ഫയലുകൾ കടന്നുപോകേണ്ട ഘട്ടങ്ങൾ കുറയ്ക്കുന്നതു പോലെ ആവശ്യമില്ലാത്ത രേഖകൾ ചോദിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിക്കും അറുതി വരുത്തണം.
സെക്രട്ടേറിയറ്റിലെയും സർക്കാർ ഓഫീസുകളിലെയും ഫയലുകൾ അതിവേഗം തീർപ്പാക്കാൻ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ ജനങ്ങൾ സർവാത്മനാ സ്വാഗതം ചെയ്യുന്നു. ഫയലുകളെ വരിഞ്ഞുമുറുക്കുന്ന ചുവപ്പുനാടകൾക്കിടയിൽ ജീവിതം കുരുങ്ങിപ്പോയ അനേകായിരങ്ങളുടെ ദുരിതാനുഭവങ്ങൾ അറിയുന്നവർക്ക് ഈ പ്രഖ്യാപനം കുറച്ചൊന്നുമല്ല ആശ്വാസം നൽകുക. ഫയലുകൾ തീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം ഉണ്ടാക്കുമെന്നാണു തീരുമാനം. നേരത്തേ രണ്ടുതവണ നടപ്പാക്കിയ ഫയൽ തീർപ്പാക്കൽ പരിപാടി വിജയമായിരുന്നെന്നു ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, ഇനിയതു സാധാരണ നടപടിക്രമത്തിന്റെ ഭാഗമായിത്തന്നെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ട്. പല പുതുമകളോടെയും അധികാരമേറ്റ പുതിയ മന്ത്രിസഭ ഭരണ നടപടിക്രമങ്ങളിൽ കാലാനുസൃതവും ജനങ്ങൾക്കു ഗുണകരവുമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത് ഉചിതവും അഭിനന്ദനീയവുമാണ്.
ഓരോ ഫയലും ഓരോ ജീവിതമാണെന്നു കഴിഞ്ഞ സർക്കാർ അധികാരമേറ്റയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചിരുന്നു. ഫയൽനീക്കം വേഗത്തിലാക്കുന്നതിനു ചില നടപടികൾ അന്നുണ്ടായെങ്കിലും ഉദ്ദേശിച്ച ലക്ഷ്യം നേടാനായില്ല. ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്തിന്റെ ശേഷിപ്പായ ഇവിടത്തെ ഭരണസന്പ്രദായ രീതികളും മാമൂലുകളും സമൂലമായി മാറ്റാൻ ഉദ്യോഗസ്ഥവൃന്ദം സമ്മതിച്ചില്ല എന്നതാണു മുഖ്യ കാരണം. തങ്ങളുടെ നിയന്ത്രണാധികാരം കൈവിട്ടുപോകുമോ എന്ന സംശയം അവർക്കുണ്ടാകാം. അഴിമതിക്കുള്ള അവസരങ്ങൾ അടയുമോ എന്ന തോന്നൽ ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ടാവാം. ഓഖി ദുരന്തവും രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും ഉണ്ടായ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭരണയന്ത്രം സാധാരണപോലെ പ്രവർത്തിപ്പിക്കാനുള്ള അവസരം പലപ്പോഴും കിട്ടിയില്ല എന്നതും വാസ്തവമാണ്. അടിയന്തര സാഹചര്യങ്ങളിലേതുപോലായിരുന്നു മിക്കപ്പോഴും സർക്കാരിന്റെ പ്രവർത്തനം. എന്നാൽ, ഈ സർക്കാരിനു ഭരണപരിഷ്കാര നടപടികളുമായി മുന്നോട്ടു പോകാനുള്ള അവസരവും സാവകാശവും ലഭിക്കുമെന്നു കരുതാം.
മുൻ സർക്കാരിന്റെ കാലത്തു വി.എസ്. അച്യുതാനന്ദന്റെ അധ്യക്ഷതയിൽ ഒരു ഭരണപരിഷ്കാര കമ്മീഷനെ നിയമിച്ചിരുന്നു. അഞ്ചുവർഷംകൊണ്ട് എന്തെല്ലാം ഭരണപരിഷ്കാര നടപടികളാണു കമ്മീഷൻ നിർദേശിച്ചിട്ടുള്ളത് എന്നറിയില്ല. ഏതായാലും ഫയൽ നീക്കം, ഫയൽ തീരുമാനം എന്നിവയിൽ പുതിയ സമീപനം വേണമെന്നു മുഖ്യമന്ത്രി നിർദേശിച്ചിരിക്കുന്നു. സത്യസന്ധമായി തീരുമാനം എടുക്കേണ്ടിവരുന്പോൾ ഭയവും ആശങ്കയും വേണ്ടെന്നും ഉദ്യോഗസ്ഥർക്കു പൂർണ സംരക്ഷണം നൽകുമെന്നും അഴിമതി കാണിച്ചാൽ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിക്കുള്ള സാധ്യത തേടിയും ചിലപ്പോൾ അഴിമതിസാധ്യത ഭയന്നുമാണു ഫയലുകളിൽ തീരുമാനമെടുക്കുന്നത് ഉദ്യോഗസ്ഥർ വൈകിക്കുന്നത്. പുതിയ നിർദേശം നടപ്പായാൽ അതു സത്യസന്ധരായ ഉദ്യോഗസ്ഥർക്കും കൈക്കൂലി നൽകാൻ നിർബന്ധിതരാകുന്ന പൊതുജനത്തിനും ആശ്വാസകരമാകും. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്നു സർക്കാർ ഓഫീസുകളിൽ ബോർഡ് വച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പലയിടത്തും കൈക്കൂലി കൊടുക്കാതെ ഫയൽ നീങ്ങില്ല എന്നതാണു വാസ്തവം. ഒരു ഫയൽ ഒരാളുടെ കൈയിൽ എത്ര സമയം വയ്ക്കാമെന്നതിനു പരിധി നിശ്ചയിക്കണമെന്നും ഒരു ഫയൽ വളരെയധികം പേർ കാണേണ്ടതുണ്ടോയെന്നു പരിശോധിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെടുന്നു. ഫയൽ നോക്കേണ്ട ആളുകളുടെ എണ്ണം കുറയ്ക്കുന്നതു തീരുമാനമെടുക്കൽ വേഗത്തിലാക്കാൻ സഹായിക്കുമെങ്കിലും ചില അവസരങ്ങളിൽ അത് അഴിമതിക്കു വഴിയൊരുക്കിയേക്കാം എന്നതും കാണാതിരുന്നുകൂടാ. കാര്യങ്ങൾ സാധിച്ചുകിട്ടാൻ വികസിത ജനാധിപത്യ രാജ്യങ്ങളിലൊന്നും പൗരന്മാർക്കു സർക്കാർ ഓഫീസുകളിൽ കാത്തുകെട്ടി കിടക്കേണ്ട ആവശ്യമില്ല. രേഖകളൊക്കെ ശരിയാണെങ്കിൽ കാര്യം അപ്പോൾത്തന്നെ നടന്നുകിട്ടും. പൗരാവകാശങ്ങളെപ്പറ്റി തികഞ്ഞ ബോധ്യം അവിടെ എല്ലാവർക്കുമുണ്ട്. മാന്യമായ പെരുമാറ്റവും സേവനവും പൊതുജനങ്ങൾക്കു ലഭിക്കുന്നു. ഇവിടെ കാര്യങ്ങൾ ആ നിലയിലേക്കെത്താൻ കുറേക്കാലംകൂടി കാത്തിരിക്കേണ്ടിവരും.
ഫയലുകൾ കടന്നുപോകേണ്ട ഘട്ടങ്ങൾ കുറയ്ക്കുന്നതുപോലെ ആവശ്യമില്ലാത്ത രേഖകൾ ചോദിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിക്കും അറുതി വരുത്തണം. നിസാര കാര്യങ്ങൾക്കും ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യം വേണമെന്ന പഴയ സന്പ്രദായം തുടരുന്നത് എന്തിനാണ്? പൗരന്റെ സ്വയം സാക്ഷ്യപത്രം പോരേ? ഉന്നതപഠനത്തിനോ ജോലിക്കോ ഒരു വരുമാന സർട്ടിഫിക്കറ്റ് കിട്ടാൻ ഇന്ന് എന്തെല്ലാം രേഖകൾ ഹാജരാക്കണം? കരമടയ്ക്കാൻ ഇപ്പോൾ അക്ഷയ സെന്ററുകളിലും സൗകര്യമുണ്ടെങ്കിലും പലതിലും വില്ലേജ് ഓഫീസിൽനിന്ന് ഓൺലൈൻ അനുമതി കിട്ടണം. അതിലുമെളുപ്പം വില്ലേജ് ഓഫീസിൽ നേരിട്ടു ചെന്ന് കരമടയ്ക്കുന്നതാണ്. ഇടതുകാലിലെ മന്ത് വലതുകാലിലേക്കു മാറ്റുന്നതുപോലെയാണു പല പരിഷ്കാരങ്ങളും. സർവകലാശാലകളിൽ കോഴ്സുകൾക്കു ചേരുന്പോൾ ടിസിക്കു പുറമേ മൈഗ്രേഷൻ സർട്ടിഫിക്കറ്റ്കൂടി വേണമെന്നു നിർബന്ധം പിടിക്കുന്നത് എന്തിനാണ്? അതൊഴിവാക്കിയാൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഉദ്യോഗസ്ഥരുടെയും എത്രയോ പ്രയത്നവും സമയവും പണവും ലാഭിക്കാം. പരീക്ഷാഫലം വരുന്പോൾ തന്നെ മാർക്ക്ഷീറ്റിനൊപ്പം ഡിഗ്രി സർട്ടിഫിക്കറ്റും കൊടുത്തുകൂടേ? എല്ലാ വകുപ്പുകളിലും പൊതുജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നടപടിക്രമങ്ങൾ ഒഴിവാക്കണം. പബ്ളിക് സെർവന്റ്സ് എന്ന പേരിനെ അന്വർഥമാക്കുന്ന സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകണം. പുതിയ മന്ത്രിമാർ പലരും തങ്ങളുടെ വകുപ്പിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ജനക്ഷേമ പരിപാടികളെപ്പറ്റി മനസുതുറന്നിട്ടുണ്ട്. "പുത്തനച്ചി പുരപ്പുറം തൂക്കും' എന്ന മട്ടിലാകാതെ ഇതൊക്കെ പ്രവൃത്തിപഥത്തിലെത്തിക്കാൻ ആത്മാർഥത കാണിച്ചാൽ സർക്കാരിനെപ്പറ്റി ജനങ്ങൾക്കു മതിപ്പു കൂടും. ഫയലുകളിലെ ചുവപ്പുനാട ഒഴിവാക്കിക്കൊണ്ട് അതിനു തുടക്കമിടുന്നതു നല്ലതാണ്.
ചുവപ്പുനാടകൾ അഴിയട്ടെ; ഫയലുകൾ വേഗം നീങ്ങട്ടെ
11:00 PM May 27, 2021 | Deepika.com