പരീക്ഷയില്ലാതെ ജയിക്കാം എന്നുവരുന്നതു വിദ്യാർഥികളുടെ പൊതുവായ നിലവാരത്തകർച്ചയ്ക്ക് ഇടയാക്കുന്നില്ല എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്
രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ, ഐഎസ്സി സിലബസുകളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഉപേക്ഷിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ഇതുസംബന്ധിച്ച വലിയ ആശയക്കുഴപ്പം നീക്കിയിട്ടുണ്ടെങ്കിലും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പൂർണമായി അവസാനിച്ചിട്ടില്ല. പരീക്ഷ ഇല്ലാതെയുള്ള മൂല്യനിർണയത്തിനു സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയായിരിക്കും, തനിക്ക് അർഹതപ്പെട്ട മാർക്ക് അല്ലെങ്കിൽ ഗ്രേഡ് ലഭിക്കുമോ, ഫലപ്രഖ്യാപനം വല്ലാതെ നീണ്ടുപോകുമോ, ഉന്നത പഠനസാധ്യതകളെ ബാധിക്കുമോ എന്നെല്ലാമുള്ള പലവിധ ആശങ്കകൾ സമർഥരായ വിദ്യാർഥികൾക്കുണ്ട്. കഴിഞ്ഞ അധ്യയനവർഷം സ്കൂളുകളിൽ കാര്യമായ പഠനം നടന്നിട്ടില്ല എന്ന വസ്തുത എല്ലാവർക്കുമറിയാം. അതുകൊണ്ടു പരീക്ഷ ഒഴിവായതിൽ ആശ്വസിക്കുന്നവരാണു വിദ്യാർഥികളിലും രക്ഷിതാക്കളിലും ബഹുഭൂരിപക്ഷവും. പരീക്ഷ നടത്തി കോവിഡ് വ്യാപനത്തിനിടയാക്കി എന്ന ആക്ഷേപം ഒഴിഞ്ഞുപോകുന്നതിൽ സർക്കാരിനും ആശ്വാസമുണ്ടാകാം. എന്നാൽ, പരീക്ഷ കൂടാതെ വിദ്യാർഥികളെ ജയിപ്പിക്കുന്നത് അവരുടെ ഭാവിയെ ബാധിക്കില്ലേ എന്ന ചോദ്യം തീർത്തും അവഗണിക്കാനുമാവില്ല.
സ്കൂൾ പഠനം പൂർത്തിയാകുന്നതു പന്ത്രണ്ടാം ക്ലാസ് ഫലത്തോടെയാണ്. വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഒരു വഴിത്തിരിവാണത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മാർക്കും ഗ്രേഡും ഉന്നതപഠനത്തിനുള്ള വഴി നിശ്ചയിക്കുന്നതിനുള്ള ഒരു പ്രധാന മാനദണ്ഡമായിരുന്നു. പരീക്ഷ ഉപേക്ഷിച്ചതോടെ ഫലപ്രഖ്യാപനത്തിനുള്ള ബദൽ മാനദണ്ഡം വൈകാതെ പ്രഖ്യാപിക്കുമെന്നാണു കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷ നടത്തണോ എന്നതു സംബന്ധിച്ച തീരുമാനം അനന്തമായി നീണ്ടപ്പോൾ 9, 10, 11 ക്ലാസുകളിലെ മാർക്ക് കണക്കാക്കി പന്ത്രണ്ടാം ക്ലാസിലെ ഫലം പ്രഖ്യാപിക്കാൻ സിബിഎസ്ഇ ആലോചിച്ചിരുന്നു. ഇപ്പോൾ മറ്റു മാനദണ്ഡങ്ങളുംപരിഗണനയിലുണ്ട്. സ്കൂളിൽ വിദ്യാർഥിയുടെ പാഠ്യരംഗത്തെ പ്രകടനംകൂടി കണക്കിലെടുത്തുള്ള മാനദണ്ഡത്തിലൂടെ മൂല്യനിർണയം നടത്താനാണ് ആലോചന. ഇങ്ങനെ ലഭിക്കുന്ന മാർക്ക് തൃപ്തികരമല്ലെന്നു തോന്നുന്ന വിദ്യാർഥികൾക്കു പിന്നീടു പരീക്ഷ എഴുതാൻ അവസരം നൽകുമെന്നും സൂചനയുണ്ട്. വ്യക്തവും സുതാര്യവും സമയബന്ധിതവുമായി മൂല്യനിർണയം പൂർത്തിയാക്കണമെന്നാണു പ്രധാനമന്ത്രി നരേന്ദ്രമോദി സിബിഎസ്ഇ, ഐഎസ്സി ബോർഡ് അധികൃതരോടു നിർദേശിച്ചിരിക്കുന്നത്.
വിദ്യാർഥികളുടെ ആരോഗ്യത്തിലും സുരക്ഷിതത്വത്തിലും വിട്ടുവീഴ്ച പാടില്ലെന്നും ഈ സംഘർഷാവസ്ഥയിൽ അവരെ പരീക്ഷയ്ക്കു നിർബന്ധിക്കാൻ പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞതു ശരിയാണ്. എന്നാൽ, ഈ തീരുമാനം അല്പംകൂടി നേരത്തേ എടുത്തിരുന്നെങ്കിൽ പല ബുദ്ധിമുട്ടുകളും ഒഴിവാക്കാമായിരുന്നില്ലേ എന്ന ചോദ്യം ബാക്കിയുണ്ട്. സ്റ്റേറ്റ് സിലബസ് പിന്തുടരുന്ന കേരളത്തിൽ പ്ലസ്ടു പരീക്ഷയുടെ മൂല്യനിർണയം തുടങ്ങി. പ്രാക്ടിക്കൽ പരീക്ഷകളുടെ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ പരീക്ഷയെഴുതി ജയിക്കുന്ന കുട്ടികളും പരീക്ഷയില്ലാത്ത മൂല്യനിർണയത്തിലൂടെ പാസാകുന്ന കേന്ദ്ര സിലബസുകാരും തമ്മിലാണു പ്രഫഷണൽ കോഴ്സ് പ്രവേശനത്തിനും മറ്റ് ഉന്നതപഠന കോഴ്സുകളിലെ പ്രവേശനത്തിനും മത്സരിക്കേണ്ടത്. കേന്ദ്ര സിലബസുകാരുടെയും സംസ്ഥാന സിലബസുകാരുടെയും സ്കോർ കണക്കാക്കുന്നതു സംബന്ധിച്ചു നേരത്തേതന്നെ ചില ആക്ഷേപങ്ങളും പരാതികളുമുള്ളതാണ്. പുതിയ സാഹചര്യത്തിൽ ഇത്തരം തർക്കങ്ങൾക്കും ആരോപണങ്ങൾക്കും കൂടുതൽ സാധ്യതയുണ്ട്. രണ്ടു സിലബസുകളിലും പഠിച്ചുവരുന്ന വിദ്യാർഥികൾക്കു തുല്യനീതി ഉറപ്പാകുന്ന വിധത്തിൽ മാർക്കുകളുടെ മൂല്യം കണക്കാക്കാൻ സാധിക്കണം.
കോവിഡ് മഹാമാരി ജനജീവിതത്തിലെന്നപോലെ അധ്യയനത്തിലും പരീക്ഷാരീതിയിലുമെല്ലാം വലിയ മാറ്റമാണു വരുത്തിയിരിക്കുന്നത്. ഓൺലൈൻ പഠനം അംഗീകൃത പഠനരീതിയായി മാറിക്കഴിഞ്ഞു. കേരളത്തിൽ വീടുകൾ സ്കൂളാക്കിയാണു ചൊവ്വാഴ്ച വെർച്വൽ പ്രവേശനോത്സവത്തോടെ പുതിയ അധ്യയനവർഷത്തിനു തുടക്കംകുറിച്ചത്. 45 ലക്ഷം വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് നൽകേണ്ടിയിരുന്നതിൽ രണ്ടര ലക്ഷം പേർക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതുപോലെ, സാന്പ്രദായിക പരീക്ഷാരീതികളുമായി താരതമ്യം ചെയ്യുന്പോൾ പലവിധ പരിമിതികളുമുണ്ട് ഓൺലൈൻ പരീക്ഷയ്ക്കും. ഓൺലൈൻ പരീക്ഷാരീതിയും പരീക്ഷയില്ലാതുള്ള മൂല്യനിർണയവും മുന്പേതന്നെ പല വിദേശരാജ്യങ്ങളിലുമുണ്ടെങ്കിലും അവിടെയൊക്കെ കാര്യങ്ങൾ വളരെ സുതാര്യവും സത്യസന്ധവുമായാണു നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. അത്തരം സുതാര്യതയും സത്യസന്ധതയും ഇന്ത്യയിൽ പ്രതീക്ഷിക്കാമോ? സംശയമാണ്. പരീക്ഷയില്ലാതെയുള്ള മൂല്യനിർണയം തികച്ചും സത്യസന്ധമായി നടന്നില്ലെങ്കിൽ അതു വിദ്യാർഥികളോടുള്ള കടുത്ത ദ്രോഹമാണ്. പരീക്ഷയില്ലാതെ ജയിക്കാം എന്നുവരുന്നതു വിദ്യാർഥികളുടെ പൊതുവായ നിലവാരത്തകർച്ചയ്ക്ക് ഇടയാക്കുന്നില്ല എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.
വിദ്യാർഥികളുടെ ആശങ്ക തീരുന്നില്ല
11:52 PM Jun 02, 2021 | Deepika.com