ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്ന നടപടികൾക്കു സർക്കാർ അടിയന്തര പ്രാധാന്യം നൽകുകയും അധ്യാപക നിയമനത്തിൽ അലംഭാവം വെടിയുകയും വേണം
കോവിഡ് മഹാമാരിയുടെ ഭീഷണി നിലനിൽക്കെ മറ്റൊരു അധ്യയനവർഷംകൂടി വന്നെത്തുകയാണ്. വൈറസ്ബാധയുടെ ഭീഷണി വിട്ടൊഴിയാത്തതിനാൽ കഴിഞ്ഞവർഷത്തേതുപോലെ ഓൺലൈൻ പഠനത്തിന്റെ സാധ്യതയാണ് ഈ സ്കൂൾ വർഷത്തിന്റെ ആരംഭത്തിലെങ്കിലും നിലനിൽക്കുന്നത്. ഓൺലൈൻ പഠനത്തിന്റെ എല്ലാ പരിമിതികളും അംഗീകരിക്കുമ്പോൾത്തന്നെ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പരമാവധി ചെയ്യുക എന്നതായിരിക്കണം സമീപനം. കഴിഞ്ഞ വർഷത്തെ അനുഭവത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് ഈ വർഷത്തെ ഓൺലൈൻ പഠനം പരമാവധി കാര്യക്ഷമമാക്കേണ്ടിയിരിക്കുന്നു. അതിനായി പുതിയ വിദ്യാഭ്യാസ മന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അടിയന്തര ശ്രദ്ധ പതിയേണ്ട നിരവധി കാര്യങ്ങളുണ്ട്.
പുതിയ കെട്ടിടങ്ങളും സ്മാർട്ട് ക്ലാസുകളുമടക്കം അടിസ്ഥാന സൗകര്യ വികസനത്തിൽ നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം വലിയൊരു കുതിച്ചുചാട്ടം നടത്തുകയുണ്ടായി. പൊതു വിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ എണ്ണവും കൂടി. കഴിഞ്ഞ സർക്കാരിന്റെ നേട്ടങ്ങളിൽ എടുത്തുപറഞ്ഞിരുന്നവയാണ് ഇവയെല്ലാം. എന്നാൽ ഓൺലൈൻ പഠനകാലത്ത് ഇത്തരം സൗകര്യങ്ങൾ കുട്ടികൾക്കു പ്രയോജനപ്പെടുന്നില്ല. അതിനാൽ ഇപ്പോൾ അത്തരം വികസനപദ്ധതികൾക്കു പകരം ഓൺലൈൻ പഠനം കൂടുതൽ ആകർഷകവും പ്രയോജനകരവും എല്ലാവർക്കും പ്രാപ്യവുമാക്കുന്ന പദ്ധതികളാണ് ആവശ്യം. കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്താണ് കഴിഞ്ഞ വർഷം മുഖ്യമായും പഠനം പൂർത്തീകരിച്ചത്. ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൾ പ്രമോഷൻ നൽകുകയും ചെയ്തു. കഴിഞ്ഞ വർഷം അധ്യാപകർക്ക് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെടുത്തി അധ്യാപനത്തിനു പുറത്തുള്ള മറ്റുപല ഉത്തരവാദിത്തങ്ങളും നൽകുകയുണ്ടായി. റെഗുലർ ക്ലാസുകൾ ഇല്ലാഞ്ഞതിനാൽ കഴിഞ്ഞവർഷം അധ്യാപക നിയമനങ്ങളും നടന്നില്ല. റിട്ടയർമെന്റ് അടക്കമുള്ള ഒഴിവുകൾ നികത്താതെയാണ് ഒരു അധ്യയനവർഷം കടന്നുപോയത്. സംസ്ഥാനത്തെ ആയിരത്തോളം സ്കൂളുകളിൽ കഴിഞ്ഞവർഷം പ്രധാനാധ്യാപകർ ഉണ്ടായിരുന്നില്ല. ഈ വർഷം മാർച്ചിനു ശേഷം വിരമിച്ചവരുടെ കണക്കുകൂടി എടുത്താൽ രണ്ടായിരത്തിലധികം സ്കൂളുകളിൽ പ്രധാനാധ്യാപകർ ഇല്ലാതായിരിക്കുന്നു. 6,800 ൽ അധികം അധ്യാപക തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു എന്നാണ് കണക്കാക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുരുതരമായ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്.
വിക്ടേഴ്സ് ചാനലിലൂടെയുള്ള സംപ്രേഷണത്തിനുപുറമെ സ്കൂളുകളിൽനിന്നു നേരിട്ട് അധ്യാപകർ ഓൺലൈൻ ക്ലാസുകൾ നൽകിയാലേ കുട്ടികളുടെ പഠനം കാര്യക്ഷമമാകൂ എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. കേന്ദ്ര സിലബസുകളിൽ പ്രവർത്തിക്കുന്ന അൺഎയ്ഡഡ് സ്കൂളുകളിൽ ഇത്തരത്തിൽ അധ്യാപകർ നേരിട്ട് ഓൺലൈൻ ക്ലാസുകൾ നൽകുകയാണ് ചെയ്യുന്നത്. ഇതു കുട്ടികളെ കൂടുതൽ ഉന്മേഷരും തത്പരരുമാക്കും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൃത്യമായ ടൈംടേബിളിൽ കുട്ടികൾക്കു ക്ലാസുകളിൽ പങ്കെടുക്കാനും സംശയനിവാരണത്തിനും അവസരമുണ്ടാകുകയും ചെയ്യും.
എന്നാൽ നേരിട്ടുള്ള ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കണമെങ്കിൽ കുട്ടികൾക്കു സ്മാർട്ട് ഫോൺ അല്ലെങ്കിൽ ലാപ്ടോപ് അവശ്യമാണ്. കഴിഞ്ഞ വർഷം പഠനസൗകര്യമില്ലാതിരുന്ന കുട്ടികൾക്ക് കൂടുതലായി ടിവിയാണു നൽകിയിരുന്നത്. അതിനാൽ ഇത്തരം കുട്ടികൾക്ക് സ്മാർട്ട് ഫോണോ ലാപ്ടോപ്പോ നൽകേണ്ടതായി വരും. കേരളസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന കുറഞ്ഞവിലയുടെ ലാപ്ടോപ് പദ്ധതി ഇതിനായി അടിയന്തരമായി നടപ്പാക്കണം. ഇന്റർനെറ്റ് കണക്ഷൻ കാര്യക്ഷമമാക്കുന്നതിന് സംസ്ഥാനസർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കണം. മലയോരമേഖലയിലെന്നല്ല, നഗരപ്രദേശങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും സുഗമമായി ഇന്റർനെറ്റ് കണക്ഷൻ ലഭിക്കുന്നില്ല.
അടിയന്തര പരിഗണന നൽകേണ്ട മറ്റൊരു വിഷയം ശ്രവണ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ കാര്യമാണ്. സംസ്ഥാനത്ത് 33 സ്പെഷൽ സ്കൂളുകളിലായി മൂവായിരത്തോളം കുട്ടികളാണ് ഈ വിഭാഗത്തിലുള്ളത്. കഴിഞ്ഞവർഷം വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസുകളിൽ പത്താം ക്ലാസിലെ ഫോക്കസ്ഡ് ഏരിയയിൽ ഉള്ള വിഷയങ്ങൾ മാത്രമാണ് ഇവർക്ക് ആംഗ്യഭാഷയിലൂടെ ലഭ്യമാക്കിയത്. ബാക്കി കുട്ടികൾക്ക് യാതൊരു പരിഗണനയും കിട്ടിയില്ല. സമൂഹത്തിന്റെ പരിഗണന ഏറെ കിട്ടേണ്ട ഇവരുടെ കാര്യത്തിൽ ഇത്തവണയെങ്കിലും ശ്രദ്ധയുണ്ടാകണം. സംപ്രേഷണത്തിനായി തയാറാക്കുന്ന ഓൺലൈൻ ക്ലാസുകൾ ഇവർക്കായി ആംഗ്യഭാഷയിലേക്കു പരിഭാഷപ്പെടുത്തി പ്രത്യേകം സംപ്രേഷണം ചെയ്യുകയോ ഓൺലൈനായി ലഭ്യമാക്കുകയോ വേണം.
ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്ന നടപടികൾക്കു സർക്കാർ അടിയന്തര പ്രാധാന്യം നൽകുകയും അധ്യാപകനിയമനത്തിൽ അലംഭാവം വെടിയുകയും വേണം. കഴിഞ്ഞവർഷം സംസ്ഥാനത്ത് ഒരധ്യാപകൻ പോലും ഇല്ലാത്ത സ്കൂൾ ഉണ്ടായിരുന്നു എന്ന ദുരവസ്ഥ ഇക്കുറി ഉണ്ടാകരുത്. അധ്യാപക-വിദ്യാർഥി ബന്ധത്തിൽ തന്നെയാകണം ഒൺലൈൻ പഠനവും. മഹാമാരിയുടെ പേരിൽ നമ്മുടെ കുട്ടികൾക്ക് വിദ്യാഭ്യാസവും അറിവും നിഷേധിക്കപ്പെട്ടു കൂടാ.
ഓൺലൈൻ പഠനം ചടങ്ങായി മാറരുത്
11:56 PM May 26, 2021 | Deepika.com