കോവിഡ് കാലത്ത് ജനങ്ങളുടെ അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ച് അവർക്കു കരുതലായി നിന്ന വികസിത ജനാധിപത്യ രാജ്യങ്ങളുണ്ട്. ആ മാതൃകയിൽ അസൂയപ്പെടാനേ നമുക്കു കഴിയൂ.
ജനക്ഷേമമാണു ജനാധിപത്യ ഭരണകൂടങ്ങളുടെ ലക്ഷ്യം. ഭരണഘടനയും നിയമങ്ങളുമൊക്കെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതും ഈ ലക്ഷ്യം നേടുന്നതിനുവേണ്ടിത്തന്നെ. എന്നാൽ ഈ തത്വമൊക്കെ മറന്ന്, കടുത്ത ദുരിതത്തിന്റെ നാളുകളിലും ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ് അവരുടെ പോക്കറ്റിലുള്ള അവസാന ചില്ലിക്കാശുംകൂടി പിടിച്ചുപറിക്കാനാണ് ഇവിടെ സർക്കാരിന്റെ ശ്രമം. പെട്രോൾ-ഡീസൽ വിലവർധനയുടെ പേരിൽ രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് അതാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പെട്രോൾ-ഡീസൽവില കൂട്ടിയത് 20 തവണ.
രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിൽ പെട്രോൾവില ലിറ്ററിന് 100 രൂപ കടന്നു. മറ്റു സംസ്ഥാനങ്ങളിൽ വില അതിനടുത്തെത്തി. ഡീസൽവില ലിറ്ററിന് 90 രൂപ മുതൽ മുകളിലോട്ടാണു വിവിധ സംസ്ഥാനങ്ങളിൽ. അതിനെതിരേ ഉയരുന്ന മുറവിളി കേന്ദ്രസർക്കാർ കേൾക്കുന്നില്ല. അതേസമയം ജിഎസ്ടി വരുമാനം തുടർച്ചയായ എട്ടാം മാസവും ഒരുലക്ഷം കോടി രൂപ കവിഞ്ഞതിൽ ആഹ്ലാദിക്കുകയും ചെയ്യുന്നു.
കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കനുസരിച്ചു കഴിഞ്ഞവർഷം മേയിൽ കിട്ടിയതിനേക്കാൾ 65 ശതമാനം കൂടുതലാണ് കഴിഞ്ഞമാസത്തെ ജിഎസ്ടി വരുമാനം. കോവിഡും ലോക്ഡൗണുംമൂലം രാജ്യത്ത് അതിസമ്പന്നർ ഒഴികെ മറ്റെല്ലാവിഭാഗം ജനങ്ങളുടെയും വരുമാനത്തിൽ ഗണ്യമായ ശോഷണം സംഭവിച്ചിട്ടുണ്ട്. അതേസമയം ജീവിതച്ചെലവ് വളരെ കൂടുകയും ചെയ്തു. ഭക്ഷ്യഎണ്ണകൾ, പയർവർഗങ്ങൾ തുടങ്ങിയ ഭക്ഷ്യവിഭവങ്ങൾക്കെല്ലാം വലിയ വിലക്കയറ്റമുണ്ടായി.
വിലക്കയറ്റമുണ്ടാകുമ്പോൾ ജിഎസ്ടി വരുമാനം കൂടും. പെട്രോൾ- ഡീസൽ വില്പന ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത്രയധികം ജിഎസ്ടി വരുമാനം കിട്ടിയിട്ടും ഇന്ധനവിലവർധന തുടരുന്നതിൽ ഒരു ന്യായീകരണവുമില്ലെന്നു സാന്പത്തികവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, സർക്കാർ കേട്ട മട്ടില്ല. സർക്കാരല്ല, അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ്ഓയിൽ വിലയുടെ വ്യത്യാസമനുസരിച്ച് എണ്ണക്കന്പനികളാണ് പെട്രോൾ- ഡീസൽ വില കൂട്ടുന്നതെന്ന് ഒരു മുടന്തൻ ന്യായം സർക്കാരിനു പറയാനുണ്ട്. ഇനിയാരെങ്കിലും അതു വിശ്വസിക്കുമോ? ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ഒന്നര മാസത്തോളം ഇന്ധനവില ഉയരാതെ നിന്നു എന്നതു കേന്ദ്ര സർക്കാരാണ് ഇപ്പോഴും ഇന്ധനവില നിയന്ത്രിക്കുന്നത് എന്നതു വ്യക്തമാക്കുന്നുണ്ടല്ലോ.
ഉപ്പുതൊട്ടു കർപ്പൂരം വരെ സകല സാധനങ്ങളുടെയും വിലക്കയറ്റത്തിനിടയാക്കുന്ന ഇന്ധന വിലവർധനയ്ക്കെതിരേയുള്ള വിമർശനങ്ങൾ തള്ളിക്കളയുന്ന സർക്കാർ ജിഎസ്ടി വരുമാനവർധന മികച്ച ധനകാര്യ മാനേജ്മെന്റ് മൂലമുണ്ടായതാണ് എന്ന അവകാശവാദം ഉന്നയിക്കുന്നതാണു കഷ്ടം. കോവിഡ് മഹാമാരിയും ദേശീയ ലോക്ഡൗണും സന്പദ്ഘടനയ്ക്ക് ഏൽപിച്ച ആഘാതംമൂലം കഴിഞ്ഞ സാന്പത്തികവർഷം രാജ്യത്തിന്റെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) 7.3 ശതമാനം കുറഞ്ഞു എന്ന കണക്ക് പുറത്തുവന്നിട്ടുണ്ട്. വിനോദസഞ്ചാരം മുതൽ തട്ടുകടകൾ വരെയുള്ള വ്യാപാരമേഖലകൾ അടഞ്ഞുകിടക്കുകയും വിദ്യാലയങ്ങളും ആരാധനാലയങ്ങളുമൊക്കെ പ്രവർത്തിക്കാതിരിക്കുകയും ചെയ്തപ്പോൾ അവയെ ആശ്രയിച്ചുകഴിഞ്ഞിരുന്ന ലക്ഷക്കണക്കിന് ആളുകളുടെ വരുമാനമാണ് ഇല്ലാതായത്. പണിശാലകളും നിർമാണമേഖലയും നിശ്ചലമായപ്പോഴുണ്ടായ ഉത്പാദന നഷ്ടവും തൊഴിൽ നഷ്ടവും വരുമാന നഷ്ടവും വേറേ. ഇതിന്റെയെല്ലാംകൂടി നഷ്ടത്തുകയാണ് സന്പദ്ഘടനയ്ക്കുണ്ടായ 7.3 ശതമാനം തളർച്ച. വ്യവസായികൾക്കു ചില ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചതല്ലാതെ സാന്പത്തികത്തളർച്ച മാറ്റി ഉത്പാദനം പഴയപടിയാക്കാനുള്ള ക്രിയാത്മക നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ആകെ ചെയ്യുന്നതു ദിവസവും ഇന്ധനവില കൂട്ടുന്നതാണ്. ഇത് എവിടെച്ചെന്ന് അവസാനിക്കും?
1972-73 ൽ പെട്രോളിയംവില അഞ്ചുമടങ്ങ് വർധിപ്പിച്ചതിനെത്തുടർന്നു രാജ്യം സാന്പത്തികമാന്ദ്യത്തിലായ കാര്യം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പണപ്പെരുപ്പം കുറയ്ക്കാൻ ഇന്ധനവില കുറയ്ക്കാതെ തരമില്ലെന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസും അഭിപ്രായപ്പെട്ടിട്ടുണ്ട്. പണപ്പെരുപ്പത്തിന്റെ തോത് കൂടുന്നതു സന്പദ്വ്യവസ്ഥയെ കൂടുതൽ കുഴപ്പങ്ങളിലേക്കു നയിക്കുമെന്നും അദ്ദേഹം പറയുന്നു. റിസർവ് ബാങ്കിന്റെ മുൻ ഗവർണർ രഘുറാം രാജനെപ്പോലെ മോദി സർക്കാരിന് അനഭിമതനൊന്നുമല്ല ശക്തികാന്ത് ദാസ്. അദ്ദേഹത്തിന്റെ ഉപദേശംപോലും തൃണവത്ഗണിച്ചുകൊണ്ടു ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്കു തള്ളിവിടുന്ന നടപടികളുടെ സാന്പത്തികശാസ്ത്രം എന്താണ്? ഇക്കഴിഞ്ഞ ജനുവരിക്കുശേഷം പെട്രോൾവില ലിറ്ററിന് ഏകദേശം 11 രൂപയും ഡീസൽവില 11.50 രൂപയും കൂട്ടി.
ഇന്ധന വില്പനയും ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയാൽ പെട്രോൾ-ഡീസൽ വില കുറയ്ക്കാമെന്നൊരു നിർദേശം കേന്ദ്ര ധനമന്ത്രി കുറേനാൾ മുന്പ് മുന്നോട്ടുവച്ചിരുന്നു. ഇപ്പോൾത്തന്നെ ഇന്ധനനികുതിയുടെ ഭൂരിഭാഗവും ലഭിക്കുന്നതു കേന്ദ്രസർക്കാരിനാണ്. സാന്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന സംസ്ഥാന സർക്കാരുകൾ തങ്ങൾക്ക് ഇന്ധനവില്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ കേന്ദ്രം കൈയിട്ടുവാരുന്നതിനു സമ്മതിക്കുന്നില്ല. കോവിഡ് കാലത്ത് ജനങ്ങളുടെ അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ച് അവർക്കു കരുതലായി നിന്ന വികസിത ജനാധിപത്യ രാജ്യങ്ങളുണ്ട്. ആ മാതൃകയിൽ അസൂയപ്പെടാനേ നമുക്കു കഴിയൂ.
ഖജനാവ് വീർക്കുന്പോഴും ജനങ്ങൾ ശോഷിച്ചുതന്നെ
01:05 AM Jun 07, 2021 | Deepika.com