സംസ്ഥാനത്തിന്റെ പുരോഗതി സംബന്ധിച്ചു സർക്കാരിന്റെ കാഴ്ചപ്പാടിന്റെ വിളംബരം എന്ന നിലയിലും നയപരിപാടികളുടെ രേഖാചിത്രം എന്ന നിലയിലും ശ്രദ്ധേയമാണു പുതിയ നയപ്രഖ്യാപനം.
ക്ഷേമപദ്ധതികൾക്കൊപ്പം ദാരിദ്ര്യനിർമാർജനത്തിനും സാന്പത്തിക വളർച്ചയ്ക്കും ഊന്നൽ നൽകുന്നതാണു പുതിയ എൽഡിഎഫ് സർക്കാരിന്റെ പ്രഥമ നയപ്രഖ്യാപനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപനത്തിൽ എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊണ്ടുകൊണ്ടുള്ള സമഗ്ര വികസനമാണു സർക്കാരിന്റെ ലക്ഷ്യമെന്നു ചൂണ്ടിക്കാട്ടിയ ഗവർണർ ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ത്വരിതപ്പെടുത്താൻ സഹായിക്കുന്ന കുറേ നടപടികളും പ്രഖ്യാപിച്ചു. അതേസമയം കോവിഡും അനന്തരഫലങ്ങളും സാന്പത്തികവളർച്ചയെ ബാധിച്ചുവെന്നും റവന്യു വരുമാനത്തിൽ വലിയ കുറവുണ്ടാകുമെന്നുമുള്ള യാഥാർഥ്യബോധവും നയപ്രഖ്യാപനത്തിൽ പങ്കുവയ്ക്കുന്നു. സംസ്ഥാനത്തിന്റെ പുരോഗതി സംബന്ധിച്ചു സർക്കാരിന്റെ കാഴ്ചപ്പാടിന്റെ വിളംബരം എന്ന നിലയിലും നയപരിപാടികളുടെ രേഖാചിത്രം എന്ന നിലയിലും ശ്രദ്ധേയമാണു പുതിയ നയപ്രഖ്യാപനം. ഇതു പ്രവൃത്തിപഥത്തിലെത്തിക്കാൻ സർക്കാരിനു കഴിയട്ടെ.
ദരിദ്രവിഭാഗങ്ങളുടെ ക്ഷേമത്തിനും ദാരിദ്ര്യനിർമാർജനത്തിനും നയപ്രഖ്യാപനത്തിൽ വലിയ പരിഗണന നൽകിയിട്ടുണ്ട്. ക്ഷേമ പെൻഷനുകളുടെയും ഭക്ഷ്യകിറ്റുകളുടെയും കൃത്യമായ വിതരണം ഉറപ്പുനൽകുന്നു. എന്നാൽ, ഇതുകൊണ്ടു സ്ഥായിയായ ക്ഷേമവും പുരോഗതിയും ഉണ്ടാകുമോ എന്ന ചോദ്യം പ്രസക്തമാണ്. പാവപ്പെട്ടവർക്കു സൗജന്യമായി അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കും, പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ ഏർപ്പെടുത്തും എന്നിങ്ങനെ പുതിയ കാലത്തിനു യോജിച്ച കുറേ വാഗ്ദാനങ്ങളും നയപ്രഖ്യാപനത്തിലുണ്ട്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ഇതുമൂലം കഴിയുമെന്നു സർക്കാർ കരുതുന്നുണ്ടാവാം. നയപ്രഖ്യാപനത്തിലെ ചില കാര്യങ്ങളെ വിമർശിച്ചുകൊണ്ടുള്ള അഭിപ്രായപ്രകടനങ്ങൾ സ്വാഭാവികമായും പ്രതിപക്ഷത്തുനിന്നു വന്നിട്ടുണ്ട്. കോവിഡ് പ്രതിരോധം പോലുള്ള കാര്യങ്ങളിൽ സർക്കാരുമായി സഹകരിക്കുമെന്നു പുതിയ പ്രതിപക്ഷനേതാവ് പറഞ്ഞിരുന്നു. നയപ്രഖ്യാപനം സംബന്ധിച്ച ചർച്ച തിങ്കളാഴ്ച നിയമസഭയിൽ തുടങ്ങുന്പോഴാണു പുതിയ സർക്കാരിനോടുള്ള പ്രതിപക്ഷത്തിന്റെ സമീപനം എന്താണെന്നു വ്യക്തമാവുക.
ഭൂരഹിതർക്കെല്ലാം ഈ സർക്കാരിന്റെ കാലത്തുതന്നെ പട്ടയം നൽകുമെന്ന പ്രഖ്യാപനം സ്വാഗതാർഹമാണ്. അവർക്കു പുറമേ മലയോരങ്ങളിൽ പതിനായിരക്കണക്കിനു ചെറുകിട- നാമമാത്ര കർഷകർ പട്ടയത്തിനായി കാത്തിരിപ്പുണ്ട്. പലവിധ നിയമക്കുരുക്കുകളിൽപ്പെടുത്തി പട്ടയവിതരണം തടസപ്പെടുത്തിയിരിക്കുകയാണ് ഉദ്യോഗസ്ഥവൃന്ദം. അർഹതപ്പെട്ടവർക്കെല്ലാം പട്ടയം നൽകാനുള്ള നടപടികൾ ഉണ്ടാകണം. കർഷകക്ഷേമം ലക്ഷ്യമിട്ടു ചില പ്രഖ്യാപനങ്ങൾ ഗവർണറുടെ പ്രസംഗത്തിലുണ്ട്. അഞ്ചുവർഷംകൊണ്ട് കാർഷികോത്പാദനം 50 ശതമാനം വർധിപ്പിക്കുമെന്നും കർഷകരുടെ വരുമാനം കൂട്ടുമെന്നുമാണു വാഗ്ദാനം. കേൾക്കാൻ സുഖമുണ്ടെങ്കിലും പലവിധ കാരണങ്ങളാൽ ജീവിതം വഴിമുട്ടിനിൽക്കുന്ന കർഷകർ അതു വിശ്വസിക്കുമോ എന്നു സംശയമാണ്. പേമാരിയും മടവീഴ്ചയും മൂലം നെല്ലു കൊയ്തെടുക്കാ നാകാതെയും കൊയ്ത നെല്ല് സംഭരിക്കാൻ കഴിയാതെയും കടുത്ത വിഷമത്തിലായ കർഷകർ നിരവധിയാണ്. കപ്പ മുതൽ പൈനാപ്പിൾ വരെയുള്ള കാർഷികോത്പന്നങ്ങൾക്ക് ഉത്പാദനച്ചെലവു താങ്ങാനുള്ള വിലപോലും കിട്ടുന്നില്ല. വിവിധയിനം കാർഷികോത്പന്നങ്ങൾക്കു മുൻ എൽഡിഎഫ് സർക്കാർ താങ്ങുവില പ്രഖ്യാപിച്ചപ്പോൾ കർഷകർ ഏറെ സന്തോഷിച്ചിരുന്നു. എന്നാൽ, ഈ ദുരിതകാലത്ത് അതൊന്നും നടപ്പായിക്കിട്ടുന്നില്ല. വാങ്ങാനാളില്ലാതെ പച്ചക്കറികളും ഫലവർഗങ്ങളും നശിക്കുന്നു. ക്ഷീരകർഷകർ പലരും പാൽ ഒഴുക്കിക്കളയേണ്ട ഗതികേടിൽ. കർഷകർക്കു ജീവസന്ധാരണത്തിന് ആവശ്യമായ വരുമാനം ഉറപ്പുവരുത്താനുള്ള പ്രായോഗിക നടപടികൾ സർക്കാർ സ്വീകരിക്കണം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്ന പ്രഖ്യാപനം ആശ്വാസകരമാണ്. മൂന്നുകോടി ഡോസ് വാക്സിൻ വാങ്ങാൻ ആഗോള ടെൻഡർ വിളിക്കുമെന്നാണു പ്രഖ്യാപനം. എല്ലാവർക്കും വാക്സിൻ ലഭ്യമാക്കി കോവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞാൽ സന്പദ്വ്യവസ്ഥയെ ചലനാത്മകമാക്കുന്ന പ്രവർത്തനങ്ങളിലേക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ ശ്രദ്ധയൂന്നാൻ സർക്കാരിനും ജനങ്ങൾക്കും കഴിയും. കോവിഡ് കാലത്തു തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർ ഏറെയാണ്. തിരിച്ചുവന്ന പ്രവാസികളിൽ 60 ശതമാനം പേർക്കു തൊഴിൽ നഷ്ടമായി. കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാനുള്ള പദ്ധതികളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണം. 20 ലക്ഷം പേർക്കു തൊഴിൽ നൽകുമെന്ന പ്രഖ്യാപനം യാഥാർഥ്യമാക്കാൻ കഴിഞ്ഞാൽ അതു സംസ്ഥാനത്തിന്റെ വികസനചരിത്രത്തിൽ പുതിയ അധ്യായം സൃഷ്ടിക്കും. ഫെഡറലിസത്തിനു ചേരാത്ത കേന്ദ്രസർക്കാരിന്റെ നയങ്ങളെ നയപ്രഖ്യാപനത്തിൽ വിമർശിക്കുന്നുണ്ട്. കേന്ദ്രത്തിന്റെ പല നയങ്ങളും തിരുത്തേണ്ടതാണ് എന്നതിൽ സംശയമില്ല. എന്നാൽ, കേന്ദ്രവുമായി നിരന്തരം ഏറ്റുമുട്ടലിനു പോകാതെ കേരളത്തിനു വേണ്ടതെല്ലാം നേടിയെടുക്കാനുള്ള നയചാതുര്യം സംസ്ഥാന സർക്കാർ പ്രദർശിപ്പിക്കേണ്ടതുണ്ട്.
പ്രഖ്യാപനങ്ങൾ യാഥാർഥ്യമാകണം
11:29 PM May 28, 2021 | Deepika.com