ലക്ഷദ്വീപ് പോലൊരു തന്ത്രപ്രധാന മേഖലയിൽ അശാന്തി വിതയ്ക്കാതെ അവിടെ സമാധാനം നിലനിർത്താനുള്ള വിവേകവും പക്വതയും കേന്ദ്രസർക്കാർ കാണിക്കണം
അറബിക്കടലിൽ കേരളത്തിനു സമീപസ്ഥമായി സ്ഥിതിചെയ്യുന്ന ദ്വീപസമൂഹമാണു ലക്ഷദ്വീപ്. ഇന്ത്യയിലെ ഏറ്റവും ചെറിയ ഈ കേന്ദ്രഭരണപ്രദേശത്തുനിന്ന് അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകളാണു വരുന്നത്. ലക്ഷദ്വീപിൽ പുതുതായി ചാർജെടുത്ത അഡ്മിനിസ്ട്രേറ്റർ അവിടെ നടപ്പാക്കിവരുന്ന ചില തലതിരിഞ്ഞ പരിഷ്കാരങ്ങൾ പരക്കെ വിമർശനത്തിനിടയാക്കിയിരിക്കുന്നു. ലക്ഷദ്വീപിൽ എന്താണു നടക്കുന്നതെന്നു കേരള ഹൈക്കോടതിക്കു രോഷത്തോടെ ചോദിക്കേണ്ട സ്ഥിതിയിൽ കാര്യങ്ങളെത്തി. ഒരു ഭരണാധികാരിയുടെ തെറ്റായ നടപടികൾ അദ്ദേഹത്തിന്റെ അധികാരപരിധിയിൽ വരുന്ന പ്രദേശത്തെ സ്വൈരജീവിതം എങ്ങനെ തകർക്കാമെന്നതിനു മികച്ച ഉദാഹരണമാവുകയാണു ലക്ഷദ്വീപിലെ പ്രശ്നങ്ങൾ. ജനങ്ങളിൽ ഭൂരിപക്ഷത്തിനും ഹിതകരമല്ലാത്ത പരിഷ്കാരങ്ങൾ അടിച്ചേല്പിച്ച് ഒരുതരം സാന്പത്തിക, സാമൂഹിക, സാംസ്കാരിക അധിനിവേശം ലക്ഷദ്വീപിൽ നടപ്പാക്കുകയാണ് എന്ന ഗൗരവതരമായ വിമർശനമാണ് ഉയരുന്നത്.
മലയാളം സംസാരിക്കുന്നവരും കേരളവുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരുമാണു ലക്ഷദ്വീപ് നിവാസികൾ. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമയുടെ നിര്യാണത്തെത്തുടർന്ന് ദാദർ- നഗർ ഹവേലി ആൻഡ് ദാമൻ ദിയുവിലെ അഡ്മിനിസ്ട്രേറ്ററായിരുന്ന പ്രഫുൽ ഗോഡ പട്ടേലിന് ലക്ഷദ്വീപിന്റെ അധികച്ചുമതല ലഭിച്ചതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. സാധാരണഗതിയിൽ ഐഎഎസ് ഉദ്യോഗസ്ഥരാണു ലക്ഷദ്വീപ് അഡ്മിസ്ട്രേറ്റർ പദവിയിൽ എത്താറുള്ളതെങ്കിൽ പ്രഫുൽ ഗോഡ പട്ടേലിന്റേതു രാഷ്ട്രീയ നിയമനമായിരുന്നു. നരേന്ദ്രമോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ അവിടെ മന്ത്രിയായിരുന്നു പട്ടേൽ. അദ്ദേഹം ലക്ഷദ്വീപിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങൾ ആർഎസ്എസ് അജൻഡ പ്രകാരമുള്ളതാണെന്നു വിമർശകർ കുറ്റപ്പെടുത്തുന്നു. പൊതുവെ കുറ്റകൃത്യനിരക്ക് കുറവുള്ള ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് ഏർപ്പെടുത്തിയതും സ്കൂൾ ഉച്ചഭക്ഷണ മെനുവിൽനിന്ന് ബീഫ് വിഭവങ്ങൾ നീക്കംചെയ്തതും ദ്വീപിലെ മദ്യനിരോധനം എടുത്തുകളഞ്ഞതുമൊക്കെ ഇതിന് ഉദാഹരണങ്ങൾ. ലക്ഷദ്വീപിലെ നാമമാത്ര ജനാധിപത്യ സംവിധാനമായ ജനപ്രതിനിധിസഭയുടെ അധികാരം കുറച്ചതും ആപത്കരമായ നീക്കമായി വിലയിരുത്തപ്പെടുന്നു. ഏകാധിപത്യപരമെന്നു വിശേഷിപ്പിക്കാവുന്ന നീക്കങ്ങളാണ് അഡ്മിനിസ്ട്രേറ്റർ നടത്തുന്നതെന്നു പ്രത്യക്ഷത്തിൽ തന്നെ മനസിലാകും.
കേരള ഹൈക്കോടതിയുടെ അധികാരപരിധിയിലാണു ലക്ഷദ്വീപിലെ നീതിന്യായ സംവിധാനങ്ങൾ. ലക്ഷദ്വീപിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർമാരെ മറ്റു ജോലികൾക്കു നിയോഗിക്കാനുള്ള അഡ്മിനിസ്ട്രേറ്ററുടെ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതുസംബന്ധിച്ച ഹർജി പരിഗണനയ്ക്കുവന്നപ്പോഴാണ് ദ്വീപിലെ സ്ഥിതിഗതികളെപ്പറ്റി കോടതിയുടെ ശക്തമായ പരാമർശങ്ങളുണ്ടായത്. താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരേയും വിമർശനമുയർന്നിട്ടുണ്ട്. കേരളത്തെയും ബാധിക്കുന്നതാണു മറ്റു ചില പരിഷ്കാരങ്ങൾ. ദ്വീപിൽനിന്നുള്ള ചരക്കുനീക്കങ്ങൾക്കു ഷെഡ്യൂൾ ചെയ്യപ്പെട്ട തുറമുഖങ്ങളുടെ പട്ടികയിൽനിന്നു ബേപ്പൂരിനെ ഒഴിവാക്കി പകരം കുറേക്കൂടി അകലെയുള്ള മംഗളൂരുവിനെ നിർദേശിച്ചിരിക്കുന്നു. ദ്വീപുനിവാസികൾ പതിറ്റാണ്ടുകളായി ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കിയതു ദ്വീപിനു മാത്രമല്ല, ബേപ്പൂരിനും നഷ്ടമുണ്ടാക്കും. ആയുധക്കടത്തു ഭീഷണിയുടെയും സുരക്ഷയുടെയുമൊക്കെ പേരുപറഞ്ഞാണ് ഇത്തരം ചില പരിഷ്കാരങ്ങളെങ്കിലും അവയ്ക്കു നൽകിയിട്ടുള്ള വിശദീകരണങ്ങൾ വിശ്വാസയോഗ്യമല്ല.
ലക്ഷദ്വീപിലെ തീരദേശവാസികളായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ ചില കോർപറേറ്റ് അജൻഡകളുണ്ടെന്ന സംശയങ്ങളും ഉയർന്നിട്ടുണ്ട്. തദ്ദേശവാസികളെയെല്ലാം പ്രധാന ദ്വീപുകളിലേക്കു മാറ്റിത്താമസിപ്പിച്ചശേഷം ബാക്കി വരുന്ന ചെറിയ ദ്വീപുകൾ ടൂറിസത്തിനായി കോർപറേറ്റുകൾക്ക് ഏൽപ്പിച്ചുകൊടുക്കാനാണു നീക്കം എന്നാണ് ആരോപണം. ജമ്മു- കാഷ്മീരിന്റെ സംസ്ഥാനപദവി എടുത്തുകളയുകയും അതിനെ വിഭജിച്ചു കേന്ദ്ര ഭരണ പ്രദേശമാക്കുകയും ചെയ്ത ബിജെപി സർക്കാർ കാഷ്മീരിൽ പുറത്തുനിന്നുള്ളവർക്കും ഭൂമി വാങ്ങാം എന്നു നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ഇതനുസരിച്ച് അവിടെ ആദ്യം ഭൂമി വാങ്ങാനെത്തിയത് അംബാനി ഗ്രൂപ്പാണ് എന്നു റിപ്പോർട്ടുണ്ടായിരുന്നു. ഇത്തരം കോർപറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ചരടുവലികൾ ലക്ഷദ്വീപിലെ പരിഷ്കാരങ്ങൾക്കു പിന്നിലുണ്ടോ എന്ന സംശയമുയരുന്നതു സ്വാഭാവികം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നു വ്യാപകമായ മുറവിളി ഉയർന്നുകഴിഞ്ഞു. ദ്വീപിലെ ബിജെപി നേതൃത്വം പോലും അഡ്മിനിസ്ട്രേറ്റർക്കെതിരേ പ്രധാനമന്ത്രിക്കു പരാതി നൽകി എന്നാണു വാർത്തകൾ. ലക്ഷദ്വീപ് പോലൊരു തന്ത്രപ്രധാന മേഖലയിൽ അശാന്തി വിതയ്ക്കാതെ അവിടെ സമാധാനം നിലനിർത്താനുള്ള വിവേകവും പക്വതയും കേന്ദ്രസർക്കാർ കാണിക്കണം.
ലക്ഷദ്വീപിൽ എന്താണു സംഭവിക്കുന്നത്?
11:45 PM May 25, 2021 | Deepika.com