അടിത്തട്ടുമുതൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം ബലപ്പെടുത്തുക എന്ന ദൗത്യം നിർവഹിക്കുന്നതിൽ കെ. സുധാകരനു മുന്നില് പല വെല്ലുവിളികളുമുണ്ട്. നേതൃമാറ്റംകൊണ്ടോ അല്ലെങ്കിൽ തലമുറമാറ്റംകൊണ്ടോ മാത്രം പരിഹരിക്കപ്പെടുന്നതാണോ കേരളത്തിലെ കോൺഗ്രസിന്റെ ദൗർബല്യം എന്ന കാതലായ ചോദ്യവും ബാക്കിയാണ്.
തുടർച്ചയായി രണ്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ട കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ദൗത്യത്തോടെ കെപിസിസിയുടെ പുതിയ അമരക്കാരനായി കെ. സുധാകരൻ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ കോൺഗ്രസിന്റെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പരിഹാരം നേതൃമാറ്റമാണ് എന്നു വിശ്വസിക്കുന്നവരെല്ലാം സുധാകരന്റെ നിയമനത്തെ സ്വാഗതംചെയ്യുന്നു. കണ്ണൂരിന്റെ തനതുശൈലിയിൽ പയറ്റുന്ന സുധാകരന്റെ പോരാട്ടവീര്യം പാർട്ടിക്കു കരുത്തുപകരുമെന്ന് അവർ വിശ്വസിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിൽ തളർന്നുപോയ കോൺഗ്രസിന്റെ അണികൾക്ക് ഉത്തേജനം പകരാൻ സുധാകരന്റെ പ്രവർത്തനശൈലി വലിയൊരളവോളം സഹായിക്കുമെന്നു തീർച്ചയാണ്.
രമേശ് ചെന്നിത്തലയെ മാറ്റി വി.ഡി. സതീശനെ പ്രതിപക്ഷനേതാവാക്കിയ പരീക്ഷണത്തിന്റെ തുടർച്ചയായിട്ടാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുല്ലപ്പള്ളി രാമചന്ദ്രനു പകരം കെ. സുധാകരനെ കെപിസിസി അധ്യക്ഷനാക്കിയിരിക്കുന്നത്. ഈ പരീക്ഷണം വിജയിക്കുമോ എന്നതിനു മറുപടി നൽകേണ്ടതു കാലമാണ്.
ഹൈക്കമാൻഡിനുമുന്പിൽ അധികം വഴികൾ ഉണ്ടായിരുന്നില്ല എന്നതാണു ശരി. കേരളത്തിലെ ഗ്രൂപ്പ് നേതാക്കളുടെ താത്പര്യം മാനിച്ചും അവരുടെ അഭിപ്രായങ്ങൾ കേട്ടുമാണു കോൺഗ്രസ് ഹൈക്കമാൻഡ് കുറേക്കാലമായി പ്രവർത്തിച്ചുവന്നത്. വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി അധ്യക്ഷന്മാരായി വന്നതൊഴിച്ചാൽ കെപിസിസിയുടെയും ഡിസിസികളുടെയും പോഷകസംഘടനകളുടെയും ഭാരവാഹികളെ നിയമിച്ചിരുന്നത് ഗ്രൂപ്പ് നേതാക്കളുടെ ശിപാർശകൾ പ്രകാരമായിരുന്നു. ഗ്രൂപ്പ് പിടിവാശികൾമൂലം സംസ്ഥാനത്തു സംഘടനാ തെരഞ്ഞെടുപ്പുപോലും മാറ്റിവച്ചു. ഒത്തുതീർപ്പു പാക്കേജുകളുടെ ഭാഗമായാണു പിസിസിക്കും ഡിസിസികൾക്കുമൊക്കെ ജംബോ കമ്മിറ്റികൾ വന്നത്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒട്ടേറെ പുതുമുഖങ്ങളെ സ്ഥാനാർഥിലിസ്റ്റിൽ ഉൾപ്പെടുത്തിയെങ്കിലും ഗ്രൂപ്പ് താത്പര്യങ്ങൾ അതിലും മുഴച്ചുനിന്നു. ആ പരീക്ഷണവും പരാജയപ്പെട്ടു. കോൺഗ്രസിന്റെ ഭാവി കേരളത്തിലും അനിശ്ചിതത്വത്തിലായപ്പോഴാണ് ഇപ്പോൾ ചില അറ്റകൈ പ്രയോഗങ്ങൾക്കു ഹൈക്കമാൻഡ് മുതിർന്നിരിക്കുന്നത്. ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായങ്ങൾ നോക്കാതെ ഹൈക്കമാൻഡ് സ്വന്തം നിലയിൽ പ്രതിപക്ഷനേതാവിനെയും കെപിസിസി പ്രസിഡന്റിനെയും നിയമിച്ചു. വഴിമുട്ടി നിൽക്കുന്പോൾ സാഹസികമായ ഇത്തരം പല തീരുമാനങ്ങളും വേണ്ടിവരും.
പുതിയ കെപിസിസി അധ്യക്ഷന്റെ നിയമനത്തെ എല്ലാ നേതാക്കളും സ്വാഗതംചെയ്തിട്ടുണ്ട്. ഔപചാരിക സ്നേഹപ്രകടനങ്ങൾക്കപ്പുറം ആത്മാർഥമായ സഹകരണം എല്ലാവരിൽനിന്നും ലഭിക്കുമോ എന്നാണറിയേണ്ടത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്നു കേരളത്തിൽ ഏറ്റവും ജനസ്വാധീനമുള്ള രണ്ടു കോൺഗ്രസ് നേതാക്കളാണ്. തങ്ങളോട് ആലോചിക്കാതെ വി.ഡി. സതീശനെ പ്രതിപക്ഷനേതാവാക്കിയതിൽ ഇരുവരും ഒട്ടും സന്തുഷ്ടരല്ല എന്നാണു റിപ്പോർട്ടുകൾ. പുതിയ കെപിസിസി അധ്യക്ഷനായി ആരുടെയെങ്കിലും പേരു നിർദേശിക്കാനും ഇവർ തയാറായില്ല. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് അപമാനിച്ച് ഇറക്കിവിട്ടു എന്ന തോന്നൽ ചെന്നിത്തലയ്ക്കുണ്ട്. അതിന്റെ വേദനകൾ അദ്ദേഹം ഹൈക്കമാൻഡിനെഴുതിയ കത്തിൽ നിഴലിക്കുന്നുണ്ടുതാനും.
ഗ്രൂപ്പുകളുടെ അഭിപ്രായം നോക്കാതെ ഹൈക്കമാൻഡ് കെപിസിസി അധ്യക്ഷന്മാരായി നിയമിച്ച വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ഇവിടെ കാര്യമായൊന്നും ചെയ്യാനായില്ല എന്ന വസ്തുതയും മുന്നിലുണ്ട്. അര നൂറ്റാണ്ടോളമായി കേരളത്തിലെ കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനം ഗ്രൂപ്പടിസ്ഥാനത്തിലാണ് എന്ന യാഥാർഥ്യം വിസ്മരിച്ചിട്ടു കാര്യമില്ല. അടിത്തട്ടുമുതൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം ബലപ്പെടുത്തുക എന്ന ദൗത്യം നിർവഹിക്കുന്നതിൽ കെ. സുധാകരനു മുന്നിലുള്ള വെല്ലുവിളികളാണ് ഇതെല്ലാം.
നേതൃമാറ്റംകൊണ്ടോ അല്ലെങ്കിൽ തലമുറമാറ്റംകൊണ്ടോ മാത്രം പരിഹരിക്കപ്പെടുന്നതാണോ കേരളത്തിലെ കോൺഗ്രസിന്റെ ദൗർബല്യം എന്ന കാതലായ ചോദ്യവും ബാക്കിയാണ്. കോൺഗ്രസ് നയിക്കുന്ന യുഡിഎഫിനു നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ചു പഠിക്കാൻ അശോക് ചവാൻ അധ്യക്ഷനായ കമ്മിറ്റിയെ ഹൈക്കമാൻഡ് നിയോഗിച്ചിരുന്നു.
എന്നാൽ, പരാജയത്തിന്റെ യഥാർഥ കാരണങ്ങൾ കണ്ടെത്താൻ കമ്മിറ്റിക്കു കഴിഞ്ഞിട്ടില്ലെന്നാണു ഹൈക്കമാൻഡിന്റെ പരിഹാര നടപടികൾ കാണുന്പോൾ മനസിലാക്കേണ്ടത്. കക്ഷികൾ വിട്ടുപോയി മുന്നണി ദുർബലമായതും മധ്യകേരളത്തിൽ ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ അകന്നതും യുഡിഎഫിന്റെ തകർച്ചയുടെ പ്രധാനകാരണങ്ങളിൽ ചിലതാണ്. പാവപ്പെട്ടവർക്കുള്ള സാന്പത്തിക സംവരണം, ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനങ്ങൾ, ലൗ ജിഹാദ്, കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ബന്ധപ്പെട്ട വിഭാഗങ്ങൾ ഉയർത്തിയ ഉത്കണ്ഠകളോടു ക്രിയാത്കമായി പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം വിസമ്മതിച്ചതാണ് അകൽച്ചയ്ക്കു കാരണം. തെരഞ്ഞെടുപ്പു തോൽവിക്കുശേഷവും ഈ വിഷയങ്ങളിലൊന്നും എന്തെങ്കിലും സമീപനമാറ്റം വന്നതായി കാണുന്നില്ല. പാർട്ടിയിൽനിന്ന് അകന്നുപോയ വിഭാഗങ്ങളെ തിരിച്ചുകൊണ്ടുവരാൻ ആത്മാർഥമായ ശ്രമങ്ങളുണ്ടാകാതെ, നേതൃമാറ്റവും തലമുറമാറ്റവും കൊണ്ടുമാത്രം എല്ലാം നേരേയാകുമെന്നു കരുതുന്നവർ ഇപ്പോഴും മായാലോകത്തിൽത്തന്നെയാണു ജീവിക്കുന്നതെന്നു പറയേണ്ടിവരും.
കെ. സുധാകരൻ നായകനാകുന്പോൾ
12:26 AM Jun 10, 2021 | Deepika.com