മിൽമ ശേഖരിക്കുന്ന അധികപാൽ കൈകാര്യം ചെയ്യാൻ നടപടി ഉണ്ടാകുമെന്നു മുഖ്യമന്ത്രി പറയുന്നു. ഇപ്പോഴത്തെ പ്രതിസന്ധി നീങ്ങിയാലും ക്ഷീരമേഖലയിലെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം വേണമെന്നാണു കർഷകരുടെ ആവശ്യം.
കോ വിഡ് മഹാമാരിയും ലോക്ഡൗൺ നിയന്ത്രണങ്ങളുംമൂലം ജീവിതം മഹാദുരിതത്തിലായ വിഭാഗങ്ങളിലൊന്നാണു സംസ്ഥാനത്തെ ക്ഷീരകർഷകർ. ലോക്ഡൗണിനെത്തുടർന്നു പാൽ വില്പനയിൽ കുറവു വന്നതുമൂലം പാൽ സംഭരണത്തിൽ മിൽമ നിയന്ത്രണം ഏർപ്പെടുത്തിയതു മലബാർ മേഖലയിലുള്ള ക്ഷീരകർഷകരെ വലിയ ബുദ്ധിമുട്ടിലാക്കിയിരുന്നു. മറ്റു സ്ഥലങ്ങളിലും പാലിന്റെ പ്രാദേശിക വിൽപനയ്ക്ക പ്രയാസങ്ങളുണ്ട്. പാൽ നിലത്തൊഴുക്കിക്കളയേണ്ട ഗതികേടുതന്നെ ചില കർഷകർക്കുണ്ടായി.
മലബാർ മേഖലയിലെ പാൽ സംഭരണ നിയന്ത്രണത്തിനെതിരേ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യപ്പെട്ടപ്പോൾ ക്ഷീരകർഷകർ ഉത്പാദിപ്പിക്കുന്ന പാലിന്റെ 80 ശതമാനവും ശേഖരിക്കാൻ തയാറാണെന്നു മിൽമ കോടതിയെ അറിയിച്ചു. മിൽമ മലബാർ മേഖല യൂണിയൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയൻ, ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇന്നലെ മുതൽ കർഷകരിൽനിന്നു മുഴുവൻ പാലും സംഭരിക്കാൻ തീരുമാനിച്ചതു കർഷകർക്കു താത്കാലിക ആശ്വാസമായിട്ടുണ്ട്. മിൽമ ശേഖരിക്കുന്ന അധികപാൽ കൈകാര്യം ചെയ്യാൻ നടപടി ഉണ്ടാകുമെന്നു മുഖ്യമന്ത്രി പറയുന്നു. ഇപ്പോഴത്തെ പ്രതിസന്ധി നീങ്ങിയാലും ക്ഷീരമേഖലയിലെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം വേണമെന്നാണു കർഷകരുടെ ആവശ്യം.
പാൽ വിറ്റ് ജീവസന്ധാരണം നടത്തിയിരുന്ന ക്ഷീരകർഷകർക്കു കൂനിന്മേൽ കുരു എന്നപോലെയായിരുന്നു പാൽ സംഭരണം നിയന്ത്രിച്ചുകൊണ്ടുള്ള മിൽമയുടെ തീരുമാനം. മലബാർ മേഖലയിൽ ചൊവ്വാഴ്ച മുതലാണു വൈകുന്നേരമുള്ള പാൽസംഭരണം മിൽമ നിർത്തിയത്. പത്തു ലിറ്റർ പാൽ അളക്കുന്ന കർഷകരിൽനിന്നു രാവിലെ ആറും വൈകുന്നേരം നാലും ലിറ്റർ വീതമായിരുന്നു സംഭരണം. ആദ്യം വൈകുന്നേരത്തെ പാൽ സംഭരണം പൂർണമായി നിർത്തിയെങ്കിലും പിന്നീട് അതിൽ പകുതി സംഭരിക്കാൻ തീരുമാനിച്ചു. ഇരുപതു ശതമാനം പാൽ സംഭരിക്കാതിരിക്കുന്പോഴും കർഷകനു വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. മലബാർ മേഖലയിൽ ദിവസേന ഏഴു മുതൽ ഏഴര വരെ ലക്ഷം ലിറ്റർ പാൽ സംഭരിച്ചിരുന്നു.
ലിറ്ററിന് ശരാശരി 38 രൂപയാണു കർഷകർക്കു ലഭിച്ചിരുന്നത്. നാലു ദിവസം വൈകുന്നേരത്തെ സംഭരണം നിർത്തിയതുകൊണ്ടു മാത്രം കർഷകർക്കുണ്ടായ ആകെ നഷ്ടം അഞ്ചരക്കോടി രൂപയാണെന്നു കണക്കാക്കപ്പെടുന്നു. അമിത വില കൊടുത്തു കാലിത്തീറ്റ വാങ്ങി മൃഗപരിപാലനം നടത്തുന്ന ചെറുകിട കർഷകർക്ക് അധ്വാനഭാരത്തിന്റെ കൂലിപോലും ലഭിക്കുന്നില്ലെന്നു വന്നാൽ അവർക്ക് ഈ തൊഴിലുമായി എങ്ങനെ മുന്നോട്ടുപോകാൻ കഴിയും? സർക്കാരിന്റെ കൈത്താങ്ങില്ലാതെ അവർക്കു പിടിച്ചുനിൽക്കാൻ കഴിയില്ല.
മലബാറിൽനിന്നു കൂടുതൽ പാൽ എടുക്കാൻ തിരുവനന്തപുരം, എറണാകുളം മേഖലാ യൂണിയനുകൾ സമ്മതിച്ചതു സംഭരണ പ്രതിസന്ധിക്ക് അയവുവരുത്തുമെന്നു കരുതാം. പ്രതിദിനം രണ്ടര ലക്ഷം ലിറ്റർ പാൽ പൊടിയാക്കി നല്കാമെന്നു കർണാടകയിലെയും തമിഴ്നാട്ടിലെയും ഫാക്ടറികൾ സമ്മതിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തുകൾ, സമൂഹ അടുക്കളകൾ, കോവിഡ് ആശുപത്രികൾ, വൃദ്ധസദനങ്ങൾ എന്നിവയിലൂടെയും അധികപാൽ വിതരണം ചെയ്യാനാണു പരിപാടി. ഇതൊക്കെ താത്കാലിക പരിഹാര നടപടികളാണ്. ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്കരിച്ചാലേ പാൽസംഭരണം മുടങ്ങുന്ന തരത്തിലുള്ള പ്രതിസന്ധികൾ ഇനിയും ഉണ്ടാകാതിരിക്കൂ.
പാലിനെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന ഫാക്ടറികൾ സർക്കാർ ആരംഭിക്കുകയും അത്തരം സംരംഭങ്ങൾ സഹകരണാടിസ്ഥാനത്തിലും മറ്റും തുടങ്ങുന്നതിനു കർഷകരെ പ്രോത്സാഹിപ്പിക്കുകയും വേണം. മിച്ചം വരുന്ന പാൽ സംസ്ഥാനത്തിനു പുറത്തെത്തിച്ചു പൊടിയാക്കുന്നതുമൂലം വരുന്ന ഭീമമായ നഷ്ടം നികത്തുന്നതിനു സർക്കാർ അടിയന്തരമായി ഇടപെടണമെന്നു മിൽമ എറണാകുളം യൂണിയൻ ആവശ്യപ്പെട്ടിരുന്നു. പാൽ പൊടിയാക്കാനുള്ള സംവിധാനങ്ങൾ ഇവിടെത്തന്നെ ഏർപ്പെടുത്തണം.
കേരളത്തിൽ ഏകദേശം 14 ശതമാനം കുടുംബങ്ങൾ ക്ഷീരോത്പാദന-മൃഗസംരക്ഷണ മേഖലയിലൂടെ പ്രധാന വരുമാനമോ ഉപവരുമാനമോ കണ്ടെത്തുന്നവരാണ്. ഇടത്തരം-ചെറുകിട കർഷകരാണ് പശുവളർത്തലിൽ ഏർപ്പെട്ടിട്ടുള്ളവരിൽ ഭൂരിഭാഗവും. 55 ശതമാനം കുടുംബങ്ങളും 2-3 പശുക്കളെ വളർത്തുന്നവരും 32 ശതമാനം കുടുംബങ്ങളും ഒരു പശുവിനെ വളർത്തുന്നവരുമാണ്. 2018-2019ലെ കണക്കു പ്രകാരം 25.49 ലക്ഷം ലിറ്ററാണു സംസ്ഥാനത്തെ മൊത്തം പാൽ ഉത്പാദനം. ഇതിൽ 6.8 ലക്ഷം ലിറ്റർ (26.68 ശതമാനം) സഹകരണ മേഖല കൈകാര്യം ചെയ്യുന്നു.
സഹകരണ ക്ഷീരമേഖല പ്രതിവർഷം 2512 കോടി രൂപ ഗ്രാമീണ സന്പദ്ഘടനയിലേക്കു സംഭാവന ചെയ്യുന്നുവെന്നും ഈ വിറ്റുവരവിന്റെ 82 ശതമാനവും ഉത്പാദകരിലേക്കു കൈമാറ്റപ്പെടുന്നുണ്ടെന്നും സർക്കാർ പറയുന്നു. പക്ഷേ വരുമാനം ഉറപ്പില്ലാതെ ഭാവി അനിശ്ചിതത്വത്തിലായ ഒരു വിഭാഗമാണു ക്ഷീരകർഷകർ എന്നും പറയണം. പാൽ വിൽക്കാൻ കഴിയാത്തതുപോലുള്ള പ്രതിസന്ധികൾ ഉണ്ടാകുന്നത് അവരുടെ മനസ് മടുപ്പിക്കുക മാത്രമല്ല, പലരെയും ഈ ജീവിതവൃത്തിയിൽനിന്ന് അകറ്റുകയും ചെയ്യും. അതുകൊണ്ട് ക്ഷീരകർഷകർക്ക് ഉറപ്പായ സ്ഥിരവരുമാനം ലഭിക്കുന്നവിധത്തിൽ പാലിനു വിപണി കണ്ടെത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കണം.
ക്ഷീരകർഷകരെ കൈവിടരുത്
11:55 PM May 23, 2021 | Deepika.com