലാതെ മുന്നോട്ടുപോകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കരുത്തോടെ നിലനിൽക്കേണ്ടതുണ്ടെന്നു കരുതുന്നവരെ നിരാശരാക്കുന്ന കാര്യങ്ങളാണ് കുറേനാളായി ആ പാർട്ടിയിലുണ്ടാകുന്നത്. രാഹുൽ ബ്രിഗേഡിലെ പ്രമുഖനും എഎെസിസി ജനറൽ സെക്രട്ടറിയുമായ ജിതിൻ പ്രസാദ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നതാണു പുതിയ വാർത്ത. രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ യൂത്ത് ബ്രിഗേഡും കോൺഗ്രസിനു നവോന്മേഷം പകരുമെന്നും പാർട്ടിയെ കൂടുതൽ കരുത്തോടെ ഭാവിയിലേക്കു നയിക്കുമെന്നും കരുതപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു.
രാഹുൽ ബ്രിഗേഡിലെ മറ്റൊരു പ്രമുഖനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെയും വീഴിച്ചുകൊണ്ടാണു കുറേനാൾ മുന്പ് പാർട്ടി വിട്ടത്. രാഹുലിന്റെ മറ്റു രണ്ടു വിശ്വസ്തരായ രാജസ്ഥാനിലെ സച്ചിൻ പൈലറ്റ്, മഹാരാഷ്ട്രയിലെ മിലിന്ദ് ദേവ്ര എന്നിവരും പാർട്ടിയിൽ ഉറച്ചുനിൽക്കുമെന്ന് ഇപ്പോൾ ഉറപ്പില്ല. തലമുറമാറ്റം ഉണ്ടാകുന്നതിനു പകരം കൊഴിഞ്ഞുപോക്കിന്റെ ഭീഷണിയിലാണ് ആറു പതിറ്റാണ്ടു രാജ്യം ഭരിച്ച ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാർട്ടി.കോൺഗ്രസിന്റെ ദുരവസ്ഥ മാറണമെന്ന് അണികൾ മാത്രമല്ല ജനാധിപത്യവിശ്വാസികളെല്ലാം ആഗ്രഹിക്കുന്നു.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയത്തെത്തുടർന്നു രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിഞ്ഞശേഷം കോൺഗ്രസിനു മുഴുവൻ സമയ പ്രസിഡന്റില്ല. ആരോഗ്യപ്രശ്നങ്ങളുള്ള സോണിയ ഗാന്ധിയാണു പ്രസിഡന്റിന്റെ ചുമതല വഹിച്ചുവരുന്നത്. അധ്യക്ഷസ്ഥാനം വീണ്ടും ഏറ്റെടുക്കണമെന്നു രാഹുൽ ഗാന്ധിയോടു ഭൂരിപക്ഷം നേതാക്കളും ആവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങുന്നില്ല. പുതിയൊരാൾ ആ സ്ഥാനത്തു വരുന്നതിനു പലരും തടസം നിൽക്കുകയും ചെയ്യുന്നു. സംഘടനാ തെരഞ്ഞെടുപ്പ് പലവട്ടം നീട്ടിവച്ചു. പാർട്ടിയുടെ ഉന്നത നയരൂപീകരണ സമിതികളായ പാർലമെന്ററി ബോർഡും വർക്കിംഗ് കമ്മിറ്റിയും പുനഃസംഘടിപ്പിച്ചിട്ടു നാളേറെയായി. എഐസിസി സമ്മേളനം ശരിയായ രീതിയിൽ നടന്നിട്ടും വർഷങ്ങളായി. ഇതുമൂലം പാർട്ടിയുടെ പ്രവർത്തനപരിപാടികൾക്ക് ആശയവ്യക്തതയോ നേതാക്കൾക്കു ദിശാബോധമോ ഇല്ല. വർക്കിംഗ് കമ്മിറ്റി ഇടയ്ക്കു വഴിപാടുപോലെ യോഗം ചേരാറുണ്ടെങ്കിലും തീരുമാനങ്ങളിൽ തീർച്ചക്കുറവ് പ്രകടമാണ്. മുഖ്യ പ്രതിപക്ഷപാർട്ടിയുടെ ധർമം നിർവഹിക്കാൻ കോൺഗ്രസിനു കഴിയുന്നില്ല.
ഭരണത്തിൽ ഗുരുതരമായ വീഴ്ചകൾ പലതുണ്ടായിട്ടും ബിജെപി ഈ സാഹചര്യം മുതലെടുത്തു മുന്നോട്ടുപോകുന്നു. മമത ബാനർജിയെ പോലുള്ള പ്രാദേശിക നേതാക്കൾക്കു കൂടുതൽ പ്രാമുഖ്യം കിട്ടുന്നതു കോൺഗ്രസിന്റെ ദൗർബല്യം മൂലമാണ്.
പാർട്ടിയുടെ നയസമീപനങ്ങളിൽ കാതലായ മാറ്റങ്ങൾ ആവശ്യപ്പെട്ടു കോൺഗ്രസിലെ 23 പ്രമുഖ നേതാക്കൾ കോൺഗ്രസ് പ്രസിഡന്റിനു കത്തെഴുതിയിരുന്നു. അവർ ചൂണ്ടിക്കാണിച്ച പല കാര്യങ്ങളും കാലികപ്രസക്തവും പാർട്ടിയുടെ പുനരുജ്ജീവനത്തിനു സഹായിക്കുന്നതുമാണ്. എന്നാൽ, കത്തെഴുതിയവരെ വിമതരായി മുദ്രകുത്തി മാറ്റിനിർത്താനാണു ഹൈക്കമാൻഡിനു ചുറ്റുമുള്ള സ്തുതിപാഠകർ ശ്രമിച്ചത്. ബിജെപിയെ എങ്ങനെ നേരിടണമെന്നതിൽ കൂടുതൽ പ്രായോഗിക വീക്ഷണവും രാഷ്ട്രീയ തന്ത്രങ്ങളും ഉള്ളവരാണ് കത്തെഴുതിയ കപിൽ സിബലിനെയും ഗുലാംനബി ആസാദിനെയും പോലുള്ള നേതാക്കൾ. അപ്രിയസത്യങ്ങൾ തുറന്നുപറയുന്നവരല്ല, നേതൃത്വത്തെ പ്രശംസകൾകൊണ്ടു മൂടി വഴിതെറ്റിക്കുന്ന സ്വാർഥതാത്പര്യക്കാരാണ് പാർട്ടിയെ പരാജയങ്ങളിലേക്കു തള്ളിവിടുന്നതെന്നതിനു കോൺഗ്രസിന്റെ സമീപകാല ചരിത്രത്തിൽതന്നെ ധാരാളം ഉദാഹരണങ്ങളുണ്ട്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ സഹായികളുടെ ഉപദേശങ്ങൾ കേട്ട് ഷാബാനു കേസിൽ സ്വീകരിച്ച നിലപാട് കോൺഗ്രസിനു ഗണ്യമായ വോട്ടുചോർച്ചയുണ്ടാക്കി. തുടർന്ന് അയോധ്യയിൽ ശിലാന്യാസത്തിന് അനുമതി നൽകിയതും വോട്ട് നഷ്ടപ്പെടുത്തി.
ബിജെപി മന്ദിർപ്രശ്നവും വി.പി. സിംഗ് മണ്ഡൽ പ്രശ്നവും ഉയർത്തിക്കൊണ്ടുവന്നതോടെ ഉത്തരേന്ത്യയിൽ കോൺഗ്രസിന്റെ അടിത്തറയിളകി. സോഷ്യലിസ്റ്റ് മുഖംമൂടിയണിഞ്ഞു വന്ന യാദവരാഷ്ട്രീയം യുപിയിലും ബിഹാറിലും കോൺഗ്രസിനെ അപ്രസക്തമാക്കിയെന്നുതന്നെ പറയാം. ദക്ഷിണേന്ത്യയിൽ കോൺഗ്രസിന്റെ ശക്തമായ കോട്ടയായിരുന്നു ആന്ധ്രപ്രദേശ്. ആന്ധ്രയെ വിഭജിച്ചതോടെ ആന്ധ്രയിൽനിന്നും തെലുങ്കാനയിൽനിന്നും കോൺഗ്രസ് തൂത്തെറിയപ്പെട്ടു. ഇങ്ങനെ കോൺഗ്രസിനെ തകർച്ചയിലേക്കു വലിച്ചിഴച്ചതിൽ നേതൃത്വത്തിനു ചുറ്റുമുള്ള ഉപദേശകർക്കു വലിയ പങ്കുണ്ട്.
2014-ലെ തെരഞ്ഞെടുപ്പിൽ ബിജെപിയോടു പരാജയപ്പെട്ടതിനുശേഷം കോൺഗ്രസ് തളർന്നുകിടപ്പാണ്. മോദി കേന്ദ്രത്തിൽ അധികാരത്തിലേറി ഏഴു വർഷം കൊണ്ടു ബിജെപി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖംതന്നെ മാറ്റി. കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യവുമായി മുന്നേറുന്ന ബിജെപിയെ ഫലപ്രദമായി നേരിടണമെങ്കിൽ വ്യക്തമായ നയപരിപാടികളും കരുത്തുറ്റ നേതൃത്വവും കോൺഗ്രസിനു വേണം. രാഹുൽ ഗാന്ധി ഒരു മുഴുവൻസമയ രാഷ്ട്രീയനേതാവായി മാറണം. അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയിൽ കാതലായ മാറ്റങ്ങൾ ആവശ്യമുണ്ട്.
ഇന്നും ദേശീയതലത്തിൽ നെഹ്റു- ഗാന്ധി കുടുംബാംഗങ്ങളേക്കാൾ സ്വീകാര്യതയുള്ള കോൺഗ്രസ് നേതാക്കളില്ല. രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി ജീവാർപ്പണം ചെയ്ത ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും ആർക്കു മറക്കാൻ കഴിയും? 2004-ൽ പ്രധാനമന്ത്രിയാകാൻ അവസരമുണ്ടായിട്ടും തന്റെ വിദേശജന്മപ്രശ്നം പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്നപ്പോൾ സ്വയം മാറിനിന്ന് ഡോ. മൻമോഹൻ സിംഗിനെ ആ കസേരയിലിരുത്തിയ സോണിയ ഗാന്ധിയുടെ ഉജ്വലമായ ത്യാഗമാതൃകയും രാജ്യത്തിനു മുന്നിലുണ്ട്. പക്ഷേ, കോൺഗ്രസിന്റെ ഇന്നത്തെ പ്രതിസന്ധി മറികടക്കാൻ കരുത്തുറ്റ നേതൃത്വവും പക്വമായ നയങ്ങളും ഫലപ്രദമായ പ്രവർത്തനപരിപാടികളും ആവശ്യമാണ്. അണികളെ നിരാശയുടെ പടുകുഴിയിലേക്കു തള്ളാതെ അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കണം.
ആലസ്യം വിട്ടുണരുമോ കോൺഗ്രസ് നേതൃത്വം?
12:08 AM Jun 11, 2021 | Deepika.com