മലയാളി നഴ്സുമാർ മാതൃഭാഷയിൽ പരസ്പരം സംസാരിക്കുന്നതു വലിയ അപരാധമായി കണ്ട് വിലക്ക് ഏർപ്പെടുത്തിയ ഡൽഹിയിലെ ജി.ബി. പന്ത് ആശുപത്രിയുടെ നടപടി ചില സങ്കുചിത മനോഭാവങ്ങളുടെ ഭാഗമായിട്ടാണെങ്കിൽ അതു വലിയ അപകടമാണ്.
ഡൽഹിയിലെ ജി.ബി. പന്ത് ആശുപത്രിയിൽ മലയാളി നഴ്സുമാർ തമ്മിൽ മലയാളം സംസാരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയ ആശുപത്രി അധികൃതരുടെ നടപടി കേരളീയരെ അപമാനിക്കുന്നതിനു തുല്യമായി. കേരള മുഖ്യമന്ത്രിയുടെയും സംസ്ഥാനത്തുനിന്നുള്ള എംപിമാരുടെയും ഇടപെടലിനെത്തുടർന്ന് വിവാദ ഉത്തരവു പിൻവലിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു ഉത്തരവിടാൻ പ്രേരിപ്പിച്ച സാഹചര്യത്തെപ്പറ്റി തികഞ്ഞ ഗൗരവത്തോടെതന്നെ ചർച്ചചെയ്യേണ്ടതുണ്ട്.
ആശുപത്രിയിലെ പൊതുവായ അച്ചടക്കപാലനത്തിന്റെയോ സേവനമേന്മ കൂട്ടുന്ന നടപടിയുടെയോ ഭാഗമായല്ല മലയാളത്തിനുവിലക്ക് ഏർപ്പെടുത്തിയതെന്നതും മലയാളി നഴ്സുമാരോടു ചിലർക്കുള്ള അസഹിഷ്ണുതയുടെ ഭാഗമായാണ് അതുണ്ടായതെന്നതുമാണ് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്. ഡൽഹി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലാണിതു സംഭവിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം. ദേശീയോദ്ഗ്രഥനത്തെ ഒട്ടും സഹായിക്കുന്നതല്ല ഇത്തരം നടപടികളെന്ന് ഏറ്റവും മിതമായി പറയാം.
ആയിരത്തിലധികം നഴ്സുമാരുള്ള ജി.ബി. പന്ത് ആശുപത്രിയിൽ അതിൽ പകുതിയും മലയാളികളാണ്. വിവിധ സംസ്ഥാനക്കാരായ നഴ്സുമാർ തങ്ങളുടെ മാതൃഭാഷയിലാണു പരസ്പരം ആശയവിനിമയം നടത്തിയിരുന്നത്. ജോലിസമയത്തു രോഗികളോടോ ആശുപത്രി അധികൃതരോടോ സംസാരിക്കുമ്പോൾ ഇംഗ്ലീഷോ ഹിന്ദിയിലോ അല്ലാത്ത ഭാഷകൾ ഉപയോഗിക്കുന്നതു വിലക്കിയാൽ മനസിലാക്കാം. പക്ഷേ മലയാളികൾ പരസ്പരംപോലും മലയാളം പറയരുതെന്നു വിലക്കുന്നതിന്റെ ഉദ്ദേശ്യം എന്താണ്? വിവാദ ഉത്തരവിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് മലയാളികളോട് അസഹിഷ്ണുതയും വിവേചനവും പുലർത്തിയിരുന്നതായി ആക്ഷേപമുണ്ടായിരുന്നു. എന്നാൽ, ഒരാളുടെ അസഹിഷ്ണുതകൊണ്ടു മാത്രം ഇത്തരമൊരു ഉത്തരവിറങ്ങുമോ? അതിനു പിന്നിൽ ഗൂഢാലോചനയോ മറ്റു സങ്കുചിത താത്പര്യങ്ങളോ കാണുമെന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല. ഏതായാലും പൊറുക്കാനാവാത്ത അവഹേളനമാണ് ഉണ്ടായിരിക്കുന്നത്. ഇതിനു കാരണക്കാരായവർക്കെതിരേ മാതൃകാപരമായ അച്ചടക്ക നടപടികൾ സ്വീകരിക്കണം.
ഈ കോവിഡ് കാലത്ത് സ്വജീവൻപോലും അവഗണിച്ചു നിസ്വാർഥ സേവനംചെയ്യുന്നവരാണു നഴ്സുമാർ. മലയാളി നഴ്സുമാരുടെ സേവനമികവ് ദേശീയതലത്തിൽ മാത്രമല്ല, രാജ്യാന്തര തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതും പ്രശംസിക്കപ്പെട്ടിട്ടുള്ളതുമാണ്. ലോകത്തെല്ലായിടത്തും ആശുപത്രി വാർഡുകളിൽ മലയാളഭാഷ സംസാരിക്കപ്പെടുന്നുണ്ട്. അതിനിടയിലാണ് മലയാളി നഴ്സുമാർ മാതൃഭാഷയിൽ പരസ്പരം സംസാരിക്കുന്നതു വലിയ അപരാധമായി ചില കൂപമണ്ഡൂകങ്ങൾക്കു തോന്നിയത്. ഇതൊരു ദുഷ്പ്രവണതയുടെ ഭാഗമായിട്ടാണെങ്കിൽ അതു വലിയ അപകടമാണ്. ഇപ്പോൾ ആശുപത്രികളിൽ മാത്രമല്ല മലയാളവും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളും സംസാരിക്കുന്നവർ വിവേചനവും അവഗണനയും നേരിടേണ്ടിവരുന്നത്.
രാജ്യത്താകെ ഏകശിലാ സമാനമായ സംസ്കാരരൂപവത്കരണത്തിനു ശ്രമിക്കുന്നവർ ഹിന്ദി മാത്രമാണു ഭാരതീയ ഭാഷ എന്ന മട്ടിൽ പെരുമാറുന്നുണ്ട്. കേന്ദ്രസർക്കാർ ഓഫീസുകളിലും റെയിൽവേ സ്റ്റേഷനുകളിലുമൊക്കെ ഹിന്ദിക്ക് അമിതപ്രാധാന്യം ലഭിക്കുകയും പ്രാദേശികഭാഷകളും ഇംഗ്ലീഷും തിരസ്കരിക്കപ്പെടുകയും ചെയ്യുന്നു. കേന്ദ്രസർവീസിൽ ജോലി കിട്ടാൻ ഹിന്ദി അറിഞ്ഞേ മതിയാവൂ എന്ന നിലയിലേക്കു കാര്യങ്ങൾ മാറുകയാണ്. കേന്ദ്ര സിലബസ് പിന്തുടരുന്ന സ്കൂളുകളിൽ ഭാഷയായി ഇംഗ്ലീഷോ ഹിന്ദിയോ മാത്രം എന്ന നിലപാടു സ്വീകരിക്കാൻ വിദ്യാർഥികൾ നിർബന്ധിക്കപ്പെടുന്നു. ലക്ഷദ്വീപിൽ കേരള സിലബസ് ഒഴിവാക്കാനും മലയാളഭാഷ പഠിക്കുന്നതു നിരുത്സാഹപ്പെടുത്താനും നീക്കം നടക്കുന്നത് ഇതോടു ചേർത്തുവായിക്കണം.
മാതൃഭാഷയുടെ പ്രാധാന്യത്തെപ്പറ്റി വാഴ്ത്തിപ്പാടാത്തവരില്ല. ഒരാൾക്ക് ഏറ്റവും നന്നായി ആശയവിനിമയം നടത്താൻ സാധിക്കുന്നതും, വികാരങ്ങളും ചിന്തകളും ഏറ്റവും കൃത്യമായി സംവേദനം നടത്താൻ കഴിയുന്നതും മാതൃഭാഷയിലാണ്. മാതൃഭാഷ എന്നത് കേവലം ആശയവിനിമയോപാധി മാത്രമല്ല, വ്യക്തിയുടെ സ്വത്വപ്രതീകം കൂടിയാണ്. ഇന്ത്യയിലെ 22 ഔദ്യോഗികഭാഷകളിൽ ഒന്നു മാത്രമല്ല മലയാളം.
രാജ്യത്തു ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണിത്. ഹിന്ദിക്കുപോലും ആ പദവിയില്ല. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെയും നാനാത്വത്തിലെ ഏകത്വത്തെയും അഭിമാനബോധത്തോടെ അംഗീകരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ത്യയെ, ഇന്ത്യയായി കൂട്ടിയോജിപ്പിച്ചു നിർത്തുന്ന വിവിധ പ്രദേശങ്ങൾക്കും ഭാഷകൾക്കും ജനവിഭാഗങ്ങൾക്കുമൊക്കെ തുല്യപരിഗണന ലഭിച്ചില്ലെങ്കിൽ എെക്യത്തിന്റെ കണ്ണിയിൽ വിള്ളലുകൾ വീഴും. ഡൽഹിയിലെ ജി.ബി. പന്ത് ആശുപത്രിയിലുണ്ടായ ഉത്തരവ് ഒരു ടെസ്റ്റ് ഡോസ് ആണെങ്കിൽ അതു നൽകുന്ന സൂചനകൾ ആപൽശങ്കകളുടേതാണ്.
മലയാളത്തിന് അവഹേളനം
11:48 PM Jun 07, 2021 | Deepika.com