കുട്ടനാടൻ പ്രദേശങ്ങളിലെ പല താഴ്ന്ന ഭാഗങ്ങളിൽനിന്നും വെള്ളം ഇറങ്ങിപ്പോകാത്തത്
ആളുകൾക്കു പല ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നുണ്ട്. താത്കാലിക മുട്ടുശാന്തികളല്ല, സ്ഥിരം പരിഹാരങ്ങളാണു കുട്ടനാടിന്റെ പ്രശ്നങ്ങൾക്കു വേണ്ടത്.
നിരന്തരം വെള്ളപ്പൊക്ക ഭീഷണിയുടെ നിഴലിൽ കഴിയാൻ വിധിക്കപ്പെട്ടവരാണോ കുട്ടനാട്ടുകാർ? ആധിയില്ലാത്ത സ്വസ്ഥജീവിതത്തിനു മറ്റ് എല്ലാവർക്കുമുള്ളതുപോലുള്ള അവകാശം അവർക്കുമുണ്ട്. ചുറ്റുമുള്ള ജലത്തിനു നടുവിലെ അവരുടെ ജീവിതം തീർത്തും ക്ലേശകരമായി മാറിക്കൊണ്ടിരിക്കുന്നു. കുട്ടനാട്ടിലെ എല്ലാ പ്രദേശങ്ങളിലും ഇന്നു റോഡും വൈദ്യുതിയും ഇന്റർനെറ്റ്- മൊബൈൽ കണക്ടിവിറ്റിയും അടക്കമുള്ള അത്യാധുനിക ജീവിതസൗകര്യങ്ങൾ ലഭ്യമാണെങ്കിലും ഏതാനും ദിവസം തുടർച്ചയായി മഴപെയ്താൽ ജീവിതത്തിന്റെ താളം തെറ്റുന്ന അവസ്ഥയ്ക്കു മാറ്റം വന്നിട്ടില്ല. കാലാവസ്ഥയുടെയും പ്രകൃതിയുടെയും പ്രാതികൂല്യങ്ങളും വികസന സമീപനങ്ങളിലെ പോരായ്മകളും അധികൃത അനാസ്ഥകളുമൊക്കെ അതിനു കാരണമാകാം. ഈവർഷം കാലവർഷത്തിന്റെ തുടക്കത്തിൽതന്നെ കുട്ടനാട് പ്രളയഭീഷണിയിലാണ്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽപ്പെട്ട കുട്ടനാടൻ പ്രദേശങ്ങളിലെ പല താഴ്ന്ന ഭാഗങ്ങളിൽനിന്നും വെള്ളം ഇറങ്ങിപ്പോകാത്തത് ആളുകൾക്കു പല ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നുണ്ട്.
സമുദ്രനിരപ്പിനേക്കാൾ താഴ്ന്നുകിടക്കുന്ന പ്രദേശമാണു കുട്ടനാട്. അതിനാൽ ഇവിടെനിന്നു വെള്ളം ഇറങ്ങിപ്പോകാൻ സ്വാഭാവികമായിത്തന്നെ കാലതാമസമുണ്ടാകും. അതിനുപുറമേ നീരൊഴുക്കിനെ തടസപ്പെടുത്തുന്ന ഘടകങ്ങളും നിർമിതികളുമൊക്കെ ഉണ്ടാകുന്നതാണ് വെള്ളക്കെട്ട് രൂക്ഷമാക്കുന്നത്. തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും തുറന്നെങ്കിലും കുട്ടനാട്ടിലെ ജലനിരപ്പ് താഴുന്നതു നേരിയ തോതിലാണ്. ആലപ്പുഴ- ചങ്ങനാശേരി റോഡ് ഉയർത്തിപ്പണിതുകൊണ്ടിരിക്കുന്നതുമൂലം ഇരുവശങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യവുമുണ്ട്. കഴിഞ്ഞ രണ്ടു മഹാപ്രളയങ്ങളിൽ ഒഴുകിയെത്തിയ എക്കൽ കുട്ടനാടൻ നെൽപ്പാടങ്ങളെ ഫലഭൂയിഷ്ഠമാക്കി വിളവ് വർധിപ്പിച്ചെങ്കിലും ചെളിനിറഞ്ഞ് പുഴകളുടെയും തോടുകളുടെയും ആഴം കുറഞ്ഞത് വെള്ളപ്പൊക്ക കെടുതികൾ വർധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. വേന്പനാട്ടു കായലിലേക്ക് ഒഴുകിയെത്തുന്ന പന്പ, മീനച്ചിൽ, മണിമല, അച്ചൻകോവിൽ ആറുകളിൽ വെള്ളം പൊങ്ങിയാൽ കുട്ടനാട്ടുകാർക്കാണു കൂടുതൽ ദുരിതം അനുഭവിക്കേണ്ടിവരിക. വർഷങ്ങളായി മണലും ചെളിയും കോരാത്തതുമൂലം രണ്ടോ മൂന്നോ ദിവസം നല്ല മഴ പെയ്താൽ ഈ നദികൾ ഇന്നു കരകവിയും. പരിസ്ഥിതി മൗലികവാദികളുടെ വാദങ്ങൾ മാത്രം കേൾക്കാതെ മണലും ചെളിയും നീക്കം ചെയ്തു നദികളുടെ സ്വാഭാവിക ജലവ്യാപ്തി വീണ്ടെടുക്കണം. ഇങ്ങനെ നീക്കം ചെയ്യുന്ന മണൽ സർക്കാരിന്റെ ആഭിമുഖ്യത്തിൽതന്നെ വിറ്റഴിച്ചാൽ അഴിമതി ആരോപണങ്ങൾ ഉയരുകയുമില്ല.
ഈ കൊയ്ത്ത് സീസണിൽ വേനൽ മഴമൂലം കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും പാടശേഖരങ്ങളിലെ നെല്ല് 20 ശതമാനത്തോളം കൊയ്തെടുക്കാൻ കഴിഞ്ഞിട്ടില്ല. മറ്റു ചില പാടശേഖരങ്ങളിൽ വിത കഴിഞ്ഞ് നെല്ലു കിളിർത്തുവരുന്പോഴാണു കാലം തെറ്റിയ മഴയും വെള്ളപ്പൊക്കവും ഉണ്ടായത്. രണ്ടു സാഹചര്യങ്ങളും തളർത്തുന്നതു കർഷകരെയാണ്. അവരുടെ വരുമാനമാർഗം ഇല്ലാതാകുന്നു. കോവിഡ് ദുരിതങ്ങൾമൂലം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധാരണക്കാർ ഏറെ കഷ്ടപ്പെടുന്പോഴാണ് വെള്ളപ്പൊക്കം അവരുടെ കഷ്ടപ്പാടുകൾ ഇരട്ടിയാക്കുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വെള്ളപ്പൊക്ക ദുരിതബാധിതരെ മാറ്റിപ്പാർപ്പിക്കുന്നതിനുപോലും വളരെ ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിൽ വെള്ളപ്പൊക്ക ദുരിതബാധിതർക്കു സർക്കാർ അടിയന്തര ധനസഹായം അനുവദിക്കേണ്ടതു തികച്ചും ന്യായമാണ്. എന്നാൽ, മഹാപ്രളയങ്ങളിൽ വൻ നഷ്ടമുണ്ടായപ്പോൾപോലും കുട്ടനാടിനു സാന്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിട്ടില്ലെന്ന പരാതി നിലനിൽക്കുന്നു.
അതിജീവനത്തിനുള്ള പോരാട്ടത്തിലാണ് ഇന്നു കുട്ടനാടൻ ജനത. അവർക്കു പോരാടേണ്ടിവരുന്നതു പ്രകൃതി ദുരന്തങ്ങളോടും തങ്ങളുടെ ദുരിതങ്ങൾക്ക് അറുതി രുത്തുന്നതിനു തടസം നിൽക്കുന്ന സംവിധാനങ്ങളോടുമാണ്. തുടർച്ചയായുണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങളിൽ മനസുമടുത്ത് കുട്ടനാട്ടിലെ പുതിയ തലമുറയിൽപ്പെട്ട പലരും വെള്ളം കയറാത്ത പ്രദേശങ്ങളിൽ കുറച്ചു സ്ഥലം വാങ്ങി വീടുവച്ചു മാറുന്ന പ്രവണത കൂടിവരുന്നു. ഈ പലായനം ശക്തിപ്രാപിച്ചാൽ ഒരു കാലത്തു കേരളത്തിന്റെ നെല്ലറയായിരുന്ന കുട്ടനാട് വെറും കായലായി മാറുകയും ആ നാടിന്റെ സാംസ്കാരികത്തനിമ ഇല്ലാതാവുകയുമായിരിക്കും ഫലം. അതു നാടിന് ആപത്താണ്.
കുട്ടനാടിനെ സഹായിക്കാന് രക്ഷയുടെ കരങ്ങൾ ഉയരണം. താത്കാലിക മുട്ടുശാന്തികളല്ല, സ്ഥിരം പരിഹാരങ്ങളാണു കുട്ടനാടിന്റെ പ്രശ്നങ്ങൾക്കു വേണ്ടത്. കുട്ടനാട് വികസനത്തിനായുള്ള സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിലെ നടപ്പാക്കാത്തതും നടപ്പാക്കി പൂർത്തീകരിക്കാത്തതുമായ നിർദേശങ്ങൾ പലതുണ്ട്. അവ യാഥാർഥ്യമാക്കാൻ ആത്മാർഥമായ ശ്രമങ്ങളുണ്ടാകണം. രണ്ടാം കുട്ടനാട് പാക്കേജിനെപ്പറ്റി ആലോചിക്കുമെന്ന പുതിയ ജലസേചനമന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവന സ്വാഗതാർഹമാണ്. കുട്ടനാടിന്റെ സ്വാഭാവിക പ്രകൃതിക്കു യോജിച്ച വികസനസമീപനങ്ങളും പരിഹാര നടപടികളുമാണ് ആവശ്യം.
അതിജീവന പോരാട്ടത്തിൽ കുട്ടനാടൻ ജനത
11:41 PM Jun 01, 2021 | Deepika.com