പുതിയ നികുതിനിർദേശങ്ങളുടെ അധികഭാരം ജനങ്ങളിൽ ഏല്പിക്കാത്ത ബജറ്റാണ് ഇതെന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.
കോവിഡ്കാല പരിതസ്ഥിതികളുടെ പരിമിതികൾക്കുള്ളിൽനിന്ന് ആരോഗ്യമേഖലയ്ക്കു പ്രഥമ പരിഗണന നൽകി രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ് ധനമന്ത്രി കെ.എം. ബാലഗോപാൽ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ അവസാനബജറ്റിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇതെന്നു ധനമന്ത്രി തന്നെ സൂചിപ്പിച്ചിട്ടുണ്ട്. പഴയ ബജറ്റിൽ ഒരു സന്പൂർണ പൊളിച്ചെഴുത്തിനുള്ള സാഹചര്യവും സാവകാശവും പുതിയ ധനമന്ത്രിക്കു ലഭിച്ചിട്ടില്ല. കോവിഡും ലോക്ഡൗൺ നിയന്ത്രണങ്ങളും ജനങ്ങളുടെ മാത്രമല്ല സർക്കാരിന്റെയും വരുമാനം ഗണ്യമായി ചോർത്തിയിട്ടുണ്ട്. അതിനാൽ അധിക വിഭവസമാഹരണത്തിനുള്ള നികുതി നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, പുതിയ നികുതിനിർദേശങ്ങളുടെ അധികഭാരം ജനങ്ങളിൽ ഏല്പിക്കാത്ത ബജറ്റാണ് ഇതെന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.
ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്കും സാമൂഹ്യാരോഗ്യത്തിനും ഏറ്റവും പ്രാധാന്യം നൽകേണ്ട സമയമാണിത്. കോവിഡിനെ നേരിടാൻ 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നു എന്നതാണ് ഈ ബജറ്റിലെ പ്രധാന സവിശേഷത. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2,800 കോടി രൂപ നീക്കിവച്ചു. പതിനെട്ടു വയസിനു മുകളിലുള്ളവർക്കു സൗജന്യ വാക്സിന് 1000 കോടി, പകർച്ചവ്യാധികൾ നേരിടാൻ മെഡിക്കൽ കോളജ് ആശുപത്രികളിൽ പ്രത്യേക ബ്ലോക്ക്, പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ 10 ബെഡുള്ള ഐസൊലേഷൻ വാർഡ് തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്. ആരോഗ്യരംഗത്തു കേരളം ആർജിച്ച മികവ് നിലനിർത്താൻ ഇത്തരം നടപടികൾക്കൊപ്പം ദീർഘകാല പദ്ധതികളും ആവശ്യമാണ്. പകർച്ചവ്യാധികൾ ഒന്നിനുപുറകേ മറ്റൊന്നായി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവയെ നിവാരണം ചെയ്യാനുള്ള പദ്ധതികൾ വിപുലമാക്കണം. വിനോദസഞ്ചാര പുനരുജ്ജീവനത്തിനാണ് ബജറ്റിലെ മറ്റൊരു ഊന്നൽ.
മറ്റുതരത്തിലുള്ള വൻ വികസനപദ്ധതികൾ പ്രഖ്യാപിക്കാത്തതിനു കാരണം സർക്കാരിന്റെ സാന്പത്തിക ഞെരുക്കമാണെന്നു വ്യക്തമാണ്. കോവിഡിന്റെ ആഘാതത്തിൽനിന്നു നാടു കരകയറുന്പോൾ കൂടുതൽ വിഭവസമാഹരണത്തിനു സാധ്യതകൾ കണ്ടെത്തി വികസനം ത്വരിതപ്പെടുത്തുന്ന പദ്ധതികൾ കൊണ്ടുവരുമെന്നു കരുതാം.
തീരദേശത്തിനു 11,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച ബജറ്റിൽ കടലാക്രമണം നേരിടാൻ 1,500 കോടി രൂപ വകയിരുത്തി. കടലിൽ കല്ലിട്ട് പണം മറ്റേതോ വഴിക്കു പോകുന്ന പഴയ പദ്ധതികൾപോലെ ആകരുതിത്. തീരം സംരക്ഷിക്കപ്പെടേണ്ടതു തീരദേശവാസികളുടെ മാത്രമല്ല, നാടിന്റെ മുഴുവൻ പുരോഗതിക്ക് ആവശ്യമാണ്. തീരദേശ ഹൈവേയും മലയോരമേഖലയുമൊക്കെ യാഥാർഥ്യമാകുന്പോൾ നാടിന്റെ വികസനത്തിനു ഗതിവേഗം വർധിക്കും. കോവിഡ് മൂലം ഒട്ടേറെ നാശങ്ങളും നഷ്ടങ്ങളും ദുരിതങ്ങളും നേരിടേണ്ടിവന്ന മേഖലയാണു കൃഷി. എന്നാൽ, കാർഷികമേഖലയ്ക്ക് ഉത്തേജനം പകരുന്ന വൻ പ്രഖ്യാപനങ്ങൾ ബജറ്റിലില്ല. കുറഞ്ഞ പലിശയ്ക്കു കാർഷികവായ്പ നൽകുമെന്ന വാഗ്ദാനം സ്വാഗതാർഹമാണ്. കൃഷിയിറക്കാൻ കൈയിൽ പണമില്ലാതെ ബുദ്ധിമുട്ടുകയാണു സാധാരണ കർഷകർ. റബറിന്റെ തറവില 170 രൂപയിൽ നിന്ന് ഉയർത്തുമെന്നു കർഷകർ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായിട്ടില്ല. എന്നാൽ, റബർ വിലസ്ഥിരതാ പദ്ധതി കുടിശിക കൊടുത്തു തീർക്കാൻ 50 കോടി രൂപ നീക്കിവയ്ക്കുമെന്ന പ്രഖ്യാപനം ആശ്വാസകരമാണ്. കുടിശിക മുഴുവൻ കൊടുക്കാൻ ഈ തുക മതിയാവുമോ എന്ന ചോദ്യം ബാക്കിയുണ്ട്. തോട്ടവിളകളുടെ വൈവിധ്യവത്കരണത്തിനുള്ള നീക്കം ശരിയായ ദിശയിലുള്ളതാണ്. പാൽ മൂല്യവർധിത ഉത്പന്നങ്ങൾക്കു ഫാക്ടറി തുടങ്ങുന്നതും അഞ്ച് അഗ്രോ പാർക്കുകൾ സ്ഥാപിക്കുന്നതും കർഷകർക്കു ഗുണംചെയ്യും. കാലാവസ്ഥയുടെ പ്രാതികൂല്യങ്ങളും കോവിഡ് സാഹചര്യങ്ങളും മൂലം ഉത്പന്നം വിറ്റഴിക്കാനാകാതെ വിഷമിക്കുന്ന പൈനാപ്പിൾ കർഷകരും കൊയ്തെടുക്കാനാകാതെ നെല്ലു നശിച്ച കർഷകരും പച്ചക്കറി കർഷകരുമൊക്കെ കൂടുതൽ ക്രിയാത്മക നടപടികൾ സർക്കാരിൽനിന്നു പ്രതീക്ഷിക്കുന്നുണ്ട്.
എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനിലാക്കുമെന്നും എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുമെന്നുമുള്ള പ്രഖ്യാപനങ്ങൾ സാധാരണക്കാർക്കു ബുദ്ധിമുട്ടാകാത്ത രീതിയിൽ എത്രയുംവേഗം നടപ്പാക്കണം. മാറുന്ന വിദ്യാഭ്യാസരീതി മുന്നിൽക്കണ്ടുള്ള ചില നയംമാറ്റങ്ങളുടെ സൂചന ബജറ്റിൽ കാണാം. വിദ്യാർഥികൾക്കു രണ്ടുലക്ഷം ലാപ്ടോപ്പുകൾ നൽകുന്നതും പഠനത്തിനു വെർച്വൽ, ഓഗ്മെന്റ് സംവിധാനത്തിനായി 10 കോടി രൂപ നീക്കിവയ്ക്കുന്നതും അതിൽപെടും. പ്രവാസി പുനരധിവാസത്തിനായി 1,000 കോടി രൂപയുടെ വായ്പ നൽകുമെന്നാണു പ്രഖ്യാപനം. കുടുംബശ്രീക്കായി പ്രഖ്യാപിച്ച പുതിയ പദ്ധതികൾ ഗ്രാമീണതലത്തിലെ സ്ത്രീശക്തീകരണം ത്വരിതപ്പെടുത്തുമെന്നു പ്രതീക്ഷിക്കാം. ബജറ്റ് യാഥാർഥ്യാധിഷ്ഠിതമാണെന്നു ഭരണപക്ഷം അവകാശപ്പെടുന്പോൾ ഈ ബജറ്റ് കണക്കുകൾകൊണ്ടുള്ള കസർത്താണെന്നും രാഷ്ട്രീയ പ്രസംഗമാണെന്നുമൊക്കെ പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. കോവിഡ് പാക്കേജിനുള്ള 20,000 കോടി രൂപയുടെ വരുമാന സ്രോതസ് ബജറ്റിൽ കാണിച്ചിട്ടില്ലെന്നാണു പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഈ ദുരിതകാലത്ത് വലിയ മാന്ത്രികവിദ്യ കാണിക്കാൻ ധനമന്ത്രിക്കു കഴിയില്ല എന്ന കാര്യം വിദഗ്ധർ സമ്മതിക്കുന്നു. അടുത്ത ബജറ്റിൽ നികുതി കൂട്ടുമെന്ന വ്യക്തമായ സൂചന ധനമന്ത്രിയുടെ പ്രസംഗത്തിലുണ്ട്. കോവിഡ് കാലം കഴിഞ്ഞാലും സാധാരണക്കാരൻ മുണ്ടു മുറുക്കിത്തന്നെ ഉടുക്കേണ്ടിവരുമെന്നു സാരം.
ആരോഗ്യമേഖലയ്ക്കു പ്രഥമ പരിഗണന
12:48 AM Jun 05, 2021 | Deepika.com